പാമ്പാടി: പുതിയ മന്ദിരങ്ങള്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുന്ന പാമ്പാടി ഗവ.താലൂക്ക് ആശുപത്രിയില്‍ പരാതികള്‍ ഏറുന്നു. പ്രതിദിന അമ്പതിനായിരത്തിലധികം ലിറ്റര്‍ ജലം ആവശ്യമുള്ള ആശുപത്രിയില്‍ ഇതിന്റെ പകുതിപോലും ജലം ലഭ്യമാകുന്നില്ല. ജലദൗര്‍ലഭ്യത്തെത്തുടര്‍ന്ന് രോഗികളും ബുന്ധുക്കളും വലയുകയാണ്. പൊത്തന്കുളം ജലസംഭരണിയില്‍ നിന്നും ആവശ്യമായ ജലം എത്തിക്കുമെന്ന് പറഞ്ഞിരുന്ന അധികൃതര്‍ ഇതുവരെ ഇത് നടപ്പാക്കിയില്ല.
വൃത്തിഹീനമായ ടോയ്ലറ്റുകളും ബാത്തുറൂമുകളും കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയാണ് ആശുപത്രിയിലെത്തുന്നവര്‍ക്ക്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കപ്പെടേണ്ടുന്ന ആംബുലന്‍സ് സര്‍വ്വീസിനെക്കുറിച്ചും പരാതികളുയരുന്നുണ്ട്. യഥാസമയം ആംബുലന്‍സ് സേവനം നല്കുന്നതില് അധികൃതര്‍ അലംഭാവം കാട്ടുന്നതായി രോഗികള്‍ പരാതിപ്പെടുന്നു. കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടെത്തിയ രോഗികളുടെ ബന്ധുക്കളോട് വണ്ടിവിടാന്‍ ബുദ്ധിമുട്ടാണെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. ഡ്രൈവര്‍ സ്ഥലത്തുണ്ടായിട്ടും വണ്ടി അനുവദിക്കാതിരുന്ന നടപടിയില്‍ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രൈവറ്റ് ആംബുലന്‍സ് സേവനം ലഭ്യമാക്കിയാണ് രോഗിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. പരാതികള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവന്നിട്ടും പരിഹരിക്കുവാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ടെസ്റ്റുകള്‍ക്ക് രോഗികള്‍ക്ക് ഇപ്പോഴും ആശ്രയം പുറത്തുളള സ്വകാര്യ ലാബുകള്തന്നെയാണ്.
ആശുപത്രിയുടെ സമഗ്രവികസനം വാഗ്ദാനം നല്കിയ അധികൃതര്‍ ഇവയൊന്നും കണ്ടില്ലെന്ന മട്ടില്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: