കോട്ടയം: 2014ലെ കലണ്ടറില്‍ പാക്കിസ്ഥാന് സ്വാതന്ത്ര്യദിനം ചുവന്ന മഷിയില്‍ അവധിദിനമായി ചിത്രീകരിക്കുകയും ഭാരത സ്വാതന്ത്ര്യദിനം പച്ചമഷിയില്‍ രേഖപ്പെടുത്തുകയും ചെയ്തത് യാദൃശ്ചികമായി ഉണ്ടായ അച്ചടിപ്പിശകാണെന്ന വിശദീകരണവുമായി എംവൈഎംഎ ഭാരവാഹികള്‍ രംഗത്തെത്തി.
കലണ്ടറിലെ പിശക് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ സ്റ്റിക്കര്‍ ഉപയോഗിച്ച് കലണ്ടര്‍ തിരുത്തിയാണ് വിതരണം നടത്തിയതെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എംവൈഎംഎയുടെ പൂര്‍വ്വകാല മഹിമകള്‍ വിശദീകരിക്കാനും കേരളാ വഖഫ് ബോര്‍ഡിന്റെ രജിസ്ട്രേഷനുള്ള സ്ഥാപനം സാധുജന സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും യാതൊരുവിധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും നാളിതുവരെ ഏര്‍പ്പെട്ടിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം ആഗസ്റ്റ് 15 ഭാരതത്തിന്റെ സ്വാതന്ത്ര്യദിനമാണെന്ന് എല്ലാവര്ക്കും അറിയാമെന്നിരിക്കെ കേവലം അച്ചടിപ്പിശകെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമം സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കലണ്ടര്‍ പ്രിന്റുചെയ്തിടത്തോ ലേ ഔട്ട് ചെയ്തിടത്തോ എന്തെങ്കിലും പിഴവുകളുണ്ടായിട്ടുണ്ടോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവരെ സംശയിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ഭാരവാഹികള്‍ക്ക്. കാല് നൂറ്റാണ്ടായി സ്ഥാപനം കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും നാളിതുവരെ യാതൊരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും അവകാശപ്പെട്ട ഭാരവാഹികള്‍ കലണ്ടറിലെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാണിച്ചത് മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമായാണ് വിശേഷിപ്പിച്ചത്. മാദ്ധ്യമപ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ തെറ്റായ നടപടിയില്‍ ഖേദം പ്രകടിപ്പിക്കാന്‍ അവര്‍ തയ്യാറായത്. സ്ഥാപനത്തിന്റെ സല്‍പ്പേര് നശിപ്പിക്കാനും സമൂഹത്തില്‍ അന്തഃച്ഛിദ്രം വളര്‍ത്താനുമുള്ള നീക്കത്തിനെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും എംവൈഎംഎ ഭാരവാഹികളായ നഹാസ്സുലൈമാന്, സുള്‍ഫിക്കര്‍ അലി, എം.എച്ച്.ഷിജു, പി.എന്‍.അമീര്‍ തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: