എരുമേലി: എരുമേലിയില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പോലീസ് കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കുകയാണെന്ന് പരാതി. കഴിഞ്ഞ ദിവസം എരുമേലിയില്‍ നടക്കുന്ന ഫെസ്റ്റ്ഗ്രൗണ്ടില് ഒരു സംഘമാളുകള്‍ നടത്തിയ അക്രമങ്ങളാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. കുറുവാമൂഴിയില്‍ നിന്നും എത്തിയ സംഘം ഫെസ്റ്റ്ഗ്രൗണ്ടില് യാതൊരു പ്രകോപനവുമില്ലാതെ അക്രമമഴിച്ചു വിടുകയായിരുന്നു. അക്രമത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുന്‍പ് ശബരിമല തീര്‍ത്ഥാടകരെയും അക്രമിസംഘം മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ അക്രമികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പച്ചക്കറിക്കട നടത്തുന്ന കച്ചവടക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലും പേരിന് കേസെടുക്കുക മാത്രമാണുണ്ടായതെന്നും പറയുന്നു.
എരുമേലിയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന അക്രമങ്ങളില്‍ പോലീസ് നിഷ്പക്ഷമായ നടപടി സ്വീകരിക്കാതെ അധികാര രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: