സംസ്ഥാനത്ത് 17 പാറമടകള്‍ക്ക് കൂടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമതി നല്‍കിയിരിക്കുകയാണ്. കസ്തൂരി രംഗനും മാധവ് ഗാഡ്ഗിലും ഒരുപോലെ പരിസ്ഥിതിലോല പ്രദേശമെന്ന് വിശേഷിപ്പിക്കുന്ന പശ്ചിമഘട്ടത്തിലാണ് എല്ലാ പരിസ്ഥിതി നിബന്ധനകളും കാറ്റില്‍പ്പറത്തി ക്വാറി മാഫിയാ പ്രീണനത്തിനുവേണ്ടി ഉമ്മന്‍ചാണ്ടി ഈ അനുമതി നല്‍കിയിരിക്കുന്നത്. എന്നിട്ട് അനുമതി നല്‍കിയതില്‍ ഒരു തെറ്റുമില്ലെന്ന് സ്ഥാപിക്കാനായുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രി. നടപടിയില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു കഴിഞ്ഞു. പാറമടകളുടെ അപേക്ഷ ലഭിച്ച് 45 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ സ്വാഭാവികമായി അനുമതി ലഭിച്ചതായി കണക്കാക്കുന്ന തലതിരിഞ്ഞ നിയമമാണിവിടെ നിലനില്‍ക്കുന്നത്. ഈ അനുമതിയില്‍ നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും ഉണ്ടെങ്കില്‍ ഇടപെടുമെന്നുമാണ് പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞിരിക്കുന്നത്. പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഉദ്ഘോഷിച്ച് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നത് പരിസ്ഥിതി ആഘാത അവലോകന കമ്മറ്റി ചെയര്‍മാനും അറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകനുമായ ഡോ.മുത്തനായകത്തിന്റെ രാജി 75 വയസ്സ് പൂര്‍ത്തിയായതിനാലാണ് എന്നാണ്.
കേന്ദ്രസര്‍ക്കാരാണ് പരിസ്ഥിതി ആഘാത പഠന അതോറിറ്റി രൂപീകരിച്ചത്. അതോറിറ്റി ചെയര്മാന് രാജിവച്ചിട്ടും മുതിര്‍ന്ന അംഗത്തിന്റെ സാന്നിദ്ധ്യത്തില്‍ തീരുമാനം കൈക്കൊള്ളാം എന്ന ന്യായീകരണം നിരത്തുന്ന മുഖ്യമന്ത്രി ആര്‍ക്ക് അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് ഇത്ര ധൃതിപിടിച്ച് 17 പാറമടകള്‍ക്ക് അനുമതി നല്‍കിയത്? കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്‍പ് പാറമടകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്വേണ്ടിയുള്ള മനഃപൂര്‍വ നടപടിയല്ലേ ഇത്.
കേരളത്തില്‍ മണല്‍വാരലും പാറ ഖാനനവും നിരോധിക്കുന്ന കര്ശനനിയമമുണ്ടായിട്ടും മുഖ്യമന്ത്രി അണക്കെട്ടുകളില്‍നിന്നും മണല്‍ വാരാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇത് കെട്ടിട നിര്‍മാണ മേഖലയെ സഹായിക്കാനാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. കേരളത്തില്‍ വിഴിഞ്ഞം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു പരിസ്ഥിതി പാനല്‍ രൂപീകരിച്ച് തലവന്മാരായി ഡോ.മുത്തുനായകത്തേയും പ്രൊഫ.കെ.പി.ജോയിയേയും നിയമിച്ചിരുന്നു. മുഖ്യമന്ത്രി തലങ്ങും വിലങ്ങും പാറമടകളും മണല്‍ ഖാനനും അനുവദിക്കുന്ന സാഹചര്യത്തില്‍ ഡോ.മുത്തുനായകം സ്വസ്ഥാനം രാജിവച്ചു കഴിഞ്ഞു. എല്ലാ പാരിസ്ഥിതിക വിഷയങ്ങളുടേയും ആഘാതം അളക്കാനുദ്ദേശിച്ചുള്ളതാണ് പാനല്‍. ഇതിനേയും നോക്കുകുത്തിയാക്കിയിരിക്കുകയാണ് മുഖ്യമന്ത്രി. പരിസ്ഥിതി ആഘാത പഠന കമ്മറ്റി ക്ലിയറന്‍സ് നല്‍കുന്നതിന് മുന്‍പ് അതിന്റെ നല്ലതും വിപരീതവുമായ ഫലങ്ങളും പ്രകൃതിയെയും സമൂഹത്തേയും സാമ്പത്തികസ്ഥിതിയേയും എങ്ങനെ ബാധിക്കും എന്നും പഠിച്ചാണ് ക്ലിയറന്‍സ് നല്‍കുന്നത്. അതിന് കാരണം ഇന്ന് മലയാളികള്‍ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികളെപ്പറ്റി അറിവ് നേടിക്കഴിഞ്ഞവരാണ് എന്നതാണ്. കെപിസിസി പ്രസിഡന്റായി അവരോധിക്കപ്പെട്ട വി.എം.സുധീരന് പരിസ്ഥിതി അവബോധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായതിനാല്‍ പാറമടകള്‍ക്ക് നല്കിയ അനുമതിയെപ്പറ്റി ചോദ്യമുയര്‍ത്തിക്കഴിഞ്ഞു. ഇടുക്കിപോലുള്ള ഹൈറേഞ്ച് മേഖല ഭൂകമ്പ സാധ്യതയുള്ള മേഖലകളാണ്. ഇവിടെ പാറമടകള്‍ അനുവദിച്ചാല്‍ അവ ഇടിഞ്ഞാല്‍ മനുഷ്യരുടെ മരണവും പരിസ്ഥിതിയുടെ ആഘാതവും ഒരുപോലെ അനുഭവിക്കേണ്ടിവരും.
ഡോ. മുത്തുനായകം വിരമിച്ചത് 75 വയസ്സു തികഞ്ഞതിനാലാണെന്ന് ഉദ്ബോധിപ്പിക്കുന്ന അധികാരികള്‍ തിരസ്ക്കരിക്കുന്നത് അദ്ദേഹം ലോകം അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞന് ആണ് എന്ന വസ്തുതയാണ്. അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും ഉപയോഗിക്കുന്നത് കേരള പരിസ്ഥിതിക്ക് ഗുണകരമാകുമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായമറിയാതെ ഏകകണ്ഠമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പാറമടകളാണോ അതോ കേരളം തുടര്‍ന്നുവരുന്ന പാരിസ്ഥിതിക ദ്രോഹ നയങ്ങളാണോ അദ്ദേഹത്തെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചത് എന്നതിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. പരിസ്ഥിതി ദ്രോഹം ഭരണനയമാക്കുന്ന, പാറകള്‍ പൊട്ടിക്കാനുള്ളതാണെന്നും മണല്‍ വാരാനുള്ളതാണെന്നും നിര്‍മാണ ലോബിയുടെ വക്താവായ മുഖ്യമന്ത്രി വിശ്വസിക്കുമ്പോള്‍ ഹരിത കേരളം സഹാറ കേരളമാകാതിരുന്നാല് ജനങ്ങളുടെ പുണ്യം.നാല്പ്പത്തിനാല് നദികളുള്ള കേരളം ഇപ്പോള്‍ ജലക്ഷാമമനുഭവിക്കുകയാണ്. വളരെയധികം പ്രദേശവാസികള്‍ ടാങ്കര്‍ ജലത്തെ ആശ്രയിക്കുമ്പോള്‍ കിട്ടുന്ന ജലംപോലും വിഷമയമായി ആരോഗ്യ കേരളം അനാരോഗ്യ കേരളമായി ‘പുരോഗമന സംസ്ഥാന’ ലിസ്റ്റില്‍നിന്നും അപ്രത്യക്ഷമാകുമെന്നുറപ്പാണ്. കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രതിഭാസമാണെങ്കിലും പ്രകൃതിദത്തമായ അനുഗ്രഹങ്ങള്‍ ഉന്മൂലനം ചെയ്ത് കാലാവസ്ഥാ വ്യതിയാനം ക്ഷണിച്ചുവരുത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് മാഫിയകളും വിവിധ ലോബികളും നിയന്ത്രിക്കുന്ന കേരള സര്‍ക്കാരിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: