സഹസ്രാബ്ദങ്ങളായി ജാതിജന്യമായ പീഡനങ്ങളനുഭവിച്ച് പാര്ശ്വവല്ക്കരിക്കപ്പെട്ടുപോയ ഒരു ജനതയെ രാഷ്ട്രീയ സാമൂഹ്യ-സാംസ്ക്കാരിക, സാമ്പത്തിക ഉന്നമനങ്ങളിലേക്ക് നയിച്ച് മറ്റു സമുദായങ്ങളുടെ തുല്യതയിലല്ലെങ്കിലും നീചമായ സ്ഥാനത്ത് നിന്നുയര്ത്തുന്നതിനും മാന്യമായ സാമൂഹ്യജീവിതം നയിക്കുന്നതിനും പ്രാപ്തരാക്കുന്നതിനും വേണ്ടി സാമൂഹ്യതിന്മ അനുഭവിച്ചവരോട് ഒരു കടംവീട്ടല്‍ എന്ന നിലക്കാണ് ഇന്ത്യന്‍ ഭരണഘടനയില്‍ അത്തരം ജാതികളുടെ ഒരു പട്ടിക എഴുതിച്ചേര്‍ക്കുകയും അവര്‍ക്ക് രാഷ്ട്രീയത്തിലും ഉദ്യോഗങ്ങളിലും സംവരണം അനുവദിക്കുകയും ചെയ്തത്. എന്നാല്‍ ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ജാതിജന്യമായ അവശതകളില്‍നിന്ന് രക്ഷപ്പെട്ട് ജാതി ഇല്ലാത്ത മതങ്ങളില്‍ ചേര്‍ന്ന് മനുഷ്യാവകാശങ്ങള്‍ എല്ലാം നേടി, സാമൂഹ്യ സാമ്പത്തിക സുരക്ഷ അനുഭവിച്ച്, മതപരമായ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് അധികാരവും കരഗതമാക്കിയവര് ഇപ്പോള്‍ പട്ടികജാതി പദവിയും അതനുസരിച്ചുള്ള സംവരണവും വേണമെന്നാവശ്യപ്പെടുകയും അതിനായി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരിക്കുന്നു.
പതിറ്റാണ്ടുകള്‍ പ്രായമായ ഇന്ത്യന്‍ ജനാധിപത്യത്തെ അഴിമതിയും സ്വജനപക്ഷപാതവും കാര്‍ന്നു തിന്നുകൊണ്ടിരിക്കുമ്പോഴാണ് ലോകത്താകമാനം ജനങ്ങള്‍ ആഗ്രഹിക്കുന്ന ജനാധിപത്യത്തിന്റെ തിരയിളക്കം, ഭാരതത്തിലും സംഭവിച്ചത്. ഇന്ത്യയിലെ സാധാരണക്കാരില്‍ സാധാരണക്കാരും പട്ടിണിപ്പാവങ്ങളും ഏറ്റവും ദരിദ്രനാരായണന്മാരും പൗരാവകാശം പോലും ചവിട്ടി അരക്കപ്പെട്ടവരുമായ പട്ടികജാതിക്കാര്‍ക്കും പ്രതീക്ഷ നല്‍കിക്കൊണ്ടാണ് ആം ആദ്മിയുടെ തിരയിളക്കത്തില്‍ ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനങ്ങള്‍ തകര്‍ന്നടിഞ്ഞത്. ഇത് ഇന്ത്യയുടെ ഇതരഭാഗങ്ങളിലും സംഭവ്യമാണെന്ന് വിശ്വസിക്കുവാന്‍ കുറെ പേരെങ്കിലും തയ്യാറാകുന്നു.
ആ പാര്‍ട്ടിയിലേക്കൊരു അടിയൊഴുക്കും എല്ലാ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വര്‍ത്തമാനകാല രാഷ്ട്രീയം പട്ടികജാതി സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.
മേല്‍ സൂചിപ്പിച്ച സുപ്രീംകോടതിയിലെ കേസിന്റെ നടത്തിപ്പ് ഇപ്പോള്‍ സിബിസിഐ (കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയും എന്‍സിസിഐ(നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ)യും ഏറ്റെടുത്തിരിക്കുകയാണല്ലോ? അതിനായി അവര്‍ വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കോടിക്കണക്കിന് രൂപയുടെ ധനസഹായം സ്വീകരിക്കുകയും ചെയ്യുന്നു. ആ ധനസഹായത്തില്‍നിന്നും കോടികള്‍ കൈപ്പറ്റി സുപ്രീംകോടതിയില്‍ ഹാജരാക്കുന്ന പ്രശാന്ത് ഭൂഷനെപ്പോലുള്ളവര്‍ നേതൃത്വം കൊടുക്കുന്ന ഒരു പ്രസ്ഥാനത്തില്‍നിന്നും പട്ടികജാതിക്കാരന് എന്തു നീതിയാണ് പ്രതീക്ഷിക്കാനുള്ളത്.
പ്രശാന്ത് ഭൂഷണ് ചെയ്യുന്നത് വക്കീല്‍ പണിയാണെന്നും കേസുവാദം തൊഴിലിന്റെ ഭാഗമാണെന്നും വാദിച്ചേക്കാം. എന്നാല്‍ ഇത്തരം വാദമുഖങ്ങള്‍ വെച്ചുപൊറുപ്പിക്കുന്ന ഒരു പ്രസ്ഥാനം എങ്ങനെ പട്ടികജാതിക്കാരനെ തുണയ്ക്കും എന്നുളള പ്രസക്തമായ ചോദ്യം ഉയരുന്നു. അതുകൊണ്ടുതന്നെ മുന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെ വാതായനങ്ങള്‍ തുറക്കപ്പെടുമ്പോഴും പട്ടികജാതിക്കാരന്റെ മുമ്പില്‍ ജീവിതത്തിലേക്കുള്ള വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു.
കേന്ദ്ര കേരള ഭരണത്തിന് കീഴില്‍ പട്ടികജാതിക്കാരനനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പീഡനകഥകളാണ് ദൈനംദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ദല്‍ഹി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ദിവസം തന്നെ അതേ ദല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട ശേഷം വധിക്കപ്പെട്ട പത്തുവയസ്സുകാരിയായ പട്ടികജാതി പെണ്‍കുട്ടിയുടെ പീഡനകഥ ഒരു മാധ്യമശ്രദ്ധയും പിടിച്ചുപറ്റിയില്ല. അവള്‍ക്കുവേണ്ടി ഔദ്യോഗിക സഹായങ്ങളോ ചികിത്സകളോ കടന്നു ചെന്നില്ല.
വിദേശത്തു ചികിത്സ ലഭിച്ചില്ല. രാഷ്ട്രീയനേതൃത്വം അവളുടെ വീട്ടിലെത്തിയില്ല. സാമ്പത്തിക സഹായം ലഭിച്ചില്ല. നിയമനിര്‍മാണം നടന്നില്ല. ജനം നിരത്തിലിറങ്ങിയില്ല. ഇത് ലോകത്തെ അറിയിച്ചത് അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അല്‍ത്തമാസ് കബീറാണ്. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. ഇത് കാണിക്കുന്നത് ഇന്ത്യന്‍ പൊതുമനസ്സാക്ഷി ഇപ്പോഴും പട്ടികജാതിക്കാരന്റെ സ്വൈരജീവിതത്തിനനുകൂലമല്ല എന്നുള്ളതാണ്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുള്ള ധനസഹായമായ ലംസംഗ്രാന്റും സ്റ്റൈപ്പന്റും സമൂഹത്തിന്റെ ഉന്നതതലത്തില്‍ വിരാജിക്കുന്നവര്ക്കായി നീക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്നത് വെറും നാമമാത്രമായ തുകയാണ്. യുപി ക്ലാസില്‍ പഠിക്കുന്ന ഒരു മുസ്ലിം കുട്ടിക്ക് 1000 രൂപ ലഭിക്കുമ്പോള്‍ ഒരു പട്ടികജാതി കുട്ടിക്ക് ലഭിക്കുന്നത് 350 രൂപ മാത്രമാണ്. ആ വിവേചനം എല്ലാ ക്ലാസുകളിലും നിലനില്ക്കുന്നു. ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കിയിട്ടില്ല. ഉള്ള വേക്കന്‍സികള്‍ തന്നെ പട്ടികജാതിക്കാരന് ആര്‍ജ്ജിക്കാന്‍ കഴിയാത്ത യോഗ്യതകള്‍ അടിസ്ഥാന യോഗ്യതകളാക്കി പരസ്യപ്പെടുത്തുകയും ആളില്ല എന്ന കാരണത്താല്‍ അത് പൊതുക്വാട്ടയിലാക്കുകയും മറ്റുള്ളവര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്യുന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സംവരണംതന്നെ ഭരണം ഉപയോഗിച്ച് ഇല്ലാതാക്കിയിരിക്കുന്നു. സുപ്രീംകോടതി പോലും ശരിവച്ച സംവരണമാണ് ഇത്തരത്തില്‍ അട്ടിമറിക്കപ്പെട്ടത്. എയ്ഡഡ് കോളേജ് മേഖലയില്‍ നിര്‍ബന്ധമായും സംവരണം നടപ്പിലാക്കണമെന്ന് 2008 ല്‍ യുജിസി ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കുന്നില്ല. അതിനും പട്ടികജാതിക്കാര്‍ കോടതിയെ അഭയം പ്രാപിച്ചിരിക്കുകയാണ്. പട്ടികജാതിക്കാരനെ സംബന്ധിച്ചിടത്തോളം ജീവനോപാധികള്‍ ഒന്നുമില്ല. ആഗോളീകരണവും ആഗോളസാമ്പത്തികവല്ക്കരണവും അവനെ തൊഴിലും കിടപ്പാടവും ഇല്ലാത്തവനാക്കിയിരിക്കുന്നു. വിദ്യാഭ്യാസത്തില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എങ്ങാനും റോഡ്-തോട് പുറമ്പോക്കില്‍ ഒരു കൂര കെട്ടിയാല്‍ പോലീസ് സഹായത്തോടെ ക്രൂരമായി അത് പൊളിച്ചുകളയുകയും അവനെ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. അതേസമയം ഏക്കറുകണക്കിന് പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളില്‍ കാടു വെട്ടിത്തെളിച്ച് ഭൂമി കയ്യേറുന്ന അന്യമതക്കാരെ പ്രോത്സാഹിപ്പിക്കുകയും അത്തരം കയ്യേറ്റങ്ങളെ സാധൂകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും സര്‍ക്കാര്‍ ചെലവില്‍ പട്ടയമേള നടത്തി അവരെ അധിവസിപ്പിക്കുകയും ചെയ്യുന്നു.
ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ലക്ഷക്കണക്കിന് ഏക്കര്‍ മിച്ചഭൂമി ഇവിടെയുള്ളപ്പോഴാണ് ഭൂരഹിതന് മൂന്ന് സെന്റ് കൊടുക്കാമെന്ന് സര്‍ക്കാര്‍ പറയുന്നത്. അതും അന്യജില്ലകളില്‍. ഇവിടെ പട്ടികജാതി പട്ടിക വര്‍ഗ്ഗം ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭൂരഹിതര്‍ക്കും വേണ്ടത് കൃഷിചെയ്ത് ജീവിക്കാനാവശ്യമായ ഭൂമിയാണ്. പാട്ടക്കാലാവധി കഴിഞ്ഞ് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാതെ കുത്തകകള്‍ക്ക് തന്നെ നിലനിര്‍ത്തി കൊടുത്തിരിക്കുകയാണ്. ഇത് ആരെ സഹായിക്കാനാണ്? ഇക്കാര്യങ്ങളില്‍ എല്ലാം തന്നെ ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് പട്ടികജാതി സമൂഹത്തിന് അറിയേണ്ടതുണ്ട്.
ഇന്ത്യന്‍ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന പട്ടികജാതി സമൂഹത്തിന്റെ ആവശ്യമെങ്കില്‍ അവരോടുള്ള കെജ്രിവാളിന്റെ നിലപാടും സമീപനവും വ്യക്തമാക്കേണ്ടതുണ്ട്. ഒപ്പം പ്രശാന്ത് ഭൂഷണനെ പോലെയുള്ളവരെ ഈ പ്രസ്ഥാനത്തില്‍നിന്നും പുറത്താക്കിക്കൊണ്ട് മാതൃക കാണിക്കുകയും വേണം. അല്ലെങ്കില്‍ പുതുമഴയിലെ ചെറിയൊരു മലവെള്ളപ്പാച്ചില്‍ പോലെ കേജ്രിവാളും സംഘവും അറബിക്കടലില്‍ അലിഞ്ഞുചേരും എന്ന കാര്യത്തില്‍ സംശയമില്ല.
എ. ശശിധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: