സ്വന്തം ലേഖകന്‍
ചങ്ങനാശേരി: നഗരഭയിലെ 2013 -2014 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കേണ്ടുന്ന പല പദ്ധതികളും കടലാസിലൊതുങ്ങുന്നു. ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പണിതുടങ്ങിയ ബയോഗ്യാസ് പ്ലാന്റ് ഈ വര്‍ഷവും പ്രവര്ത്തിപ്പിക്കാനിടയില്ല. ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലുമാണ്. 2008ല്‍ എല്‍ഡിഎഫ് ഭരണകാലത്താണ് ബയോഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങിയത്. അന്ന് ലക്ഷങ്ങള്‍ ഇതിനുവേണ്ടി ചെലവഴിച്ചു നിര്‍മ്മാണം നടത്തിയെങ്കിലും നിര്‍മ്മാണത്തിലുണ്ടായ അപാകത മൂലം ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. അതിനുശേഷം വന്ന പുതിയ ഭരണസമിതി നിലവിലുള്ള ബയോഗ്യാസ് പ്ലാന്റിന്റെ സമീപത്തായി മറ്റൊരു പ്ലാന്റ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുയായിരുന്നു. ഈ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഇതേവരെ ആരംഭിച്ചിട്ടില്ല.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനുമെല്ലാമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇതേവരെ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. നമ്പര്‍ 2 ബസ് സ്റ്റാന്‍ഡിലെ ഓടയ്ക്കു കവറിംഗ് സ്ലാബ് ഉള്‍പ്പെടെ ബസ് സ്റ്റാന്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും ബസ് സ്റ്റാന്‍ഡുകളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതിനും പരിഹാരം കാണുന്നതിനുള്ള നടപടികളുണ്ടായില്ല. ഗതാഗതക്കുരുക്കിനു പരിഹാരമായി നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്കു നമ്പര്‍ നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.
ആയുര്‍വ്വേദ ആശുപത്രിക്കു സ്വന്തം കെട്ടിടത്തിനായി സ്ഥലം എടുക്കുന്നതുസംബന്ധിച്ചും നടപടിയായില്ല. നഗരത്തിലെ പ്രധാന തോടുകള്‍ മാലിന്യവാഹിയാണ്. തോടുകള്‍ സംരക്ഷിക്കുന്നതിനുളള പദ്ധതികളും ജലരേഖയായി മാറിയ നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികളും വൈകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: