വീഴാതിരിക്കുന്നതിനേക്കാള് വീഴ്ചയില്‍നിന്നും ഉയിര്ത്തെഴുന്നേല്ക്കുന്നതാണ് മഹത്വമെന്ന കണ്‍ഫ്യൂഷ്യസിന്റെ തിയറി കേരളത്തിലെ സിപിഎം ഉള്‍പ്പെടുയുള്ള കക്ഷികള്‍ സാധനാപാഠമാക്കേണ്ട ഒന്നാണ്. ടി.പി.ചന്ദ്രശേഖരന് വധത്തോട് ബന്ധപ്പെട്ട് വീഴാതിരിക്കാന്‍ കിണഞ്ഞുശ്രമിച്ചിട്ടും നിലംപരിശായ പാര്‍ട്ടിയാണ് സിപിഎം എന്നാല്‍ ഒരിക്കലും പ്രസ്ഥാനം വീഴ്ചയില്‍നിന്നും ഉയിര്ത്തെഴുന്നേല്ക്കരുതെന്നാഗ്രഹിക്കുന്ന നേതാക്കള്‍ ആ പാര്‍ട്ടിയിലുണ്ട്.
സി.പി.എമ്മിന് ടിപി വധത്തിലുള്ള പങ്ക് മാറാട് സ്പെഷ്യല്‍ കോടതി വിധിയിലൂടെ വെളിപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ടിപി കേസിലെ വിധി സിപിഎമ്മിനുമേല്‍ നിപതിച്ച ഇടിത്തീതന്നെയാണ്. കേരളത്തിലെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മിന്റെ തെറ്റായ ശൈലികള്‍ അറിഞ്ഞോ അറിയാതെയോ മറ്റു പാര്‍ട്ടികളെയും സ്വാധീനിക്കുന്നുവെന്നത് കേരള രാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണ്ണവും പ്രശ്നാധിഷ്ഠിതവുമാക്കുന്നു.
സിപിഎം അക്രമരാഷ്ട്രീയത്തിന് ഇരകളാകേണ്ടി വരുന്ന നിസ്സഹായര്‍ക്ക് പ്രതിരോധിക്കാനുള്ള അവകാശം ധാര്‍മ്മികവും നിയമപരവുമാണ്. സ്വയരക്ഷയ്ക്കുവേണ്ടിയുള്ള നിയമാധിഷ്ഠിത അവകാശം എടുത്തുപയോഗിക്കുന്നതിനപ്പുറം അക്രമവാസനയെ പൊതുരംഗത്തോ, സ്വകാര്യ ജീവിതങ്ങളിലോ പരിപോഷിപ്പിക്കുന്ന കക്ഷിയല്ല ബിജെപി. എന്നാല്‍ സിപിഎം സ്ഥാനത്തും അസ്ഥാനത്തും കേഡറിന്റെ പേശീബലത്തെ ഇന്ധനമാക്കി രാഷ്ട്രീയത്തെ അക്രമാസക്തമാക്കുകയും ചന്തവല്ക്കരിക്കുകയും ചെയ്യുന്നുണ്ട്. കവലച്ചട്ടമ്പിയുടെ റോളില്‍ കൈയ്യാങ്കളി നടത്തേണ്ടവരല്ല പൊതുപ്രവര്‍ത്തകര്‍ എന്ന സത്യം സിപിഎം അവരുടെ അണികളിലേക്കു സന്നിവേശിപ്പിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിക്കുമെന്നുറപ്പാണ്.
സിപിഎം അക്രമത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല ആയുധം പൊതുസമൂഹത്തിന്റെ ഇടപെടലാണെന്ന സത്യം ടി.പി. ചന്ദ്രശേഖരന് കേസ് വിളിച്ചോതുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍തൊട്ട് ഇന്നോളമുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രം പരിശോധിച്ചാല്‍ ടി.പി.ചന്ദ്രശേഖരന് വധത്തേക്കാള്‍ ക്രൂരവും പൈശാചികവുമായ നരഹത്യകള്‍ അവര്‍ നടത്തിയിട്ടുള്ളതായി കാണാന്‍ കഴിയും. അവയൊക്കെ പാര്‍ട്ടി മുന്‍കൂട്ടി നിശ്ചയിച്ച് പിഴ കൂടാതെ നടപ്പാക്കിയിട്ടുള്ളവകളാണ്. തങ്ങളുടെ ശക്തിയും സ്വാധീനവും പ്രചരണസന്നാഹങ്ങളുമുപയോഗിച്ച് അത്തരം നികൃഷ്ട സംഭവങ്ങളെ വെള്ളപൂശി സമര്‍ത്ഥമായി സ്വയം രക്ഷപ്പെടാന്‍ മാര്‍ക്സിസ്റ്റുകള്‍ക്കുള്ള സാമര്‍ത്ഥ്യം വിവരണാതീതമാണ്. ഒരിക്കലും അത്തരം പാപപങ്കിലതകളില്‍ അവര്‍ പശ്ചാത്തപിച്ചിട്ടുമില്ല.
അച്യുതമേനോന് മന്ത്രിസഭയ്ക്കെതിരേ നടത്തിയ രാഷ്ട്രീയ ബന്ദിന്റെ ലേബലില്‍ മട്ടന്നൂരില്‍വെച്ച് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ അഞ്ചു നിരപരാധികളെ ചുട്ടുകൊന്ന പൈശാചികതയുടെ ചരിത്രം സിപിഎമ്മിന്റേതാണ്. പരുമലയില്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചപ്പോള്‍ രക്ഷയില്ലാതെ ജീവരക്ഷാര്‍ത്ഥം പുഴയില്‍ ചാടിയ പ്രസ്തുത കുട്ടികളെ കല്ലെറിഞ്ഞ് ഇഞ്ചിഞ്ചായി കൊന്ന മാര്‍ക്സിസ്റ്റ് കാടത്തം കേരളം കണ്ടതാണ്. കണ്ണൂരിലെ മൊകേരിയില്‍ ഒരു തെറ്റും ചെയ്യാത്ത യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് റൂമില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ മുമ്പിലിട്ട് വെട്ടിക്കൊന്ന സിപിഎം നരമേധം അവരുടെ ക്രൂരചരിത്രത്തില്പ്പെടുന്നു. സംഘ-ജനസംഘ പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന് എത്രയോ മുമ്പുമുതലേ കേരളം കമ്യൂണിസ്റ്റ് അക്രമങ്ങള്‍കൊണ്ട് രാഷ്ട്രീയ കുരുതിക്കളമായി മാറിയ പ്രദേശമാണ്. സിപിഎം- ആര്‍എസ്എസ് അക്രമകഥകള്‍ ഉരുവിട്ട് തൂക്കമൊപ്പിക്കുന്നവര് സൗകര്യപൂര്‍വ്വം മറക്കുന്ന ഒന്നാണിത്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവങ്ങളിലൊന്നുമുണ്ടാകാത്ത പൊതു സമൂഹ ഇടപെടലാണ് ടി.പി.ചന്ദ്രശേഖരന് വധത്തോട് ബന്ധപ്പെട്ടിവിടെയുണ്ടായത്. ആര്‍എംപി. എന്ന കൊച്ചു പാര്‍ട്ടിയുടെ ശ്രദ്ധേയമായ നേട്ടം ചന്ദ്രശേഖരന് വധകാര്യത്തില്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ സമര്‍ത്ഥമാംവിധം അവര്‍ സാധിച്ചെടുത്തു എന്നുള്ളതാണ്. സിപിഎമ്മിന്റെ ചരിത്രത്തില്‍ അവരെ ഇത്രത്തോളം വെട്ടിലാക്കുകയും പ്രതിരോധം അസാദ്ധ്യമാകുംവിധം നിസ്സഹായരാക്കുകയും ചെയ്ത മറ്റൊരു കേസുമില്ല. ചന്ദ്രശേഖരന് വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ കോളിളക്കത്തില്‍ സിപിഎമ്മിന്റെ അരഡസനോളം പ്രാദേശിക കമ്മറ്റികള്‍ പുനഃസംഘടിപ്പിക്കേണ്ടിവന്നു. പ്രമുഖരായ ഒട്ടനവധി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയോ സ്ഥാനഭ്രഷ്ടരാക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. പാര്‍ട്ടി അംഗത്വം പുതുക്കാതെ ഒഴിഞ്ഞുമാറുകയോ നിഷ്ക്രിയരാവുകയോ ചെയ്ത സിപിഎം അംഗങ്ങള്‍ നിരവധിയുണ്ട്. ടിപി വധം നിമിത്തം പാര്‍ട്ടിയുടെ അകത്തളങ്ങള്തൊട്ട് ഉന്നത നേതൃശ്രേണികളില്വരെ പോര്‍മുഖങ്ങള്‍ രൂപപ്പെടുകയും പരസ്പരം അങ്കം കുറിയ്ക്കുകയും ചെയ്തു എന്നതാണ് മറ്റൊരു വസ്തുത. അച്ചടക്കം അര്‍ത്ഥരഹിതമായ നാളുകളിലൂടെയാണ് അവരിപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിനെപോലെ ഒരു കേഡര്‍ പാര്‍ട്ടി ചന്ദ്രശേഖരന് സംഭവത്തിന്റെ തുടക്കം മുതല്‍ ആ പ്രശ്നത്തോട് സ്വീകരിച്ച നിലപാടുകള്‍ അസ്ഥിരതയും പരസ്പരവൈരുദ്ധ്യവുമുള്ളവയാണ്. അച്ചടക്കം മുഖമുദ്രയാക്കി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ അകത്തളങ്ങള്‍ ആന്തരിക സംഘര്‍ഷങ്ങള്‍കൊണ്ടും ചേരിപ്പോരുകൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ അവതാളത്തിലായ സ്ഥിതി ടിപി കേസിന്റെകൂടി സൃഷ്ടിയാണ്.
രാഷ്ട്രീയ പ്രതിയോഗികളെ ശത്രുക്കളായി കാണാതെ ആശയപരമായി എതിര്‍ത്തു തോല്‍പ്പിക്കുക എന്നതാണ് ജനാധിപത്യശൈലി. ഇതിനായി ജനങ്ങള്‍ക്കിടയില്‍ മാനസാന്തരമുണ്ടാക്കയാണുവേണ്ടത്. എന്നാല്‍ സിപിഎം ഇപ്പോഴും പ്രതിയോഗിയെ ശത്രുവായി കരുതി ഉന്മൂലനം ചെയ്യുന്ന ശൈലിയില്‍ ഉറച്ചു നില്ക്കുന്നു. ഈ സിപിഎം നിലപാടിന്റെ ഇരകളായി കോണ്‍ഗ്രസ്, സിപിഐ, സംഘപരിവാര്‍, ലീഗ്, എന്‍ഡിഎഫ് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍പ്പെട്ട ഒട്ടേറെപേര്‍ക്ക് ഇവിടെ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ആസൂത്രണം നടക്കുന്നത് പാര്‍ട്ടിയിലെ ഉന്നത നേതാക്കന്മാരുടെ പങ്കാളിത്തത്തോടെയാണ്. കുറ്റക്കാരായ നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയുടെ പട്ടിണി സമരവും സിബിഐ അന്വേഷണം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും വളരെയധികം സഹായകമാണ്.
സിപിഎം എന്ന ദേശീയ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയും അതിന്റെ സംസ്ഥാന സെക്രട്ടറിയും സമനില തെറ്റിയ രീതിയിലാണ് 2014 ജനുവരി 22 നു കുറ്റക്കാരെ കണ്ടെത്തിക്കൊണ്ടുള്ള മാറാട് കോടതി വിധിയെ സമീപിച്ചത്. പ്രസ്തുത വിധി സംബന്ധിച്ച് മൗനം പാലിക്കുകയോ വിധിന്യായം വായിച്ച് മറുപടി പിന്നീട് പറയാമെന്ന് പറയുകയോ അല്ല അവര്‍ ചെയ്തത്. സിപിഎമ്മിനെ കോടതി കുറ്റവിമുക്തരാക്കിയെന്ന് പ്രഖ്യാപിക്കുകയോ അഥവാ വായ്ത്താരി മുഴക്കുകയോ ആണിവര്‍ ചെയ്തത്. സാമൂഹ്യ പ്രതിബദ്ധതയോ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോ ഉള്ള ഒരു രാജനൈതിക പ്രസ്ഥാനം ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് വിധി പ്രഖ്യാപനദിവസം സിപിഎം ഉന്നതവേദിയും സംസ്ഥാന സെക്രട്ടറിയും പടച്ചുവിട്ടത്. പാര്‍ട്ടി നേതാക്കളായ മൂന്നുപേരേയും വധഗൂഢാലോചനയ്ക്ക് കുറ്റക്കാരായി കോടതി കണ്ടെത്തിയിട്ടില്ലെന്നും തന്മൂലം പാര്‍ട്ടിയെ നീതിപീഠം കുറ്റവിമുക്തമാക്കിയിരിക്കുന്നുവെന്നുമുള്ള പൊളിവചനങ്ങളാണ് പോളിറ്റ് ബ്യൂറോ ഉതിര്‍ത്തത്.
ചന്ദ്രശേഖരന് വധത്തില്‍ സിപിഎം പങ്ക് പകല്‍പോലെ വ്യക്തമാണ്. സാമാന്യബുദ്ധിയുള്ള ജനങ്ങള്‍ക്ക് ഇതൊക്കെ അറിയുകയും ചെയ്യാം. കേസിലെ പ്രതികള്‍ക്കുവേണ്ടി ഏറ്റവും ചിലവേറിയ നിയമയുദ്ധം നടത്തിയത് സിപിഎമ്മാണ്. കൊലപാതകത്തിനു പിന്നിലെ രഹസ്യ ഗൂഢാലോചന തെളിയിക്കുക പൊതുവേ ദുഷ്കരമാണ്. കൊലപാതകം വൃക്ഷത്തിന്റെ ഫലമാകുമ്പോള്‍ ഗൂഢാലോചന അതിന്റെ വേരാകുന്നു എന്നാണ് സുപ്രീം കോടതി ഒരിക്കല്‍ വിശേഷിപ്പിച്ചത്. അദൃശ്യമായ വേര് തെളിവിലൂടെ ദൃശ്യമാക്കുകവഴി അപൂര്‍വ്വ വിജയമാണ് പ്രോസിക്യൂഷന് നേടിയത്. രാഷ്ട്രീയ വധ ഗൂഢാലോചനാകുറ്റത്തിന് സിപിഎം എന്ന പാര്‍ട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. സ്വാഭാവികമായും ഇതിന്റെ അന്തസത്ത സ്വാംശീകരിച്ച് ആത്മപരിശോധനവഴി തെറ്റ് തിരുത്തുകയും ആവര്‍ത്തിക്കാതിരിപ്പാന്‍ ശ്രമിക്കുകയുമാണ് സിപിഎം ചെയ്യേണ്ടിയിരുന്നത്.
പക്ഷേ കുറ്റം മറച്ചുവെച്ച് കോടതിവിധിയെ വികലമാക്കിക്കൊണ്ട് ഹിമാലയന്‍ നുണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് സിപിഎം പോളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടറിയും ശ്രമിച്ചത്. അവസാനം ജനുവരി 28 ന് ശിക്ഷാവിധി വന്നപ്പോള്‍ കൊലക്കുറ്റമായ 302-ാം വകുപ്പുപ്രകാരം മൂന്നു പാര്‍ട്ടി നേതാക്കള്‍ക്കും ജീവപര്യന്തം തടവ് കിട്ടിയപ്പോള്‍ പോളിറ്റ് ബ്യൂറോയും സംസ്ഥാന സെക്രട്ടറിയും കുറ്റകരമായ മൗനത്തില്‍ തങ്ങളുടെ പ്രതികരണം ഒതുക്കി. മാത്രമല്ല തലശ്ശേരിയിലെ ഏതോ കുഗ്രാമത്തില്‍ ആരോ ചിലര്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് അന്താരാഷ്ട്ര വാര്‍ത്തയാക്കാന്‍ ആളും അര്‍ത്ഥവും ഒഴുക്കി ബോധപൂര്‍വ്വം ഇവര്‍ ശ്രമിച്ചു. ടിപി വധക്കേസ് ശിക്ഷയിലുള്പ്പെട്ട യഥാര്‍ത്ഥ വിഷയത്തില്‍നിന്നും ജനശ്രദ്ധ വഴിമാറ്റി അട്ടിമറിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള കുത്സിതതന്ത്രംവഴി കടുത്ത അധര്‍മ്മവും ജനവിരുദ്ധതയുമാണ് രാജനൈതികരംഗത്തു സിപിഎം സൃഷ്ടിച്ചത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി മെഷിനറിയേക്കാള് ശക്തമായി ജനവികാരം സൃഷ്ടിക്കാന്‍ ചന്ദ്രശേഖരന്റെ ഭാര്യയ്ക്കു കഴിയുമെന്ന സ്ഥിതിയിലിവിടെ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് വന്‍ തയ്യാറെടുപ്പോടെ പണധാരാളിത്തംവഴി പ്രയാണം തുടരുന്ന പിണറായി വിജയന്റെ കേരള രക്ഷായാത്രയേക്കാള് പ്രാധാന്യം രമയുടെ നിരാഹാര സത്യഗ്രഹത്തിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിഎസ് എന്ന പ്രതിപക്ഷ നേതാവും രമയുടെ ആവശ്യത്തെ പിന്താങ്ങിയതോടെ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ അപഹാസ്യരായിത്തീര്ന്നിരിക്കുന്നു. ടിപി വധത്തിനു പിന്നിലെ ഗൂഢാലോചനയുടെ പുനരന്വേഷണത്തിന് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നു. സിബിഐയെ അതേല്പ്പിക്കുമെന്നുറപ്പാണ്. കേരള ജനതയുടെ മൊത്തം ആവശ്യമായി സിബിഐ അന്വേഷണാവശ്യം മാറിയിരിക്കുന്നു. സിപിഎമ്മും അവരുടെ കങ്കാണിമാരായി കോണ്‍ഗ്രസ്സിലുള്ള ചിലരും ചേര്‍ന്ന് അവിഹിതമാര്‍ഗ്ഗത്തിലൂടെ സിബിഐ ആവശ്യത്തെ അട്ടിമറിക്കാതിരിപ്പാന് വേണ്ട ജാഗ്രത ജനങ്ങള്‍ പുലര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാകുന്നു.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: