ചങ്ങനാശേരി: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒരു മാസത്തോളമായി ഒളിവിലായിരുന്ന വീട്ടമ്മ കോടതിയില്‍ കീഴടങ്ങി. ചിങ്ങവനം നെല്ലിക്കല്‍ കോഴിമറ്റത്തില്‍ സിനി (40)യാണ് ചങ്ങനാശേരി മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. സിനിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്നും കേസന്വേഷണ ചുമതലയുള്ള ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ.നിഷാദ്മോന് പറഞ്ഞു. വേളൂര്‍ ഇല്ലിക്കല്‍ ചെമ്പോട്ടില്‍ അജ്മലിനെ (25) സിനിയുടെ വീട്ടില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു സംഭവം. പുലര്‍ച്ചെ സിനിയുടെ വീട്ടുമുറ്റത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ അജ്മലിനെ കണ്ടെത്തുകയായിരുന്നു. ചിങ്ങവനം പോലീസ് എത്തിയാണ് അജ്മലിനെ ആശുപത്രിയില്‍ എത്തിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെ അജ്മല്‍ സുഖംപ്രാപിച്ചു. തുടര്‍ന്ന് അജ്മല്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിക്കെതിരേ വധശ്രമത്തിന് കേസെടുത്തത്. കോട്ടയത്തുള്ള പ്രമുഖ വാഹന വിതരണ ഏജന്‍സിയിലെ ജീവനക്കാരായിരുന്നു ഇരുവരും. സിനിയുടെ ഭര്‍ത്താവ് വിദേശത്താണ്. സിനിയുടെ വീട്ടില്‍ നിന്ന് അജ്മലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കിടപ്പു മുറിയില്‍ നിന്ന് രക്തത്തുള്ളികളും കണ്ടെത്തിയിരുന്നു. സിനിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് രക്ത സാമ്പിളും പോലീസ് ശേഖരിച്ചിരുന്നു. ബന്ധുവീടുകളിലും മറ്റു ചില കേന്ദ്രങ്ങളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും സിനിയെ കണ്ടെത്താനായിരുന്നില്ല.
സിനി മാത്രമാണോ, അതോ മറ്റാരെങ്കിലും കൃത്യത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ടോ എന്ന് സിനിയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: