കോട്ടയം: പാചകവാതകസിലിണ്ടറുകള്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നുണ്ടെന്ന് ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ അജിത് കുമാര്‍ നിര്‍ദേശിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാചകവാതക ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിത തുകയിലധികം ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പാടില്ലെന്നും വിതരണത്തീയതി സംബന്ധിച്ച ഏകദേശ വിവരമെങ്കിലും മുന്‍കൂട്ടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉപഭോക്താക്കളും ഉപഭോക്തൃസംഘടനാ പ്രതിനിധികളും പാചക വാതക ഏജന്‍സികള്‍ക്കെതിരായ നിരവധി പരാതികള്‍ യോഗത്തില്‍ ഉന്നയിച്ചു. സിലിണ്ടര്‍ വിതരണം വൈകുന്നു, ബില്ലില്ലാതെ അധിക തുക ഈടാക്കുന്നു, വിതരണം സംബന്ധിച്ച് വിവരം നല്‍കുന്നില്ല, സിലിന്‍ഡറുകളുമായി എത്തുന്ന ഏജന്‍സി ജീവനക്കാര്‍ മോശമായി പെരുമാറുന്നു തുടങ്ങിയവയായിരുന്നു പരാതികളിലേറെയും.
പാചകവാതക സിലിണ്ടറുകളുടെ വിതരണം കുറ്റമറ്റ രീതിയില്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് മിന്നല്‍പരിശോധനകള്‍ നടത്തണം. പരിശോധനാ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം.
ബില്ല് നല്‍കാതെ ഉപഭോക്താക്കളില്‍നിന്ന് പണം വാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഇത് ഗൗരവത്തോടെ പരിഗണിക്കണം. ഏറെ ആരോപണ വിധേയമായ ഏരുമേലിയിലെ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം.
ഓരോ ദിവസവും ഏതു മേഖലയിലാണ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതെന്ന് ഏജന്‍സികള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം. വിതരണം സംബന്ധിച്ച് ഇപ്പോള്‍ നിലവിലുള്ള ആശയക്കുഴപ്പവും അതുമൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഇത് അനിവാര്യമാണ്. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ഉന്നയിക്കുന്നതിന് ഹെല്‍പ്പലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും.
ഉപഭോക്താക്കളോട് മാന്യമായി പെരുമാറാന്‍ സിലിണ്ടര്‍ വിതരണത്തിന് പോകുന്ന ജീവനക്കാര്‍ക്ക് ഏജന്‍സികള്‍ നിര്‍ദേശം നല്‍കണം. വിവരങ്ങള്‍ക്കായി ഏജന്‍സികളിലേക്ക് ഉപഭോക്താക്കള്‍ ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് മാന്യമായി മറുപടി നല്‍കണം. സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഏജന്‍സികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് വിവരം നല്‍കണം. പുതിയതായി അനുമതി ലഭിച്ച ഏജന്‍സികള്‍ ആരംഭിക്കുന്നതിന് അതത് കമ്പനികള്‍ നടപടിയെടുക്കണം-കളക്ടര്‍ പറഞ്ഞു.
അതേസമയം ആധാര്‍ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗ്യാസ് സിലിണ്ടറുകളുടെ ബില്ലിംഗില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണെന്ന് ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍ അറിയിച്ചു. ഗ്യാസ് ഏജന്‍സിയില്‍നിന്ന് നല്കിയ ബില്ലിലെ പിഴവ് ഒരു ഉപഭോക്താവ് ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹാര നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ കമ്പനി പ്രതിനിധിക്ക് നിര്‍ദേശം നല്കി. കാലാവധി കഴിഞ്ഞ സിലിന്‍ഡറുകള്‍ വിതരണം ചെയ്യുന്നതായും ഓപ്പണ്‍ ഫോറത്തില്‍ പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ അച്ചാമ്മ കുര്യാക്കോസ്, മറ്റ് ഉദ്യോഗസ്ഥര്‍ പാചകവാതക കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: