ഏദന്‍: യെമനില്‍ ചരക്കു കപ്പല്‍ മുങ്ങി 12 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട് . യെമനിലെ ഹാഡ്രാമൗട്ട് പ്രവിശ്യയിലെ തീരപ്രദേശത്താണ് സംഭവം.
യെമന്‍ ആഭ്യന്തരമന്ത്രാലയമാണ് സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. യു.എ.ഇയില്‍ നിന്ന് യെമനിലെ അല്‍ മുകല്ലാ തുറമുഖത്തേക്ക് കാറുകളുടെ ടയറുകളും മറ്റു യന്ത്രഭാഗങ്ങളുമായി പോവുകയായിരുന്ന കപ്പലാണ് വ്യാഴാഴ്ച രാത്രിയോടെ മുങ്ങിയത്.
യെമനിലെ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. ഹഡ്രാമൗണ്ടില് രജിസ്റ്റര്‍ ചെയ്ത 1626 എന്ന ചരക്കു കപ്പലാണ് മുങ്ങിയതെന്നും യെമനിലെ സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
തീരനഗരമായ ഷെഹറിനടുത്തുവച്ചാണ് കപ്പല്‍ മുങ്ങിയതെന്നാണ് യെമനിലെ സെന്റര്‍ ഓഫ് സെക്യൂരിറ്റി മീഡിയ വെബ്സൈറ്റിനെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്ത ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോസ്റ്റ് ഗാര്‍ഡും മറ്റും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുന്നതിനിടെ കൊടുങ്കാറ്റും ശക്തമായ തിരകളും തടസമായി.
ഹാഡ്രാമൗട്ടില് ചരക്കു സാധനങ്ങള്‍ എത്തിക്കുന്നതിനാണ് കപ്പല്‍ എത്തിയത്. കപ്പല്‍ മുങ്ങിയതിന്റെ കാരണം വ്യക്തമായിട്ടില്ല. കടല്ക്ഷോഭമായിരിക്കാമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. കപ്പല്‍ മുങ്ങി പത്തുമണിക്കൂറുകള്‍ക്ക് ശേഷമാണ് യെമന്‍ തീരസംരക്ഷണസേന വിവരം അറിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: