കൊച്ചി: ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൂടിവരികയാണെന്നും ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ആലോചനയിലുണ്ടെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റകൃത്യങ്ങള്‍ തടയാന്‍ ബീറ്റ് പോലീസിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനമൈത്രി സുരക്ഷാ പദ്ധതി കൊച്ചി റേഞ്ച്തല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങള്‍ ഇന്ന് നഗരങ്ങളില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. ഈ സംഘങ്ങള്‍ ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ കാപ നിയമം ശക്തിപ്പെടുത്തും. ഇതു കൂടാതെ സ്റ്റുഡന്റ്സ് പോലീസ് സംവിധാനവും ശക്തമാക്കും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് സേനകളേക്കാളും കേരളാ പോലീസ് ശാസ്ത്രീയമായി കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതിനുദാഹരമാണ് ടി.പി, ബിജു രാധാകൃഷ്ണന് കേസുകള്‍. നഗരങ്ങളില്‍ ജനമൈത്രി പോലീസ് ഫലപ്രദമാണ്. റെസിഡന്റ്സ് അസോസിയേഷനുകള്‍ പോലീസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യങ്ങളുടെ അളവ് കുറക്കാന്‍ സാധിക്കും. അതിക്രമങ്ങള്‍ തടയാന്‍ ഏറ്റവും ഫലപ്രദമായ സംവിധാനമാണ് ജനമൈത്രി സുരക്ഷാ പദ്ധതി. ഇതിനാവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കേരളാ പോലീസിന്റെ നവീകരിച്ച മുഖമാണ് ജനമൈത്രി സുരക്ഷാ പദ്ധതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിമണ്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ എഡിജിപി എ. ഹേമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. മേയര്‍ ടോണി ചമ്മണി, പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് പ്രസിഡന്റ് മാര്ട്ടിന് കെ. മാത്യു, എഡ്രാക്ക് പ്രസിഡന്റ് രംഗനാഥ പ്രഭു, റെയ്സ് പ്രസിഡന്റ് ഫക്കറുദീന്‍ ഹാജി, എഡിജിപി കെ. പത്മകുമാര്‍, ജില്ലാ പോലീസ് മേധാവി കെ.ജി. ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: