പാലാ: രാജ്യത്തെ നാലാമത്തെതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ് സിറ്റിയുടെ നിര്‍മ്മാണത്തിന് കുറവിലങ്ങാട് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. കോഴ കൃഷിഭവന് വിട്ടു നല്കിയ 30 ഏക്കര്‍ സ്ഥലത്താണ് നിര്‍ദ്ദിഷ്ട ശാസ്ത്രനഗരം ഉയരുന്നത്. രണ്ടു ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഇവിടെ സാങ്കേതിക വിജ്ഞാനവും ഗവേഷണം, വിനോദം എന്നിവയും ഒന്നിക്കുന്ന ബൃഹത്പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ നാഴികക്കല്ലാവുന്ന സയന്‍സ് സിറ്റി ശാസ്ത്രവിജ്ഞാനരംഗത്തേക്കുള്ള കേരളത്തിന്റെ അന്താരാഷ്ട്ര ചുവടുവയ്പ്പാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്രാധിഷ്ഠിതവും വിനോദവും ഒന്നിക്കുന്ന എഡ്യൂക്കേഷണല്‍ ഹബ്ബായി കോട്ടയം മാറുമെന്ന് പദ്ധതിക്കായി പരിശ്രമിച്ച ജോസ് കെ. മാണി എം.പി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. 10 ലക്ഷത്തിലധികം സന്ദര്‍ശകര്‍ പ്രതിവര്‍ഷം ഇവിടെ സന്ദര്‍ശനം നടത്തുമെന്നും അന്താരാഷ്ട്ര സയന്‍സ് ഫെസ്റ്റിവെല്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ ഇവിടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷതവഹിച്ചു. മന്ത്രി കെ.എം മാണി മുഖ്യപ്രഭാഷണവും മന്ത്രി അബ്ദുറബ്ബ് പദ്ധതി അവതരണവും നിര്‍വ്വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊന്നാടയണിയിച്ച് ആദരിച്ചു. ജോയി ഏബ്രഹാം എം.പി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ. അജിത്, നാഷണല്‍ മ്യൂസിയം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അനില്‍ എസ്. മനേക്കര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം മാത്യു, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് രമാദേവി, സെന്റ്മേരീസ് ബോയ്സ് സ്കൂള്‍ മാനേജര്‍ ഫാ.എബ്രഹാം കൊല്ലിത്താനത്ത് മലയില്‍, ജില്ലാ പഞ്ചായത്തംഗം മിനി ബാബു, ഉഴവൂര്‍ ബ്ലോക്ക് അംഗം പി.എന്‍ മോഹനന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തഗം മിനി മത്തായി എന്നിവര്‍ പങ്കെ ടുത്തു. കെഎസ്എസ്ടിഎം ഡയറക്ടര്‍ അരുള്‍ ജെറാള്‍ഡ് പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
‘വാക്കുകള്‍കൊണ്ട് അമ്മാനമാടാന്‍ കഴിയില്ലെങ്കിലും ഞാനും ഇവിടെ പിഴച്ചു പോകുന്നു’
പാലാ:’വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ കഴിവുള്ള കെ.എം മാണിസാറിനെപ്പോലെയുള്ള മഹാരഥന്മാര്ക്കൊപ്പമെത്താന് കഴിയില്ലെങ്കിലും ഞാനും എങ്ങനെയോ ഇവിടെ പിഴച്ചുപോകുന്നു’ണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ പരാമര്‍ശനം സയന്‍സ് സിറ്റി നിര്‍മ്മാണ ഉദ്ഘാടന സദസ്സിനെ കൂട്ടച്ചിരിയിലാഴ്ത്തി. ഉദ്ഘാടനവേദിയൊരുക്കിയ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് സ്കൂളില്‍ വിദ്യാര്ത്ഥിസംഘനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വന്ന് താമസിച്ചതിന്റെ സ്മരണ പുതുക്കുന്നതിനിടയിലാണ് എ.കെ ആന്റണിയുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ പരാമര്‍ശം ഉണ്ടായത്.
1959 ല്‍ കെഎസ്യുവിന്റ ആദ്യ ക്യാമ്പ് ഹൈസ്കൂളില്‍ നടന്നപ്പോള്‍ അന്ന് ഒരാഴ്ചക്കാലം സ്കൂളിലെ ബഞ്ചില്‍ കിടന്ന് ഉറങ്ങിയും ഇപ്പോള്‍ സയന്‍സ് സിറ്റി വരുന്ന കോഴാ കൃഷിഫാമിലെ പേരത്തോട്ടത്തില്‍ നിന്നും പേരയ്ക്ക പറിച്ചു തിന്നു നടന്ന കാലവും അദ്ദേഹം ഓര്‍മ്മിച്ചു. ഒരുപാട് നേതാക്കള്‍ സുഹൃുത്തുക്കള്‍ അധ്യാപകര്‍ എന്നിവരെ സംഭാവന ചെയ്ത നാടാണ് കുറവിലങ്ങാട് എന്നും എ.കെ ആന്റണി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: