കോട്ടയം: സ്വകാര്യബസ് ജീവനക്കാരുടെ മത്സരയോട്ടവും മത്സരപ്പിണക്കവും പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളെ വലച്ചു. ഏറ്റുമാനൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടില്‍ മാന്നാനം ജംഗ്ഷനിലാണ് ഇന്നലെ രാവിലെ ഒന്പതരയോട് അടുത്താണ് വിദ്യാര്‍ത്ഥികളെയും യാത്രക്കാരെയും വലച്ച് സ്വകാര്യബസ്സുകാര്‍ തമ്മില്‍ പിണങ്ങിയത്. ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടയില്‍ മത്സരിച്ചോടിയ രണ്ട് സ്വകാര്യബസ്സുകള്‍ മാന്നാനം കവലയില്‍ എത്തിയപ്പോള്‍ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിനെ മറികടക്കാനായി പിന്നാലെ എത്തിയ ബസ് ശ്രമിക്കുന്നതിനിടെ ബസുകള്‍ തമ്മില്‍ ഉരസുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡില്‍ സമാന്തരമായി ഇരു ബസ്സുകളും നിര്‍ത്തിയിട്ടു. ബസ്സുകള്‍ തമ്മില്‍ ഉരസ്സിയതിനെ തുടര്‍ന്ന് പേടിച്ചരണ്ട വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ബസ്സില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ബസ്സിന്റെ വാതില്‍ തുറക്കാനാകാതെ ഉള്ളില്‍ കുടുങ്ങി. ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ കോളേജില്‍ പരീക്ഷയ്ക്ക് ഇരിക്കേണ്ട വിദ്യാര്‍ത്ഥികള്‍ തങ്ങളെ ഇറക്കിവിടാന്‍ ആവശ്യപ്പെട്ടെങ്കിലും ബസുകള്‍ മാറ്റി ഇറങ്ങിപ്പോകാനുള്ള വഴിയൊരുക്കിക്കൊടുക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. പരീക്ഷയാണെന്ന പറഞ്ഞ വിദ്യാര്‍ത്ഥികളോട് ബസ്സിന് സമീപത്തെത്തി പരീക്ഷ നടത്താന്‍ സര്‍വ്വകലാശാലയോട് പറയാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഏറെ നേരത്തെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ പോലീസെത്തിയാണ് യാത്രക്കാരെ ബസ്സില്‍ നിന്ന് ഇറക്കിയത്. തുടര്‍ന്ന് രണ്ട് ബസ്സുകളും സ്റ്റേനിലേക്ക് കൊണ്ടുപോയി. ഈ റൂട്ടില്‍ സ്വകാര്യബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും ജീവനക്കാര്‍ തമ്മിലുള്ളതര്ക്കങ്ങളും പതിവാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: