എരുമേലി: നിലയില്ലാക്കയത്തില്‍ അകപ്പെട്ടുപോയ അപരിചിതനെ സാഹസികമായി രക്ഷപെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ചുണക്കുട്ടികള്‍ക്ക് അംഗീകാരങ്ങളുടെ പൊന്‍തിളക്കം. എരുമേലി കണ്ണിമല സെന്റ് ജോസഫ് സ്കൂളിലെ മൂന്നുകിട്ടികളുടെ അവസരോചിതമായ സാഹസിക സഹായമാണ് ഇവരെ ധീരതയ്ക്കുള്ള തിളക്കത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 നായിരുന്നു സംഭവം. ആറ്റുതീരത്തുള്ള വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കാളിമുത്ത് എന്ന കുട്ടി സമീപത്തുള്ള കയത്തില്‍ അകപ്പെട്ടു. നിലവിളികേട്ടെത്തിയ സ്കൂള്‍ കുട്ടികളായ വി.എസ് യദുകൃഷ്ണന്, സുബിന്മാത്യു, അഖില്‍ ബിജു എന്നിവര്‍ ഓടിയെത്തി. മൂവര്‍സംഘം വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങിത്താഴുകയായിരുന്ന കാളിമുത്തുവിനെ രക്ഷപെടുത്തുകയായിരുന്നു. കയത്തില്‍ ചാടിയതറിഞ്ഞാല് മാതാപിതാക്കള്‍ വഴക്കുപറയുമെന്ന ഭീതിയില്‍ സംഭവം കുട്ടികള്‍ ആരോടും പറഞ്ഞില്ല. മൂവര്സംഘന്റെ ധൈര്യം തിരിച്ചറിഞ്ഞ അധ്യാപിക ആനിയമ്മ ടീച്ചറാണ് ധീരതാ പുരസ്കാരത്തിനുള്ള മറ്റ് നടപടികള്‍ നീക്കിയത്. ധീരതയുടെ അവാര്‍ഡ് ഭാരതത്തിന്റെ സിരാകേന്ദ്രത്തില്‍ നിന്നും ഒന്നൊന്നായി എത്തി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങി നാട്ടിലെത്തി സംഘത്തെ കണ്ണിമല സെന്റ് ജയിംസ്, സെന്റ് ജോസഫ് സ്കൂളുകള്‍ ആവേശോജ്വലമായി സ്വീകരണം നല്കി. സ്വീകരണചടങ്ങ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ഷേര്‍ളി ജോര്‍ജ്ജ് അധ്യക്ഷതവഹിച്ചു. സ്കൂള്‍ പ്രാധാന അധ്യാപിക സിസ്റ്റര്‍ റൂത്ത്, പിടിഎ പ്രസിഡന്റ് ജോസ് ജേക്കബ്, സ്കൗട്ട് മേധാവി സിസ്റ്റര്‍ സുപ്രിയ, ഗൈഡ്്സ് മേധാവി സിസ്റ്റര്‍ മോദിനി, റെഡ്ക്രോസ് മേധാവി ജാനറ്റ് അലക്സ് എന്നിവരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: