ഇന്ത്യയും ആം ആദ്മി പാര്‍ട്ടി (എഎപി)യുമായുള്ള മധുവിധു ഏതാണ്ടവസാനിക്കുന്നു എന്ന തരത്തിലാണ് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ കേജ്രിവാളിനോടുള്ള ദല്‍ഹി ജനങ്ങളുടെയും മാധ്യമങ്ങളുടെയും മറ്റും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം അധികാരത്തിലേറിയ ഉടനെതന്നെ പൊട്ടിപ്പുറപ്പെട്ട അന്തഃഛിദ്രവും എഎപിയുടെ അസ്ഥിരതയെ സൂചിപ്പിക്കുന്നു.
എഎപി വിമതനേതാവ് വിനോദ്കുമാര്‍ ബിന്നിയെ ഏകാധിപത്യരീതിയില്‍ പുറത്താക്കിയതായി ആരോപണം ഉയരുന്നു. അതോടൊപ്പം എഎപി മന്ത്രിസഭയിലെ മന്ത്രിയായ സോമനാഥ് ഭാരതി മയക്കുമരുന്ന്-പെണ്‍വാണിഭ ആരോപണങ്ങളുയര്‍ത്തി ദല്‍ഹിയിലെ സൗത്ത് കിര്‍ക്കി എക്സ്ടന്ഷനില് ഉഗാണ്ടന്‍ യുവതികള്‍ താമസിക്കുന്നിടത്ത് പോലീസിനെക്കൊണ്ട് നടത്തിയ നിശാറെയ്ഡും എഎപിയിലെ വംശീയ മാനസികാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു. എഎപിയിലെ മറ്റൊരു നേതാവും കേജ്രിവാളിന്റെ വലംകയ്യുമായ ബിശ്വാസ് പറഞ്ഞത് കറുത്ത് മെല്ലിച്ച കേരള നഴ്സുമാരെ കണ്ടാല്‍ സിസ്റ്റര്‍ എന്ന് വിളിക്കാനല്ലാതെ മറ്റൊരു വികാരവും തോന്നുകയില്ലെന്നും മറിച്ച് വടക്കേ ഇന്ത്യന്‍ നഴ്സുമാരുടെ പരിചരണത്തില്‍ അനാരോഗ്യം മാറി സുഖകരമാകുമെന്നുമാണ്. ഈ പ്രസ്താവനക്കെതിരെ നഴ്സുമാരുടെ സംഘടനയും മഹിളാ അസോസിയേഷനും പ്രതിഷേധിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളിലും പ്രകടമാകുന്നത് വംശീയ വികാരം തന്നെയാണ്.
ഇപ്പോള്‍ വിനോദ്കുമാര്‍ ബിന്നിയും ഹര്ഷ്വര്ധനും പറയുന്നത് കേജ്രിവാള് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാണ്. ഇക്കാര്യം ആരോപിച്ച് ബിന്നി ജന്തര്‍മന്തറില്‍ നിരാഹാരം തുടങ്ങിയത് ഇന്നലെയാണ് അവസാനിപ്പിച്ചത്. അടച്ചിട്ട മുറിയില്‍ അഞ്ചുപേര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങളാണ് എഎപിയുടേത് എന്നാണ് ഹര്‍ഷവര്‍ധന്റെ ആരോപണം. ബിന്നി എതിര്‍കക്ഷികളുടെ നാവാണ് എന്നാണ് കേജ്രിവാളിന്റെ എതിര്‍വാദം.
സ്വാതന്ത്ര്യദിനത്തില്‍ പോലീസിനെ വിന്യസിച്ചതിലെ പാളിച്ചയും വിമര്‍ശനവിധേയമായി. ഇപ്പോള്‍ ദല്‍ഹി ഹൈക്കോടതിയും കേജ്രിവാള് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത് ദല്‍ഹിയിലെ തണുപ്പില്‍ നിന്നും ഭവനരഹിതരെ രക്ഷിക്കാന്‍ നടപടി എടുത്തില്ല എന്നാരോപിച്ചാണ്. എഎപി വിവിധ സേവന ഏജന്‍സികളുമായി ഷെല്‍ട്ടര്‍ ഹോംസ് പരിഷ്കരിക്കേണ്ട നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യാത്തതിനെയും കോടതി വിമര്‍ശിച്ചു. 61 സ്ഥിരം ഷെല്‍ട്ടറുകളും ഹോമുകളും 83 താല്‍ക്കാലിക ഭവനങ്ങളും മാത്രമുള്ള ദല്‍ഹിയില്‍ 55000 ഭവനരഹിതര്‍ എങ്ങനെ സുരക്ഷിതരാകുമെന്ന് കോടതി ചോദിച്ചു.
ദല്‍ഹി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചുവെന്നും വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ് കേജ്രിവാളിനെതിരെ ഉയരുന്ന ആരോപണങ്ങള്‍. ഇതിനിടെ റെയില്‍വേ മന്ത്രാലയത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ഗുര്‍ഗാവ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും കേജ്രിവാളിന് നോട്ടീസയച്ചു. രാംജത്മലാനിയും പറയുന്നത് കേജ്രിവാള് നിരാശപ്പെടുത്തി എന്നാണ്. മുഖ്യമന്ത്രിയുടെ ധര്‍ണക്കെതിരെ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
കേജ്രിവാളിന് മധുവിധു സമയം പോലും ലഭിക്കാതെ എതിര്‍പ്പുകള്‍ മാത്രം നേരിടേണ്ടിവരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. മാധ്യമങ്ങള്‍ പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് കേജ്രിവാളിന്റെ പ്രത്യാരോപണം.
പക്ഷെ കേജ്രിവാള് സ്വയം ന്യായീകരിക്കുകയും താന്‍ നടത്തിയ ധര്‍ണയെയും ന്യായീകരിക്കുകയുമാണ് ചെയ്യുന്നത്. ജനലോക്പാല്‍ ബില്‍ ഉടനെ പാസാക്കുമെന്നും താന്‍ ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാംലീല മൈതാനിയില്‍ പ്രത്യേക രാജ്യസഭാ സെഷന് വിളിച്ചായിരിക്കും ലോക്പാല്‍ ബില്‍ പാസാക്കുകയത്രേ. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിന് മഹിളാ സുരക്ഷാ ദള്‍ രൂപീകരിക്കാനും കേജ്രിവാള് ലക്ഷ്യമിടുന്നു. അടുത്ത മാസം ഇവ പ്രായോഗികമാക്കുമെന്നാണ് വാഗ്ദാനം.
കേജ്രിവാളിന്റെ മാജിക്ക് പ്രതിഛായ രാംലീല മൈതാനിയില്‍ അണ്ണാ ഹസാരെയുടെ നിഴലില്‍ നടത്തിയ സത്യഗ്രഹത്തില്‍ നേടിയെടുത്തതാണ്. തെരഞ്ഞെടുപ്പ് ജയിച്ചതും അതേ പ്രതിഛായയുടെ ബലത്തിലാണ്. പക്ഷെ പ്രതിഷേധങ്ങളും ജനപ്രിയ സുദൃഢ ഭരണവും രണ്ടാണെന്ന തിരിച്ചറിവ് കേജ്രിവാള് നേടേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: