സംസ്ഥാന ധനമന്ത്രി കെ.എം.മാണി ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാന സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കീഴോട്ടായി അതിന്റെ ആഘാതം എല്ലാ മേഖലയിലും പ്രതിഫലിച്ചുകൊണ്ടി രിക്കുകയാണ്. 2011 ലെ സാമ്പത്തിക സര്‍വേ പ്രകാരം വരുമാനം കുറഞ്ഞതും ചെലവ് കുതിച്ചുയര്‍ന്നതും സാമ്പത്തിക സാമൂഹിക രംഗം പ്രശ്നഭരിതമാക്കിയിരിക്കുകയാണ്. ധനക്കമ്മി മാത്രമല്ല റവന്യൂ കമ്മിയും കുത്തനെ വര്‍ധിച്ചു. പക്ഷേ ഇതോടൊപ്പം കാര്‍ഷിക മേഖല മുരടിച്ച് ഉല്‍പ്പാദനം കുറഞ്ഞിരിക്കുകയാണ്. അതിന് ഒരു പ്രധാന കാരണം ഭൂമാഫിയയുടെ കടന്നുകയറ്റത്തില്‍ കൃഷിഭൂമി നികത്തിയതും കേരളത്തിലെ കൃഷിഭൂമിയുടെ അളവ് ഗണ്യമായി കുറഞ്ഞതുമാണ്. വിലക്കയറ്റം എന്ന പ്രതിഭാസത്തിന് കാരണം മന്മോഹന് സിംഗിന്റെ സാമ്പത്തിക പരിഷ്ക്കരണം മൂലം പെട്രോള്‍-ഡീസല്‍ വില അടിയ്ക്കടി ഉയരുന്നതാണ്. സ്ഥിര വിലയില്‍ കേരളം 8.24 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും നടപ്പുവിലയില്‍ കാര്യമായ കുറവുണ്ടായതാണ് ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തികാവലോകനത്തില്‍ പറയുന്നത്. വളര്‍ച്ചാ നിരക്ക് വര്‍ധന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കാന്‍ പോലും സാധ്യമല്ല. കേരളത്തിന്റെ വരുമാനം ശമ്പളം, പെന്ഷന്, പലിശ എന്നിവക്ക് മാത്രമേ ഉതകുന്നുള്ളൂ. ബാക്കി ആവശ്യങ്ങള്‍ കടം വാങ്ങിയാണ് നിറവേറ്റുന്നതെന്നും ധനമന്ത്രി പറയുന്നു. 2012-13 വര്‍ഷങ്ങളിലെ വില സൂചിക വര്‍ധന 27 പോയിന്റ് ആണ്. 2012 ല്‍ ഇത് 211 പോയിന്റില്‍നിന്നും 238 ആയി വര്‍ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ഒരു സ്ഥിര പ്രതിഭാസമായിട്ട് മാസങ്ങളായി.
അരി, ചെറുപയര്‍ പരിപ്പ്, കടല, ഉള്ളി, സവാള എന്നിവയുടെ വില കുതിച്ചുകയറുമ്പോള്‍ കേന്ദ്രം പറയുന്നത് ഉള്ളി ഉപയോഗം കുറയ്ക്കാനാണ്. സിപിഎം സെക്രട്ടറി പിണറായി വിജയന് കോമാളി എന്നു വിശേഷിപ്പിക്കുന്ന രാഹുല്‍ ഗാന്ധി പറഞ്ഞത് വിശപ്പ് ഒരു മാനസികാവസ്ഥയാണെന്നായിരുന്നല്ലോ.
തൊഴിലാളികളുടെ ദിവസ വേതനം അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായെങ്കിലും ഈ വില വര്‍ധന അവരെയും പ്രത്യേകിച്ച് കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രധാനമന്ത്രിയും ധനമന്ത്രിയും ആശ്വാസമേകാന്‍ പറയുന്നത് വളര്‍ച്ചാ നിരക്ക് വര്‍ധിച്ചു എന്നും ദേശീയതലത്തില്‍ ഇത് അഞ്ച് ശതമാനമായി എന്നുമാണ്. നിത്യജീവിതത്തില്‍ പക്ഷേ ഇത് പ്രതിഫലിച്ചു കാണുന്നില്ല. നടപ്പുവിലയനുസരിച്ച് വളര്‍ച്ചാനിരക്ക് യഥാര്‍ത്ഥത്തില്‍ കുറയുകയാണ് ചെയ്തത്.
പ്രതിശീര്‍ഷ വരുമാനം കൂടിയെങ്കിലും കൃഷിയിലും പ്രാഥമിക മേഖലയിലും സേവനം ഉള്‍പ്പെടുന്ന മൂന്നാം മേഖലയിലും വരുമാനം കുറഞ്ഞു. സേവന മേഖലയുടെ 66.7 ശതമാനം വളര്‍ച്ച 70 ആകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി. കാര്‍ഷിക സേവന മേഖലയില്‍നിന്നുള്ളവരും കുറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് വര്‍ഷമാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടുന്ന പിന്തുണ വര്‍ധിപ്പിക്കാനോ നിലനിര്‍ത്താനോ കെ.എം.മാണിക്ക് താനവതരിപ്പിക്കുന്ന പന്ത്രണ്ടാം ബജറ്റില്‍ പെടാപ്പാട് പെടേണ്ടിവരും. വ്യവസായ മേഖലയില്‍ മാത്രമാണ് 23.9 ശതമാനം വരുമാനമുള്ളത്. റവന്യൂ കമ്മി 2011-12 ലെ 8034.26 കോടിയില്‍നിന്നും 9351.45 കോടിയായും ധനക്കമ്മി 12814.77 കോടിയില്‍നിന്ന് 15002.47 കോടിയുമായാണ് വര്‍ധിച്ചത്.
റവന്യൂ വരുമാന വളര്‍ച്ചയില്‍ വന്‍ കുറവുണ്ടായതായി ധനമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. അതോടൊപ്പം സംസ്ഥാനത്തിന്റെ പൊതുകടം 2011-12 ല്‍ 89418.18 കോടിയില്‍നിന്നും 2012-13 ല്‍ 103560.84 ആയാണ് വളര്‍ന്നതെന്നും സാമ്പത്തിക അവലോകനത്തില്‍ പറയുന്നു. കെ.എം.മാണിയുടെ ബജറ്റുകള്‍ കേരളത്തിന് സഹായകരമായിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. ആദായ നികുതി എടുത്തുകളഞ്ഞതും കര്‍ഷക പെന്ഷന് നല്കാന് തീരുമാനമെടുത്തതും ഇതിനുദാഹരണം. പക്ഷെ പൊള്ളയായ സാമ്പത്തിക പ്രഖ്യാപനത്തിനും ധനമന്ത്രി കുപ്രസിദ്ധനാണ്. കുട്ടനാട്ടിലെ റൈസ് ബയോപാര്‍ക്ക് വാഗ്ദാനം ഇന്നും വാഗ്ദാനം മാത്രം. പാടത്തു പണി-വരമ്പത്തു കൂലിയും തഥൈവ. ഇപ്പോള്‍ കാപ്പി-റബര്‍ കൃഷിയും തകര്‍ച്ചയിലാണ്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ബജറ്റില്‍ പൊള്ള പ്രഖ്യാപനം നടത്താതെ സംഭരണ വില ഉയര്‍ത്താനും കര്ഷകന് കൈത്താങ്ങാവാനും സര്‍ക്കാരിന് കഴിയണമെന്നാണ് കര്‍ഷകരുടെ അഭ്യര്‍ത്ഥന. നാമമാത്ര സബ്സിഡി ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമല്ല. കുറഞ്ഞ വിലയ്ക്ക് പാല്, കുളമ്പുരോഗം വന്ന കന്നുകാലികളുടെ ഉടമസ്ഥര്‍ക്ക് ധനസഹായം മുതലായവ കാര്‍ഷിക ആവശ്യങ്ങളാണ്. കേരളം ഉപഭോഗ സംസ്ഥാനമാണ്. തമിഴ്നാട്ടില്‍ രണ്ടുരൂപയുള്ള തക്കാളിക്ക് ഇവിടെ വില നാലിരട്ടിയാണ്. കേരളീയര്‍ അനുഭവിക്കുന്ന നിത്യോപയോഗ സാധന വിലവര്‍ധനയ്ക്കും ജീവിതച്ചെലവ് വര്‍ധനയ്ക്കും ധനമന്ത്രി പരിഹാരം കാണുമെന്ന വ്യര്‍ത്ഥമായ പ്രതീക്ഷയിലാണ് കേരളീയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: