ഭാരതചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ മുന്നേറ്റമായിരുന്നു സ്വാതന്ത്ര്യ സമരം. നൂറ്റാണ്ടുകളായി അടിമച്ചങ്ങല പേറി, അപകര്‍ഷതാ ബോധത്തില്‍ മയങ്ങി നിരാശരും നിരാലംബരുമായ ഒരു ജനതയുടെ സ്വാതന്ത്ര്യ ദാഹമെന്ന ഇച്ഛാശക്തിയില്‍നിന്നും ഉയര്‍ന്നുവന്ന കൊടുങ്കാറ്റായിരുന്നു സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്ത സ്വാതന്ത്ര്യ സമര ചരിത്രവും നായകനായിരുന്ന മഹാത്മാ ഗാന്ധിയും.
മഹാത്മജി തിരിച്ചറിഞ്ഞ ദുഖസത്യമാണ് സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തേക്കാള്‍, അല്ലെങ്കില്‍ സ്വതന്ത്ര ഏക ഭാരതമെന്നതിനേക്കാള്‍ ഉപരിയായി അധികാരത്തിനുവേണ്ടിയുള്ള കിടമത്സരവേദിയായി കോണ്‍ഗ്രസ് മാറി എന്നത്.
ഇക്കാര്യത്തില്‍ അതീവദുഖിതനായിരുന്നു മഹാത്മജി. അധികാരത്തിനുവേണ്ടിയുള്ള നെഹ്റുവിന്റേയും ജിന്നയുടേയും തീരാദാഹം ഇന്ത്യയുടെ വിഭജനത്തില്‍ കലാശിക്കുമെന്ന് മനസ്സിലാക്കിയ മഹാത്മാവ് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നായിരുന്നു പരസ്യമായി ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യം നേടിയതിനുശേഷം കോണ്‍ഗ്രസിന്റെ ദൗത്യം അവസാനിച്ചു എന്നും നവഭാരത രാഷ്ട്ര നിര്‍മ്മാണത്തിനായി പൊതുജന അഭിപ്രായപ്രകാരം പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കണം എന്നും മഹാത്മാഗാന്ധി നിര്‍ദ്ദേശിച്ചു. ഇന്ത്യാ വിഭജനം തടയുന്നതിന് മഹാത്മജി കണ്ടെത്തിയ അവസാന ആയുധമായിരുന്നു ഇത്. നെഹ്റുവിന്റെ കുതന്ത്രങ്ങള്‍ മൂലം അധികാര രാഷ്ട്രീയത്തിന്റെ പടിക്കു പുറത്ത് നല്‍കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ മുഹമ്മദാലി ജിന്ന ഒരു പടികൂടി കടന്ന് നാഷണല്‍ കോണ്‍ഗ്രസിനെ വിഭജിച്ച് മുസ്ലീംലീഗിന് രൂപം നല്കി. നെഹ്റു- മൗണ്ട് ബാറ്റന് പ്രഭു കൂട്ടുകെട്ടിന്റെ രഹസ്യമായ പിന്തുണയും ഇക്കാര്യത്തില്‍ ജിന്നക്കുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.
സ്വാതന്ത്ര്യ സമരത്തില്‍ നെഹ്റുവിന്റെ പങ്ക് വിസ്മരിക്കുന്നില്ലെങ്കിലും അധികാരത്തോടുള്ള അതിമോഹത്താല്‍ ചിത്തഭ്രാന്തനായ നെഹ്റു ഭാരതത്തിന്റെ ആത്മാവിനെ നെടുകെ പിളര്‍ന്ന് കുത്തിയിറക്കിയ കത്തിയിലൂടെ പുറത്തുവന്ന ആയിരങ്ങളുടെ ചുടുചോര നെഹ്റുവിന്റെ ആത്മാവിനെ വേട്ടയാടുന്നു എന്നത് ചരിത്ര സത്യം.
സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക തലത്തില്‍ നരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒരു ദേശീയ വികാരമായി അല്ലെങ്കില്‍ ഭാരത ജനതയുടെ ആത്മാവിന്റെ ഉള്ളില്‍നിന്നും ഉയര്‍ന്നുവന്ന ദേശീയ മുന്നേറ്റമാണ് രാമജന്മഭൂമി പ്രസ്ഥാനം. രാമ മന്ത്രവും ശ്രീരാമ ജന്മഭൂമി പ്രസ്ഥാനവും ഭാരതമൊട്ടാകെ പുത്തനുണര്‍വ് നല്കി. ദേശീയ പുരുഷനായ ശ്രീരാമചന്ദ്രന് ഭാരത ജനതയുടെ ആത്മാവും പരമാത്മാവും രാജനൈതികതയുടെ പ്രതിപുരുഷനുമാണ്. യഥാര്‍ത്ഥത്തില്‍ ശ്രീരാമചന്ദ്ര പ്രസ്ഥാനത്തിന് അടിത്തറ പാകിയത് സാക്ഷാല്‍ മഹാത്മാഗാന്ധിയാണ്. ഭാരത വിഭജന സമയത്ത് അധികാര ലബ്ദിയാല് മദോന്മത്തനായ നെഹ്റു റോമാ നഗരം കത്തിയമര്‍ന്നപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ ഓര്‍മ്മപ്പെടുത്തുന്ന വിധം അധികാരത്തളങ്ങളില്‍ അനന്ദനൃത്തമാടിയപപ്പോള് ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവ് സ്വന്തം ഹൃദയത്തില്‍ ഏറ്റുവാങ്ങി ഹേ…… രാമ, ഹേ….. രാമ എന്ന ദിവ്യ മന്ത്രം ഉരുവിട്ട് ഭാരത ജനതയുടെ ദുഃഖവും വേദനയും സ്വഹൃദയത്തിലേക്ക് ആവാഹിച്ച് പുണ്യാത്മാവായ മഹാത്മജി ഉരുവിട്ട ദിവ്യ മന്ത്രത്തില്നിന്നുയര്ന്നതാണ് ശ്രീരാമചന്ദ്രപ്രസ്ഥാനം. ശ്രീരാമചന്ദ്രനെ പ്രതി- പുരുഷനും മാതൃകാ ഭരണകര്‍ത്താവുമായി മുന്‍ നിര്‍ത്തി രാമ- രാജ്യ പുനര്‍നിര്‍മ്മാണത്തിന് ദേശ സ്നേഹികള്‍ ഒന്നടങ്കം കയ്യും മെയ്യും മറന്ന് പോരാടുമ്പോഴാണ് ദേശീയ തലത്തില്‍ ശ്രദ്ധനേടിയ അഴിമതി വിരുദ്ധ പോരാട്ടം ഗാന്ധി ശിക്ഷ്യനായി അണ്ണാഹസാരെ ഉയര്‍ത്തിക്കൊണ്ടുവന്നത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അഴിമതി എന്ന മാരക അര്‍ബുദം പരമോന്നതയില്‍ എത്തിനില്‍ക്കുന്നു എന്നത് നഗ്നസത്യമാണ്. അതിന്റെ പിതൃത്വം നീണ്ടകാലം രാജ്യംഭരിച്ച കോണ്‍ഗ്രസ് സക്കാരുകള്ക്ക് മാത്രമാണ്. പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതി സംഖ്യകള്‍ എഴുതുവാനോ, എഴുതിയാല്‍ത്തന്നെ വായിക്കുവാനോ കഴിയാത്ത രീതിയിലുള്ളതാണ്. അണ്ണാ ഹസാരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ക്കൂടി അഴിമതിക്കെതിരെ ദേശീയ മുന്നേറ്റത്തിന് രൂപം നല്കിയപ്പോള് ഇന്ദ്രപ്രസ്ഥത്തിലെ ജനങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. ആ മുന്നേറ്റത്തിന്റെ അലയൊലികള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചപ്പോള്‍ ഹസാരെ അസന്നിഗ്ദ്ദമായി പ്രസ്താവിച്ച സംഗതി എന്തെന്നാല്‍ തന്റെ പ്രസ്ഥാനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ പാര്‍ലമെന്റ് ഉടനടി പാസാക്കണം എന്നാണ്. തന്റെ പ്രസ്താനത്തെ ഒരു രാഷ്ട്രീയ കക്ഷിയായി രൂപ്പെടുത്തുവാനോ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുവാനുള്ളതോ അല്ല എന്ന് ഹസാരെ സംശയലേശമെന്യേ വ്യക്തമാക്കി. തന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് രാജ്യമൊട്ടാകെ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നതിനൊടൊപ്പം അധികാരമോഹികളായ കെജ്രിവാളിനെപ്പോലെയുള്ളവര് പ്രസ്ഥാനത്തില്‍ കടന്നുകൂടിയിട്ടുണ്ട് എന്ന തിരിച്ചറിവാണ് ഹസാരയെ ഇത്തരത്തില്‍ പരസ്യമായി പ്രസ്താവന നടത്തുന്നതിന് പ്രേരിപ്പിച്ചത്.
അഴിമതി വിരുദ്ധ പോരാട്ടത്തിനേക്കാളുപരി അധികാര രാഷ്ട്രീയത്തിന് വേണ്ടിയുള്ള മോഹമാണ് കെജ്രിവാളിനും സംഘത്തിനും ഉള്ളത് എന്നു തിരിച്ചറിഞ്ഞ ഹസാരെ, കെജ്രിവാളിനേയും സംഘത്തിനേയും പുറത്താക്കുകയാണ് ചെയ്തത്. ഹസാരെ ഊര്‍ജ്ജവും രക്തവും നല്കിയ പ്രസ്ഥാനം പിളര്‍ത്തി കെജ്രിവാള് ആംആദ്മി പാര്‍ട്ടിക്ക് രൂപം നല്കി. വിധിവൈപരീത്യം എന്നുപറയുംപോലെ നിര്‍ഭാഗ്യവും അതിക്രൂരവുമായ ദല്‍ഹി പെണ്‍കുട്ടിയുടെ കൂട്ടബലാല്‍സംഗം ദല്‍ഹി ജനതയെ വല്ലാതെ പ്രകോപിച്ചു. ആപ്പിന്റെ നേതാവ് കെജ്രിവാളിനും സംഘത്തിനും വീണുകിട്ടിയ ആയുധമായിരുന്നു ഈ സംഭവവികാസം. വീണുകിട്ടിയ അവസരം മുതലെടുത്ത് ദല്‍ഹിയിലെ തെരുവോരങ്ങളിലെ പാവപ്പെട്ടവര്‍ക്കിടയിലും ഇടത്തരക്കാരിലും പ്രതീക്ഷയുയര്‍ത്തി അവരുടെ മനസ്സില്‍ ഇടംപിടിക്കുവാന്‍ ആപ്പിന് കഴിഞ്ഞു എന്നത് സത്യം.
അഴിമതി വിരുദ്ധ വികാരം, കൂട്ട ബലാല്സംഗമുയര്ത്തിയ പ്രതിഷേധം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മുതലായ ജനകീയ വിഷയങ്ങള്‍, സക്രിയമായി ചര്‍ച്ച ചെയ്യപ്പെടുകയും നിലനില്‍ക്കുമ്പോഴുമാണ് ദല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ഹസാരെസൃഷ്ടിച്ച ശക്തമായ അഴിമതിവിരുദ്ധ വികാരം, കൂട്ടമാനഭംഗത്തിനെ തുടര്‍ന്ന് ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നടത്തിയ പ്രതിഷേധമാണ് ദല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ തുടച്ചുനീക്കപ്പെട്ടുവെങ്കിലും ഭരണം കയ്യാളുന്നതിനുള്ള ഭൂരിപക്ഷം ആം ആദ്മി പാര്‍ട്ടിക്ക് ദല്‍ഹി ജനത നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ നാല്‍പ്പത്തഞ്ച് ശതമാനം ജനങ്ങളുടെ പിന്തുണയോടെ ഏറ്റവും കൂടുതല്‍ സീറ്റുനേടിയ ബിജെപിക്ക് അനുകൂലമായിരുന്നു ജനഹിതം. കേവല ഭൂരിപക്ഷം ലഭിക്കാത്ത സഹചര്യത്തില്‍ കുതിരക്കച്ചവടത്തിലൂടെ ഭരിക്കുവാനില്ലെന്നും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയതോടെ അധികാരമോഹം തലക്കടിച്ച കെജ്രിവാളും സംഘവും കുറുക്കുവഴികളിലൂടെ അധികാരത്തിലെത്തുകയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ലഭിച്ച സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് സര്‍ക്കാരുണ്ടാക്കുവാന്‍ കെജ്രിവാളിനെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. ദല്‍ഹി ജനതയുടെ ഹിതം അട്ടിമറിക്കാനും അധികാരം കയ്യാളുന്നതിന് ന്യായീകരണം കണ്ടെത്താനും കെജ്രിവാള് കണ്ടെത്തിയ കുറുക്കുവഴിയാണ് ഓണ്‍ലൈന്‍ വഴി യുള്ള ഹിതപരിശോധനാ നാടകം. ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് കത്തിവക്കലായിരുന്നു കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനുള്ള കെജ്രിവാളിന്റെ തീരുമാനം. വിപരീത ദിശയില്‍ പോരാടി അധികാരക്കൊതിയുടെ ആര്‍ത്തി മൂത്ത് ഒന്നായ വിരുദ്ധചേരികളുടെ അവിശുദ്ധകൂട്ടുകെട്ടിന്റെ ജാരസന്തതിയാണ് കെജ്രിവാള് നേതൃത്വം നല്കുന്ന ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍.
ദേശീയതലത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നടത്തിവരുന്ന വികസനത്തിലൂന്നിയ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ സംഘടിപ്പിക്കുന്ന ജനകീയ മുന്നേറ്റത്തില്‍ കാലിടറിയ കോണ്‍ഗ്രസിന് ദല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശേഷി ഇല്ലായിരുന്നു. ബിജെപി അധികാരത്തില്‍ വരാതിരിക്കുന്നതിനുവേണ്ടി ഏത് ചെകുത്താനുമായും രാഷ്ട്രീയ കൂട്ടുകെട്ട് നടത്തുന്ന കോണ്‍ഗ്രസിന് കെജ്രിവാളിനെ പിന്തുണക്കാന്‍ യാതൊരു ഉളുപ്പും ഉണ്ടായിരുന്നില്ല. കെജ്രിവാളിനെ പിന്തുണക്കുവാനുള്ള കോണ്‍ഗ്രസ് തീരുമാനം രാഷ്ട്രീയ ആത്മഹത്യ മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ അവിശുദ്ധകൂട്ടുകെട്ടിന്റെ കറുത്ത അദ്ധ്യായമായി എന്നും അത് ഓര്‍മ്മിക്കപ്പെടും. വ്യക്തമായ പൊളിറ്റിക്കല്‍ ഐഡിയോളജിയോ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തന പരിചയമോ, ഭരണ പരിചയമോ ഇല്ലാത്ത കെജ്രിവാളും സംഘവും എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകും എന്ന് ഈ രാജ്യത്തെ ജനങ്ങള്‍ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. വാഹനങ്ങളിലെ ചുവന്ന വെളിച്ചം നീക്കം ചെയ്തും കുടിവെള്ളം സൗജന്യമായി നല്‍കിയും ചെപ്പടിവിദ്യകള്‍ കാണിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാം എന്ന് കെജ്രിവാള് കരുതി എങ്കില്‍ വരും നാളുകളില്‍ ദല്‍ഹി ജനത ശക്തമായി പ്രതികരിക്കും എന്ന് തീര്‍ച്ച. അഴിമതി എന്ന വാക്ക് കെജ്രിവാള് മറന്നു എന്നു തോന്നുന്നു. കോണ്‍ഗ്രസ് ഭരണകൂടങ്ങളുടെ അഴിമതികള്‍ അക്കമിട്ട് നിരത്തി വോട്ട് നേടിയ കെജ്രിവാള് അഴിമതി വിഷയത്തില്‍ എന്ത് നിലപാട് എടുക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഭാരത ജനത.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ ബില്ലിനെ സംബന്ധിച്ച് കെജ്രിവാള് നടത്തിയ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ അപക്വമായ മനസിനേയും രാഷ്ട്രീയ അപചയത്തേയുമാണ് കാണിക്കുന്നത്. അഴിമതി തടയുന്നതില്‍ പ്രകടവും ശക്തവുമായ ലോക്പാല്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ രൂപം കൊടുത്ത ജനകീയ മുന്നേറ്റത്തിലൂടെയാണ് കെജ് രിവാള്‍ പൊതു സമൂഹത്തിലും രാഷ്ട്രീയത്തിലും ഇടം കണ്ടെത്തിയത്. പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ ഒരു എലിയെപ്പോലും പിടിക്കുവാന്‍ പ്രാപ്തമല്ലെന്ന് പ്രസ്താവിച്ച കെജ്രിവാളിന് ശക്മായ ഭാഷയിലൂടെ എലിയെ പിടിക്കുന്നതിലല്ല മറിച്ച് പുലികളേയും സിംഹങ്ങളേയും പോലും പിടിച്ച് ജയിലില്‍ അടക്കുവാന്‍ പ്രാപ്തമായ ശക്തമായ ഭരണഘടനാ സംവിധാനമാണ് ലോക്പാല്‍ എന്ന് മറുപടി നല്കിയ ഹസാരെയുടെ മറുപടി തന്റെ പഴയ ശിഷ്യനുള്ള മുന്നറിയിപ്പാണ്. ലോക്പാല്‍ നിയമമായതോടെ അഴിമതിക്കെതിരെ തന്റെ പോരാട്ടം താല്‍ക്കാലികമായി അവസാനിച്ചു എന്ന് പ്രഖ്യാപിക്കുകയും അതിനായി രൂപീകരിച്ച തന്റെ പ്രസ്ഥാനം പിരിച്ചുവിടുകയും ചെയ്ത അണ്ണ ഹസാരെ മഹാത്മജിയുടെ പ്രതിരൂപമായി ജനമനസുകളില്‍ നിറഞ്ഞുനില്ക്കുമ്പോള് അധികാരമോഹിയായ നെഹ്റുവിന്റെ പ്രതീകമായി കെജ്രിവാള് തീര്‍ന്നിരിക്കുന്നു എന്നത് ചരിത്ര സത്യമായേക്കാം.
അഡ്വ. സജി കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: