ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. അസ്വാഭാവിക മരണമാണ് സുനന്ദയുടേതെന്നും ശരീരത്തില്‍ ക്ഷതങ്ങള്‍ കാണപ്പെട്ടുവെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ഇതോടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ധിക്കുകയും ശശി തരൂര്‍ സംശയത്തിന്റെ നിഴലിലാവുകയും ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ആദ്യപരിശോധനയില്‍ സുനന്ദയുടെ ശരീരത്തില്‍ വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നും വിശദപരിശോധനക്കായി ആന്തരികാവയവങ്ങള്‍ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദിവസത്തിനകം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരും. സുനന്ദയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ന്യൂദല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു. സുനന്ദയുടെ മകന് ശിവ്മേനോന്‍ ചിതക്ക് തീകൊളുത്തി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകൂടി പുറത്തുവന്നശേഷമായിരിക്കും തരൂരിനെ ചോദ്യംചെയ്യുകയെന്നറിയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതികൂടി പരിഗണിച്ചശേഷമായിരിക്കും ഇത്. ശനിയാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തരൂരിനെ അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍തന്നെ മുറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി സുനന്ദയുടെ മൃതദേഹം കണ്ടെത്തിയ ഹോട്ടലില്‍തന്നെ തരൂരിന്റെ മൊഴി പ്രാഥമികമായി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഹോട്ടല്‍ ജീവനക്കാരേയും ചോദ്യംചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കും. ശശി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ആര്.കെ. ശര്‍മ്മ, അഭിനവ് കുമാര്‍ എന്നിവരെയും പോലീസ് ചോദ്യംചെയ്യും. അഞ്ചംഗ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ദല്‍ഹി എയിംസ് ആശുപത്രിയില്‍ സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും റെക്കോഡ് ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ശശി തരൂരിന് കൈമാറിയിരുന്നു. തരൂരിന്റെ വീട്ടില്‍ അല്പനേരത്തെ പൊതുദര്ശനത്തിന്ശേഷമായിരുന്നു സംസ്കാരം. ചിതാഭാസ്മം കേരളത്തിലേക്കും കാശ്മീരിലേക്കും കൊണ്ടുപോകും.
രാവിലെ പത്തുമണിക്ക് പോസ്റ്റുമോര്‍ട്ടം നടത്തുമെന്നാണ് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതെങ്കിലും പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ഹോട്ടല്‍മുറിയില്‍നിന്ന് വെളുപ്പിന് രണ്ട് മണിക്കാണ് സുനന്ദയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആംബുലന്‍സില്‍ തരൂരും അനുഗമിച്ചിരുന്നു. അതിനിടെ സുനന്ദയുടെ മകന് ശിവ്മേനോന്‍ ആശുപത്രിയിലെത്തി മൃതദേഹം കണ്ടു. തുടര്‍ന്ന് പോലീസ് ഇയാളില്‍നിന്ന് മൊഴിയെടുത്തു.
മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താനായി പോലീസും ഫോറന്‍സിക് വിദഗ്ധരും വിശദമായ പരിശോധന നടത്തിയിരുന്നു. ലീലാപാലസ് ഹോട്ടലിന്റെ മൂന്നാംനില പൂര്‍ണമായി പോലീസിന്റെ നിയന്ത്രണത്തിലാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സുനന്ദ താമസിച്ചിരുന്ന മുറി പോലീസ് സീല്‍ചെയ്തു. സുനന്ദയുടെ ഐപാഡും മൊബൈല്‍ഫോണും വിശദമായി പരിശോധിച്ചുവരികയാണ്.
ഇതിനിടെ, സുനന്ദക്ക് ഗുരുതരമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അവരെ പരിശോധിച്ച തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. വിജയരാഘവന് വെളിപ്പെടുത്തി. 12 ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 14 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. 20 ന് വീണ്ടും വരണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ആശുപത്രിയില്‍നിന്ന് നടന്നാണ് അവര്‍ പോയതെന്നും ഡോക്ടര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: