മരണപാതകളായ കേരളത്തിലെ റോഡുകളില്‍ ടാങ്കര്‍ ദുരന്തം ഒരു തുടര്‍ക്കഥയാവുകയാണ്. കണ്ണൂര്‍-തളിപ്പറമ്പ് ദേശീയ പാതയില്‍ കല്യാശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന പാചക വാതക ടാങ്കര്‍ നിയന്ത്രണം വിട്ട് തീപിടിച്ച് എതിരെ വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയും ടാങ്കര്‍ ലോറി മറിഞ്ഞ് പാചക വാതകം ചോര്‍ന്ന് തീപിടിക്കുകയുമായിരുന്നു. പാചക വാതക ടാങ്കര്‍ പൊട്ടിത്തെറിക്കാതിരുന്ന കാരണം വന്‍ ദുരന്തം ഒഴിവായി. ടാങ്കറിലിടിച്ച ലോറി നിര്‍ത്താതെ പോകുകയും ചെയ്തു. ഇടുക്കിയിലും ചാലയിലും ഉണ്ടായ ടാങ്കര്‍ ലോറി അപകടത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ടാങ്കര്‍ അപകടമാണ് കണ്ണൂരിലേത്. ടാങ്കര്‍ ലോറികള്‍ റോഡുകളിലെ സ്ഥിരസാന്നിദ്ധ്യമാകുമ്പോള്, ആയിരക്കണക്കിന് ഇന്ധന ടാങ്കറുകളും എല്‍പിജി ബുള്ളറ്റുകളും രാസവസ്തുക്കള്‍ അടങ്ങുന്ന ടാങ്കറുകളും കൊച്ചി നഗരത്തില്‍ രാപകല്‍ ഭേദമില്ലാതെ ഓടുമ്പോള്‍ കൊച്ചിയും മറ്റ് നഗരങ്ങളും സുരക്ഷിതമോ? ദേശീയപാത വിഭാഗവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും ടാങ്കര്‍ അപകടങ്ങളോട് പുലര്‍ത്തുന്ന നിസ്സംഗത അക്ഷന്തവ്യമാണ്. റോഡില്‍നിന്ന് തെന്നി മാറിയാണ് അപകടം സംഭവിച്ചത് എന്ന് ഡ്രൈവര്‍ പറയുന്നു. തെന്നിയാല്‍ നിയന്ത്രണം കിട്ടാത്ത വിധം പാതയോരം താഴ്ന്നിട്ടാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. റോഡ് ഉയര്‍ത്തിയപ്പോള്‍ ഒാരം പ്രതലത്തിന് അനുസരിച്ച് ഉയര്ത്തപ്പെടാത്തതിനാല് ആണ് ഇവിടെ ഇരുചക്ര വാഹനങ്ങള്‍ പോലും തെന്നിമറിയുന്നത്.
സൂറത്കലില്‍നിന്ന് കേരളത്തിലേക്കുള്ള ദീര്‍ഘയാത്രയില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ടാങ്കറില്‍ ഒരു ഡ്രൈവറേയും ക്ലീനറേയും മാത്രമാണ് നിയോഗിച്ചത്. രാത്രി വണ്ടിയോടിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഇങ്ങനെ ദീര്‍ഘദൂര യാത്രയില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കാത്ത ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും പ്രതിക്കൂട്ടിലാണ്. ചാല ദുരന്തത്തിനുശേഷം നടന്ന ഡിജിപി വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തില്‍ ടാങ്കര്‍ ലോഡിന്റെ അളവ് കര്‍ശന പരിശോധനക്കും വിധേയമാക്കാനാവുന്ന വിധത്തില്‍ ട്രിപ്പ് ആരംഭിക്കണം എന്നും മറ്റും നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. പാചകവാതകം, ഡീസല്‍, ഹൈഡ്രോക്ലോറിക് ആസിഡ്, നൈട്രിക് ആസിഡ്, സല്‍ഫ്യൂരിക് ആസിഡ്, കാസ്റ്റിക് സോഡ, ക്ലോറിന്‍ മുതലായവ നിറച്ച ഗ്യാസ് ടാങ്കറുകള്‍ അപകടത്തില്‍പ്പെട്ടാല്‍ സമീപ പ്രദേശം ഭസ്മമാകും. പക്ഷേ ഇത് പരിഗണിക്കാതെയാണ് രാത്രിയും പകലും അപകടകരമായ വസ്തുക്കള്‍ വഹിച്ചുള്ള ടാങ്കര്‍ പ്രയാണം. ഇത് പരിസ്ഥിതി ദോഷകരമാണെന്നും ജനങ്ങള്‍ക്ക് അപകടമാണെന്നും അതിനാല്‍ ഇത്തരം രാസവസ്തുക്കളും മറ്റും ജലമാര്‍ഗം മാത്രമേ കൊണ്ടുപോകാവൂ എന്ന നിര്‍ദ്ദേശം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉയര്‍ന്നതാണ്. കൊച്ചി ബിപിസിഎല്‍ റിഫൈനറിയില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തുറമുഖങ്ങളിലേക്കും വ്യവസായശാലകളിലേക്കുമുള്ള ഇന്ധനമാണ് ഈ ടാങ്കര്‍ ലോറികളില്‍. ഇവ അപകടത്തില്‍ പെട്ടാലുണ്ടാകുന്ന ദുരന്തം പ്രതിരോധിക്കാന്‍ കേരളത്തില്‍ സംവിധാനമില്ല. അപകടകരമായ ഗ്യാസുകള്‍ ചോര്‍ന്നാല്‍ സമീപത്തേക്ക് അടുക്കാന്‍ പോലും മനുഷ്യര്‍ക്കാകില്ല. റോഡ് പരിസരങ്ങളാകട്ടെ ജനനിബിഡവുമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ധന വസ്തുക്കള്‍ ജലമാര്‍ഗ്ഗം കൊണ്ടുപോകണം എന്ന നിബന്ധന ഉയര്‍ന്നത്.
സര്‍ക്കാര്‍ പെട്രോനെറ്റ് അധികൃതരുമായി ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ജലമാര്‍ഗ്ഗം കൊണ്ടുപോകുന്നത് കൂടുതല്‍ ചെലവേറിയതാകുമെന്നായിരുന്നു പെട്രോനെറ്റിന്റെ വാദം. യഥാര്‍ത്ഥത്തില്‍ ജലമാര്‍ഗ്ഗമുള്ള ചരക്കുനീക്കമാണ് ലാഭകരമെങ്കിലും പാചകവാതകവും ഇന്ധനവും കയറ്റി പോകാനുള്ള ബാര്‍ജുകളുടെ അഭാവവും പ്രശ്നം ഗുരുതരമാക്കുന്നു. റിവര്‍-ഷിപ്പിംഗ് റൂള്‍ അനുസരിച്ച് 100-1500 ടണ്‍ ഭാരം കയറ്റാവുന്ന ജലവാഹനങ്ങള്‍ നിര്മിക്കാവുന്നതാണ്. എഫ്എസിടിയിലേക്കുള്ള അമോണിയ നീക്കം ടാങ്കറുകളിലായിരുന്നത് പ്രശ്നമുണ്ടാക്കിയപ്പോഴാണ് അത് ജലമാര്ഗ്ഗമാക്കിയത്. കമ്പനികള്‍ കരാര്‍ നല്കിയാല് വാഹനങ്ങള്‍ പത്തുമാസം കൊണ്ട് നിര്മിച്ചുനല്കാനാകുമെന്നാണ് ബാക്ക് വാട്ടര്‍ നാവിഗേഷന്‍ കമ്പനി ഡയറക്ടര്‍ പറയുന്നത്. ഇപ്പോള്‍ മന്ത്രി കെ.സി.ജോസഫ് പറയുന്നത് ഇനി മുതല്‍ ഇന്ധനം കയറ്റിവിടുന്നത് ജലമാര്ഗ്ഗമാക്കാന് നടപടികള്‍ എടുക്കും എന്നാണ്. തുടരെ തുടരെ ഉണ്ടാകുന്ന ടാങ്കര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനുള്ള സംവിധാനം ത്വരിതഗതിയില്‍ രൂപപ്പെടുത്തേണ്ടതാണ്. സംസ്ഥാനത്തെ ഇന്ധന നീക്കം ജലമാര്ഗ്ഗമാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുമെന്നും ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് പരിഗണിക്കാനാകൂ എന്നുമാണ് മന്ത്രി കെ.ബാബു പറയുന്നത്. ഇതിന് ടെന്‍ഡര്‍ ക്ഷണിക്കുമെന്നും പക്ഷേ ജലമാര്‍ഗ്ഗ നീക്കം ചെലവേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: