“സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് വിധി ജവഹര്‍ലാല്‍ നെഹ്റുവുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. തനിക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കും അധികാരത്തിന്റെ സിംഹാസനത്തില്‍ ഇരിക്കാമെന്നായിരുന്നു ആ കരാര്‍. ആ കരാര്‍ റദ്ദുചെയ്യപ്പെടേണ്ട കാലമായി” എന്ന് പറഞ്ഞത് പ്രശസ്ത എഴുത്തുകാരന് മാടമ്പ് കുഞ്ഞുക്കുട്ടനാണ്. ഇനി പുതിയൊരു ഭരണാധികാരിക്ക് കീഴില്‍ ഇന്ത്യ ശക്തമാകാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടത് തന്റെ തെരഞ്ഞെടുപ്പ് അശ്വമേധത്തിന്റെ ഭാഗമായി (ഇപ്പോള്‍ ഇത് കാര്മേധമാണ്) നെഹ്റു പൗത്രന് പോലീസ്വാഹനത്തിന്റെ മുകളില്‍ കയറിയിരുന്ന് കൈവീശി ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന കാഴ്ചയാണ്. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെങ്കിലും ഒരു പ്രശസ്ത പോലീസ് മേധാവിയും ഇതിനെതിരെ പ്രതികരിക്കാനോ നിയമനടപടി എടുക്കാനോ ധൈര്യപ്പെടില്ല.
ഇന്ന് രാഷ്ട്രീയം എന്നാല്‍ അഴിമതി എന്നായിരിക്കുന്നു പരിഭാഷ. വാര്‍ത്താചാനലില്‍ ഒരു സ്ത്രീ പറഞ്ഞത് അഴിമതി കാരണം ഇന്നത്തെ രാഷ്ട്രീയത്തോട് മടുപ്പ് തോന്നുന്നു എന്നാണ്. സാധാരണ സ്ത്രീകള്‍ രാഷ്ട്രീയമായി പ്രതികരിക്കാറില്ല. രാഷ്ട്രീയം തങ്ങളെ സംബന്ധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിലായിരുന്നു അവര്‍ പെരുമാറിയിരുന്നത്. പക്ഷെ ഇന്ന് സ്ഥിതി മാറി. ഇന്ന് ഒരു സ്ത്രീ സ്നേഹിതയെ കണ്ടാല്‍ “ഈ സാരി എവിടെനിന്ന് വാങ്ങി” എന്നല്ല ചോദിക്കുന്നത്, “നീ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നില്ലേ?” എന്നാണ്. ഉള്നാട്ടില്നിന്നുപോലും ഒരു സ്ത്രീ എന്നെ വിളിച്ച് ചോദിച്ചത് “മാഡം, സാറടീച്ചര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നല്ലോ. മാഡം ചേരുന്നില്ലേ” എന്നായിരുന്നു.
അരവിന്ദ് കേജ്രിവാളിന് ഇന്ന് കാണുന്ന മുഖം ലഭിച്ചത് ലോക്പാലിന് വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സത്യഗ്രഹത്തില്‍ പങ്കെടുത്തപ്പോഴാണ്. പക്ഷെ കേജ്രിവാള് ദല്‍ഹി തെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രിയായത് അഴിമതിക്കെതിരെയുള്ള ജനവികാരത്തിന്റെ സാക്ഷിപത്രമാണ്. വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികള്‍ അഴിമതിയും സാമൂഹ്യതിന്മകളും പ്രോത്സാഹിപ്പിക്കുമ്പോള്‍ ആം ആദ്മിയെ ഒരു ബദലായി കണ്ടെങ്കില്‍ അവരെ എങ്ങനെ പഴിക്കാനാകും? പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ദല്‍ഹി ഭരിച്ച മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കാല്‍ലക്ഷം വോട്ടിനാണ് കേജ്രിവാള് തോല്‍പ്പിച്ചത്.
കേരളവും ഇന്ത്യയും ഇന്ന് ഒരു രാഷ്ട്രീയ ബദലിന് ആഗ്രഹിക്കുന്നു എന്ന സന്ദേശമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം. കോഴിക്കോട് ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ ക്യൂവില്‍നിന്ന് ഒരു മണിക്കൂറില്‍ മുന്നൂറോളം പേര് അംഗങ്ങളായി. ‘അന്വേഷി’യിലെ അജിതയും ആദിവാസി സംരക്ഷണസമിതി നേതാവ് സി.കെ. ജാനുവും എല്ലാം ആം ആദ്മി പാര്‍ട്ടിയോട് സഹകരിക്കാന്‍ വെമ്പുന്നു.
കേരള രാഷ്ട്രീയവും ഒരു ബദല്‍ കാത്തിരിക്കുകയാണ്. അതിന് തുടക്കമിടുന്നത് ‘ആം ആദ്മി’ ആയാലും ‘ആം ഔരത്ത്’ ആയാലും നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സങ്കീര്‍ണതകള്‍ മനസിലാക്കണമെന്നും രാഷ്ട്രീയത്തിന് നൈതികതയുണ്ടെന്നും പ്രസിദ്ധ എഴുത്തുകാരി കെ. ശാരദാമണി പറയുന്നു. ഇന്ന് തട്ടിപ്പിലും വെട്ടിപ്പിലും കെടുകാര്യസ്ഥതയിലും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും സുരക്ഷിതത്വമില്ല. ധനികരും പാവങ്ങളും തമ്മിലുള്ള വിടവ് വര്‍ധിക്കുമ്പോഴും കേരളത്തില്‍ ഏറ്റവും പ്രകടമായ ത്വര പണസമ്പാദനമാണ്. സ്ത്രീസുരക്ഷ എന്നത് വാക്കുകളില്‍ ഒതുങ്ങുന്നത് കാരണമായിരിക്കണം സ്ത്രീകള്‍ക്ക് ആം ആദ്മിയില്‍ ചേരാന്‍ ഇത്ര വ്യഗ്രത.
കോട്ടയത്ത് ‘കോര്‍പ്പസ് ക്രിസ്റ്റി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, ഇപ്പോള്‍ പള്ളിക്കൂടം എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്കൂള്‍ ഉടമ മേരി റോയ് (അരുന്ധതി റോയിയുടെ അമ്മ) സുഖമില്ലാതെ ലേക്ഷോര് ആശുപത്രിയില്‍ കിടന്നപ്പോള്‍ ഞാന്‍ കണാനായി ചെന്നു. സുഖാന്വേഷണങ്ങള്‍ക്ക് ശേഷം മേരി റോയ് എന്നോട് ചോദിച്ചത് “ലീല ആം ആദ്മിയില്‍ ചേരുന്നില്ലേ? ഞാന്‍ ചേര്‍ന്നു” എന്നാണ്. കൈക്കൂലിയും ശുപാര്‍ശയും ഇല്ലാതെ ഒരു കാര്യവും നടക്കുകയില്ല എന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകളാണ് ഒരു ബദല്‍ പാര്‍ട്ടിക്കുവേണ്ടി ഏറ്റവും ആഗ്രഹിക്കുന്നത് എന്ന് എനിക്ക് വ്യക്തമായി. തങ്ങള്‍ പൗരസമൂഹത്തില്‍ പകുതിവരുന്നവരാണെന്നും തുല്യാവകാശങ്ങളുണ്ടെന്നുമുള്ള അവബോധം സ്ത്രീകളില്‍ ഉണരുകയാണ്. ഇത് ഇന്ന് രാജ്യം കീഴടക്കി എന്ന് അഭിമാനിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഓര്‍ത്താല്‍ നന്ന്. കാരണം സ്ത്രീകള്‍ ജനസംഖ്യയുടെ പകുതിയിലധികം വരുന്നവരാണ്. അവര്‍ക്ക് 50 ശതമാനം സംവരണം പോയിട്ട് 33 ശതമാനം സംവരണം പോലും കൊടുക്കാതെ അവരെ വെറും ശരീരമായി, ലൈംഗിക ഉപഭോഗവസ്തുവായി കാണുന്ന പുരുഷസമൂഹം ഇത് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷെ സംവരണ ബില്‍ പോലും കാലഹരണപ്പെടുകയാണ്.
സ്ത്രീകളോടുള്ള അവഗണന, ചൂഷണം, അവസരം നല്‍കാത്തത് മുതലായ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ഒരു രാഷ്ട്രീയ ബദല്‍ വന്നാല്‍ മാറുമെന്ന് സമൂഹം, സ്ത്രീസമൂഹം പ്രത്യേകിച്ചും പ്രതീക്ഷിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരിച്ച നേതാക്കള്‍ ധനാഢ്യന്മാരാകുകയും അവരെ സേവിക്കുന്ന മാഫിയകള്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും സുരക്ഷിതത്വമെവിടെ? 90 വയസായ വൃദ്ധയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് 33-കാരനായ യുവാവായിരുന്നു. അതും നമ്മുടെ വ്യാവസായിക തലസ്ഥാനവും സ്ത്രീസുരക്ഷിത ജില്ലയുമായ കൊച്ചിയില്‍!
ഇപ്പോള്‍ മേധാ പട്കറും ആം ആദ്മി പാര്‍ട്ടിയോട് സഹകരിക്കാന്‍ തയ്യാറെടുക്കുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ നീതി തേടുന്ന രമയും ആം ആദ്മിയിലേക്ക് പോകുകയാണ്. സ്ത്രീകളുടെ, സ്ത്രീകള്‍ക്കുവേണ്ടി, സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഒരു സമരത്തിന്റെ കാലം വന്നിരിക്കുന്നു എന്ന് മേധാ പട്കര്‍ പറയുന്നു. ഒത്തുതീര്‍പ്പുകളുടെ അതിരുകളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ല സ്ത്രീകള്‍. എല്ലാ മനുഷ്യാവകാശങ്ങളും സ്ത്രീയുടെ അവകാശങ്ങളാണ്. സ്ത്രീപ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ ഇടം ലഭിക്കാനും സാംസ്കാരിക യാഥാസ്ഥിതികത്വത്തിനെ നേരിടാനും ജനപ്രതിനിധികളിലെ പുരുഷമേധാവിത്വം അവസാനിപ്പിക്കാനും ആഗ്രഹിക്കുന്ന സ്ത്രീസമൂഹമാണ് ഒരു രാഷ്ട്രീയ ബദലിനുവേണ്ടി ആവേശംകൊള്ളുന്നത്.
പക്ഷെ സ്ത്രീയുടെ രംഗപ്രവേശം ഇന്ന് എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പരേതനായ ടി.എം. ജേക്കബിന്റെ പത്നി ഡെയ്സി ജേക്കബ് പാര്‍ട്ടിയില്‍ സജീവമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തുവന്നപ്പോള്‍ അവരുടെ മകനും മന്ത്രിയുമായ അനൂപ് ജേക്കബ് പോലും ഞെട്ടിയത്. തന്റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാകുമെന്ന ഭീതിയാണ് അതിന് കാരണം. ഇപ്പോള്‍ ഡെയ്സിയെ വര്‍ക്കിംഗ് ചെയര്‍പേഴ്സണോ ചെയര്‍പേഴ്സണോ ആക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
സ്ത്രീകള്‍ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മിയെ പ്രതീക്ഷയോടെ വരവേല്‍ക്കുന്നത് പുതിയ ആശയങ്ങളോടുകൂടി വരുന്ന ഈ രാഷ്ട്രീയ ബദല്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും റോളും കൊടുക്കുമെന്ന ധാരണയില്‍തന്നെയാണ്. അണ്ണാ ഹസാരെയും കിരണ്‍ ബേദിയും നയിച്ച ലോക്പാല്‍ സത്യഗ്രഹം ഇന്ത്യന്‍ ജനതയുടെ ഭാവനയെ ജ്വലിപ്പിച്ചിരുന്നു. കേജ്രിവാള് അധികാരത്തിലെത്തിയപ്പോള്‍ കിരണ്‍ ബേദി പൂര്‍ണമായും അവഗണിക്കപ്പെട്ടു. പോലീസ് തലപ്പത്ത് തന്റെ ശക്തി തെളിയിച്ച കിരണ്‍ബേദിയെ ഉള്‍ക്കൊള്ളാനുള്ള കേജ്രിവാളിന്റെ വൈമനസ്യം അദ്ദേഹം അനുഭവിക്കുന്ന അരക്ഷിതബോധത്തിന്റെ തെളിവായേ കാണാന്‍ കഴിയൂ. കിരണ്‍ ബേദി ഇപ്പോള്‍ നരേന്ദ്ര മോദി ക്യാമ്പില്‍ എത്തിയിരിക്കുകയാണ്. മോദിയിലാണ് അവര്‍ ഭാവിപ്രധാനമന്ത്രിയെ കാണുന്നത്.
കേജ്രിവാള് കിരണ്‍ ബേദിയോട് കാണിച്ച അവഗണന ഭാവിയില്‍ സ്ത്രീസമൂഹത്തോട് കാണിക്കാന്‍ പോകുന്ന അവഗണനയുടെ മുന്നറിയിപ്പാണെങ്കില്‍ ചില വനിതകള്‍ ആം ആദ്മിയോട് കാണിക്കുന്ന ആവേശം അര്‍ത്ഥരഹിതമാണ്. പക്ഷെ മനുഷ്യന് എന്നും പ്രത്യാശയില്‍ ജീവിക്കുന്നു. അരവിന്ദ് കേജ്രിവാള് സമത്വവും നീതിയും പുലര്‍ത്തുന്ന, അഴിമതിരഹിതമായ ഭരണം കാഴ്ചവെക്കുമെന്ന മോഹനസുന്ദര സ്വപ്നത്തിലാണ് ചിലര്‍. എന്നാല്‍ ആം ആദ്മിയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആ പാര്‍ട്ടിയെ പ്രതീക്ഷയോടെ കാണുന്നവരെ നിരാശപ്പെടുത്തുന്നതും നിഷ്പക്ഷമായി ചിന്തിക്കുന്ന ജനങ്ങളില്‍ നടുക്കമുണ്ടാക്കുന്നതുമാണ്. അരവിന്ദ് കേജ്രിവാളിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. 2005 മുതല്‍ കേജ്രിവാളിന്റെ എന്‍ജിഒക്ക് ഫണ്ട് നല്‍കിയിട്ടുണ്ടെന്നും 2010 ലാണ് അവസാന ഗഡു നല്‍കിയതെന്നും ഫോര്‍ഡ് ഫൗണ്ടേഷന് വെളിപ്പെടുത്തി. കേജ്രിവാളിന്റെ ‘കബീര്‍’ എന്ന എന്‍ജിഒക്ക് ഗ്രാന്റ് നല്‍കിയത് ‘അഴിമതിക്കെതിരെ ഭാരതം’ എന്ന പ്രക്ഷോഭത്തിന്റെ പേരിലല്ല, മറിച്ച് വിവരാവകാശ നിയമ പ്രക്ഷോഭത്തിന്റെ പേരിലാണ് എന്ന് വെളിപ്പെടുത്തലുണ്ടായി. ഈ പശ്ചാത്തലത്തില്‍ അഴിമതിയുടെ പര്യായമായ ഇന്ത്യയില്‍ ഇത് എത്രമാത്രം സാധ്യമാകുമെന്ന് കണ്ടറിയണം. ജനാധിപത്യം, മതേതരത്വം, തുല്യത എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
മാടമ്പ് കുഞ്ഞുക്കുട്ടന് പറഞ്ഞതുപോലെ പുതിയ ഭരണാധികാരിക്ക് കീഴില്‍ ഇന്ത്യ ശക്തിപ്പെടട്ടെ.
ലീലാമേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: