തെക്കുങ്കൂറു വാഴുന്നവര്‍ക്ക് കലശലായ ദാഹം തോന്നി. അഭിമാനത്തിന്റെ കനത്ത തട കീറി വെള്ളം ചോദിച്ചാല്‍ തരുമായിരിക്കും. ഒരു പക്ഷേ തരാതിരിക്കാനും മതി. അല്ലെങ്കില്‍ ഇനി എന്തഭിമാനമാണ് ബാക്കിയുള്ളത്? തെക്കുങ്കൂറു വാഴുന്നവര്‍ വെള്ളത്തിനായി യാചിച്ചുനോക്കി. ഇരുളുതേച്ച കാരാഗൃഹഭിത്തിയില് തട്ടി യാചന കുഴഞ്ഞു വീണിരിക്കാം. ഒരു പ്രതികരണവും ഇല്ല. തെക്കുങ്കൂറു വാഴുന്നവര്‍ വീണ്ടും ഭൂതകാലത്തിലേക്ക് അത്യാഗ്രഹത്തോടെ നോക്കി. പലപ്പോഴായി ഗുപ്തരൂപത്തില്‍ പെരുങ്കൂറിലെത്തിയ തെക്കുങ്കൂറിലെ പടയാളികള്‍ മുന്‍ നിശ്ചയപ്രകാരം ചന്തയില്‍ സന്ധിച്ചു. തമ്പിമാരുടെ നേതൃത്വത്തില്‍ കോവിലകത്തിനു നേരെ ആക്രമം അഴിച്ചുവിടാനും കാവല്ക്കാരെ അരിഞ്ഞുതള്ളാനും നിശ്ചയിച്ചു. രണ്ടാമത്തെ ഓളമായി കേളുവാശാന്റെ നേതൃത്വത്തില്‍ ഒരു സംഘം കൂടി എത്തിയാല്‍ ചെറുത്തുനില്ക്കാന് കരുത്തു കാട്ടുന്നവര്‍ അന്ധാളിച്ചുപോകും. അതോടെ കാര്യങ്ങള്‍ എളുപ്പമാകും. പെരുങ്കൂറിന്റെ അന്തപ്പുരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു ദാസിയോട് കോവിലകത്തിന്റെ വാതില്‍ തുറക്കാനും വാഴുന്നവരുടെ പള്ളിയറയിലേയ്ക്ക് പ്രവേശിക്കാനുള്ള സൗകര്യം ചെയ്തു തരാനും എര്പ്പാടാക്കുകകൂടി ചെയ്തതാണ്.
പട രണ്ടായി പിരിയുന്നതിന് മുമ്പ് തന്നെ ഇരുളിന്റെ കവചം ഭേദിച്ചുകൊണ്ട് ചന്തയുടെ നാലുപുറവും പന്തങ്ങളില്‍ നിന്ന് പന്തങ്ങളിലേക്ക് വെളിച്ചം പകര്‍ന്നു തുടങ്ങി. അപ്പോള്‍ അന്ധാളിച്ചുപോയത് തെക്കുങ്കൂറിലെ പടയായിരുന്നു. അന്ധാളിപ്പില്‍നിന്ന് വിട്ടുപോരാനുള്ള സമയമുണ്ടായിരുന്നില്ല. എതിര്‍ക്കേണ്ടത് എത്രപേരോടാണെന്ന വ്യക്തമായ ധാരണയും ഉണ്ടായിരുന്നില്ല. പക്ഷേ തമ്പിമാരുടെയും കേളുവാശാന്റെയും നേതൃത്വത്തിലുള്ള വിദഗ്ധരായ പടയോളം ഉണ്ടാകില്ല എന്ന നിഗമനത്തില്‍ ആക്രമിക്കാന്‍ തീരുമാനിച്ചു. എതിര്‍ത്തു വന്നവരുടെ നേതൃത്വം വഹിച്ച ചെറുപ്പക്കാരന് കീഴടങ്ങാന്‍ ആജ്ഞാപിച്ചതു വകവയ്ക്കാതെ ആക്രമിക്കാന്‍ ആജ്ഞകൊടുത്തു. ആ നിമിഷം എതിരാളികളുടെ പിന്നില്‍ പിന്നെയും ആളുകളുണ്ടെന്നു ബോധ്യപ്പെടുന്ന വിധത്തില്‍ ഒരു നിരകൂടി പന്തങ്ങള്‍ ജ്വലിച്ചു. അതിനപ്പുറത്തും മറച്ചുപിടിച്ച പന്തങ്ങളുടെ വെളിച്ചത്തില്‍ ആളനക്കം കാണുകയും ചെയ്തു. ആ കാഴ്ചയുടെ ഞെട്ടലില്‍നിന്ന് രക്ഷപ്പെടുംമുമ്പ് ചെറുപ്പക്കാരന് ‘നീചനായ തെക്കുങ്കൂറു വാഴുന്നവരെ ബന്ധിക്കൂ’ എന്ന് ആജ്ഞ കൊടുത്തു. നാലു പുറത്തുനിന്നും ഒരുമയോടെ അടുക്കുന്ന എതിരാളികള്‍ക്കു മുമ്പില്‍ തെക്കുങ്കൂറുപടയാളികള് വീണുപോകുന്നത് നോക്കിനില്‍ക്കാനേ ആയുള്ളൂ. വീരനായ കേളുവാശാന് ആ ചെറുപ്പക്കാരനോട് എതിര്‍ത്ത് ഒന്നു പൊരുതാനുള്ള സമയം പോലും കിട്ടിയില്ല. അതിനുമുമ്പ് വീണുപോയി. ഇരുളില്‍നിന്ന് ചീറിവരുന്ന ബാണമേറ്റ് തമ്പിമാരില്‍ ഒരാളും വീണു. അതോടുകൂടി ധൈര്യമുണ്ടെന്ന് അഭിമാനിച്ചിരുന്ന തെക്കുങ്കൂര്‍ പടയില്‍നിന്ന് പേടിയുടെ പ്രതിധ്വനികള്‍ വ്യക്തമായി കേട്ടുതുടങ്ങി. അത് പരാജയത്തിന്റെ ലക്ഷണമാണെന്ന തിരിച്ചറിവില്‍ കീഴടങ്ങുന്നതായി പറയേണ്ടിവന്നു. ചെറുപ്പക്കാരന്റെ മുന്നില്‍ വാള് വയ്ക്കുന്നതായി നടിച്ച് കുമ്പിട്ടു. നേതാവായ ചെറുപ്പക്കാരന് വീണുപോയാല്‍ രക്ഷപ്പെടാന്‍ പറ്റുമെന്ന കണക്കുകൂട്ടലില്‍ ചതിയില്‍ മാരകമായി വെട്ടി. അത് ധീരനായ തനിക്ക് ചേര്‍ന്ന പണിയായിരുന്നില്ല. അപ്രതീക്ഷിതമായ അത് എതിരാളികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള സമയം കിട്ടുന്നതിനു മുമ്പ് ബലത്തിന്റെ അവതാരമൂര്‍ത്തിയായ ഒരാള്‍ ഇടിവെട്ടുന്ന സ്വരത്തില്‍ ആജ്ഞകള്‍ പുറപ്പെടീച്ച് എതിരാളികളുടെ നേതൃത്വം ഏറ്റെടുത്തു. അതുവരെ ശത്രുപക്ഷത്തില്‍ കണ്ട ഭടന്മാരെയല്ല പിന്നെ കണ്ടത്. അനേകായിരം നരസിംഹങ്ങള്‍ പടനിലത്തിറങ്ങിയ പ്രതീതിയായിരുന്നു പിന്നെ. ഒരു സാധാരണഭടന്റെ മുന്നില്‍ വീരശൂരപരാക്രമിയായ വലിയ തമ്പി ഒന്നും ചെയ്യാന്‍ പറ്റാതെ മുറിഞ്ഞു വീണു. ഒരൊറ്റ ഭടന്മാരെയും അവര്‍ വെറുതെ വിട്ടില്ല. തമ്പിമാരില്‍ ശേഷിച്ച തമ്പിയെ മുറിഞ്ഞു വീണ കൈയ്യുമായിട്ടാണ് അവസാനം കണ്ടത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടാകുമോ?
ആരാണാ ചെറുപ്പക്കാരന് ? എങ്ങോ കണ്ടിട്ടുണ്ട്. വെട്ടിയ വെട്ട് ആഴത്തില്‍ കൊണ്ടിട്ടുണ്ട്. മരിച്ചിരിക്കുമോ ? ഒരു വീരനു ചേര്‍ന്ന രീതിയിലല്ല ആ ചെറുപ്പക്കാരനോട് പെരുമാറിയത്. ഇതിലധികം നല്ലത് മരണം വരിക്കലായിരുന്നു. അപമാനവും ഭീരുത്വവും വേദനകളും ചുറ്റും ചുടലനൃത്തമാടുകയാണ്. മരിച്ചാല്‍ മതിയായിരുന്നു. ഒരു പക്ഷേ മരണം തന്നെയായിരിക്കും കാത്തിരിക്കുന്നത്. പക്ഷേ അതൊരു വീരഗതിയാകില്ല. നീചനും ഭീരുവുമായ കൊലയാളിക്കുള്ള വധശിക്ഷയാകും.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: