‘കിട്ടേണ്ടത് കിട്ടിയാല്‍ തോന്നേണ്ടത് തോന്നും’ അങ്ങനെയാണോ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലെ നിലപാടുകള്‍ വ്യക്തമാക്കുന്നത്? കല്‍ക്കരിപ്പാടം വീതം വച്ചതില്‍ തെറ്റുപറ്റിയെന്ന് സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നത്. ഇത് നേരത്തെ തന്നെ സിഎജി ചൂണ്ടിക്കാട്ടിയതാണ്. പ്രതിപക്ഷങ്ങളെല്ലാം അതാവര്ത്തിച്ചതുമാണ്. അപ്പോഴൊക്കെ സിഎജിയെയും പ്രതിപക്ഷത്തെയും കരിവാരി തേക്കാനായിരുന്നു കേന്ദ്രഭരണകൂടവും കോണ്‍ഗ്രസ്സ് നേതാക്കളും മുതിര്‍ന്നത്.
1.86 ലക്ഷം കോടിരൂപയുടെതാണ് കല്‍ക്കരിപ്പാടം കുംഭകോണം. 2 ജി സ്പെക്ടം അഴിമതിയെക്കാള്‍ കൂടുതലാണിത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഖാനിവകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് കല്‍ക്കരിപ്പാടം വീതം വച്ചത്. ക്രമക്കേടുകളന്വേഷിച്ച സിബിഐയെ ‘കൂട്ടിലെ തത്ത’യാക്കാന്‍ വകുപ്പുമേധാവികളും കേന്ദ്രമന്ത്രിമാര്‍ തന്നെയും ഇടപെട്ടത് വന്‍ വിവാദമായതാണ്. ഇതിന്റെ പേരിലായിരുന്നല്ലോ നിയമമന്ത്രിയായിരുന്ന അശ്വനികുമാറിന് രാജിവയ്ക്കേണ്ടിവന്നത്. നിയമമന്ത്രി ഇടപെട്ടത് ആര്‍ക്കുവേണ്ടിയാണെന്ന സംശയം അന്നേ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഉറപ്പിച്ചു. ഉപ്പു തിന്നത് പ്രധാനമന്ത്രിയാണ്. സ്വാഭാവികമായും വെള്ളം കുടിക്കേണ്ടത് മന്മോഹന്സിംഗാണ്. അതല്ല ഉത്തരവാദി മറ്റാരെങ്കിലുമാണെങ്കില്‍ അത് പുറത്തുവരണം. ആര്‍ജവമുണ്ടെങ്കില്‍ അദ്ദേഹം തുറന്നുപറയണം. എന്റെ വകുപ്പില്‍ ബാഹ്യശക്തികള്‍ കയറി കളിച്ച് കല്‍ക്കരിപ്പാടം കുളം തോണ്ടിയെന്ന്.
ഇടപാടില്‍ വീഴ്ച്ച സംഭവിച്ചതായി അറ്റോര്‍ണി ജനറല്‍ ജി. ഇ. വഹന്‍വതി ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുന്നിലാണ് തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നത്. വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് കൂടുതല്‍ വ്യക്തതയോടെ അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞിട്ടുണ്ട്. ആദ്യമായാണ് കല്‍ക്കരി ഇടപാടില്‍ വീഴ്ച്ച സംഭവിച്ചതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നത്. ഉദേശ്യശുദ്ധിയോടെയാണ് കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് അറ്റോര്‍ണി ജനറല്‍ പറയുന്നു. രാജ്യത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ കല്‍ക്കരിപ്പാടങ്ങള്‍ നേടുന്നതിനായി ലൈസന്‍സ് വിതരണം ചെയ്ത പ്രക്രിയയില്‍ വീഴ്ചയുണ്ടായി. നടപടിക്രമങ്ങള്‍ സുതാര്യമായി നടന്നില്ല. സംസ്ഥാന സര്‍ക്കാരുകളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താതെ ലൈസന്‍സുകള്‍ നല്കിയ നടപടി വീഴ്ചയാണെന്ന് സമ്മതിക്കുന്നതായും എ ജി പറഞ്ഞു. ആദ്യം സംസ്ഥാനങ്ങള്‍ക്കാണ് വീഴ്ചപറ്റിയതെന്ന് പറഞ്ഞൊഴിയാന്‍ കേന്ദ്രം നോക്കിയതാണ്. ആന്ധ്രയും മഹാരാഷ്ട്രയും നല്കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാനത്തിന് പങ്കില്ലെന്നാണ് പറഞ്ഞത്. രണ്ടും കോണ്‍ഗ്രസ് ഭരണത്തിലാണല്ലോ.
ഏതായാലും കൂടുതല്‍ മികച്ച രീതിയില്‍ കല്‍ക്കരിപ്പാടം ലൈസന്‍സുകള്‍ വിതരണം ചെയ്യാമായിരുന്നെന്ന സുപ്രീംകോടതി പരാമര്‍ശം അംഗീകരിച്ചു കൊണ്ടാണ് തെറ്റുകള്‍ അംഗീകരിച്ച് എ ജി രംഗത്തെത്തിയത്. 2005 ന് മുമ്പായി നല്കിയ 32 ലൈസന്‍സുകളില്‍ രണ്ടെണ്ണം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും ബാക്കിയെല്ലാം കേന്ദ്രസര്‍ക്കാരാണ് അനുവദിച്ചതെന്നും എ ജി സമ്മതിച്ചു. തന്റെ അഭിപ്രായം സര്‍ക്കാരിന് നല്‍കിയതാണെന്നും അതു സ്വീകരിക്കണമോ തിരസ്കരിക്കണമോ എന്നതു സര്‍ക്കാരാണ് തീരുമാനിക്കേണ്ടിയിരുന്നതെന്നും എ ജി പറഞ്ഞിട്ടുണ്ട്.
മതിയായ പരിശോധനകള്‍ കൂടാതെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതുവഴി ഉണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടാണ് കല്‍ക്കരിപ്പാടം അഴിമതി പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്ന് വലിയ രാഷ്ട്രീയ വിവാദങ്ങളുണ്ടാകുകയും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു. ഇതുവരെയായി 15 എഫ്ഐആറുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഒരു കേസില്‍ പോലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. വിവാദ തീരുമാനങ്ങള്‍ എടുത്ത കല്‍ക്കരിമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രാലയത്തിന്റെ ചുമതല നിര്‍വഹിച്ച് തീരുമാനങ്ങളില്‍ ഒപ്പുവച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയോ അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതിനും ഇതുവരെയും സിബിഐ തയ്യാറായിട്ടുമില്ല. എല്ലാ അഴിമതിയിലും കോണ്‍ഗ്രസ്സിന്റെ കറുത്ത കൈകളാണുള്ളത്. അതില്‍ ഏറ്റവും കരിപുരണ്ട അധ്യായമാണ് കല്‍ക്കരിപ്പാടം. അതിനുകിട്ടിയ പ്രഹരമാണ് നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം. ഇനി തോന്നേണ്ടത് തോന്നുകയല്ല അന്ത്യവിശ്രമത്തിന് തയ്യാറാകുകയാണ് കോണ്‍ഗ്രസ്സ് ചെയ്യേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ ഒരു ഉള്‍വിളിയായി ‘നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു, ആരും നിരാശരാകേണ്ടതില്ല’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ അറം പറ്റിയതായി തീരും. നരേന്ദ്രമോദിയുടെ വാക്കുകള്‍ കടമെടുത്താല്‍ ‘മെച്ചപ്പെട്ട നാളുകള്‍ വരാനിരിക്കുന്നു. നാലോ ആറോ മാസം കാത്തിരുന്നാല്‍ മതി”.
കോണ്‍ഗ്രസ്സിനെ സഹായിക്കുകയോ അവരുടെ സഹായം തേടുകയോ എന്നാല്‍ രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുക എന്നതുതന്നെയാണ്. പൊതുമുതല്‍ ധൂര്‍ത്തടിക്കുകയും വെട്ടിവിഴുങ്ങുകയും ചെയ്യുന്നത് കലയാക്കിയ കശ്മലന്മാരാണ് കോണ്‍ഗ്രസ്സുകാരെന്നതിന്റെ മറ്റൊരു തെളിവായിരുന്നല്ലോ കോമണ്‍വെല്‍ത്ത് ഗെയിംസ്. ഇതിന് നേതൃത്വം നല്കിയ സുരേഷ് കല്‍മാഡി അകത്തായി. ഒത്താശ ചെയ്തുകൊടുത്ത ഷീലാ ദീക്ഷിത് ഭരണത്തിന് പുറത്തുമായി. പിന്‍വാതിലില്‍ കൂടി ഭരണത്തിന്റെ ആനുകൂല്യം പറ്റാന്‍ തനിക്ക് കയ്പേറിയ അനുഭവം സമ്മാനിച്ച കേജ്രിവാളിന് പിന്തുണയും നല്കുന്നു. വിരോധാഭാസം എന്നൊക്കെപറയുന്നത് ഇതിനെയൊക്കെതന്നെയല്ലെ. കോമണ്‍വെല്‍ത്ത് ഗെയിംസ്പോലുള്ള കുംഭകോണങ്ങളുടെ കണക്ക് ഓര്‍മിക്കാന്‍പോലും ജനങ്ങള്ക്കിന്നാകുന്നില്ല. എല്ലാം ഭീമമായ തുകകള്‍. ചെറിയ ചെറിയ വെട്ടിപ്പുകള്‍ കേട്ടാല്‍പോലും ജനം ഞെട്ടും.
ദല്‍ഹിക്ക് മുമ്പ് മെല്ബണിലായിരുന്നല്ലോ കോമണ്‍വെല്‍ത്ത് ഗെയിംസ്. അവിടെ ‘സി യു ഇന്‍ ദല്‍ഹി’ എന്നെഴുതികാണിച്ചത് ഇന്ത്യയിലെ കോമണ്‍വെല്‍ത്ത് സംഘാടകരാണ്. അതിന്റെ ചെലവ് കണക്കെത്രയാണെന്നോ? വെറും നാല്‍പ്പത് കോടി! ഈ പരസ്യത്തില്‍ ആകൃഷ്ടരായി ദല്‍ഹിയില്‍ എത്തുന്നവരെ സ്വാഗതം ചെയ്യാനൊരു അവതരണഗാനമൊരുക്കി. അതിന്റെ ചെലവ് വെറും അഞ്ചുകോടി! ആഘോഷപരിപാടികളില്‍ ഇന്ന് ഏറ്റവും ആകര്‍ഷണീയം ബലൂണ്‍ പറത്തലാണെന്ന് ആരോ ധരിച്ചുവച്ചിരിക്കുന്നു. അതിന് ചെലവായതെത്രയെന്നറിയേണ്ടെ. വെറും നാലുകോടിരൂപ. അഴിമതിയും ആരോപണങ്ങള്‍ക്ക് വിധേയരാകുന്ന ഭരണാധികാരികളും ഇതെല്ലാം ‘ഒരുതരം മിടുക്കും മിടുക്കന്മാരും’ എന്ന ധാരണയില്‍ നീങ്ങിയകാലമുണ്ടായിരുന്നു. ഇനിയത് നടപ്പില്ലെന്ന സന്ദേശം തന്നെയാണ് ഏറ്റവും ഒടുവിലത്തെ തെരഞ്ഞെടുപ്പുഫലം. അതുതന്നെ ഇനിയും ആവര്‍ത്തിക്കാന്‍ പോകുകയാണ്.
മുപ്പത് വര്‍ഷംമുമ്പ് നടന്ന ഏഷ്യാഡിന്റെ അനുഭവം ഒന്നിനും ഒരു കണക്കുമില്ലെന്നായിരുന്നു. അതിന്റെ വരവുചെലവു കണക്കുപോലും ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല. ഇന്ദിരാഗാന്ധിയും സീമന്തപുത്രന് രാജീവ്ഗാന്ധിയും നേരിട്ട് മേല്‍നോട്ടം വഹിച്ചതാണ് ഏഷ്യാഡ് ഗെയിംസ്. ഭരണം പരമ്പരാഗതംപോലെ അഴിമതിയും പരമ്പരാഗതമായി തുടരുന്നു. അന്ന് കണക്കില്ലെങ്കില്‍ ഇന്ന് അഴിമതിക്കെല്ലാം കണക്കുണ്ടെന്ന മാറ്റമുണ്ട്. കണക്കുചോദിക്കാന്‍ ത്രാണിയുള്ളവരുമുണ്ട്.
അഴിമതി പരമ്പരയുടെ ആരംഭം ഇന്ദിരാഗാന്ധിയുടെ കാലത്തായിരുന്നല്ലോ. എഴുപതുകളില്‍ തുടങ്ങിയ ‘കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി’ എന്നതുപോലുള്ള അഴിമതിസംസ്കാരം ‘നാഗര്‍വാലാ സംഭവ’ത്തോടെയാണ് പുറംതോട് പൊട്ടിച്ച് പുറത്തുവന്നത.് 1971 മേയ്. ന്യൂദല്‍ഹി സ്റ്റേറ്റ് ബാങ്ക് മാനേജര്‍ മല്‍ഹോത്രയെ പ്രധാനമന്ത്രി നേരിട്ട് വിളിക്കുന്നു. മുന്‍ പട്ടാള ക്യാപ്റ്റന്‍ നാഗര്‍വാലയ്ക്ക് പണമെത്തിക്കാന്‍ പറയുന്നു. പണം കൈമാറി രശീതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയപ്പോഴാണ് മല്‍ഹോത്ര കബളിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. നാഗര്‍വാല പ്രധാനമന്ത്രിയുടെ സ്വരം അനുകരിച്ചതാകുമെന്ന് അനുമാനം. പക്ഷേ പ്രധാനമന്ത്രി ഫോണ്‍ ചെയ്താല്‍ പണമെത്തിക്കണമെങ്കില് അതിനൊരു കീഴ്വഴക്കം സംശയിക്കുന്നത് സ്വാഭാവികം. പക്ഷേ ഈ കേസില്‍പെട്ട മല്‍ഹോത്രയും നാഗര്‍വാലയും കേസ് പരിഗണിച്ച ജഡ്ജിയുമെല്ലാം ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു.
അഴിമതിക്ക് കളമൊരുക്കിയ വ്യവസായ ലൈസന്‍സ് പ്രളയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കേന്ദ്രമന്ത്രി എല്‍.എന്‍.മിശ്രയുടെ മരണം, സമസ്തിപൂര്‍ ബോംബുസ്ഫോടനം തുടങ്ങിയവയെല്ലാം പഴങ്കഥകളായിരിക്കാം. അതിനെവെല്ലുന്ന പുതിയ പരമ്പരകള്‍ അത്രവേഗം മറക്കാനാകില്ല. കഥാപാത്രങ്ങള്‍ സൂത്രത്തില്‍ രക്ഷപ്പെടാനും പോകുന്നില്ല. മാറിയ കാലത്തിന്റെ ശീലങ്ങളിലും മാറ്റം പ്രകടം. നീതിന്യായ കോടതികളും ജനകീയകോടതികളും കണ്ണടയ്ക്കാതെ കാത്തുനില്ക്കുന്നു. പ്രതീക്ഷ നല്‍കുംവിധം മാധ്യമ ജാഗ്രതയുമുണ്ട്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെകൊണ്ട് തൃപ്തിപ്പെട്ടുകൂടാ. ഉപ്പുതിന്നവര്‍ തന്നെ വെള്ളം കുടിക്കട്ടെ.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: