കേരളത്തില്‍ സ്ത്രീകളാണ് ഭൂരിപക്ഷം. സ്ത്രീസാക്ഷരതയും വിദ്യാഭ്യാസവും ഏറ്റവും കൂടുതല്‍ ഉള്ളതും കേരളത്തിലാണ്. കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെട്ടതും മാതൃ-ശിശു മരണനിരക്ക് കുറഞ്ഞതും സ്ത്രീസാക്ഷരതകൊണ്ടാണെന്ന് പറയപ്പെടുന്നു.
പക്ഷെ കേരളത്തില്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടവരല്ല എന്നും ശാക്തീകരണത്തിന്റെ സുപ്രധാന അടയാളം രാഷ്ട്രീയത്തിലെ സ്ത്രീസാന്നിധ്യമാണെന്നും കേരള നിയമസഭയില്‍ അത് നാമമാത്രമാണെന്നും ‘ന്യൂ ഏജ്’ എന്ന വാര്‍ത്താമാധ്യമത്തോട് ഞാന്‍ പറയുകയുണ്ടായി. 120 അംഗങ്ങളുള്ള നിയമസഭയില്‍ സ്ത്രീകള്‍ വെറും ഏഴുപേരാണ്.
സ്ത്രീകുറ്റവാളികളുടെ എണ്ണം കൂടുമ്പോള്‍ എനിക്ക് തോന്നുന്നത് കേരള സ്ത്രീകള്‍ നിഷേധാത്മക ശാക്തീകരണം നേടുന്നു എന്നാണ്. എന്നെ ഈ ചിന്തയിലേക്ക് നയിച്ചത് സരിതാ നായരാണ്. ഇത്രയധികം കോടികളുടെ വെട്ടിപ്പ് നടത്തിയ സരിത ജയില്‍ സുഖവാസകേന്ദ്രമാക്കി മാറ്റുന്നതില്‍ ടിപി വധക്കേസ് പ്രതികളെപ്പോലും പിന്നിലാക്കി. ഓരോ പ്രാവശ്യവും കോടതിയിലേക്ക് പോകുന്ന സരിത ഫാഷന്‍ഷോയില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന പ്രതീതിയാണ് നല്‍കുന്നത്. സരിതക്ക് സൗന്ദര്യസംരക്ഷണത്തിന് ജയിലില്‍ സൗകര്യമൊരുക്കുന്നു. വളരെ വിലപിടിപ്പുള്ള സാരികള്‍ ഉടുത്ത്, സാധാരണ ക്രിമിനലുകളില്‍നിന്ന് വ്യത്യസ്തമായി മുഖംമറക്കാതെ, മൃദുമന്ദഹാസത്തോടെ അവള് ക്യാമറകളെ അഭിമുഖീകരിച്ച് ഭാവിയിലെ കക്ഷികളെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു.
രണ്ട് കേസുകളിലൊഴികെ എല്ലാ കേസിലും തട്ടിച്ച തുകകള്‍ തിരികെ കൊടുത്ത് ജാമ്യം നേടിയ സരിത ഹൈക്കോടതിയെപ്പോലും അമ്പരപ്പിച്ചു. “ഇവര്‍ക്ക് ഈ പണം എവിടെനിന്ന് കിട്ടി” എന്ന കോടതിയുടെ ചോദ്യം പോലീസിലോ രാഷ്ട്രീയക്കാരിലോ ഒരു പ്രതികരണവും സൃഷ്ടിച്ചില്ല.
സൂര്യനെല്ലി മുതല്‍ കേരളത്തിലെ പെണ്‍വാണിഭങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നയാളാണ് ഞാന്‍. ഏത് പെണ്വിഷയമെടുത്താലും ഒരു രാഷ്ട്രീയനേതാവ് അതില്‍ ഉള്‍പ്പെട്ടിരിക്കുമെന്ന് സൂര്യനെല്ലി-ഐസ്ക്രീംകേസ് മുതല്‍ സരിത കേസ് വരെ സാക്ഷ്യപ്പെടുത്തുന്നു. പതിനഞ്ചുകാരിയായ സൂര്യനെല്ലി പെണ്‍കുട്ടി ബുദ്ധി വികസിക്കാത്തതിനാല്‍ പീഡനം ‘പ്രയോജനപ്പെടുത്തുവാന്‍’ സാധ്യമാകാതെ പേരും മുഖവും നഷ്ടപ്പെട്ട് ജീവിക്കുന്നു. സരിതയാവട്ടെ തന്നെ ആദ്യം ഉപയോഗിച്ച രാഷ്ട്രീയനേതാവിന്റെ പേര് പുറത്തുപറയുമെന്ന് ഭീഷണി മുഴക്കുന്നു. വഴിതെറ്റുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ അപഥസഞ്ചാരമെങ്ങനെ ലാഭകരമായി ഉപയോഗിക്കാമെന്ന സന്ദേശമാണിത്. സരിത ശാക്തീകരിക്കപ്പെട്ട സ്ത്രീയല്ലേ? സരിതയുടെ സ്മാര്‍ത്തവിചാരത്തില്‍ ഏത് രാഷ്ട്രീയ ഉന്നതന്റെ പേരാകും വരിക എന്ന ആകാംക്ഷയോടെ പലരും കാത്തിരിക്കുകയാണ്.
പണ്ട് താത്രിക്കുട്ടിക്ക് ഭ്രഷ്ട് കല്‍പ്പിച്ച് നടന്ന സ്മാര്‍ത്തവിചാരത്തില്‍ നമ്പൂതിരിമുഖ്യന്മാര് അവള് ഏതെല്ലാം പുരുഷന്മാരുമായി ശാരീരികബന്ധം പുലര്‍ത്തി എന്ന് ചോദിക്കുകയുണ്ടായി. തന്റെ പിതാവിന്റെയും അമ്മാവന്റെയും ഭര്‍തൃസഹോദരന്റെയും പേരുകള്‍ ചുരുളഴിയാന്‍ തുടങ്ങിയപ്പോള്‍ രാജ്യം ഭരിക്കുന്ന മഹാരാജാവ് പോലും തന്റെ പേരും പറയുമോ എന്ന ഭയത്താല്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്രേ. ഇന്നത്തെ സ്ത്രീ-ഗാര്‍ഹിക പീഡന പരാതികളില്‍ സ്ത്രീകളുടെ വാക്ക് അന്തിമവാക്ക് എന്നപോലെ ആ സ്മാര്ത്തവിചാരകാലത്തും താത്രിക്കുട്ടിയുടേത് അന്തിമവാക്കായിരുന്നു.
ഇപ്പോള്‍ സരിത പറയാന്‍ പോകുന്ന രാഷ്ട്രീയ ഉന്നതന് ആരായിരിക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രബലമാണ്. ഓരോ രാഷ്ട്രീയ ഉന്നതന്റെയും മുഖം ടിവി സ്ക്രീനില്‍ തെളിയുമ്പോള്‍ ഈ മാന്യദ്ദേഹത്തെയാണോ സരിത ഉദ്ദേശിക്കുന്നത് എന്ന് വിചാരിച്ചുപോകുന്നു. സരിതയെ ആരെങ്കിലും ശാക്തീകരണമില്ലാത്ത സ്ത്രീയായി കാണുമോ?
ഐസ്ക്രീം കേസിലെ റെജീനയുടെ കാര്യം എടുത്താലും അവള് പ്രമുഖരുടെ പേരുകള്‍ പുറത്തുപറയാതിരിക്കാന്‍ വിലപേശല്‍ നടത്തി റൗഫില്‍നിന്നും എന്തെല്ലാമാണ് കരസ്ഥമാക്കിയത്? സ്വന്തമായി വീട്, കാര്‍, ഒടുവില്‍ ഗള്‍ഫ് വിസയും. ഐസ്ക്രീം കേസില്‍ ആരെല്ലാം എന്തെല്ലാം നേടിയെന്നും ആര്‍ക്കെല്ലാം എന്തെല്ലാം നഷ്ടപ്പെട്ടുവെന്നും ലൈംഗിക അപസര്‍പ്പക കഥകള്‍ രൂപപ്പെടുമ്പോള്‍ വെളിപ്പെടുമായിരിക്കും. അന്വേഷണാത്മക പത്രപ്രവര്‍ത്തന പരിധിയില്‍പ്പെടുന്നതല്ല ഇത്. ഒരന്വേഷണാത്മക പത്രപ്രവര്‍ത്തകയായിരുന്ന, അതിനാല്‍ കോടതി കയറേണ്ടിവന്ന എനിയ്ക്ക് ആധികാരികതയോടെ ഇത് പറയാന്‍ സാധിക്കും.
എന്നെ കോടതി കയറ്റിയതും ‘ശാക്തീകരിക്കപ്പെട്ട’ ഒരു സ്ത്രീയാണ്. താന്‍ ‘ദേവസ്ത്രീ’യാണെന്ന് പറഞ്ഞ് ഒരു സ്ത്രീ ഭക്തസമൂഹത്തെ ആകര്‍ഷിച്ചിരുന്നു. ‘ദേവസ്ത്രീ’യായതിനാല്‍ തന്നെ വെട്ടിയാലും ദേഹത്തില്‍നിന്ന് ചോര പൊടിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഈ സ്ത്രീയുടെ ‘ദിവ്യത്വ’ത്തില്‍ വിശ്വസിച്ച ഒരു ഭക്തന് തന്റെ മകളുടെ വിവാഹത്തിന് സ്വരൂപിച്ചിരുന്ന പണം ‘ദേവസ്ത്രീ’ക്ക് നല്കി. ഇതില്‍ പ്രകോപിതയായ അയാളുടെ ഭാര്യ വാക്കത്തികൊണ്ട് ദേവസ്ത്രീയെ വെട്ടിയപ്പോള്‍ ചോരപ്രളയം! അവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത് റിപ്പോര്‍ട്ട് ചെയ്തതിനാണ് ഞാന്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് പറഞ്ഞ് ‘ദേവസ്ത്രീ’ കേസ് കൊടുത്തത്.
അവിവാഹിതരായ സ്ത്രീകള്‍ പൊതുവെ ആക്രമണവിധേയരാകുന്നുണ്ടെങ്കിലും പ്രതികരിക്കാനോ പുറത്തറിയിക്കാനോ തയ്യാറാകാത്തത് വിവാഹസാധ്യതകള്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. താലിയും നെറ്റിയിലെ സിന്ദൂരവും അന്തിമലക്ഷ്യമായി കരുതുന്ന പെണ്‍കുട്ടികള്‍ ഇന്ന് വിവാഹ വാഗ്ദാനം നല്കിയാല് കിടക്ക പങ്കിടാന്‍വരെ തയ്യാറാകുന്നു. അവര്‍ വഞ്ചിക്കപ്പെടുന്നതും സാധാരണയാണ്. ഇപ്പോള്‍ കോടതി പോലും പറയുന്നത് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്നത് കുറ്റകരമല്ല എന്നാണല്ലൊ. ഈ വിധി ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കാന്‍ കാരണമായേക്കാം. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ കാമുകന് മാത്രമല്ല കൂട്ടുകാരും ഉപയോഗിക്കുന്നു. ഇങ്ങനെയുള്ളവര്‍ സരിതകളായാല് മാത്രമേ ഇക്കൂട്ടര്‍ പാഠം പഠിക്കുകയുള്ളൂ. മൊബെയിലില്‍ പെണ്‍കുട്ടികളെ പകര്‍ത്തുന്നതുപോലെ സ്ത്രീപീഡകരെ പകര്‍ത്താനുള്ള ബുദ്ധി പെണ്‍കുട്ടികള്‍ ആര്‍ജിക്കണം.
നിഷേധാത്മക സ്ത്രീ ശാക്തീകരണം കേരളത്തില്‍ വര്‍ധിക്കുകയാണ്. അഭ്യസ്തവിദ്യരാണെങ്കില്‍ അതിന്റെ വ്യാപ്തി പിന്നെയും വര്‍ധിക്കും; ഒരു ലേഡിഡോക്ടര്‍ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി ചാക്കില്‍ കൊണ്ടുനടന്നപോലെ. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഇന്ന് പ്രവാസി വനിതകള്‍ സജീവമാണ്. അതിന് ബുര്‍ഖാധാരണം കൂടുതല്‍ സൗകര്യമൊരുക്കുന്നു. സരിതാ മോഡല്‍ 2014 മോഡലാണ്. രണ്ട് കേസുകളിലൊഴികെ സരിത ജാമ്യം നേടിയതും തട്ടിച്ച പണം തിരിച്ചുകൊടുത്താണ്. സരിത തട്ടിച്ച ആറ് കോടിയില്‍ അധികവും ഉപയോഗിച്ചത് ആഡംബരവസ്തുക്കളും സാരികളും മറ്റും കരസ്ഥമാക്കാനായിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് അവളുടെ ഓരോ കോടതി സന്ദര്‍ശനത്തിലും നാം കാണുന്നത്. ഇന്നും ഒരു വാക്കോ നോക്കോകൊണ്ട് തന്റെ പ്രതിയോഗികള്‍ക്ക് വേണ്ട സന്ദേശം സരിത നല്‍കുന്നത് പല വഴിക്കും അവള് നേടിയ ഉന്നത സ്വാധീനമാണ് കാണുന്നത്. നിഷേധാത്മക ശാക്തീകരണംതന്നെയല്ലേ ഇത്?
കേരളത്തില്‍ എന്തെല്ലാം തട്ടിപ്പുകളാണ് നടക്കുന്നത്? ഇരുമ്പ് സ്വര്‍ണമാക്കും എന്ന് പറഞ്ഞാല്‍ പോലും സ്ത്രീകള്‍ വിശ്വസിക്കും. ജോലി വാഗ്ദാനം ചെയ്ത്, വിസ വാഗ്ദാനംചെയ്ത് പെണ്‍കുട്ടികളെ ഗള്‍ഫ് നാടുകളിലെത്തിച്ചും പെണ്‍വാണിഭം നടത്തുന്നത് സ്ത്രീകളുടെ നേതൃത്വത്തിലാണ്. കാസര്‍കോട് ഒരു വനിതയാണല്ലോ വിസ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ഇങ്ങനെ ഗള്‍ഫിലേക്ക് കടത്തി വാണിഭച്ചരക്കുകളാക്കിയത്.
പാരമ്പര്യ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നമ്മള് വാദിക്കുമ്പോഴും എന്താണ് അതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത് എന്ന് എത്രപേര്‍ക്കറിയാം? ആഗോളീകൃത കാലഘട്ടത്തിന്റെ സംസ്കാരം ധനസമ്പാദനമായിരിക്കുന്നു. ഏത് അനാചാരത്തിനും അവിഹിതത്തിനും ദുര്മോഹാധിഷ്ഠിത ധനസമ്പാദനത്തിനും കൂട്ടുനില്ക്കുന്നവരായി മലയാളി സ്ത്രീകള്‍ മാറുന്നു. പണ്ട് കഷ്ടപ്പെട്ട് നഴ്സിംഗ് ബിരുദം സമ്പാദിച്ച് വിദേശത്ത് നഴ്സാകണമെന്നായിരുന്നു പല പെണ്‍കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സ്വപ്നം. ഈ സ്വപ്നം മുതലെടുത്താണ് ‘കന്യാസ്ത്രീക്കടത്ത്’ കേരളത്തില്‍ രൂപപ്പെട്ടത്. എത്രയോ നഴ്സിംഗ് പ്രതീക്ഷകള്‍ കന്യാസ്ത്രീവേഷത്തിനുള്ളില് പൊലിഞ്ഞു.
എന്തുകൊണ്ട് വിദ്യാഭ്യാസം ഉണ്ടായിട്ടും വിവേചനബുദ്ധി നമുക്കില്ല? രാമച്ചകിടക്ക എന്ന പേരില്‍ രണ്ട് യുവാക്കള്‍ സ്ത്രീകളെ പറ്റിച്ചത് പ്ലാസ്റ്റിക് മാലിന്യം നിറച്ച കിടക്കകള്‍ നല്‍കിയായിരുന്നു. വിശ്വസിക്കട്ടെ, വിശ്വാസം പോഷിപ്പിക്കുന്നത് നല്ലതാണ് എന്ന് ഒരു വൈദികശ്രേഷ്ഠന് എന്നോട് പറഞ്ഞു. പക്ഷെ വിശ്വാസം മുതലെടുത്ത് വഴിയാധാരമാകാതെ നോക്കാനുള്ള പ്രായോഗികബുദ്ധി സ്ത്രീകള്‍ കൈവരിക്കേണ്ടതാണ്. വിദ്യാഭ്യാസം എന്നാല്‍ അക്ഷരജ്ഞാനവും വായിക്കാനുള്ള അറിവും മാത്രമല്ല, വഞ്ചനയും ചതിയും തിരിച്ചറിയാനുള്ള ശക്തിയും കൂടിയാണ്. അല്ലെങ്കില്‍ സരിതയെപ്പോലെ അവരെ മുള്‍മുനയില്‍ നിര്‍ത്താനുള്ള കഴിവ് ആര്‍ജിക്കണം.
ഇന്ന് ഏത് പരസ്യത്തിലും സ്ത്രീകള്‍ പൊക്കിളും മാറിടവും കാണിച്ച് സാരിയുടുക്കുമ്പോഴാണ് സാരിക്ക് മോടിയുണ്ടാകുന്നത്. ബൈക്കിന്റെ പരസ്യത്തില്‍ സിക്സ്പാക്കുകാരനെ ആകര്‍ഷിക്കാന്‍ ജാക്കറ്റിന്റെ ബട്ടണ്‍ തുറക്കുന്ന സ്ത്രീകളെയും കാണാം. ഈ വിധം പരസ്യപ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകള്‍ തയ്യാറാകുമ്പോഴുണ്ടാകുന്ന ആകര്‍ഷണം അവര്‍ക്കുനേരെ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വസ്ത്രധാരണം മാത്രമാണ് ഇതിന് കാരണമെന്ന് സ്ഥാപിക്കുകയല്ല. ബുര്ഖയിലും കന്യാസ്ത്രീവേഷത്തിലും സ്ത്രീകള്‍ ആക്രമണവിധേയരാകുന്നുണ്ടല്ലോ. സ്ത്രീകള്‍ സ്വയം പ്രതിരോധശക്തി ആര്‍ജിക്കാന്‍ ശ്രമിക്കണമെന്നും പരസ്യത്തില്‍ സ്വന്തം ശരീരം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് എനിക്ക് പറയാനുള്ളത്.
ലീലാമേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: