പത്തനംതിട്ട: ആറന്മുള വിമാനത്താവളം സംബന്ധിച്ച് ഭൂമി പോക്കുവരവ് ചെയ്തതില്‍ വന്‍ക്രമക്കേട്. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നു. 2011 മാര്‍ച്ച് 4 ന് കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ കെജിഎസ് ഗ്രൂപ്പ് വാങ്ങിക്കൂട്ടിയ ഭൂമിയിലെ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു. മാര്‍ച്ച് 9ന് കളക്ട്രേറ്റില്‍ അഡീഷണല്‍ തഹസീല്‍ദാറുടെ റിപ്പോര്‍ട്ട് കൈപ്പറ്റിയതായും രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ണ്ണായകമായ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയ ശേഷമാണ് ആറന്മുളയില് പോക്കുവരവിന് ഫോണിലൂടെ അനുമതി നല്‍കിയത്.
മല്ലപ്പുഴശ്ശേരി വില്ലേജില്‍ 64 ല്‍പരം ഹെക്ടര്‍ ഭൂമിയുടേയും കിടങ്ങന്നൂരില്‍ 11 ഹെക്ടറിന്റേയും പോക്കുവരവാണ് ഇത്തരത്തില്‍ നടത്തപ്പെട്ടത്. റവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെ ചരിത്രം തിരുത്തിക്കുറിച്ചാണ് ഫോണ്‍സന്ദേശം മുഖേന പോക്കുവരവ് നടത്താന്‍ ഉത്തരവ് നല്കപ്പെട്ടത്. 2012 ജുലൈ 17 ന് മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസര്‍ കോഴഞ്ചേരി തഹസീല്‍ദാര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഉത്തരവ് നല്‍കിയത് ഫോണ്‍ സന്ദേശം മുഖേനയാണെന്ന് സൂചിപ്പിച്ചിട്ടുള്ളത്.
കോഴഞ്ചേരി ചാരിറ്റബിള്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ചെയര്മാന് എബ്രഹാം കലമണ്ണില്‍ എന്ന വ്യക്തിയില്‍ നിന്നും കെജിഎസ് ഗ്രൂപ്പ് വാങ്ങിയ ഭൂമിയെപ്പറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. വിവിധ ആധാരങ്ങളിലായി കിടക്കുന്ന ഈ ഭൂമി റീസര്‍വ്വേ റിക്കാര്‍ഡുകളില്‍ പാടമാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവ പുരയിടമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. പുറംപോക്ക് തോട് നികത്തിയതും ഏബ്രഹാം കലമണ്ണിലിനെതിരേ ഭൂസംരക്ഷണനിയമപ്രകാരം കേസെടുത്തതും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആറന്മുള വില്ലേജില്‍ വാങ്ങിയ ഭൂരിഭാഗം വസ്തുക്കളും പാടങ്ങളായിരുന്നു എന്നും അഡിഷണല്‍ തഹസീല്‍ദാര്‍ വ്യക്തമാക്കുന്നു. വിമാനത്താവളത്തിന്റെ ആവശ്യങ്ങള്‍ക്കായി മണ്ണിട്ട് നികത്തിയ സ്ഥലങ്ങള്‍, വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളാണ്. ഇതുമൂലം സര്‍വ്വേ നമ്പര്‍ പരിശോധിക്കുന്നതിനുപോലും സാധ്യമാകുന്നില്ല. കെ ജി എസ് ഗ്രൂപ്പ് വാങ്ങിയ എബ്രഹാം കലമണ്ണിലിന്റെ ഭൂമി സംബന്ധിച്ച് മുമ്പുതന്നെ വിവാദങ്ങളുയര്‍ന്നിരുന്നു. ഇതിനോടനുബന്ധിച്ച് മിച്ചഭൂമി കേസെടുക്കുന്നതിനായി കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുള്ളതാണെന്നും അഡീഷണല്‍ തഹസീല്‍ദാര്‍ സൂചിപ്പിക്കുന്നു. നിര്‍ണ്ണായകമായ ഈ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 2011 മെയ്മാസം 18ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരത്തിലെത്തി. ഇത് കെജിഎസ് ഗ്രൂപ്പിന് ഏറ്റവും അനൂകൂലമായ ഘടകമായി മാറി. കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയവര്‍ 2011 നവംബര്‍ 18 നാണ് പോക്കുവരവിന് നിര്‍ദ്ദേശം നല്‍കിയത്.
കെജിഎസ് ഗ്രൂപ്പിന് യുഡിഎഫ് നേതൃത്വത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നത് പുറത്തുവന്ന രേഖകള്‍ അടിവരയിട്ട് ഉറപ്പിക്കുന്നു. അനുമതികളും അംഗീകാരങ്ങളും കെജിഎസ് ഗ്രൂപ്പ് കൈയെത്തി പിടിച്ചത് നിയമങ്ങള്‍ കാറ്റില്പറത്തിയാണെന്നതിനെ ശരിവെയ്ക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇതിനിടെ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ സുഗതകുമാരിയും മറ്റു പൊതു പ്രവര്‍ത്തകരും സമര്‍പ്പിച്ച നാല് പൊതുതാല്‍പ്പര്യഹര്‍ജികള്‍ ചീഫ് ജസ്റ്റിസ്. മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം.ഷെഫീക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചു. പൊതുതാല്പര്യഹര്ജികള് അന്തിമവാദത്തിനായി നാല് ആഴ്ചയ്ക്കുശേഷം പരിഗണിക്കും.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: