അഴിമതിയും വിലക്കയറ്റവും തടയാനാകാതെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയാതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഒരു പത്രസമ്മേളനമായിരുന്നു 2014 ജനുവരി 3 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയത്. ഇന്ത്യന്‍ ജനാധിപത്യത്തിന് മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാര്‍ ഒരു കളങ്കമായിരുന്നെന്ന് പറയാതെ പറയുകയായിരുന്നു ഇതിലൂടെ. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതികള്‍ ഈ സര്‍ക്കാരിന്റെ കാലത്തായിരുന്നു നടന്നത്. മന്ത്രിമാര്‍ അഴിമതി ആരോപിതരായി ജയിലില്‍ അടയ്ക്കപ്പെട്ടത് ഭാരതചരിത്രത്തില്‍ വിരളമായി സംഭവിക്കുന്നതായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ വോട്ടിന് നോട്ട് തുടര്‍ന്നങ്ങോട്ട് നടക്കാനിരിക്കുന്ന അഴിമതികളുടെ വിളംബരമായിരുന്നുവെന്ന് ജനങ്ങള്‍ മനസ്സിലാക്കിയത് പിന്നീടായിരുന്നു. യുപിഎ സര്‍ക്കാരില്‍ ഘടകകക്ഷിയായിരുന്ന സിപിഎം ഇന്തോ-അമേരിക്കന്‍ ആണവകരാറുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനുശേഷം 2008 ജൂലൈ 22 ന് ലോക്സഭയില്‍ സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയിലുള്ള യുപിഎ സര്‍ക്കാരിന് പിന്തുണ ലഭിച്ചത് വന്‍ കോഴയുടെ പിന്ബലത്തിനായിരുന്നുവെന്നത് വന്‍വാര്‍ത്തയായിരുന്നു. ഇത് വന്‍ അഴിമതികളുടെ നാള്‍വഴിയില്‍ തുടക്കമായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുടര്‍ന്നിങ്ങോട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തിയത് അഴിമതികളുടെ ഘോഷയാത്രയായിരുന്നു.
2010 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന സുരേഷ് കല്‍മാഡി നടത്തിയ അഴിമതികളുടെ ഭാണ്ഡക്കെട്ടാണ് തുറക്കപ്പെട്ടത്. 25 ലക്ഷം കോടിയാണ് ഗെയിംസ് നടത്തിപ്പ് വഴി അപഹരിക്കപ്പെട്ടതെന്ന് വാര്‍ത്ത വന്നു. സമയം കുറിക്കുന്ന ഉപകരണവുമായി ബന്ധപ്പെട്ട് മാത്രം 95 കോടിയാണ് തട്ടിയെടുത്തത്. 2010 ല്‍ തന്നെ 2 ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമായി എന്ന് സിഎജി കണ്ടെത്തി. യുപിഎ സര്‍ക്കാരിലെ മന്ത്രിയായിരുന്ന എ.രാജ, എം.കെ.കനിമൊഴി എംപി എന്നിവര്‍ ഇതിന്റെ പേരില്‍ സിബിഐ കസ്റ്റഡിയിലായി. സെല്‍ഫോണ്‍ നടത്തിപ്പുകാര്‍ക്ക് സ്പെക്ട്രം വിറ്റതില്‍ നടന്ന അഴിമതിയായിരുന്നു ഇത്. 3ജി സ്പെക്ട്രം വില്‍പ്പന എടുത്തപ്പോഴായിരുന്നു വന്‍ വില കുറച്ചാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സര്‍ക്കാര്‍ സംവിധാനങ്ങല്‍ ഉപയോഗിച്ച് 2 ജി സ്പെക്ട്രം വില്‍പ്പനയില്‍ നടന്ന കള്ളകളികള്‍ പുറത്തായത്. രാഷ്ട്രീയ ദല്ലാളായിരുന്ന നീരാറാഡിയയുടെ അഴിമതിയിലെ പങ്ക് പുറത്താകുന്നതും 2 ജി സ്പെക്ട്രം ഇടപാട് വഴിയാണ്. ഐഎസ്ആര്‍ഒയില്‍ എസ്ബാന്റ് ട്രാന്സ്പോണ്ടേഴ്സുമായി ബന്ധപ്പെട്ട് രണ്ട് ഉപഗ്രഹങ്ങള്‍ പാട്ടത്തിന് ആന്‍ഡിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ എന്നീ കമ്പനികള്‍ക്കും നല്‍കിയതില്‍, ചെയര്‍മാനും മൂന്ന് ശാസ്ത്രജ്ഞന്മാരും കോടികളുടെ അഴിമതി നടത്തിയെന്ന് സിഎജി കണ്ടെത്തി. 2011 ല്‍ നടന്ന സംഭവത്തിന് ഉത്തരവാദിയായ ഐഎസ്ആര്‍ഒ കേന്ദ്രമന്ത്രിസഭയില്‍നിന്നും വിവരങ്ങള്‍ മറച്ചുവച്ചുവെന്ന് സിഎജി ആരോപിക്കുന്നു.
ഇന്ത്യന്‍ ആര്‍മിയ്ക്ക് വേണ്ടി 7000 ട്രക്കുകള്‍ വാങ്ങിയതില്‍ 2012 ല്‍ നടന്ന ഇടപാടില്‍ നഷ്ടമായത് 750 കോടി രൂപയാണ്. ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും ടെട്രാ വെക്ട്രാ മോട്ടേഴ്സും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഇടപാട് ആര്‍മി ചീഫ് അംഗീകരിക്കാതിരുന്നതിനാല്‍ മാത്രമാണ് ഈ അഴിമതി ലോകം അറിഞ്ഞത്. ആര്‍മിയില്‍ നടന്ന ഈ അഴിമതി ഇന്ത്യയിലെ ഓരോ പൗരനേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 2012 ല്‍ സിഎജി കണ്ടെത്തിയ മറ്റൊരു അഴിമതിയാണ് കല്‍ക്കരിപ്പാടം വിറ്റതിലെ 1.86 ലക്ഷം കോടിയുടെ അഴിമതി. കല്‍ക്കരി മന്ത്രാലയം, ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവ ചേര്‍ന്നാണ് അനേക ലക്ഷം കോടിയുടെ ഈ അഴിമതി നടത്തിയത്. കല്‍ക്കരി ബ്ലോക്കുകള്‍ ലേലം വിളിയില്ലാതെ കൈമാറിയതിലൂടെയാണ് കോടികള്‍ തട്ടിച്ചെടുത്തത്. യുപിഎ സര്‍ക്കാരിലെ ഉന്നതരായ അംഗങ്ങള്‍ക്കും ഈ അഴിമതിയില്‍ പങ്കുള്ളതായി ആരോപണമുണ്ട്. യുപിഎ ഭരണത്തിന്റെ പിടിപ്പുകേടിന് ഒരു ഉദാഹരണമാണ് കല്‍ക്കരി കുംഭകോണം. 2004-2009 കാലഘട്ടത്തില്‍ വിതരണം ചെയ്ത 155 കല്‍ക്കരിപ്പാടങ്ങളുടെ കൈമാറ്റത്തിലാണ് തിരിമറി സിഎജി കണ്ടെത്തിയത്. 2013 ജൂണ്‍ നാലിന് സിബിഐ മന്‍മോഹന്‍സിംഗ് സര്‍ക്കാരിലെ റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനെ ചോദ്യം ചെയ്തപ്പോഴാണ് റെയില്‍വെയിലെ ജോലിയില്‍ പ്രൊമോഷന് നേടിക്കൊടുക്കാമെന്ന വാഗ്ദാനത്തില്‍ മന്ത്രിയുടെ മരുമകന് വിജയ് സിംഗ്ല 90 ലക്ഷം രൂപകൈക്കൂലി റെയില്‍വെ ബോര്‍ഡ് മെമ്പറില്‍നിന്ന് വാങ്ങിയതായ വാര്‍ത്ത വന്നത്. മരുമകന് താനറിയാതെ ചെയ്തതാണെന്ന് മന്ത്രി പറഞ്ഞെങ്കിലും അദ്ദേഹത്തിന് മന്ത്രിസ്ഥാനം തെറിച്ചു. വോഡാ ഫോണ്‍ ടാക്സ് തട്ടിപ്പുമായി 11000 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നും അതില്‍ മന്ത്രി കപില്‍ സിബലിന് ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
2014 ലെ ഏറ്റവും പുതിയ വാര്‍ത്ത കരാര്‍ ലഭിക്കുവാന്‍ ബ്രിട്ടീഷ്-ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനി 360 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ 3600 കോടി രൂപയുടെ അഗസ്ഥവെസ്റ്റ്ലാന്ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയെന്നാണ്. അതിവിശിഷ്ട വ്യക്തികളുടെ ഉപയോഗത്തിന് വ്യോമസേന 12 അത്യാധുനിക ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറാണ് റദ്ദാക്കപ്പെട്ടത്. 30 വര്‍ഷത്തിലേറെ പഴക്കമുള്ള റഷ്യന്‍ നിര്‍മിത എംഐ 8, എംഐ 17 എന്നീ വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററുകള്‍ക്ക് പകരം എയര്‍ഫോഴ്സ് വാങ്ങാനുദ്ദേശിച്ചിരുന്ന എ ഡബ്ല്യു 101 മായി ബന്ധപ്പെട്ടാണ് അഴിമതി നടന്നത്. നിലവിലുള്ള ഹെലികോപ്റ്റര്‍ ഫ്ലീറ്റ് മാറ്റാനുള്ള ലക്ഷ്യമായിരുന്നു കച്ചവടത്തിന് പിന്നില്‍. അഗസ്ത വെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ മുന്‍ സിഇഒയെ ഇറ്റലിയില്‍ ചോദ്യം ചെയ്തതില്‍നിന്നാണ് അഴിമതിയുടെ ചുരുളഴിയുന്നത്. ഇതിനോടകം ആകെ കരാര്‍ തുകയുടെ 30 ശതമാനം കമ്പനിയ്ക്ക് നല്കിക്കഴിഞ്ഞിരുന്നു. കരാര്‍ ഒപ്പിടും മുമ്പ് തന്നെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. ഇതോടെയാണ് കരാര്‍ റദ്ദാക്കുവാന്‍ ഭാരത സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
ഇതുവരെ പുറത്തുവന്ന അഴിമതികളുടെ മാത്രം കണക്കനുസരിച്ച് ഇന്ത്യയുടെ ആറ് ലക്ഷം കോടി രൂപയെങ്കിലും കൊള്ളയടിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലാണ് ലോകത്തെ 25 ശതമാനം വിശപ്പിന് ഭക്ഷണം ലഭിക്കാത്ത ദരിദ്രരുള്ളത്. 53.7 ശതമാനം ഇന്ത്യക്കാരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണെന്നാണ് കണക്ക്. അഭ്യസ്തവിദ്യരായ ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ സമ്പത്തിന്റെ ഭൂരിഭാഗവും കൊള്ളയടിക്കുന്ന ചിത്രമാണ് കാണാനാവുക. നമ്മുടെ അഞ്ചുവയസ്സിന് താഴെയുള്ള 43 ശതമാനം കുട്ടികളും സമീകൃതാഹര കുറവുമൂലം കഷ്ടപ്പെടുന്നവരാണ്. 15 നും 49 നും ഇടയില്‍ പ്രായമുള്ള മുലയൂട്ടുന്ന അമ്മമാരില്‍ ഭൂരിഭാഗവും രക്തകുറവുമൂലം ദുരിതമനുഭവിക്കുന്നവരാണ്. ലോകത്തിലെ മൂന്നിലൊന്ന് ദരിദ്രരും ഇന്ത്യയിലാണ് ജീവിക്കുന്നത്. ഭരണം ഒരു മാറ്റവും ഇവരില്‍ വരുത്താതിനാല്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ മൂന്നിലൊന്ന് ജില്ലകളും മാവോയിസത്തിന്റെ പിടിയിലാണെന്ന് വാര്‍ത്തകളുണ്ട്. ലോകത്തിലെ 140 രാജ്യങ്ങളും അഴിമതിയ്ക്കെതിരെ ശക്തമായ നടപടികളെടുത്തെങ്കിലും അഴിമതിയില്‍ മുങ്ങിയ ഇന്ത്യന്‍ ഭരണകൂടത്തിന് അതിന് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സാമ്പത്തിക മണ്ഡലത്തില്‍ 400 ലക്ഷം കോടി രൂപയുടെ അനധികൃത പണമിടപാട് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തിന് നഷ്ടമാകുന്നത് 100 ലക്ഷം കോടിയുടെ നികുതി പണമാണ്. ഇന്ത്യയിലെ ഓരോ കുടുംബത്തിനും വീതിച്ചാല്‍ 2.5 ലക്ഷം രൂപ വരാവുന്ന തുകയാണിത്. അഴിമതി മൂലം രാജ്യത്തിന്റെ 10000 ലക്ഷം കോടി രൂപയുടെ സ്വത്ത് അന്യാധീനപ്പെട്ടു പോകുന്ന അവസ്ഥയിലാണ്.
കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ നടന്ന ചില അഴിമതികള്‍ മാത്രമാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന തട്ടിപ്പ് കഥകള്‍ ഇതിന് പുറമെയാണ്. കേരളത്തിലെ സോളാര്‍ തട്ടിപ്പ്, സ്വര്‍ണം കള്ളക്കടത്ത്, ഭൂമിയിടപാടുകളിലെ തട്ടിപ്പ് എന്നിവയിലെല്ലാം സര്‍ക്കാരിലെ അംഗങ്ങള്‍ക്കോ ഉദ്യോഗസ്ഥന്മാര്ക്കോ പങ്കുണ്ടെന്നതാണ് സാധാരണക്കാരെ അസ്വസ്ഥരാക്കുന്നത്. കേരള മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ സമൂഹത്തിന് നല്കുന്ന സന്ദേശം ഒട്ടും അഭികാമ്യമല്ലാത്തതാണ്. ഒട്ടും സുതാര്യമല്ല. ആ ഭരണസംവിധാനങ്ങള്‍ രാജ്യത്തെ തകര്‍ക്കുവാനെ കാരണമാകൂ. ഭരണം സംശുദ്ധമാകണമെങ്കില്‍ ഭരണകര്‍ത്താക്കളും സത്യസന്ധരായിരിക്കണം. നിയമങ്ങള്‍ അട്ടിമറിക്കുവാന്‍ കൂട്ടുനില്‍ക്കുന്ന ഭരണസംവിധാനങ്ങള്‍ സാധാരണക്കാരുടെ ജീവിതമാണ് ദുസ്സഹമാക്കുക. അഴിമതി തടയുവാനും സല്‍ഭരണം കാഴ്ചവക്കുവാനും ജനകീയ ഭരണ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ രാജ്യം അരാജകത്വത്തില്‍ എത്തിച്ചേരും. ഇതൊന്നും രാജ്യസ്നേഹമുള്ള ഉത്തമ പൗരന്മാര്ക്ക് നോക്കിനില്ക്കുവാന് കഴിയില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂട്ടുകച്ചവടങ്ങളുടെയും പൊതുമുതല്‍ കൊള്ളയടിക്കുന്നവരുടെയും ഭരണങ്ങളെ തൂത്തെറിയുവാന്‍ ഇന്ത്യന്‍ സമൂഹം സന്നദ്ധമാകണം. രാഷ്ട്രസേവനത്തിനായി കൂടുതല്‍ യുവാക്കള്‍ മുന്നോട്ടുവരണം. രാജ്യം നേരിടുന്ന പ്രതിസന്ധിയ്ക്ക് അതുമാത്രമേ പരിഹാരമുള്ളൂ.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: