കോഴിക്കോട്ട് നിലയത്തില്‍ നിലനിന്ന ചങ്ങാത്തത്തിന്റെ പ്രതീകം എന്നനിലയില്‍ ആ സംഭവം അവിടെ അക്കാലത്തെല്ലാവരുടെയും സംഭാഷണവിഷയമായിരുന്നു. ഈ ചങ്ങാത്തത്തോടുകൂടി കഴിഞ്ഞുകൂടിയ പത്തൊമ്പതുകൊല്ലത്തെ ജീവിതമാണ് ഇന്ന് കേരളത്തിലെ ലളിത സംഗീതലോകത്തിലെ മുടിചൂടാമന്നനായ കെ.പി. ഉദയഭാനുവിനെ സൃഷ്ടിച്ചത് എന്നാണ് എന്റെ വിശ്വാസം. ഞാന്‍ എന്നൊരു വിചാരം അന്യരോടുള്ള പെരുമാറ്റത്തില്‍ അദ്ദേഹത്തെ ഒരിക്കലും തടഞ്ഞുനിര്‍ത്തിയിരുന്നില്ല. ആരോടും ഏതുസമയത്തും തുറന്ന പുഞ്ചിരിയോടുകൂടി സുവിനീതമായ തലയെടുപ്പോടുകൂടി പെരുമാറാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. സ്നേഹിതന്മാരെ വിടര്‍ന്ന കൈകളോടെ ചെന്ന് ആലിംഗനം ചെയ്യുന്ന സ്നേഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സംഗീതത്തിലാകട്ടെ അദ്ദേഹം മ്യൂസിക് ഡയറക്ടര്‍മാരായി കെ.രാഘവന്റെയും പഴയന്നൂര്‍ പരശുരാമന്റെയുമൊക്കെ വലംകൈയായിരുന്നു. നാടകാവതരണത്തിലാണെങ്കില്‍ തിക്കോടിയന്റെ സ്പോക്കണ് വേഡ് പരിപാടികളിലാണെങ്കില്‍ പി.സി.കുട്ടികൃഷ്ണനെന്ന ഉറൂബിന്റെ സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികളിലാണെങ്കില്‍ ചെങ്കളത്തു പാറുക്കുട്ടിയമ്മയുടെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു ഉദയഭാനു.
സ്റ്റാഫ് ആര്‍ട്ടിസ്റ്റുകളെന്ന് മൊത്തത്തില്‍ പറയുമെങ്കിലും തൊഴിലിന്റെ സ്വഭാവംകൊണ്ട് ഞങ്ങള്‍ പല കള്ളികളിലായിരുന്നു. ഉദയഭാനു അനൗണ്‍സറായിട്ടാണ് ജോലിയില്‍ പ്രവേശിച്ചിരുന്നത്. പക്ഷേ അദ്ദേഹം നല്ല ഗായകനായിരുന്നതിനാല്‍ പാടുകയും ചെയ്തിരുന്നു. നല്ല നടനായിരുന്നതിനാല്‍ തിക്കോടിയന്റെ ആവശ്യപ്രകാരം നാടകത്തിലഭിനയിക്കാനും തുടങ്ങി. മാത്രമല്ല പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുകവഴി ഉറൂബിന്റെ സ്പോക്കണ് വേര്‍ഡ് വിഭാഗത്തിലും പ്രക്ഷേപണം ചെയ്തു പരിപാടികള്‍ റിക്കോര്‍ഡ് ചെയ്യുക, എഡിറ്റ് ചെയ്യുക, പുറത്തുപോയി റിക്കോര്‍ഡ് ചെയ്തുകൊണ്ടുവന്ന പരിപാടികള്‍ പാതിരായ്ക്ക് സ്വയം എഡിറ്റ് ചെയ്ത് ക്യൂഷീറ്റ് തയ്യാറാക്കുക, ഇങ്ങനെ റേഡിയോനിലയത്തിലെ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യാത്ത പണിയില്ല. കോണ്‍ട്രാക്റ്റിലെ ഒരു സൂചന ംവലി മിറ ംവലൃല ൃലൂൗശൃലറ എന്നായിരുന്നു. പാതിരായ്ക്കും ആഫീസില്‍ പരിപാടികള്‍ തയ്യാറാക്കാന്‍വേണ്ടി പണിയെടുക്കേണ്ടിവരും. എന്നാല്‍ സമയത്ത് ആഹാരം കഴിക്കാനൊന്നും കഴിഞ്ഞെന്നുവരില്ല. എങ്കിലും കോഴിക്കോട് നിലയത്തിലെ അക്കാലത്തെ കലാകാരന്മാരേവരും സഹോദരീസഹോദരന്മാരായിരുന്നു. ഒരിക്കല്‍ കെ.പി. ഉദയഭാനു റിക്കോര്‍ഡിങ് മെഷീന് തൂക്കിപ്പിടിച്ച് ബസില്‍ കയറി തൃശ്ശൂരില്‍ പോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഒരു പരിപാടി റിക്കോര്‍ഡ് ചെയ്ത് പാതിരായ്ക്ക് തീവണ്ടിയില്‍ കയറി, പ്രഭാതത്തില്‍ കോഴിക്കോടെത്തിയ ഉടനെ, റേഡിയോ സ്റ്റേഷനില്‍ വന്ന് റിക്കോര്‍ഡര്‍ കണ്ട്രോള് റൂമില്‍ ഏല്‍പ്പിച്ച് കുളിക്കാന്‍ വീട്ടിലേക്ക് പോയത് ഞാനോര്‍ക്കുന്നു. മറ്റൊരിക്കല്‍ ഞങ്ങളെല്ലാവരുംകൂടെ വയനാട്ടില്‍ കല്‍പ്പറ്റയിലോ മാനന്തവാടിയിലോ എന്ന് ഉറപ്പിച്ചുപറയാവുന്നത്രയോര്‍മയില്ല. ഒരുദിവസം ഉച്ചയ്ക്കെത്തിച്ചേര്‍ന്നു, സന്ധ്യയ്ക്കവിടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സംഗീതനാടകം അവതരിപ്പിച്ചു. കെ. രാഘവന്റെ വലതുകൈയായി അന്ന് നാട്ടുകാരെ നിയന്ത്രിച്ച് ഗാനങ്ങള്‍ അവതരിപ്പിച്ചത് ഉദയഭാനുവായിരുന്നു. അനൗണ്‍സറും അദ്ദേഹമായിരുന്നു.
എന്റെ എത്രയോ പാട്ടുകള്‍ പെട്ടെന്നെഴുതിക്കൊടുത്തവപോലും അതിമനോഹരമായി രാഗതാളാത്മകമാക്കി അവതരിപ്പിച്ചു. വിദഗ്ദ ഗായകനായ ഉദയഭാനു. അവയിലൊന്നിലെ പല്ലവി ഈയിടെകൂടി ഉദയഭാനു ഓര്‍മിച്ചു ചൊല്ലിയത് ഞാനോര്‍ക്കുന്നു. ഇന്ത്യാ ചീനാ യുദ്ധകാലത്തല്ലെങ്കില്‍ ഇന്ത്യാ പാകിസ്ഥാന് യുദ്ധകാലത്ത് എഴുതിയതായിരുന്നു ആ ഗാനം, ‘തോക്കിന്റെ കാഞ്ചി വലിക്കാനറിയാത്ത ഞാനും ജവാന് തന്നെ’. ശ്രോതാക്കളുടെ കത്തുകള്‍ തുരുതുരെ കിട്ടാനിടവന്ന പാട്ടാണത്.
അക്കിത്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: