തിരുവനന്തപുരം: മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.ആര്. ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. ഇടതുപക്ഷം വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യം പരിഗണിച്ചത് തന്നെയാണെന്നാണ് ഗൗരിയമ്മയുടെ അവകാശവാദം.
എന്നാല്‍,തന്നെ പുറത്താക്കിയത് എന്തിനെന്ന് ആദ്യം വിശദീകരിക്കണമെന്ന മറുപടിയാണ് അന്ന് മറുപടി നല്‍കിയതെന്നും തനിക്കിപ്പോള്‍ പാര്ട്ടിയുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരാണ് തീരുമാനമെടുക്കേണ്ടതെന്നും അവരോട് പറഞ്ഞതായി ഗൗരിയമ്മ പറഞ്ഞു.
ജെഎസ്എസ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവെ ആയിരുന്നു ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. എല്‍ഡിഎഫില്‍ പോകാന്‍ അച്ചാരം വാങ്ങിയിരിക്കുകയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന വിമര്‍ശനങ്ങളെ എടുത്തുകാട്ടിയാണ് ഇക്കാര്യം ഗൗരിയമ്മ പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തിയത്. യുഡിഎഫ് വിടണമെന്ന ജെഎസ്എസ് സംസ്ഥാനകമ്മിറ്റി പ്രമേയത്തെ പിന്തുണച്ചുള്ള രാഷ്ട്രീയപ്രമേയം ഗൗരിയമ്മയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരം ജില്ലാസമ്മേളനം പാസ്സാക്കി.
യുഡിഎഫിനെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെയും നിശിതമായി ഗൗരിയമ്മ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് കെ.സി. വേണുഗോപാല്‍ വീട്ടില്‍ വന്ന് കാല് പിടിച്ചു. എന്നാല്‍ ജയിച്ചുകഴിഞ്ഞ ശേഷം ഇങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നിപ്പോള്‍ പത്രങ്ങളിലൂടെയാണറിയുന്നത്. മത്സരിക്കേണ്ടത് മന്ത്രിമാരാകനല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. മന്ത്രിയായാലും മുഖ്യമന്ത്രിയായാലും പാര്‍ട്ടി സെക്രട്ടറിയായാലുമെല്ലാം പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാകണം. സന്ധ്യയായാല്‍ പെണ്ണുങ്ങള്‍ക്ക് വഴി നടക്കാനാവില്ല. കേരളം കേരളമാകണം. സര്‍ക്കാര്‍ ഇന്നത്തെ നിലയിലുള്ള ആലസ്യം വെടിയണമെന്നും ഗൗരിയമ്മ പറഞ്ഞു.
സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടം കേരളത്തിലെല്ലായിടത്തും നടത്തണമെന്ന് പറഞ്ഞപ്പോള്‍ ജാതിസംഘടന കെട്ടിപ്പടുക്കാന്‍ ഗൗരിഅമ്മ ശ്രമിക്കുന്നെന്നാണ് ഇഎംഎസ് ആക്ഷേപിച്ചത്. എന്നാല്‍ ആ പാര്‍ട്ടിയുടെ പിണറായി വിജയന് കാസര്‍കോട് നിന്ന് ജാഥ നയിച്ചപ്പോള്‍ ഉന്നയിച്ച പ്രധാനമുദ്രാവാക്യം സാമൂഹ്യനീതിക്ക് വേണ്ടിയുള്ളതാണ്. പലരുമിന്ന് അവനവനെ സേവിക്കാന്‍ രാഷ്ട്രീയത്തെ വ്യഭിചരിക്കുകയാണെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: