111. ക്ഷീരാബ്ധിമഥനോദ്ഭൂതരത്നദ്വയപരിഗ്രഹഃ
പാല്ക്കടല് കടഞ്ഞപ്പോഴുണ്ടായ രണ്ടു രത്നങ്ങളെ സ്വീകരിച്ചവന്. പാല്ക്കടല് കടഞ്ഞപ്പള് അനേകം രത്നങ്ങള്‍ അതില്‍ നിന്നുണ്ടായി. രത്നമെന്നപദത്തിന് ഇവിടെ ശ്രേഷ്ഠം എന്നര്‍ഥം. ആനകളില്‍ രത്നമായ ഐരാവതം, പശുക്കളില്‍ രത്നമായ സുരഭി, അശ്വരത്നമായ ഉച്ചൈശ്രവസ്സ്, വൃക്ഷരത്നമായ കല്പവൃക്ഷം, പാനീയങ്ങളില്‍ രത്നമായ സുര, വിഷങ്ങളില്‍ രത്നമായ കാളകൂടം എന്നിങ്ങനെ പലതും. പാലാഴിയിലുണ്ടായ രത്നങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ രണ്ടെണ്ണത്തെ ഭഗവാന് സ്വീകരിച്ചു. രണ്ടിനും തന്റെ നെഞ്ചില്‍ത്തന്നെ സ്ഥാനവും കൊടുത്തു. ഒന്ന് അത്യന്തം പ്രകാശമാനമായ ഒരു രത്നക്കല്ലായിരുന്നു. അതിന് കൗസ്തുഭം എന്ന് ഋഷിമാര്‍ പേരുകൊടുത്തു. പലതരത്തില്‍ ഈ രത്നം കൗസ്തുഭമാണെന്നാണ് ഋഷിമാര്‍ കണ്ടെത്തിയത്. കൗസ്തുഭം എന്ന പദത്തിന് സമുദ്രം എന്നര്‍ഥമുണ്ട്. സമുദ്രത്തിലുണ്ടായതിന് കൗസ്തുഭം എന്ന പേരു ചേരും. കും എന്നതിന് സുഖം എന്നര്‍ഥം. ധരിക്കുന്നയാളിന് സുഖം തരുന്നതാകയാല്‍ കൗസ്തുഭം എന്ന് മറ്റൊരുപക്ഷം. കൗ – ഭൂമിയില്‍ വ്യാപിക്കുന്നതുകൊണ്ട് വിഷ്ണുവിന് കൗസ്തുഭന്‍ എന്നുപേര്. വിഷ്ണുവുമായി ബന്ധപ്പെട്ടതാകയാല്‍ കൗസ്തുഭം. ഇനിയും വ്യാഖ്യാനങ്ങളുണ്ട്. വ്യാഖ്യാനം എന്തുമാകട്ടെ. ഗുരുവായൂരപ്പന് അതിനെ മാറിലണിഞ്ഞു.
പാലാഴിയില്‍ നിന്നുലഭിച്ച രണ്ടാമത്തെ രത്നം അതിസുന്ദരിയായ സ്ത്രീയായിരുന്നു. ഋഷിമാര്‍ ജലത്തില്‍ പിറന്ന ദേവിക്ക് ‘കമല’ എന്നുപേരുകൊടുത്തു. ശുഭലക്ഷണങ്ങളുള്ളവളും ശോഭിക്കുന്നവളും ഐശ്വര്യവതിയും ഏവരുടെയും ശ്രദ്ധയ്ക്ക് ലക്ഷ്യമാവുകയാല് ‘ലക്ഷ്മി’ എന്ന് മറ്റുചിലര്‍ പേരുകൊടുത്തു. ആ ദേവിയെ കണ്ടവരെല്ലാം മോഹിച്ചു. മേറ്റ്ല്ലാവരെയും അവഗണിച്ച് ദേവി വിഷ്ണുഭഗവാന്റെ കഴുത്തില്‍ വരണമാല്യമര്പ്പിച്ചു. ഭഗവാന് തന്റെ നെഞ്ചില്‍ ത്തന്നെ ദേവിക്ക് സ്ഥാനം കൊടുത്തു. വിഷ്ണുഭക്തരില്‍ കരുണാകടാക്ഷം പൊഴിക്കുന്ന ലക്ഷ്മീദേവി കൗസ്തുഭ സോദരിയായി ലോകത്തെ ആനുഗ്രഹിക്കുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: