മാരകരോഗങ്ങള്‍ പിടിപെട്ട് മരണം മുന്നില്‍ കണ്ട് ജീവിക്കുന്ന പാവപ്പെട്ട രോഗികളെ പോലും പിഴിഞ്ഞ് പണമുണ്ടാക്കുന്ന വന്‍കിട ആശുപത്രികള്‍ക്കും മരുന്നു കമ്പനികള്‍ക്കും ഫാര്‍മസികള്‍ക്കും എതിരെ എറണാകുളം ഉപഭോക്തൃ കോടതിയുടെ ചരിത്ര പ്രധാന വിധി. ജനപക്ഷം ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ് സമര്‍പ്പിച്ച (സി സി 24/2009) പരാതിയിലാണ് വന്‍കിട മരുന്നു കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസിക്കുമെതിരെ കോടതിയുടെ കര്‍ശനമായ നിലപാട്.
ജീവന്‍രക്ഷാ മരുന്നിന് തോന്നിയ വില ഈടാക്കാന്‍ ആശുപത്രിക്കും വിതരണക്കാര്‍ക്കും അവകാശമില്ല എന്നതാണ് ഈ വിധിയിലെ സുപ്രധാന ഭാഗം. ഇത്തരം മരുന്നു വിപണനത്തില്‍ അനാരോഗ്യകരമായ വ്യാപാരനയമാണ് ആശുപത്രികള്‍ പിന്തുടരുന്നതെന്ന് കോടതിക്കു ബോധ്യപ്പെട്ടു. എന്നുമാത്രമല്ല, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ മരുന്നു ഷോപ്പുകളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കാതെ രോഗികളെ വലയ്ക്കുന്ന നടപടിക്കെതിരെയും കോടതി ആഞ്ഞടിച്ചു. ഈ വിധി പ്രകാരം സപ്ലൈ കോ, നീതി സ്റ്റോര്‍ തുടങ്ങിയ മരുന്നു ഷോപ്പുകളില്‍ ജീവന് രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് മരുന്നു നിര്‍മ്മാതാക്കളോടും മരുന്നു വിതരണ കമ്പനികളോടും കോടതി ആവശ്യപ്പെട്ടു. ജീവന് രക്ഷാ മരുന്നുകളിലെ സര്‍ക്കാര്‍ നയം അട്ടിമറിക്കുന്നതിന് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ദ്ധിപ്പിക്കുന്ന രീതിയും നില നില്ക്കുന്ന സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ജീവന് രക്ഷാ മരുന്നിന്റെ വിലയില്‍ കൃത്രിമം കാട്ടി പാവപ്പെട്ട രോഗികളില്‍ അമിതഭാരം കയറ്റിവയ്ക്കുന്നവര്ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. ഇതുകൂടാതെ കോടതി ചെലവിലേക്കായി പരാതിക്കാരനായ ബെന്നി ജോസഫിന് 5,000 രൂപ നല്‍കാനും എതിര്‍കക്ഷികളായ നാറ്റ്കോ ഫാര്‍മ്മ, ശാന്ത ബയോടെക്നിക്സ്, മരിയ ഫാര്‍മ്മ എന്നിവരോട് കോടതി ഉത്തരവിട്ടു.
ബന്ധുവായ റോസ വര്‍ഗ്ഗീസ് ക്യാന്‍സര്‍ ബാധിതയായി എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നപ്പോഴാണ് ജീവന് രക്ഷാ മരുന്നിലെ പകല്‍ കൊള്ളയെക്കുറിച്ച് ബെന്നി ജോസഫിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. സോള്ഡോനറ്റ് 4 എം ജി മരുന്നാണ് ഓങ്കോളജിസ്റ്റായ ഡോ. സി.എന്‍. മോഹനന് നായര്‍ രോഗിക്കു കുറിച്ചു നല്‍കിയത്. ആശുപത്രിയിലെ ഫാര്‍മസിയില്‍ ഈ മരുന്നിന്റെ വില 6,200 രൂപയായിരുന്നു. ഇത്രയും പണം കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ മരുന്നിന്റെ വിലയില്‍ എന്തെങ്കിലും കുറവു വരുത്താമോ എന്ന് ബെന്നി ജോസഫ് ആശുപത്രിയോട് ആരാഞ്ഞു. എന്നാല്‍, വിലയില്‍ യാതൊരു കുറവും വരുത്താന്‍ കഴിയില്ല എന്നായിരുന്നു ആശുപത്രിയുടെ മറുപടി. ഇതേത്തുടര്‍ന്ന്, ബെന്നി ജോസഫ് മരിയ ഫാര്‍മയെ സമീപിച്ചു. മരിയ ഫാര്‍മയില്‍ നിന്നും ഈ മരുന്ന് ബെന്നി ജോസഫിന് 3,200 രൂപയ്ക്ക് ലഭിച്ചു. ക്യാന്‍സര്‍ രോഗിക്കു നല്കുന്ന മറ്റൊരു മരുന്നായ സോയ്ഡോനറ്റ് 4 എം ജി എന്ന മരുന്നിന്റെ പരമാവധി വില 2,940 രൂപയാണ്. ഈ മരുന്ന് ആശുപത്രികള്‍ രോഗികള്‍ക്കു നല്‍കുന്നതും ഇതേ വിലയ്ക്കു തന്നെ. എന്നാല്‍ മരിയ ഫാര്‍മയില്‍ നിന്നും ഈ മരുന്ന് നേരിട്ടു വാങ്ങിയപ്പോള്‍ ബെന്നി ജോസഫ് നല്‍കിയത് വെറും 1,400 രൂപ മാത്രം.
ജനുവരി 10, 2009 ലായിരുന്നു ഈ സംഭവം. പാവപ്പെട്ട ക്യാന്‍സര്‍ രോഗികളില്‍ നിന്നും യാതൊരു കാരുണ്യവുമില്ലാതെ ആശുപത്രികള്‍ ഈടാക്കുന്നത് കനത്ത വിലയാണ് എന്ന് ഇദ്ദേഹത്തിന് ബോധ്യപ്പെട്ടു. അന്നുമുതല്‍ തുടങ്ങിയ നിയമ യുദ്ധം ഫലപ്രാപ്തിയിലെത്താന്‍ നീണ്ട നാലു വര്‍ഷങ്ങള്‍ പോരടിക്കേണ്ടി വന്നു.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ മരുന്നു കടകളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമല്ല. മരുന്നിന് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ആശുപത്രികള്‍ ബോധപൂര്‍വ്വം നടത്തുകയാണ്. മരുന്നുകമ്പനികളും വിതരണക്കാരും ആശുപത്രികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു പിന്നില്‍. ഈ കൂട്ടുകെട്ടിന്റെ ഫലമായി ഇത്തരം മരുന്നുകള്‍ ആശുപത്രിയില്‍ മാത്രമേ ലഭ്യമാകുകയുള്ളു. സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകടകളിലും ഇവ ലഭിക്കില്ല.
കേരളത്തില്‍ ഏകദേശം അഞ്ച് ലക്ഷം ക്യാന്‍സര്‍ രോഗികളാണ് ഉള്ളത്. ഈ രോഗികളെല്ലാം വന്‍വിലയില്‍ മരുന്നു വാങ്ങിയാണ് ജീവന് നിലനിര്‍ത്തുന്നത്. അതിനു കഴിയാത്തവര്‍ ജീവിതസമരം അവസാനിപ്പിച്ച് ഈ ലോകത്തില്‍ നിന്നും പോകുന്നു. മരുന്നുവിലയില്‍ നിലനില്‍ക്കുന്ന ഈ പകല്‍കൊള്ളയ്ക്കെതിരെ തനിക്ക് യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന നിലപാടിലാണ് അസിസ്റ്റന്റ് ഡ്രഗ് കണ്ട്രോളര്.
ക്യാന്‍സര്‍ ചികിത്സയില്‍ ഇന്ജക്ഷന് മരുന്നായിട്ടാണ് സോളെഡ്രോനിക് ആസിഡ് ഉപയോഗിക്കുന്നത്. നാറ്റ്കോ ഫാര്‍മയാണ് ഈ മരുന്നു നിര്‍മ്മിക്കുന്നത്. ക്യാന്‍സര്‍ രോഗത്തിന്റെ മറ്റൊരു മരുന്നായ ഷാന്സൈറ്റ്ജെംസിറ്റബൈന് ഇന്ജക്ഷന് യു എസ് പി 1 എം ജി നിര്‍മ്മിക്കുന്നത് ശാന്ത ബയോടെക്നിക്സ് ലിമിറ്റഡാണ്. ഈ മരുന്നുകള്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത് മരിയ ഫാര്‍മയാണ്.
അനാരോഗ്യകരമായ രീതിയില്‍ ജീവന് രക്ഷാ മരുന്നുകള്‍ക്ക് കൊള്ളവില ഈടാക്കി രോഗികള്‍ക്കു നല്കുന്നവരില് പ്രമുഖ ആശുപത്രികളും അസിസ്റ്റന്റ് ഡ്രഗ് കണ്ട്രോളര്, നാറ്റ്കോ ഫാര്‍മ, ശാന്ത ബയോടെക്നിക്സ് ലിമിറ്റഡ്, മരിയ ഫാര്‍മ്മ എന്നീ കമ്പനികളും കുറ്റക്കാരാണെന്ന് എറണാകുളം ഉപഭോക്തൃ കോടതി കണ്ടെത്തി. ഇതില്‍ വമ്പന്‍ സ്രാവായ നോവാര്‍ട്ടിസ് എന്ന മരുന്നു മാഫിയയുടെ പങ്കിനെക്കുറിച്ച് കോടതി എടുത്തു പറഞ്ഞു.
സാധനങ്ങളുടെ വില നിശ്ചയിക്കാന്‍ കണ്‍സ്യൂമര്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു കേസിലെ പ്രതികളുടെ ആദ്യവാദം. ഡ്രഗ് ്രെപെസ് കണ്ട്രോള് ഓര്‍ഡര്‍ 1995 പ്രകാരം മരുന്നുവില നിശ്ചയിക്കാനുള്ള പൂര്‍ണ്ണമായ അവകാശവും മരുന്നു നിര്‍മ്മാതാക്കള്‍ക്കാണ് എന്നായിരുന്നു ഇവര്‍ നിരത്തിയ ന്യായം. ഒരു മരുന്നിന്റെ വില നിശ്ചയിക്കപ്പെടുന്നത് പല കാരണങ്ങള്‍ കൊണ്ടാണെന്നും മരുന്നു നിര്‍മ്മാണത്തിനു വേണ്ടി വന്ന ചെലവ്, സമാന മരുന്നിന്റെ വില, ഇറക്കുമതി തീരുവ, റിസേര്‍ച്ചിനു വേണ്ടിവന്ന തുക തുടങ്ങിയ ഇവയില്‍ ചിലതു മാത്രമാണെന്നും എതിര്‍കക്ഷികള്‍ വാദിച്ചു. മരുന്നിന്റെ ചില്ലറ വില സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ ഭേദഗതി വരുത്താന്‍ കോടതികള്‍ക്ക് അവകാശമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എതിര്‍കക്ഷികളുടെ വാദങ്ങളെല്ലാം കള്ളത്തരങ്ങളാണെന്നു കണ്ട കോടതി അവ തള്ളുകയും പാവപ്പെട്ട രോഗികള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയുമായിരുന്നു.
എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് എ. രാജേഷ്, മെമ്പര്‍മാരായ ഷീന്‍ ജോസ്, വി.കെ. ബീന കുമാരി എന്നിവരാണ് ഈ ചരിത്ര പ്രധാനമായ വിധി പ്രസ്താവിച്ചത്. ഹൈക്കോടതി അഭിഭാഷകന് അഡ്വ. മനു വില്സന് മുഖേനയാണ് ബെന്നി ജോസഫ് കോടതിയില്‍ പരാതി നല്‍കിയത്.
മരണമടുത്ത രോഗികളോടു പോലും കാരുണ്യമില്ലാതെ, പിടിച്ചുപറിക്കുന്ന ഇത്തരം ആര്‍ത്തിക്കാരെ നിലയ്ക്കു നിര്‍ത്താന്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും നട്ടെല്ലുള്ള ഭരണാധികാരികളും അത്യന്താപേക്ഷിതമാണ്. കാരണം, ഈ കോടതി വിധികള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടതും അവരാണ്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാഷ്ട്രീയക്കാരും ഈ പകല്‍ കൊള്ളയുടെ പങ്കു പറ്റുന്നവരാണ്.
ബെന്നി ജോസഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: