എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല എന്ന് പണ്ടൊരു മരുമകന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ വിശേഷിച്ചും മാര്‍ക്സിസ്റ്റുകളുടെ സ്ഥിതിയും ഇതാണ്. ആകെയുള്ളൊരു വ്യത്യാസം താന്‍ പറയുന്നതും പ്രാവര്‍ത്തിക മാക്കുന്നതുമെല്ലാം തെറ്റാണെന്ന് മരുമകന് അംഗീകരിക്കുമെങ്കിലും മാര്‍ക്സിസ്റ്റുകളില്‍നിന്നും അങ്ങനെയൊരു കുറ്റസമ്മതം ഒരിക്കലുമുണ്ടാകില്ലെന്നതാണ്. ചത്ത കുട്ടിയെ മാറോടു ചേര്‍ത്തുപിടിച്ചു താലോലിക്കുന്ന കുരങ്ങിനെപ്പോലെ എന്നോ കാലഹരണപ്പെട്ടൊരു പ്രത്യശാസ്ത്രത്തെ നെഞ്ചേറ്റി നടക്കുന്നവരില്‍ നിന്നുമത് പ്രതീക്ഷിക്കാനുമാകില്ല. അതിനാല്‍ സഖാക്കളുടെ നിലപാടുകളും നടപടികളും വിലയിരുത്തി പൊതുജനം ഇക്കാര്യത്തില്‍ സ്വയമൊരു നിഗമനത്തിലെത്തണമെന്നു മാത്രം.
പാലക്കാട് നടന്ന സിപിഎമ്മിന്റെ പൂര്‍ണ സമ്മേളനത്തിന്റെ ലക്ഷ്യം ആന്തരിക ശുദ്ധീകരണമായിരുന്നുവെന്ന് പറയപ്പെടുന്നു. സഖാക്കള്‍ സ്വഭാവശുദ്ധി കാത്തുസൂക്ഷിക്കണം. പണം കണ്ടു മയങ്ങരുത്, ആര്‍ഭാട ജീവിതം ഉപേക്ഷിക്കണം, മാഫിയകളോടും കളങ്കിതരോടും അകലം പാലിക്കണം എന്നെല്ലാമുള്ള സാരോപദേശങ്ങള്‍ പാര്ട്ടിപ്പുരോഹിതന്മാര് അണികള്‍ക്ക് നില്കുകയും ചെയ്തു.
2008 ല്‍ ബോംബെയിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് കോണ്ടിനന്റില് ഭീകരാക്രമണമുണ്ടായ സമയത്ത് അവിടെ താമസിച്ചിരുന്നത് പാവപ്പെട്ടവരുടെ പാര്‍ട്ടിയായ, ബക്കറ്റു പിരിവുകാരായ സിപിഎമ്മിന്റെ എംപിയായിരുന്നുവല്ലൊ. അതുപോലെ പ്ലീനത്തിന്റെ പുളി പോകും മുമ്പ് വേറൊരു പെരിയ സഖാവ് ‘ആരുടെയോ’ അത്യാഢംബര കാറില്‍ മറ്റൊരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതും ബൂര്‍ഷ്വാ പത്രങ്ങള്‍ വാര്‍ത്തയാക്കി. അടിയന്തരാവസ്ഥയെ തുടക്കത്തില്‍ എതിര്‍ത്ത മാര്‍ക്സിസ്റ്റുകള്‍ മോസ്കോ ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശമനുസരിച്ച് പിന്നീടതിനെ പിന്തുണച്ചു. അക്കാലത്ത് വളരെ കുറച്ചു മാത്രം ജയില്‍വാസമനുഭവിച്ച ഇഎംഎസ് നിരാഹാര സമരം നടത്തി എ ക്ലാസ് സൗകര്യങ്ങള്‍ നേടിയെടുത്ത വസ്തുത ഗാന്ധിയനായിരുന്ന മന്മഥന് സാര്‍ അദ്ദേഹത്തിന്റെ ആത്മകഥയായ “സ്മൃതി ദര്‍പ്പണ”ത്തില്‍ വിവരിക്കുന്നുണ്ട്. തന്നെപ്പോലുള്ളവര്‍ സാധാണ തടവുകാരായി കഴിയുമ്പോഴായിരുന്നു അതെന്നും അദ്ദേഹമറിയിക്കുന്നു. അതുപോലെ മലബാര്‍ സിമന്റു കമ്പനിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിലും കമ്പനിയുടെ മുന്‍ സെക്രട്ടറിയുടേയും മക്കളുടേയും മരണം സംബന്ധിച്ച കേസിലും പ്രതിയായ വ്യവസായിയുടെ പ്ലീനാശംസാ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടത് കളങ്കിതരുമായുള്ള ബാന്ധവം പാര്‍ട്ടിയെങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന്റെ സൂചനയും നല്കി. അതായത് മണിച്ചന്റേയും മാര്‍ട്ടിന്റെയും മനോ മാത്യുവിന്റെയും പ്രഭാവലയത്തില്‍ നിന്നും വിമുക്തമായെന്ന് ചിലരെങ്കിലും വിശ്വസിച്ച സിപിഎമ്മിന് ഗുണപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഈ പുതിയ ബാന്ധവം സൂചിപ്പിക്കുന്നു.
സഖാക്കളെ മതസ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനെക്കുറിച്ച് കൂലങ്കഷമായി ചിന്തിച്ച പാര്‍ട്ടി പ്ലീനം ഗൃഹപ്രവേശത്തിന് ഗണപതി ഹോമം പോലുള്ള ‘പ്രാകൃത കര്‍മ’ങ്ങളൊന്നും നടത്തരുതെന്ന് ഉദ്ബോധിപ്പിച്ചുവത്രെ. ഈ ഉദ്ബോധനം പക്ഷേ മുസ്ലിങ്ങളുടെയോ ക്രൈസ്തവരുടെയോ സമാനമായ ചടങ്ങുകള്‍ക്ക് ബാധകമാക്കില്ല. കാരണം മതന്യൂനപക്ഷ വര്‍ഗീയത വര്ഗീയതയല്ലാത്തതുപോലെ അവരുടെ മതചടങ്ങുകള്‍ മതേതര ചടങ്ങുകളായേ ‘പുരോഗമന ചിന്താഗതിക്കാരായ’ മാര്‍ക്സിസ്റ്റുകള്‍ക്ക് പരിഗണിക്കാനാകൂ. ഇന്ന് ഗണപതി ഹോമം വിലക്കുന്നവര്‍ സഖാക്കളുടെ സന്താനങ്ങളുടെ വിദ്യാരംഭ ചടങ്ങും നാളെ നിഷിദ്ധമാക്കിയേക്കും. കാരണം അന്യമതസ്ഥര്‍ പോലും ശ്രേഷ്ഠമെന്ന് കരുതിയാചരിക്കുന്ന പ്രസ്തുത ചടങ്ങിന് ഹൈന്ദവ പശ്ചാത്തലമാണല്ലോ ഉള്ളത്. പക്ഷേ പാര്‍ട്ടിയണികള്‍ ക്ഷേത്രകാര്യങ്ങളില്നിന്നും വിട്ടുനില്‍ക്കണമെന്ന പ്ലീന നിര്‍ദ്ദേശം എത്രമാത്രം പ്രാവര്‍ത്തികമാക്കപ്പെടുമെന്ന് കണ്ടുതന്നെയറിയണം.
ഇതേ പ്ലീനത്തിന് കേവലം രണ്ടാഴ്ചകള്‍ക്ക് മുമ്പ് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ളതായി പറയപ്പെടുന്ന പത്രത്തില്‍ പ്രധാനപ്പെട്ടൊരു വാര്‍ത്ത വന്നു. “കമ്മ്യൂണിസ്റ്റുകാര്‍ കുരിശിന്റെ വഴിയെ” എന്ന ശീര്‍ഷകത്തില്‍ വന്ന വാര്‍ത്തയ്ക്കൊപ്പം സിപിഎമ്മിന്റെ ‘സൂര്യതേജസ്സായ’ പിണറായി വിജയന് യേശുവിന്റെ തിരുരൂപത്തിന് മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നൊരു കാര്‍ട്ടൂണുമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി ക്രിസ്ത്യന്‍ പള്ളികള്‍ പണിയാനും മതചടങ്ങുകള്‍ നടത്താനും തയ്യാറെടുക്കുന്നുവെന്നായിരുന്നു വാര്‍ത്തയുടെ രത്നച്ചുരുക്കം. നിഷേധക്കുറിപ്പുമായി ചില സഖാക്കള്‍ രംഗത്തുവന്നെങ്കിലും ഇത്രയും ഗൗരവമുള്ളൊരു റിപ്പോര്‍ട്ട് യാതൊരടിസ്ഥാനവുമില്ലാതെ ഒരു ജിഹ്വയും നല്‍കില്ലെന്നുറപ്പാണ്. അല്ലെങ്കിലും ക്രിസ്തുവിനെ കമ്മ്യൂണിസ്റ്റാചാര്യനാക്കാന് മാര്‍ക്സിസ്റ്റു മത നേതൃത്വം കുറച്ചുകാലമായി പ്രവര്ത്തിക്കുകയാണല്ലൊ. ഇതിനു സാധൂകരണമായി ഒന്നോ രണ്ടോ വാക്യങ്ങള്‍ ബൈബിളില്‍ നിന്നും അവരെടുത്തു കാണിക്കാറുമുണ്ട്. പക്ഷേ മത്തായി സുവിശേഷത്തിലെ “ഉള്ളവനു ഞാന്‍ കൂടുതല്‍ കൊടുക്കും, ഇല്ലാത്തവനില്‍ നിന്നും ഉള്ളതും കൂടി പിടിച്ചെടുക്കും (25:29) എന്ന വചനം പാവപ്പെട്ടവരെ ചൂഷണം ചെയ്യാനുദ്യമിക്കുന്ന മുതലാളിത്തത്തിന്റെ ബീജമന്ത്രമാണെന്ന് സഖാക്കള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു.
അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതില്‍ ഇഹലോകത്തവര് പ്രതിഫലത്തെക്കുറിച്ചു പരാതിപ്പെടാതെ പണിയെടുക്കണമെന്ന സന്ദേശം വായിച്ചെടുക്കാവുന്നതുമാണല്ലൊ. ഏതായാലും ക്രിസ്ത്യന്‍ പള്ളി പണിയാന്‍ തയ്യാറെടുത്തു നില്ക്കുന്ന മാര്‍ക്സിസ്റ്റുകള്‍ തങ്ങളുടെ പാര്‍ട്ടി മന്ദിരങ്ങളില്‍ മുസ്ലിം നമസ്കാരത്തിന് സൗകര്യമൊരുക്കുന്ന കാലവും വിദൂരമല്ലെന്നനുമാനിക്കാം. ‘ദേശാഭിമാനി’ പാര്‍ട്ടി പത്രമെന്നതുപോലെ ‘കൈരളി’ ചാനല്‍ മാര്‍ക്സിസ്റ്റു ചാനലുമാണല്ലൊ. പ്രസ്തുത ചാനലിന്റെ പ്രൈം ടൈം പരിപാടികളെല്ലാം ഇസ്ലാമീകരിക്കപ്പെട്ടിട്ടു നാളുകളേറെയായി. ഞാന്‍ നല്ലൊരു സുന്നി മുസ്ലിമാണെന്ന് അഭിമാനത്തോടുകൂടി പറയുന്ന ‘സഖാവ്’ ടി.കെ.ഹംസയെപ്പോലുള്ളവരെയും അതില്‍ കാണാം വിവിധ കലാപരിപാടികളിലെ വിധികര്‍ത്താക്കളായിട്ട്.
സിപിഎമ്മിന്റെ ബൗദ്ധിക സന്തതിയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ ശുപാര്ശകര് നടപ്പിലാക്കണമെന്ന പക്ഷക്കാരാണ് പരിഷത്തുകാര്‍. എന്നാല്‍ പ്രസ്തുത ശുപാര്‍ശകളില്‍ മായം ചേര്‍ത്തുണ്ടാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു പോലും ചവറ്റുകുട്ടയിലെറിയണമെന്നാണ് മാര്‍ക്സിസ്റ്റ് ശാഠ്യം. ഇന്നലെ വരെ വര്‍ഗശത്രുവായിരുന്ന താമരശ്ശേരി ബിഷപ്പുമായി ഇതിനുള്ളൊരു വിശുദ്ധ കരാറിലും പാര്‍ട്ടി ഒപ്പുവച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വലതുപക്ഷ പിന്തിരപ്പന്മാരില് അഗ്രിമ സ്ഥാനത്തു കണ്ടത് പോപ്പിനെയായിരുന്നു. എന്നിട്ടും യൂറോപ്പില്‍ മുഴുവന്‍ കമ്മ്യൂണിസത്തെ ചൂലുകൊണ്ടടിച്ചു പുറത്താക്കിയെന്ന് പുസ്തകമെഴുതിയ പോപ്പിനെ പ്രസ്തുത മാനിഫെസ്റ്റോയുടെ 150-ാം വാര്‍ഷികമായ 1998 ല്‍ വത്തിക്കാനില്‍ ചെന്നു കണ്ടു കൊന്തപ്രസാദം വാങ്ങിയ മാര്‍ക്സിസ്റ്റ് മഹാത്മാക്കളും കേരളീയരാണ്. ഇപ്പോഴത്തെ പോപ്പ് ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്നും അതുകൊണ്ട് പള്ളിയും പാര്‍ട്ടിയും തമ്മിലുള്ള അകലം കുറയ്ക്കണമെന്നും തോമസ് ഐസക് സഖാവ് സുവിശേഷിക്കുന്നതും കണ്ടില്ലേ?
മാതാ അമൃതാനന്ദമയിയുടെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് അവരെ പ്രകീര്‍ത്തിച്ചുകൊണ്ട് നാലുവരിയെഴുതിയതിന് സാഹിത്യകാരിയും ഇടതുപക്ഷ സഹയാത്രികയുമായ പി.വത്സലയെ ‘പുരോഗമന’കലാസാഹിത്യ സഖാക്കള്‍ നികൃഷ്ടമായി ഭത്സിച്ചതും ഇവിടെ സ്മരണീയമാണ്. ജന്മംകൊണ്ട് അവര്‍ണയും ഗുണകര്‍മങ്ങള്‍കൊണ്ട് ആര്‍ഷ സംസ്ക്കാര സന്ദേശവാഹകയുമാണ് അമൃതാന്ദമയി. ജാതിമത പരിഗണന കൂടാതെയും ഫലേച്ഛയില്ലാതെയും വലിയ തോതിലുള്ള സാമൂഹ്യ സേവനവും അവര്‍ ചെയ്യുന്നു. ഈ വസ്തുതകള്‍ കണക്കിലെടുത്ത് മാതാ അമൃതാനന്ദമയിയെ ആദരിക്കാനാണ് സഖാക്കള്‍ സന്നദ്ധമാകേണ്ടിയിരുന്നത്. എന്നാലിവിടെ അനുഭവം നേരെ മറിച്ചായി. കവി ബാലചന്ദ്രന് ചുള്ളിക്കാട് പണ്ടൊരിക്കല്‍ അമൃതാനന്ദമയി ദേവിയെ കാണാന്‍ പോയതിനേയും മാര്‍ക്സിസ്റ്റുകള്‍ ഇതുപോലെ വിമര്‍ശിക്കുകയുണ്ടായി. “വിടരുത്-ബാലചന്ദ്രനെ വിടരുത്” എന്ന തലക്കെട്ടിലൊരു ചുട്ട മറുപടിയും കലാകൗമുദി ആഴ്ചപ്പതിപ്പിലൂടെ ചുള്ളിക്കാടിനു നല്കി.
എന്നാല്‍ ഇതേ സഖാക്കളുടെ മറ്റൊരു ഭാവം മദര്‍ തെരേസ്സയെ സംബന്ധിച്ച് കാണാനായതും വിസ്മരിച്ചുകൂടാ. മദറിന്റെ മരണവൃത്താന്തമറിഞ്ഞപ്പോള്‍ അലമുറയിട്ടു കരഞ്ഞ പാര്‍ട്ടി തമ്പുരാക്കന്മാര് അവരുടെ ശവസംസ്ക്കാര ചടങ്ങില്‍ ഭക്ത്യാദര പൂര്‍വം പങ്കെടുത്തെന്നു മാത്രമല്ല പ്രസ്തുത ചടങ്ങിന് പോകുന്നവര്‍ക്ക് വേണ്ടി പ്രത്യേക തീവണ്ടിയോടിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയുമുണ്ടായി. കത്തോലിക്കാ സഭക്ക് നല്കിയ സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്ത് വത്തിക്കാന്‍ മദര്‍ തെരേസയെ വാഴത്തപ്പെട്ടവളാക്കിക്കഴിഞ്ഞു. മതാതീതമായ മനുഷ്യസ്നേഹം മദറിനുവേണ്ടായിരുന്നതിനോ അവര്‍ ഗാന്ധിജിയെപ്പോലെ സര്‍വമത പ്രാര്‍ത്ഥന നടത്തിയതിനോ തരിമ്പും തെളിവില്ല. നേരെ മറിച്ച് ഇതര ക്രൈസ്തവ സഭകളോടു പോലും സഹിഷ്ണുത പുലര്‍ത്താതിരുന്ന തെരേസയുടെ നിലപാടിനെ ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ അമൃതാപ്രീതത്തിനുപോലും വിമര്‍ശിക്കേണ്ടിവന്നിട്ടുണ്ട്. അതുപോലെ പത്രപ്രവര്‍ത്തകരായ ക്രിസ്റ്റോഫര്‍ ഹിച്ചന്‍സും താരീഖ് അന്‍വറും ചേര്‍ന്ന് മദറിനെ വിചാരണ ചെയ്യുന്നൊരു ഫീച്ചര്‍ ബ്രിട്ടീഷ് ടെലിവിഷന്റെ നാലാം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നു. പ്രസ്തുത ഫീച്ചറിന്റെ അമ്പരപ്പിക്കുന്ന തലക്കെട്ടും അതിലടങ്ങിയിരിക്കുന്ന ആരോപണങ്ങളുമിവിടെ ഉദ്ധരിക്കുന്നില്ല. നാളിതുവരെ ഒരാളും ഫീച്ചറിനെ യുക്തിഭദ്രമായി ചോദ്യം ചെയ്തിട്ടില്ലെന്ന് മാത്രം സൂചിപ്പിക്കാം. കൂടാതെ ഈ സംപ്രേഷണത്തോട് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രതികരിച്ചത് “ഞ്ഞങ്ങള്‍ വിവാദത്തിനില്ല, ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ മുന്നോട്ടു പോകും” എന്നായിരുന്നു. പക്ഷേ ബംഗാളിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വനിതാ വിഭാഗമായ ഗണതാന്ത്രിക് സമിതിയുടെ നേതാവായിരുന്ന ശമിലി ദാസ് ഗുപ്ത “ബ്രിട്ടീഷ് ടെലിവിഷന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത അപരാധമാണെ”ന്ന് ആത്മരോഷത്തോടെ പൊട്ടിത്തെറിച്ചു. അതെ സഖാക്കളെ-മാതാ അമൃതാനന്ദമയിയെ ആദരിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റം, മദര്‍തെരേസയെ അനാദരിക്കുന്നതും മാപ്പര്‍ഹിക്കാത്ത തെറ്റ്- ഇതല്ലേ നിങ്ങളുടെ ഡയലക്ടിക്കല്‍ സെക്കുലറിസം.
അതുപോലെ സോഷ്യലിസം പ്രഖ്യാപിത ലക്ഷ്യമായി കോണ്‍ഗ്രസ് പ്രര്ത്തിച്ചരുന്ന കാലത്തെല്ലാം ‘സോഷ്യലിസ്റ്റുകളായ’മാര്‍ക്സിസ്റ്റുകള്‍ ആ പാര്‍ട്ടിയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തു. പിന്നീട് സോഷ്യലിസം വഴിയിലുപേക്ഷിച്ച് സ്വകാര്യവല്‍ക്കരണത്തിന് കോണ്‍ഗ്രസ് ഇറങ്ങിത്തിരിച്ചപ്പോള്‍ ആ പാര്‍ട്ടിയെ സൈദ്ധാന്തികമായി പൂര്‍വാധികം എതിര്‍ക്കേണ്ട സഖാക്കള്‍ കേന്ദ്രഭരണത്തില്‍ കോണ്‍ഗ്രസിനെ സഹായിച്ചു. ഇപ്പോള്‍ രാജ്യത്തെ ഏതാനും സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്രപരാജയം ഏറ്റുവാങ്ങേണ്ടിവന്നുവല്ലൊ. എന്നാലിതില്‍ കോണ്‍ഗ്രസുകാരേക്കാള്‍ ദുഃഖിക്കുന്നത് മാര്‍ക്സിസ്റ്റുകളാണ്. കാരണം ബിജെപി കേന്ദ്രഭരണത്തിന് അടുത്തെത്തിയിരിക്കുന്നതായി സഖാക്കളിപ്പോള്‍ ദുസ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു. സ്വപ്നദോഷം തീര്‍ക്കാന്‍ കേന്ദ്രഭരണത്തിന് കോണ്ഗ്രസിനെയവര് വീണ്ടും സഹായിച്ചേക്കാനുമിടയുണ്ട്.
ലോക് നായക് ജയപ്രകാശ് നാരായണന് ആത്മകഥയായ ‘എന്റെ വിചാരധാര’യില്‍ പറയുന്നത് “കമ്മ്യൂണിസ്റ്റുകാരായിരിക്കുമ്പോഴും ലെനിനും സ്റ്റാലിനും റഷ്യന്‍ ദേശീയവാദികളായിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ പൈതൃകത്തിലവര് അഭിമാനിച്ചിരുന്നു. ചൈനയെ സംബന്ധിച്ചിടത്തോളം മാവോയും വ്യത്യസ്തമല്ല. എന്നാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതി നേരെ മറിച്ചാണ്. രാമന്റേയും കൃഷ്ണന്റേയും രാമകൃഷ്ണപരമഹംസന്റേയുമെല്ലാം വിഗ്രഹങ്ങള്‍ തച്ചുടച്ചുകൊണ്ട് ഇവിടെ വിപ്ലവം വരാന്‍ പോകുന്നില്ലെന്നു”മാണ്. നക്സലുകളെയാണ് അദ്ദേഹം ലക്ഷ്യം വച്ചതെങ്കിലും ആശയം മാര്‍ക്സിസ്റ്റുകള്‍ക്കും തികച്ചും ബാധകമാകുന്നു.
എ.രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: