നോവല്‍-43
ഒരധര്മത്തെ എതിര്‍ക്കാന്‍ തയ്യാറായവരെപ്പോലെ പാറാക്കരയും മറ്റും എന്തിനും തയ്യാറായി. യോഗിയാര് ത്രിവിക്രമന്‍ നമ്പൂതിരിയോട് തുടര്‍ന്നു. ‘സൂര്യന്റെ ഒരു പ്രത്യേക ഭാഗത്തുനിന്നുള്ള രശ്മിയേ യോഗ്യതയുള്ളതാകൂ എന്നു തോന്നുന്നുണ്ടോ?’ ത്രിവിക്രമന്‍ നമ്പൂതിരി അനുഭവിച്ചറിയുന്നതുപോലെ പറഞ്ഞു ‘ഇല്യ’ അഗ്നിദത്തന്‍ നമ്പൂതിരി ത്രിവിക്രമന്‍ നമ്പൂതിരിയോട് കയര്‍ത്തു. ‘ഈ സ്വാമിയാരുടെ തട്ടിപ്പും കേട്ടിരിക്കാതെ കുറുങ്കൂറുകാരോട് പറഞ്ഞോളൂ ഈ തോന്നിവാസത്തിന് ഊരുഗ്രാമക്കാരെ കിട്ടില്യ എന്ന്’ പാറാക്കരയും പിന്തുണച്ചു. ‘ത്രിവിക്രമന്‍ നമ്പൂതിരി സംശയിക്കണ്ട. പറഞ്ഞോളൂ.’ യോഗിയാര് ത്രിവിക്രമന്‍ നമ്പൂതിരിയോട് വീണ്ടും ചോദിച്ചു. ‘കാരാക്കുളങ്ങര ഭഗവതിയെ കാരാക്കുളങ്ങരക്കാര് തട്ടകത്തിലെ പരദേവതയാക്കുന്നതിന് വിരോധം തോന്നുന്നുണ്ടോ ത്രിവിക്രമന്‍ നമ്പൂതിരിക്ക്?’ ‘ഇല്യ. അശേഷം വിരോധം തോന്നുന്നില്യ. ഊരില്‍ തേവരും കാരാക്കുളങ്ങര ഭഗവതിയും ഒരാളുതന്നെ ആണ്.’ ‘അതിവര്‍ക്കും പറഞ്ഞു കൊടുത്തേക്കൂ’ യോഗിയാര് ത്രിവിക്രമന്‍ നമ്പൂതിരിയുടെ കൂടെ വന്ന കാരാക്കുളങ്ങര നമ്പൂതിരിമാരെ ചൂണ്ടി പറഞ്ഞു. പ്രതികരണം കാത്തുനിന്ന കാരാക്കുളങ്ങരക്കാരായ നമ്പൂതിരിമാരോട് ത്രിവിക്രമന്‍ നമ്പൂതിരി ഉന്നതമായ ഒരു ഭാവത്തില്‍ പറഞ്ഞു. ‘പരമചൈതന്യവും ഊരില്‍ തേവരും കാരാക്കുളങ്ങര ഭഗവതിയും ഒന്നു തന്നെ ആണ് എന്ന് എനിക്കു ബോദ്ധ്യപ്പെട്ടു. കുടത്തിലെടുത്താലും കൈക്കുടന്നയിലെടുത്താലും വെള്ളം വെള്ളം തന്നെ. കാരാക്കുളങ്ങര തട്ടകത്തിലെ പരദേവത കാരാക്കുളങ്ങര ഭഗവതിയാണെന്ന് നിങ്ങളും സമ്മതിക്കില്യേ?’ ത്രിവിക്രമന്‍ നമ്പൂതിരിയുടെ വാക്കുകളില്‍ എതിര്‍ക്കാന്‍ പറ്റാത്ത അഭൂതപൂര്‍വമായ ഒരു ചൈതന്യമുണ്ടെന്ന് അവിടെ ഉള്ളവര്‍ക്കെല്ലാം തോന്നി. അഗ്നിദത്തന്‍ നമ്പൂതിരി പോലും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ കഴിയാതെ തരിച്ചു നിന്നു. കാരാക്കുളങ്ങരക്കാരായ നമ്പൂതിരിമാര്‍ക്ക് വാത്സല്യമൂര്‍ത്തിയായ കാരാക്കുളങ്ങര ഭഗവതിതന്നെയാണ് തങ്ങളോട് ചോദിക്കുന്നതെന്നു തോന്നിപ്പോയി. ‘വാത്സല്യമൂര്‍ത്തിയായ കാരാക്കുളങ്ങര അമ്മതന്നെയാണ് ഞങ്ങളുടെ തട്ടകത്തിലെ പരദേവത’ എന്ന് പറഞ്ഞുകൊണ്ട് അവരെല്ലാവരും തന്നെ മണ്ഡപത്തില്‍ കയറി നമസ്കരിച്ചു.
ദേഹത്തിലെ ഓരോ കോശങ്ങളിലും കോപം നുരച്ചുകൊണ്ട് അഗ്നിദത്തന്‍ നമ്പൂതിരി കാലടിയെയും കൂട്ടി കുളത്തിലേക്ക് നടന്നു. ത്രിവിക്രമന്‍ നമ്പൂതിരി പെട്ടെന്ന് കളം മാറിച്ചവിട്ടുമെന്ന് അഗ്നിദത്തന്‍ നമ്പൂതിരി വിചാരിച്ചതല്ല. പ്രതികരിക്കാന്‍ കഴിയാതെ പോയതിലുള്ള ജാള്യത കോപത്തിന്റെ നുരപ്പ് വര്‍ധിപ്പിച്ചതേ ഉള്ളൂ. പകയുടെ ചീറ്റലോടെ അഗ്നിദത്തന്‍ നമ്പൂതിരി ഉള്ളിലുള്ള വിഷം തുപ്പി. ‘ഊരുഗ്രാമക്കാര് ഈ വിധത്തിലുള്ള കള്ളസ്വാമിമാരുടെ ചപ്പടാച്ചിക്ക് വഴങ്ങാന്‍ പാടില്ല. അങ്ങനെ ചപ്പടാച്ചിയില്‍ പെട്ടുപോയ കാരാക്കുളങ്ങരക്കാരെ രക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആ കള്ളസ്സന്ന്യാസിയെ അപമാനിച്ച് പറഞ്ഞയയ്ക്കുകയാണ് വേണ്ടത്.’ കാലടി നമ്പൂതിരിയെ സമാധാനിപ്പിക്കാന്‍ ഒരു വൃഥാശ്രമം നടത്തിനോക്കി. സിരകള്‍ തോറും കോപത്തിന്റെ ലാവയൊഴുകുന്ന അദ്ദഹത്തെ നിയന്ത്രിക്കുവാന്‍ അദ്ദേഹത്തിനുതന്നെ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു. കാലടിയും അഗ്നിദത്തന്‍ നമ്പൂതിരിയും കുളത്തില്‍ നിന്ന് തിരിച്ചു വന്നപ്പോഴേക്കും വലിയമ്പലത്തില്‍ ഇല വച്ചിരുന്നു. ത്രിവിക്രമന്‍ നമ്പൂതിരി മാന്യസ്ഥാനത്തിരിക്കുന്ന യോഗിയാര്‍ക്ക് ഇലയ്ക്ക് വെള്ളം കൊടുക്കുന്നത് കണ്ടുകൊണ്ടാണ് അഗ്നിദത്തന്‍ നമ്പൂതിരി നാലമ്പലത്തിലേക്ക് കടന്നത്. ‘ത്രിവിക്രമന്‍!’ കോപത്തിന്റെ നീറ്റമുള്ള ശബ്ദം എല്ലാവരിലും അസ്വസ്ഥത സൃഷ്ടിച്ചു. ‘ഊരിലെ കിഴിയേടമായ കാരാക്കുളങ്ങര അമ്പലത്തിലെ വല്യമ്പലത്തില്‍ ഊരും പേരും ഇല്ലാത്ത തെണ്ടികളെ മാന്യസ്ഥാനത്തിരുത്താറില്ല. എണീക്കാന്‍ പറഞ്ഞേക്കൂ അയാളോട്’ എല്ലാവരും ശരിക്കും വിറങ്ങലിച്ചുപോയി. ഉറച്ച കാല്‍വയ്പ്പോടെ നമ്പൂതിരി യോഗിയാരുടെ നേര്‍ക്കു നീങ്ങി. ‘ഇല്ലെങ്കില്‍ എണീപ്പിക്കേണ്ടി വരും’ ത്രിവിക്രമന്‍ നമ്പൂതിരി അഗ്നിദത്തന്‍ നമ്പൂതിരിയെ തടയാന്‍ ശ്രമിച്ചു. കോപിഷ്ഠനായ അഗ്നിദത്തന്‍ നമ്പൂതിരി അതിശക്തമായി തള്ളി മാറ്റിയപ്പോള്‍ ത്രിവിക്രമന്‍ നമ്പൂതിരി യോഗിയാരുടെ ഇലയിലേക്ക് തലയടിച്ചു വീണു. പക്ഷേ യോഗിയാര് കാലുകൊണ്ട് ത്രിവിക്രമന്‍ നമ്പൂതിരിയുടെ തലതാങ്ങി. ഗുരു എപ്പോള്‍ എങ്ങനെ ആണ് ജ്ഞാനം നല്‍കുന്നത് എന്നു പറയാന്‍ പറ്റില്ല. അലൗകികമായ എന്തോ തന്നിലേക്ക് ഒഴുകിയതായി ത്രിവിക്രമന്‍ നമ്പൂതിരിക്ക് തോന്നുകയും എല്ലാവരും കാണ്‍കെ തന്നെ കയ്യിലും കാലിലും മുഖത്തും ഉണ്ടായിരുന്ന വെള്ളപ്പാണ്ഡുകള് അപ്രത്യക്ഷമാകുകയും ചെയ്തു. കണ്ടു നില്‍ക്കുന്നവര്‍ക്ക് കാലുകൊണ്ട് താങ്ങി എന്നു തോന്നിയ സമയത്ത് യോഗിയാര് ത്രിവിക്രമന്‍ നമ്പൂതിരിക്ക് സ്പര്‍ശനദീക്ഷ കൊടുക്കുകയായിരുന്നു. യോഗിയാര് നമ്പൂതിരിയെ പിടിച്ചെഴുന്നേല്‍പ്പിച്ച് മണ്ഡപത്തില്‍ കൊണ്ടിരുത്തി, തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ത്രിവിക്രമന്‍ നമ്പൂതിരി ആനന്ദത്തിന് അഗാധതകളിലെങ്ങോ ആയിരുന്നു. ‘ഇതാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. ഇനി തത്കാലം കര്‍ത്തവ്യമൊന്നുമില്ല.’ എന്നു പറഞ്ഞ് യോഗിയാര് നാലമ്പലത്തിന്റെ പിന്നിലെ വാതില്‍ തുറന്ന് ഇറങ്ങിപ്പോയി.
അഗ്നിദത്തന്‍ നമ്പൂതിരി ഉറക്കെ പറഞ്ഞു. ‘അടച്ചേക്കൂ ആ വാതില്‍. കയറിവരരുത് ഇനി ഈ വകക്കാര്’ ഒരു ശാപം പോലെ ആ വാതിലടയുന്ന ശബ്ദം ശ്രീകോവിലിനുള്ളില്‍ അസ്വസ്ഥമായി പ്രതിധ്വനിച്ചു. അവിടെ കൂടിയിരുന്ന ഒട്ടുമിക്ക പേര്‍ക്കും രക്തത്തില്‍ അപരാധം കലര്‍ന്ന പോലെ തോന്നി. കണ്ണുകളില്‍ നിറംകെട്ട നിശ്ചലത കടന്നുകൂടി. ഭയം കനപ്പിച്ച നിശ്വാസങ്ങളോടെ കാരാക്കുളങ്ങര ക്ഷേത്രത്തില്‍നിന്ന് ആളുകളൊഴിഞ്ഞു പോയി. അന്നത്തെ സദ്യവട്ടങ്ങള്‍ പശുക്കള്‍കൂടി കഴിച്ചില്ല. എല്ലാം മതില്ക്കു പുറത്ത് വെറുതെ കുഴിച്ചിട്ടു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: