കേരളമാണ് മാതൃക. മലയാളികള്‍ പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ അവകാശവാദം അങ്ങിനെയായിരുന്നു. കണ്ണുമടച്ച് അതിനെ തലയാട്ടി അംഗീകരിച്ചവരുണ്ട്. അന്താരാഷ്ട്രതലത്തില്‍പോലും. എന്നാല്‍ പിന്നിടുന്ന ഒരുവര്‍ഷത്തെ കേരളത്തിന്റെ ചരിത്രവും ചാരിത്ര്യവും പരിശോധിച്ചാല്‍ അഭിമാനിക്കാനെന്തുണ്ട്? മാതൃകയാക്കാന്‍ കഴിയുന്നതെന്തുണ്ട്? എന്നാരും ചോദിച്ചുപോകും. നാണംകെട്ട ഭരണവും പോക്കണക്കേട് മാത്രമുള്ള പ്രതിപക്ഷവും. കള്ളനും പോലീസും ഒന്നായാല്‍ പുലരുവോളം കക്കാം എന്നപോലെയാണ്. ജനങ്ങളെയും അണികളേയും കബളിപ്പിച്ച് ഇരുമുന്നണികളും കേരളത്തിനും കേരളീയര്‍ക്കും നല്‍കിയത് അപമാനം മാത്രം.
വര്‍ഷാരംഭത്തില്‍ കേളികൊട്ട് സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും വക. അരങ്ങു തകര്‍ക്കാന്‍ പിന്നെ ഒരുപാട് കഥാപാത്രങ്ങള്‍. മിക്കതും കത്തിവേഷങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാര് പിടിച്ചടക്കിയതുപോലെ. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പങ്കു കച്ചവടത്തിന്റെയും ഒത്തുതീര്പ്പിന്റെയുമെല്ലാം സംഭ്രമ ജനകമായ മുഹൂര്‍ത്തങ്ങള്‍. മന്ത്രിമാരും പ്രതിപക്ഷനേതാക്കളുമെന്നുമാത്രമല്ല മുഖ്യമന്ത്രിതന്നെ തരികിടകളില്‍ താരമാകുന്ന ചിത്രം ഇതിനുമുമ്പ് ഇത്രത്തോളം കേട്ടിട്ടില്ല. കണ്ടിട്ടുമില്ല. പിടിച്ചതിനെക്കാള്‍ വലുത് മാളത്തില്‍ എന്നുപറഞ്ഞതുപോലെയാണ് സംഗതികള്‍. പുറത്തറിയിക്കാന്‍ ഇനി ഒട്ടനവധി കാര്യങ്ങളുണ്ടത്രെ. “എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്” എന്ന് ഇടയ്ക്കിടയ്ക്ക് ചീഫ് വിപ്പ് വിളിച്ചുപറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ഇനിയും ഏറെ പുറത്തുവരാനുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്.
പി.സി. ജോര്‍ജിന്റെ നായാട്ട് വര്‍ഷാരംഭത്തില്‍തന്നെ തുടങ്ങിയതാണ്. ഒരു വെടിയും പാഴായില്ല. ആദ്യത്തെ വെടിയില്തന്നെ ആനക്കമ്പക്കാരനും ഉടമയുമായ വനം വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ വീണു. ലോകവിഡ്ഢിദിനത്തില്‍ മന്ത്രിസഭയില്‍ നിന്നും ഗണേശ് രാജി നല്കുന്നതിനു മുന്‍പ് ഗണേശിന്റെ അഭിനയ ജീവിതത്തില്‍ എക്കാലവും മറക്കാനാകാത്ത അനുഭവമാണ് സമ്പാദിച്ചു നല്‍കിയത്. “യാമിനി കൈകാര്യം ചെയ്ത ഗണേശിന്റെ മുഖംപോലെ” എന്ന ചൊല്ലുതന്നെ മലയാളത്തിന് നേടിത്തന്നശേഷമായിരുന്നല്ലൊ മന്ത്രിപദവിയും നഷ്ടമായത്.
എഴുതാന്‍ പറ്റാത്ത ഒട്ടനവധി അണിയറ രഹസ്യങ്ങള്‍ പരസ്യമായി. ആണുങ്ങളായി പിറന്നവര്‍ക്കാര്‍ക്കും അഭിമാനത്തോടെ ഓര്‍ക്കാന്‍ പറ്റുന്നതൊന്നുമല്ല ഗണേശ്കുമാര്‍-യാമിനി തങ്കച്ചി തര്‍ക്കത്തില്‍ പുറത്തറിഞ്ഞത്. ഒടുവില്‍ മുന്‍ മന്ത്രിക്ക് ഭാര്യയും നഷ്ടമായി. തികച്ചും വ്യക്തിപരമായി തീരേണ്ട പ്രശ്നം സംസ്ഥാനത്തിന്റെ വിഷയമാക്കി. വിവാദമായി. കയ്യാങ്കളിയായി. തുടര്‍ന്നിങ്ങോട്ട് നടന്ന തിരക്കഥകളും അരങ്ങുതകര്‍ത്ത ആഭാസ നാടകങ്ങളും നാടിനും രാഷ്ട്രീയത്തിനുമുണ്ടാക്കിയ കളങ്കം തീര്‍ത്താലും തീരാത്തതുതന്നെ.
സോളാര്‍ തട്ടിപ്പിന്റെ തുടക്കം തന്നെ ശക്തമായ രാഷ്ട്രീയ പിന്‍ബലത്തോടെയാണെന്നത് വ്യക്തമാണ്. തട്ടിപ്പുകാരുമായി പല സ്ഥലത്തും തരത്തിലും മുതിര്‍ന്ന രാഷ്ട്രീയക്കാരും അധികാരകേന്ദ്രങ്ങളും ഒത്താശചെയ്തു എന്നാണ് മൊഴികളും സാഹചര്യതെളിവുകളും സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ സുപ്രധാന പങ്കു വഹിച്ചു എന്നുവരെ മൊഴിയുണ്ടായി. മുഖ്യമന്ത്രിയുടെ മുഖ്യസഹായി ജോപ്പനും ഗണ്മാന് സലീം രാജും തട്ടിപ്പുകാരുടെ മുഖ്യസഹായികളായിനിന്നതിന്റെ വിവരങ്ങള്‍ പറുത്തുവന്നു. ജോപ്പന് അന്‍പത് ദിവസം ജയിലില്‍ കഴിഞ്ഞെങ്കിലും ജോപ്പനെക്കാള്‍ ആരോപണവിധേയനായ സലീം രാജിന് ഒരു കുഴപ്പമില്ല. “സലിം രാജിനെ പേടിക്കുന്നതാരെന്ന്” ഹൈക്കോടതിക്കുപോലും ചോദിക്കേണ്ടിവന്നു.
ഭൂമി തട്ടിപ്പാണ് സലിംരാജിന്റെ പേരിലുയര്‍ന്ന മുഖ്യ ആരോപണം. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള അനധികൃത ഇടപാടുകള്‍ വെളിച്ചം കണ്ടു. റവന്യൂ വകുപ്പില്‍നിന്നും ഉദാരമായ സഹായം സലിം രാജിന് ലഭിച്ചു എന്ന് വ്യക്തമായി. സലിം രാജിനോടൊപ്പം ഇടപാടുകളില്‍ സഹായിയായി നിന്നതും സരിതയുടെയും മറ്റും സോളാര്‍ തട്ടിപ്പിന് വഴിയൊരുക്കി കൊടുത്തതിന് സെക്രട്ടേറിയറ്റിലെ ഒരു വകുപ്പുമേധാവിയ്ക്കും പണി നഷ്ടമായി. പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫിറോസാണ് പടിയിറങ്ങേണ്ടിവന്നത്. കേസിപ്പോഴും തുടരുന്നു. അതെപ്പോള്‍ തീരുമെന്നാര്‍ക്കും നിശ്ചയമില്ല.
കേരളം കണ്ടിട്ടില്ലാത്ത തട്ടിപ്പിന്റെ മുഴുവന്‍ സ്രോതസ്സും കണ്ടെത്തണമെന്നും കുറ്റക്കാരെ മുഴുവന്‍ പിടികൂടണമെന്നും ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്റെ കടമയാണ്. പ്രതിപക്ഷം ശക്തമായ സമരമുഖം തുറന്നപ്പോള്‍ ജനങ്ങളാകെ ആവേശത്തോടെ അതിനെ നോക്കിക്കണ്ടു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നായിരുന്നു അവരുടെ മുഖ്യ ആവശ്യം. അതിനായി സ്വീകരിച്ച സമരമാകട്ടെ അസൂയപ്പെടുത്തുന്നതും. മുഖ്യമന്ത്രി രാജിവയ്ക്കുംവരെ സെക്രട്ടേറിയേറ്റ് സ്തംഭിപ്പിക്കുമെന്നവര് പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിലേക്ക് ആരെയും കടത്തില്ല പ്രഖ്യാപനം അതായിരുന്നു. നാലുകവാടങ്ങളും ഉപരോധിച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരം ആരംഭിച്ചത് ആഗസ്റ്റ് 12നാണ്. പതിനായിരത്തിലധികം ആളുകള്‍ അന്നെത്തി. ആദ്യദിവസം സമരത്തിനെത്തിയവരോട് ഒരാഴ്ച തലസ്ഥാനത്ത് തങ്ങാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഒരാഴ്ച കഴിയുമ്പോള്‍ പുതിയ സഖാക്കള്‍ തലസ്ഥാനത്തെത്തും. 12 ഓളം ഊട്ടുപുര, ശൗച്യാലയങ്ങള്‍, കുളിക്കാനും കിടക്കാനും സൗകര്യങ്ങള്‍. പാര്‍ട്ടി കോണ്‍ഗ്രസിനെക്കാള്‍ സംവിധാനങ്ങള്‍ സിപിഎം ഒരുക്കി. അണ്ണാരക്കണ്ണനും ആവും വണ്ണം എന്ന മട്ടില്‍ കോണ്‍ഗ്രസ് എസ്സുവരെ മടക്കിക്കുത്തി തെരുവിലിറങ്ങി.
ആദ്യദിവസം തന്നെ സമരത്തിന്റെ കാറ്റുപോയി. നാലുഗേറ്റും ഉപരോധിക്കില്ലെന്ന ധാരണയിലെത്തി. അതെന്തുകൊണ്ട് എന്ന ചോദ്യം അന്നുതന്നെ ഉയര്‍ന്നു. സമരം നേരിടാനുള്ള ഒരുക്കം കണ്ടുകൊണ്ടാണോ? സംശയം സ്വാഭാവികം. ഇന്തോ- ടിബറ്റന്‍ ബോഡര്‍ സെക്യൂരിറ്റി പോലീസ്, 10 കമ്പനി പ്രതിരോധ സേന, കേരളാ പോലീസിന്റെ തണ്ടര്‍ ബോള്‍ട്ട് കമാണ്ടോകള്‍ എന്നിവയെ അണിനിരത്തുക മാത്രമല്ല നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അതിന് മുന്‍പ് ഒരുസമരത്തേയും നേരിടാന്‍ ഇത്രയും സജ്ജീകരണവും തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. 20 വിദ്യാലയങ്ങളും കല്യാണമണ്ഡപങ്ങളും താത്കാലിക ജയിലുകളാക്കി. തലസ്ഥാനജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധിയും നല്കി.
സമരം തുടങ്ങുന്നതിന്റെ തലേന്ന് തന്നെ മുഖ്യമന്ത്രി പ്രതിപക്ഷത്തോടായി പതിമൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തി. ആരോട് ഈ സമരം എന്നതുതന്നെ അതിന്റെ കാതല്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന സ്ഥലമല്ലെ സെക്രട്ടേറിയറ്റ്. 32 വകുപ്പു സെക്രട്ടറിമാരും 5000 ജീവനക്കാരുമുണ്ട് സെക്രട്ടേറിയറ്റില്‍. അവര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയല്ലെ? ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തേണ്ടെ? ഓണത്തിന്റെ തയ്യാറെടുപ്പുകള്‍ ചെയ്യേണ്ടെ? അതിനെല്ലാം പുറമെ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം. സെക്രട്ടേറിയറ്റിനോട് ചേര്‍ന്നുനില്‍ക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങ് നടക്കേണ്ടെ? മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തം.
സമരം തുടങ്ങി രണ്ടാംദിവസം മന്ത്രിമാര്‍ ഒത്തുകൂടി. സോളാര്‍ തട്ടിപ്പ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനം. ഇത് കേള്‍ക്കേണ്ട താമസം. സമരം പിന്‍വലിച്ചതായി പ്രഖ്യാപനം. കാറ്റുപോയ ബലൂണ്‍പോലെ അനിശ്ചിതകാല സമരത്തിന് അകാലമരണം. ഈ “ശിശുഹത്യ”യ്ക്ക് കാര്‍മികത്ത്വം വഹിച്ചത് ആരെന്നതിലേ ഘടകകക്ഷികളില്‍ തര്ക്കമൂള്ളൂ. കോടിയേരിയാണോ തിരുവഞ്ചൂരാണോ യൂസഫലിയാണോ അതോ മുഖ്യമന്ത്രിയും പിണറായിയും നേരിട്ടുതന്നെയാണോ? അറിയില്ല. പക്ഷേ ജനങ്ങളിലും അണികളിലും ദുരൂഹത ബാക്കി. കുടുംബശ്രീ സമരം, രാപ്പകല്‍ സമരം, ഭൂസമരം, പങ്കാളിത്തപെന്‍ഷന്‍ സമരം എന്നീ തോറ്റ സമരചരിത്രത്തിലേക്ക് തിളക്കത്തോടെ സോളാര്സമരവും കടന്നുവന്നു.
സിറ്റിംഗ് ജഡ്ജിയെ കിട്ടില്ലെന്ന് ഉറപ്പുള്ളപ്പോഴാണ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചത്. 15 ദിവസത്തിനകം തന്നെ ഹൈക്കോടതിയുടെ മറുപടി വന്നു. സിറ്റിംഗ് ജഡ്ജിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണവിഷയത്തില്‍ വരണമെന്ന് നിര്‍ബന്ധം വച്ചു. അതും നടന്നില്ല. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രമെന്ന പ്രസ്താവന വന്നു. അതും ഉണ്ടായില്ല. പക്ഷേ ഒന്നുണ്ടായി. പിണറായി വിജയനെ ലാവ്ലിന് കേസിന്റെ വിചാരണയില്നിന്നും ഒഴിവാക്കണമെന്ന ആവശ്യം കോടതി അനുവദിച്ചുകൊടുത്തു. സര്‍ക്കാര്‍ വക്കീല്‍ കണ്ണടച്ചതുകൊണ്ട് കാര്യം എളുപ്പമായി. ടി.പി. ചന്ദ്രശേഖരന് വധവും കെ.ടി.ജയകൃഷ്ണന് വധവും സിബിഐക്ക് വിടണമെന്ന ആവശ്യം മരവിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതും ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമല്ലെന്ന് പറയാന്‍ വെറും ശുദ്ധാത്മാക്കള്‍ക്കേ കഴിയൂ. പ്രതിപക്ഷവും ഭരണപക്ഷവും ഒത്തുകളിച്ചതിന്റെ സര്‍പ്പംപോലുള്ള സത്യങ്ങള്‍ തലയുയര്‍ത്തി നില്‍ക്കവെ തുടരുന്ന വഴി തടയല്‍ സമരവും ക്ലിഫ് ഹൗസ് ഉപരോധവുമെല്ലാം സമരങ്ങളെ പ്രഹസനമാക്കുന്നതില്‍ കവിഞ്ഞൊരു ഗൗരവും നല്‍കുന്നുമില്ല.
ക്ലിഫ് ഹൗസ് തടയില്ലെന്ന പ്രതീകാത്മക സമരംകൊണ്ട് ഉപയോഗമൊന്നുമില്ലെങ്കിലും ജനങ്ങള്‍ക്ക് ഉപദ്രവമായതാണ് സന്ധ്യയെന്ന യുവതിയുടെ ‘ഉദയ’ത്തിന് വഴിവച്ചത്. ഗതിമുട്ടിയ യുവതി അതിന് സമരക്കാരെ നോക്കി കയര്‍ത്തപ്പോള്‍ അതും ഈ വര്‍ഷം ഒരു ചരിത്രസൃഷ്ടിയായി. അഞ്ചുലക്ഷമാണ് സന്ധ്യയുടെ ‘ആണത്തത്തിന്’ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടത്. വര്‍ഷാരംഭത്തില്‍ തുടങ്ങിയ സമരം ഒരു ഗതിയുമില്ലാതെ നിരങ്ങിനീങ്ങുന്നത് ജനങ്ങളുടെ പ്രതികരണശേഷിയെത്തന്നെ വന്ധ്യംകരിക്കുന്നതായെന്ന് പറയേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ ക്ലിഫ് ഹൗസ് ഉപരോധവും മുഖ്യമന്ത്രിക്ക് കരിങ്കൊടി വീശി സമരവും നിരുപാധികം പിന്‍വലിച്ച് സമരങ്ങളുടെ ചരമവാര്ഷമായി 2013 നെ തീര്‍ത്തു.
സിപിഎമ്മിലെ ജീര്‍ണത തീര്‍ക്കാന്‍ നടത്തിയ പാലക്കാട്ടേ പ്ലീനമാണ് 2013-ല്‍ നടന്ന മറ്റൊരു ശ്രദ്ധേയ പരിപാടി. കൊട്ടിഘോഷിച്ചുനടത്തിയ പ്ലീനം തീര്‍ന്നതാകട്ടെ തീരുമാനത്തിന് വിരുദ്ധമായി പാര്‍ട്ടി നേതൃത്വം പെരുമാറിയ നാണക്കേട് മൂലവും. കളങ്കിതരുടെ കാശ് വാങ്ങില്ലെന്ന് തീരുമാനമെടുത്ത പാര്‍ട്ടി കളങ്കിതരുടെ കളിപ്പാവയാണെന്ന് ബോധ്യപ്പെടുത്തിയ വര്‍ഷം കൂടിയായി ഇന്നവസാനിക്കുന്ന വര്‍ഷം. സാന്റിയാ ഗോമാര്ട്ടിന് പകരം വെക്കാന്‍ ചാക്ക് രാധാകൃഷ്ണനെയാണ് സിപിഎമ്മിന് ലഭിച്ചത്. ദേശാഭിമാനിയുടെ സ്വത്ത് എങ്ങിനെ രാധാകൃഷ്ണന്റെ ചാക്കിലെത്തിയെന്നത് ദുരൂഹമായി തുടരുന്നു.
ഭരണപക്ഷത്തിന്റെ തമ്മിലടിപോലും പ്രതിപക്ഷസമരങ്ങള്ക്ക് ഊര്‍ജ്ജം പകരുന്നില്ലെങ്കില്‍ എന്തോ എവിടെയോ പന്തികേടുണ്ടെന്ന് വ്യക്തമല്ലെ? എന്തൊക്കെയാണ് കഴിഞ്ഞമാസങ്ങളില്‍ ഭരണമുന്നണിയില്‍ നടമാടിയത്? കെപിസിസി പ്രസിഡന്റിന് മുഖ്യമന്ത്രിയാകണം. അല്ലെങ്കില്‍ ഒരു ഉപമുഖ്യമന്ത്രിയാകണം. അതുമില്ലെങ്കില്‍ വെറുമൊരു മന്ത്രിയായാലും മതി. പക്ഷേ ആഭ്യന്തരവകുപ്പു വേണം. അതങ്ങ് മനസ്സില്‍ വച്ചാല്‍ മതിയെന്ന് മറുചേരി. തിരുവനന്തപുരത്തും ദല്‍ഹിയിലും മാരത്തോണ്‍ ചര്‍ച്ച. ഉറക്കമില്ലാത്ത രാത്രികള്‍. തുലാവര്‍ഷത്തില്‍ തുള്ളിക്കൊരു കുടം എന്ന മട്ടില്‍ പെയ്ത മഴയെക്കാള്‍ ചെന്നിത്തലയ്ക്കുവേണ്ടി കണ്ണീരു പൊഴിച്ചവരെല്ലാം നിരാശരായി. കിട്ടാത്ത മുന്തിരി പുളിക്കും എന്നപോലെ ‘അല്ലെങ്കിലും ഒരു മന്ത്രിപദവിയിലെന്തിരിക്കുന്നു.? എനിക്ക് മന്ത്രിയാകണ്ട’ എന്ന് ചെന്നിത്തല. അതിനെക്കാള്‍ പുലിവാലു പിടിപ്പിച്ചു ചീഫ് വിപ്പ്. ഏത് മയക്ക് വെടിയിലും വീഴാതെ പി.സി. ജോര്‍ജ്ജ് മുന്നേറുമ്പോള്‍ ആര്‍ക്കും ഉണ്ടാകും സംശയം എന്തൊക്കെയോ പന്തികേടില്ലേയെന്ന്.
കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദനെകൊണ്ട് പറയിച്ചത് ജാതി സമ്പ്രദായവും അയിത്തവും ശക്തമായി നിലനിന്നപ്പോഴാണ്. സാമൂഹ്യരംഗത്തുനിന്ന് അയിത്തം കുറെയൊക്കെ നീങ്ങി. എന്നാല്‍ രാഷ്ട്രീയരംഗത്ത് അയിത്തം ശക്തമാക്കുന്നതിന്റെ വ്യക്തമായ തെളിവാണ് ഈ വര്‍ഷവും കാണാനായത്. ബിജെപിക്കാരെ തൊട്ടവനെപോലും തൊടില്ലെന്നാണ് ചിലര്‍ വാദിക്കുന്നത്. നരേന്ദ്രമോദി കേരളത്തില്‍ വന്നതിനെ കുറിച്ചുയര്‍ന്ന വിവാദം അതിന്റെ ഭാഗമായിരുന്നു. നരേന്ദ്രമോദിയെ മാത്രമല്ല അദ്ദേഹത്തിന്റെ ചിത്രംപോലും പ്രതിയോഗികളെ പേടിപ്പിക്കുന്നു എന്നാണ് കോട്ടയം സംഭവം തെളിയിക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമാ സ്ഥാപനത്തിന്റെ ഭാഗമായി നടന്ന കൂട്ടഓട്ടം പ്ലാഗ് ഓഫ് ചെയ്യുകയും നരേന്ദ്രമോദിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തതിന് പി.സി. ജോര്‍ജ്ജിനെതിരെ ഉയര്‍ന്ന വിമര്‍ശനം രാഷ്ട്രീയ കേരളത്തിന് ഒട്ടും അഭിമാനം നല്‍കുന്നതല്ല. രാഷ്ട്രീയ സത്യസന്ധതയ്ക്കും മര്യാദയ്ക്കും ചേരാത്തവിധം രാഷ്ട്രീയക്കാര്‍ ഇങ്ങിനെ പെരുമാറുമ്പോഴും ചില രജതരേഖകളുണ്ടാകുന്നത് ശുഭകരമാണ്. ‘നരേന്ദ്രമോദി പ്രധാനമന്ത്രിയായാലെന്താ കുഴപ്പം’ എന്ന വെള്ളാപ്പള്ളി നടേശന്റെ ചോദ്യവും ‘നരേന്ദ്രമോദിയില്‍ ഒരു തെറ്റും കാണുന്നില്ലെന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മുതിര്‍ന്ന മെത്രാപൊലീത്തയും ചെങ്ങന്നൂര്‍ അതിരൂപതയുടെ അധ്യക്ഷനുമായ തോമസ് മാര്‍ അത്താനിസിയോസ് പറഞ്ഞതും ശ്രദ്ധേയമല്ലേ. നരേന്ദ്രമോദിക്ക് നല്ല പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നിരീക്ഷണം വിവാദങ്ങളെക്കാള്‍ ശ്രദ്ധേയമായ വാക്കുകളാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: