കൊച്ചി: സാംസ്കാരിക കേന്ദ്രമായ തൃക്കാക്കരയിലെ ജില്ല ഭരണ സിരാകേന്ദ്രത്തിന് പൂര്ണ്ണതയേകുവാനായി കളക്ടറേറ്റ് മുറ്റം അണിഞ്ഞൊരുങ്ങുന്നു. കളക്ടറേറ്റിനു മുന്നില്‍ നിര്‍മ്മാണം ആരംഭിച്ച പരേഡ് ഗ്രൗണ്ടിന്റെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. വലിയ മാസ്റ്റര്‍ പ്ലാനോടുകൂടി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന ഗ്രൗണ്ടിന്റെ നിര്‍മ്മാണച്ചുമതല ജില്ല നിര്‍മ്മിതി കേന്ദ്രയ്ക്കാണ്. നിര്‍മ്മിതി കേന്ദ്ര തന്നെ പൂര്‍ണ്ണമായും മണ്ണില്‍ കുഴച്ചു പണികഴിപ്പിച്ച മണ് വീടിന്റെയും ക്രെഡായുടെ കെട്ടിടത്തിന്റെയും സമീപത്തുതന്നെയാണ് ഗ്രൗണ്ടിന്റെയും നിര്‍മ്മാണം. ഗ്രൗണ്ടിന്റെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എം.പി ഫണ്ടില്‍ നിന്നും 60.20 ലക്ഷം രൂപ ജില്ല ആസൂത്രണ സമിതി നിര്‍മ്മിതി കേന്ദ്രയ്ക്ക് നല്കി. ഗ്രൗണ്ടിന്റെ ഭാഗമായ സ്റ്റേജ് ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെയും കവേഡ് സ്റ്റേജിന്റെയും സംക്ഷിപ്ത രൂപത്തിലായിരിക്കും. ഇരുമ്പ് കൊണ്ടുള്ള വലിയ കമാനത്തോട് ബന്ധിപ്പിച്ച് നിലം തൊടാത്ത കൂടാരത്തിന്റെ മാതൃകയിലായിരിക്കും സ്റ്റേജിന്റെ മേല്‍ക്കൂര.
ഗ്രൗണ്ടിനു ചുറ്റും ഗ്രീന്‍ ഫെന്‍സിംഗ് ചെയ്ത് വേര്‍തിരിക്കും കൂടാതെ സിവില്‍ സ്റ്റേഷനില്‍ നിന്നും ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിനായി ഗേറ്റും നിര്‍മ്മിക്കും. കളക്ടറേറ്റിന്റെ സുരക്ഷ മുന്‍നിര്‍ത്തിയും പൊതുജനങ്ങള്‍ക്ക് സ്വതന്ത്രമായി ഗ്രൗണ്ട് ഉപയോഗിക്കാവുന്ന രീതിയിലുമാണ് നിര്‍മ്മാണം. പൊതു ജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ നടക്കുന്നതിനായി ഗ്രൗണ്ടിന് ചുറ്റുമായി 320 മീറ്റര്‍ നീളത്തില്‍ ടെയില്‍ ഇട്ട നടപ്പാത നിര്‍മ്മിക്കും. ചെടികളും പുല്ലും നനയ്ക്കുന്നതിന് വെള്ളം റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ഡ്രെയിനിലൂടെ താഴേക്ക് പതിക്കുന്ന വെള്ളം കുളത്തില്‍ ശേഖരിച്ച് വീണ്ടും ഉപയോഗിക്കും. വേനല്‍ക്കാലത്തും മറ്റും ജലദൗര്‍ലഭ്യം നേരിടുന്നതിനായി മണിക്കൂറില്‍ എണ്ണായിരം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്ന കുഴല്‍ കിണര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഇപ്പോള്‍ ജില്ല പഞ്ചായത്തിന് എതിര്‍വശത്തുള്ള ഗേറ്റ് ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് മാത്രമാക്കും. ജില്ല പഞ്ചായത്തിന്റെ ഗേറ്റിനു എതിര് വശത്തായി വലിയ കമാനങ്ങളോടുകൂടിയ വലിയ പ്രവേശനകവാടം നിര്‍മ്മിക്കും. കവാടത്തിലൂടെ പ്രവേശിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ പാര്‍ക്കിംഗ് ഏരിയ നിര്‍മ്മിക്കും. സിവില്‍ സ്റ്റേഷനിലെ ഏതു ഗേറ്റില്‍ നിന്നും പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും അനായാസം പാര്‍ക്കിംഗ് ഏരിയയിലേക്കും തിരിച്ചും തടസമൊന്നും കൂടാതെ സഞ്ചരിക്കാനാകും. സിവില്‍ സ്റ്റേഷന് വളപ്പില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ കോഫീ ഹൗസിന്റെയും നിര്‍മ്മാണച്ചുമതല നിര്‍മ്മിതി കേന്ദ്രയ്ക്കാണ്. സ്വാതന്ത്ര്യ ദിന റിപ്പബ്ലിക് ദിന പരേഡുകള്‍ കള്‍ക്ക് ഗ്രൗണ്ട് വേദിയാകും. ജനുവരി 26 ന് മുന്‍പായി ഗ്രൗണ്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: