തിരുവിതാംകൂറിലെ രാജവാഴ്ചയെയും ജനായത്തത്തെയും സമന്വയിപ്പിച്ച രാജര്‍ഷിയായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. ഭരണാധികാരികള്‍ക്കും സാധാരണക്കാര്‍ക്കും ഉത്തമമായ മാതൃകയായിരുന്നു അദ്ദേഹം. മഹാരാജാവെന്ന പദവി പേരിനൊപ്പം ചേര്‍ന്നുനിന്നപ്പോഴും സാധാരണക്കാരനില്‍ സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു. ആ അസാധാരണ വ്യക്തിത്വമാണ് എന്നെ അദ്ദേഹത്തോട് അടുപ്പിച്ചത്. ജനസംഘത്തിന്റെ പ്രവര്‍ത്തനവുമായി തലസ്ഥാന നഗരിയില്‍ എത്തിയപ്പോള്‍ പരിചയപ്പെടാന്‍ കഴിഞ്ഞ അത്യപൂര്‍വ വ്യക്തിത്വത്തിന് ഉടമയായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിനോടൊപ്പമാണ് ഉത്രാടം തിരുനാളിനെ പരിചയപ്പെട്ടത്. ആ പരിചയവും സ്നേഹവും ഉദാരതയും നാടുനീങ്ങുവോളം അദ്ദേഹം ആവോളം പ്രകടിപ്പിച്ചിരുന്നു.
കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നപ്പോള്‍ അനവധി തവണ പട്ടത്തെ കൊട്ടാരത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെ സന്ദര്‍ശിക്കുവാന്‍ അവസരം കിട്ടിയിട്ടുണ്ട്. ആ സ്നേഹവായ്പിന് മുന്നില്‍ ഞാന്‍ പലപ്പോഴും നമ്രശിരസ്കനായി നിന്നിട്ടുണ്ട്. രാജവാഴ്ചയെയും ജനായത്തത്തെയും ഒരുപോലെ കണ്ടു. രാജഭരണം പോയെങ്കിലും രാജകീയമായ ആദരവ് സമൂഹം അദ്ദേഹത്തിന് കല്പ്പിച്ചു നല്കി. രാജകീയബന്ധനങ്ങളില് പ്പെടാതെ സാധാരണക്കാരോട് ഇടപഴകുന്നതില്‍ ആ മഹാവ്യക്തിത്വം ചാരിതാര്‍ഥ്യം കണ്ടു. ഓണം തുടങ്ങിയ വിശിഷ്ട ദിവസങ്ങളില്‍ ആദിവാസി വിഭാഗങ്ങള്‍ വനവിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ മുഖം കാണിച്ചിരുന്നു. കൗതുകത്തോടെ വനവാസികള്‍ കാഴ്ചവച്ച ഇഷ്ടവിഭവങ്ങളുടെ രുചി അദ്ദേഹം അനുഭവിച്ചറിഞ്ഞു. ഉദാരശീലനായ ഭരണകര്‍ത്താവിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായത്.
അതിഥി സത്കാരത്തില്‍ ഉത്രാടം തിരുനാള്‍ തമ്പുരാന് എപ്പോഴും ഉദാരതയാണ് കാണിച്ചിട്ടുള്ളത്. അദ്ദേഹം നല്കിയ രാജമുദ്രയും ഓണവില്ലുകളും കന്യാകുമാരിയുടെ പഴയകാലത്തെ അപൂര്‍വ ചിത്രവും ഞാന്‍ വീട്ടില്‍ ഭദ്രമായി തന്നെ കരുതിവച്ചിട്ടുണ്ട്. അതിലൂടെ എല്ലാം കാണുന്നത് ഉദാരചരിതനായ ഭരണാധിപന്റെ സ്നേഹവായ്പാണ്. ഭാരതീയ സംസ്കാരത്തിലും ചരിത്രത്തിലുമുള്ള ഉത്രാടം തിരുനാള്‍ തമ്പുരാന്റെ അവഗാഹം പലപ്പോഴും ഇരുത്തിചിന്തിപ്പിച്ചിട്ടുണ്ട്. വേദോപനിഷത്തുക്കളിലെ ചിന്താശകലങ്ങള്‍ സരളതയോടെ എടുത്തുപയോഗിക്കുമായിരുന്നു. വേദാന്തം ആധികാരികമായി അദ്ദേഹം പറയുന്നത് എന്നെ കൂടുതല്‍ വേദാന്ത തത്ത്വചിന്തകളിലേക്കിറങ്ങാന് പ്രേരിപ്പിച്ചു. സനാതന ദര്‍ശനങ്ങളില്‍ അതീവതത്പരനായിരുന്നപ്പോഴും മറ്റ് മതതത്ത്വങ്ങളോട് അദ്ദേഹം ആദരവ് കാണിച്ചു. അമൃതാനന്ദമയീ ദേവി തലസ്ഥാനത്തെത്തുമ്പോഴെല്ലാം കുടുംബാംഗങ്ങളോടൊത്ത് അമ്മയെ കാണാനും അനുഗ്രഹം വാങ്ങാനും കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നതിനും അതീവ താത്പര്യമാണ് അദ്ദേഹം കാണിച്ചിരുന്നത്. അമ്മയ്ക്ക് വിദേശരാജ്യങ്ങളില്‍ ആദരവ് കിട്ടുമ്പോള്‍ ഭാരതത്തിലെ മാതൃത്വമാണ് ലോകാദരം നേടുന്നതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തിയിട്ടുണ്ട്.
മഹാരാജാവിനോടൊപ്പം നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പലപ്പോഴും ചെറിയ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ മഹത്ത്വം അദ്ദേഹം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടത്തെക്കാള്‍ സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്ന ചെറിയ പരിപാടികള്‍ അങ്ങേയറ്റം സന്തോഷവും തൃപ്തിയും നല്‍കാറുണ്ടെന്ന കാര്യം അദ്ദേഹം മറച്ചുവച്ചില്ല. ജീവിതത്തില്‍ ഇത്രയേറെ സമയക്ലിപ്തതയും ആചരണത്തിലെ ചിട്ടയും പുലര്‍ത്തുന്ന അദ്ദേഹത്തെ ഞാന്‍ അദ്ഭുതത്തോടെയാണ് കണ്ടിട്ടുള്ളത്. പരിപാടികളിലോരോന്നിലും സമയകൃത്യത അദ്ദേഹം നിഷ്കര്‍ഷിക്കാറുണ്ട്. മാത്രമല്ല വൈകിട്ട് 6.30ന്റെ പൂജ കണക്കാക്കി എത്ര വലിയ പരിപാടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. പ്രാര്‍ഥനയാണ് ജീവിതത്തിന്റെ ഊര്‍ജമെന്ന് അദ്ദേഹം പലപ്പോഴും ഓര്‍മപ്പെടുത്തിയത് എനിക്കും കരുത്തായി. മനസ്സ് വ്യാകുലപ്പെടുമ്പോഴൊക്കെ പ്രാര്ഥിക്കുവാന് അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. പ്രാര്‍ഥന ചൊല്ലുമ്പോള്‍ എഴുന്നേല്‍ക്കണമെന്ന പതിവ് രീതി തന്നെ അദ്ദേഹം തിരുത്തി. പ്രാര്‍ഥന മനസ്സിനെയും ശരീരത്തെയും സ്വസ്ഥമാക്കി ഇരുന്നാകണമെന്നതാണ് ഭാരതീയ രീതിയെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു.
രാജകീയ പ്രൗഢി വിട്ട് സാധാരണക്കാരിലേക്ക് ഇറങ്ങിയ രാജകുമാരനായ ഉത്രാടം തിരുനാള്‍ തമ്പുരാന് രാജവാഴ്ചയും ജനാധിപത്യവും ഒരേ നാണയത്തിന്റെ തന്നെ മുദ്രകളായാണ് നമ്മെ ഓര്‍മപ്പെടുത്തിയത്. എല്ലാ രാഷ്ട്രീയക്കാരോടും സൗഹൃദവും സമാനതയും കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ മികവ് നിസ്തുലമാണ്. ജീവിതത്തില്‍ ഒരിക്കലും വോട്ടുചെയ്തില്ല. അതിനദ്ദേഹം പറഞ്ഞ ന്യായം ഏവര്‍ക്കും സ്വീകാര്യവുമായിരുന്നു. വോട്ടു ചെയ്താല്‍ ആരോടെങ്കിലും കക്ഷി ചേരേണ്ടി വരും. എല്ലാവരോടും തുല്യതയെങ്കില്‍ കക്ഷി ചേര്‍ന്ന് വോട്ടു ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
എന്നാല്‍ മികച്ച ഭരണാധികാരിയെന്ന നിലയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു. കവടിയാര്‍ കൊട്ടാരത്തിലെത്തിയ നരേന്ദ്രമോദി ഭാരതത്തിന്റെ വികസനമോഹങ്ങളാണ് തമ്പുരാന്റെ മുന്നില്‍ അവതരിപ്പിച്ചത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോകത്തിനു മുന്നില്‍ സര്‍വാദരം നേടുമെന്നതില്‍ തമ്പുരാന് സംശയമുണ്ടായിരുന്നില്ല. തമ്പുരാന്റെ ആശകളും പ്രതീക്ഷകളും സഫലമാക്കാന്‍ നമുക്ക് പ്രയത്നിക്കാം. അതാണ് അദ്ദേഹത്തോട് ചെയ്യുന്ന നമ്മുടെ പ്രതിജ്ഞാബദ്ധത.
ഒ. രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: