കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിനുശേഷം യുവതി മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥകാരണം കണ്ടെത്തുന്നതിനും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഭര്‍ത്താവും മാതാപിതാക്കളും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാറമ്പുഴ കൊശമറ്റം കോളനിയില്‍ കോരായിപറമ്പില് കെ.തമ്പിയുടെ മകളും ചെത്തുതൊഴിലാളിയായ പ്രദീപ് ജെ.കൃഷ്ണന്റെ ഭാര്യയുമായ മാളൂട്ടി (19)യാണ് ചികിത്സാപിഴവ് മൂലം മരിച്ചത്. കേസന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞമാസം 25ന് വൈകിട്ട് 5മണിക്കാണ് മാളൂട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ബിപി കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിറ്റേന്ന് രാവിലെ 6.21ന് കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു. വാര്‍ഡില്‍ കിടത്തി നാലാംദിവസം ഒരു ഗുളിക നല്‍കിയശേഷം മാളുവിന്റെ ശരീരമാസകലം തടിച്ചുപൊങ്ങുകയും പനിബാധിക്കുകയും ചെയ്തു. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണുണ്ടായത്. പിന്നീട് ഇഞ്ചക്ഷന് എടുത്തതിന് ശേഷം ശരീരം വീര്‍ത്ത് പൊങ്ങുകയും കൈകാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയും ചെയ്തു. ഈ വിവരം അറിയിച്ചപ്പോള്‍ വനിതാ ഡോക്ടര്‍ ‘മാളൂട്ടി ഷോ കാണിക്കുകയാ’ ണെന്ന് പറഞ്ഞ് അവഹേളിക്കുകയായിരുന്നു. പിന്നീട് ലേബര്‍ റൂമില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. കാഷ്വാലിറ്റിയിലേക്ക് മാറ്റിയെങ്കിലും മാളൂട്ടി മരിച്ചു.
മരുന്ന് മാറി നല്കിയതാകാം മരണകാരണമെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. ശരിയായ ചികിത്സ നല്കിയിരുന്നെങ്കില് മാളൂട്ടിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഡോക്ടര്‍ മാരുടെ അലംഭാവമാണ് മരണത്തിലേക്ക് നയിച്ചത്. വനിതാ ഡോക്ടര്‍മാര്‍ അടക്കമുള്ള വരുടെ ഇടപെടലുകള്ക്രൂരമാണെന്ന് ഇതിനു മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാളൂട്ടിയുടെ മരണത്തിന് മുമ്പ് സ്വകാര്യ ലാബില്‍ മൂത്രം പരിശോധിച്ചതിന്റെ പരിശോധനാഫലം മരണശേഷം ബന്ധുക്കള്‍ അറിയാതെ ഡോക്ടര്‍ ഗിരിജ നേരിട്ട് വാങ്ങിയതിലും ദുരൂഹതയുണ്ട്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയൂകയുള്ളൂവെന്നാണ് പൊലീസ് നിലപാട്. മാളൂട്ടിക്ക് ഹൃദ്രോഗമുണ്ടായിരുന്നുവെന്ന് പ്രചാരണം നടത്തി കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: