പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രാബല്യത്തില്‍ വരുമ്പോള്‍ തീരദേശ സംരക്ഷണത്തിനും പശ്ചിമഘട്ട സംരക്ഷണത്തിനും വേണ്ട നിയമങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. 1991 ല്‍ തീരദേശ പരിപാലനനിയമം പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തെങ്കിലും പശ്ചിമഘട്ട സംരക്ഷണ നിയമം അപ്പോഴും കൂട്ടിച്ചേര്‍ത്തിരുന്നില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷാണ് ഈ നിയമം നടപ്പിലാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് 2010 ല്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മറ്റിയെ ഏല്‍പ്പിക്കുന്നത്. പശ്ചിമഘട്ടത്തിലെ വനം കൊള്ളക്കാരും കയ്യേറ്റക്കാരും ഗ്രാനൈറ്റ് ക്വാറി ഉടമകളും കല്‍ക്കരി, ഇരുമ്പയിര് ഖാനിക്കാരും പാറമടക്കാരും മെറ്റല്‍ ക്രഷര്‍ ഉടമകളും റിസോര്‍ട്ട്-ഹോട്ടല്‍ മാഫിയകളും തടി വ്യവസായികളും വന്‍കിട കുടിവെള്ള കമ്പനിക്കാരും അനധികൃതമായി വനഭൂമി കൈവശം വച്ചിരിക്കുന്ന മതമേധാവികളും പക്ഷേ പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ ഭയപ്പെട്ടിരുന്നു. 2011 ല്‍ പ്രൊഫ.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴേക്കും പരിസ്ഥിതി വനം വകുപ്പു മന്ത്രിയ്ക്ക് സ്ഥാനചലനം വന്നിരുന്നു. ഈ റിപ്പോര്‍ട്ട് വെളിച്ചം കാണുവാന്‍ ദല്‍ഹി ഹൈക്കോടതിക്കും ദേശീയ വിവരാവകാശ കമ്മീഷനും പിന്നെ ഇടപെടേണ്ടതായി വന്നത് അതുകൊണ്ടാണ്.
പ്രൊഫ.മാധവ് ഗാഡ്ഗില്‍ ദേശീയ വന നയം, ജല നയം, ആദിവാസി വനാവകാശ നിയമം, പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥ, മഴയുടെ അളവ്, ഭൂചലന സാധ്യത, ജൈവവൈവിധ്യം, കാടിന്റെ തുണ്ടംവല്‍ക്കരണം, ബഫര്‍ സോണുകള്‍, ആന-പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപഥം, വനമേഖലകളുടെ പ്രത്യേകതകള്‍, വന്‍കിട അണക്കെട്ടുകളുടെ ആധിക്യം, മറ്റ് ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്തല്‍, ഔഷധസസ്യം, മത്സ്യം, പക്ഷി എന്നിവയുടെ വൈവിധ്യം, സുസ്ഥിര കൃഷി രീതികള്‍, പ്രാദേശിക-തദ്ദേശീയ ജീവജാലങ്ങള്‍, പ്രൊണോബ് സെന്‍ കമ്മറ്റിയുടെ 2000 ത്തിലെ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് സോണ്‍ വിഭജനം, മോഹന്‍ റാം കമ്മറ്റി റിപ്പോര്‍ട്ട്, ദേശീയ വന്യജീവി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍, സുപ്രീംകോടതി വിധികള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം കണക്കിലെടുത്ത് ജനകീയമായി എങ്ങനെ പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കാം എന്ന നിര്‍ദ്ദേശങ്ങളോടെയാണ് സമര്‍പ്പിച്ചത്. എന്നാല്‍ പശ്ചിമഘട്ടത്തിലെ “ഗുണഭോക്താക്കള്‍” (യഥാര്‍ത്ഥ കര്ഷകരല്ലാത്തവര്) റിപ്പോര്‍ട്ടിനെതിരെ തിരിയുകയും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിലാണ് ശൂന്യാകാശ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് എങ്ങനെ പ്രായോഗികമായി നടപ്പാക്കാമെന്ന അജണ്ടയുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2012 ല്‍ നിയമിച്ചത്.
ഉപഗ്രഹ പഠനങ്ങളുടെ പശ്ചാത്തലത്തിലും പ്രൊഫ.മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തെറ്റാണെന്നുമുള്ള നിഗമനത്തിലും ജലസംരക്ഷണം, നദികളുടെ ഉത്ഭവം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണ നിയമം, വന്യജീവി സംരക്ഷണം, 1980 ലെ വനനിയമം, ആദിവാസി വനാവകാശ നിയമം, 1986 ലെ പരിസ്ഥിതി നിയമം, സുസ്ഥിര കാര്‍ഷിക രീതികള്‍, മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍, ഖാനന നിയന്ത്രണം, പശ്ചിമഘട്ടത്തിലെ വന്‍കിട ഡാമുകള്‍ മൂലമുള്ള പ്രശ്നങ്ങള്‍, പാറമടകള്‍ വരുത്തിത്തീര്‍ക്കുന്ന വനനാശം, വനം കയ്യേറ്റം, തടികടത്ത്, അനധികൃത റോഡ്-റെയില്‍ നിര്‍മാണം എന്നിവയെല്ലാം അവഗണിച്ചുകൊണ്ട് അശാസ്ത്രീയമായ ജനാധിപത്യ വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഡോ.കസ്തൂരിരംഗന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. ദൗര്‍ഭാഗ്യവശാല്‍ ഡോ.കസ്തൂരി രംഗന് റിപ്പോര്‍ട്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. ഈ അശാസ്ത്രീയ റിപ്പോര്‍ട്ട് പ്രകാരം നടപ്പാക്കാനുദ്ദേശിക്കുന്ന വളരെ ലഘുവായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ പശ്ചിമഘട്ടത്തില്‍ നടപ്പാക്കുന്നതിനെതിരെയാണ് ഒരു ന്യൂനപക്ഷ മതവിഭാഗവും സംസ്ഥാനത്തെ ഒരു പ്രാദേശിക പാര്‍ട്ടിയും കലാപക്കൊടിയുമായി തെരുവ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ വെളിച്ചത്തില്‍ വനം കയ്യേറ്റങ്ങളും കളവുകളും സംബന്ധമായ ഫയലുകള്‍ ഫോറസ്റ്റ് ഓഫീസ് കത്തിച്ച് ഇല്ലാതാക്കി, ജീപ്പ്പുകള്‍ കത്തിച്ചു, വനപാലകരെ ആക്രമിച്ചു. ഒരു മതമേലദ്ധ്യക്ഷന് ജനങ്ങള്‍ നക്സലൈറ്റുകളാകുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് പള്ളിവികാരി അടക്കമുള്ളവര്‍ നേതൃത്വം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസനും സിപിഐ(എം)സെക്രട്ടറി പിണറായി വിജയന് എന്നിവരും മെത്രാസന മന്ദിരങ്ങള്‍ കയറിയിറങ്ങുന്നു! നിരപരാധികളെ കേസില്‍ കുടുക്കുന്നുവെന്ന് ബിഷപ്പ് നേതാക്കളോട് പരാതി പറയുന്നു.
സത്യത്തില്‍ കേന്ദ്ര വനനിയമം, കേന്ദ്ര പരിസ്ഥിതി നിയമം, വനാവകാശ നിയമം, വനനയം, പരിസ്ഥിതി നയം, വന്യജീവി സംരക്ഷണ നിയമം, കേന്ദ്ര ഖാനന നിയമം, ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പരിസ്ഥിതി സംരക്ഷണം, സുപ്രീംകോടതി വിധികള്‍, ഇതിലൊന്നും വിശ്വസിക്കാതിരിക്കുകയും അത് നടപ്പിലാക്കുന്നതിനെതിരു നില്‍ക്കുകയും ചെയ്യുകയല്ലേ ഗാഡ്ഗില്‍-കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ക്കെതിരെ സമരം ചെയ്യുന്നവരുടെ ലക്ഷ്യം? സമരക്കാരെ തൃപ്തിപ്പെടുത്തുവാന്‍ ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മറ്റൊരു സമിതിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ അതിലെ ചില അംഗങ്ങള്‍ കസ്തൂരി രംഗന് ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയ (പരിസ്ഥിതി ലോലം)യായി പ്രഖ്യാപിച്ച 123 വില്ലേജുകളില്‍ 100 ഉം പിന്‍വലിക്കുമെന്നും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ വേണ്ടെന്ന് നിര്‍ദ്ദേശിക്കുമെന്നും (ഇഎഫ്എല്‍ ഈ കമ്മറ്റിയുടെ പരിഗണനയിലില്ലാത്ത വസ്തുതയാണ്)പ്രഖ്യാപിച്ച് തങ്ങളെ നിയോഗിച്ചവരോട് കൂറ് പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തില്‍ നടക്കുന്ന ഭരണവും ഭരണരീതിയും ഇക്കാര്യങ്ങളിലൂടെ വളരെ വ്യക്തമാണ്. മറ്റു ജീവജാലങ്ങള്‍ക്കൊപ്പം ഒരു ജീവിയാണ് മനുഷ്യനെന്ന് ഉള്‍ക്കൊള്ളുവാനുള്ള മാനസികാവസ്ഥപോലും ഇതോടനുബന്ധിച്ച് ഹര്‍ത്താല്‍ നടത്തിയ പാര്ട്ടിക്കില്ലെന്നതും എല്ലാം മനുഷ്യനുവേണ്ടിയാണെന്ന ആക്രോശവും പശ്ചിമഘട്ടത്തിന്റെ നാശത്തിലേയ്ക്കാണ് പോകുന്നതെന്ന കാര്യം വളരെ വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമഘട്ടം ഇടിച്ചുനിരത്തിയാല്‍ എന്തു സംഭവിക്കുമെന്നത് പരിശോധിക്കുന്നത് നന്നായിരിക്കും.
പശ്ചിമഘട്ടത്തിലെ വനങ്ങളാണ് മഴവെള്ളം മണ്ണിലേക്ക് കൂടുതലായി അരിച്ചിറങ്ങുവാന്‍ സഹായിക്കുന്നത്. ഈ ജലമാണ് വേനല്‍ക്കാല നീരൊഴുക്കായി കേരളത്തിലെ നദികളിലൂടെ താഴോട്ടൊഴുകുന്നത്. വനം കുറയുന്നതനുസരിച്ച് മഴക്കാലത്ത് മഴവെള്ളം ഭൂമിയ്ക്കടിയിലെ ഭൂഗര്‍ഭ ജലത്തിലെത്തുന്നതിന് പകരം നദികളിലൂടെ 48 മണിക്കൂറിനുള്ളില്‍ തന്നെ കടലിലെത്തുന്നു. അണക്കെട്ടുകള്‍ ഞൊടിയിടയില്‍ നിറയുന്നതിന് കാരണമായി മാറുന്നു. മഴക്കാലത്ത് തന്നെ ഇവ തുറന്നുവിടേണ്ടതായും വരുന്നു. ഇത് തെളിയിക്കുന്നതാണ് 780 മെഗാവാട്ട് വൈദ്യുതി ഉള്‍പ്പാദന ശേഷിയുള്ള ഇടുക്കിയില്‍നിന്നും വെറും 273 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദനമേ നടക്കുന്നുള്ളൂവെന്നത്. അണക്കെട്ടിലെത്തേണ്ട ജലം വനനശീകരണം മൂലം ഭൂമിയില്‍ അരിച്ചിറങ്ങാതെ കുത്തിയൊലിച്ചുപോകുന്നതാണിതിന് കാരണം. ഈ മേഖലയിലെ ഏലമല കാടുകള്‍ അടിക്കാടുകള്‍ വെട്ടി ഏലം കൃഷിയ്ക്ക് നല്‍കിയത് അടിക്കാടും മേല്‍ക്കാടും ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു എന്നതാണ് വാസ്തവം. എന്നാല്‍ വെറും 37.5 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയില്‍നിന്നും 32.5 മെഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിക്കപ്പെടുന്നുണ്ടുതാനും. കാരണം ഈ ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശം തമിഴ്നാട്ടിലെ സംരക്ഷിത കാടുകളാണെന്നതാണ് സത്യം.
ഇനി പശ്ചിമഘട്ടത്തിലെ പാറമടകളുടെ കാര്യം. ഒരു പാറമടയുണ്ടാകുമ്പോള് പശ്ചിമഘട്ടത്തിന് എന്ത് സംഭവിക്കുന്നു? പ്രധാനമായും പ്രാദേശിക സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുന്നു. ഇത് ഭൂചലനത്തിനും ഉരുള്‍പൊട്ടലിനും കാരണമാകുന്നു. പാറപൊട്ടിക്കലുമായി ഉണ്ടാകുന്ന പ്രകമ്പനം വീടുകള്‍ക്കും വനപ്രദേശത്തിനും ദോഷം ചെയ്യുന്നു. വായു മലിനീകരണം രൂക്ഷമാകും. ഹൈറേഞ്ചിലെ ജലവിതാനം കൂടുതല്‍ ഭൂമിക്കടിയിലേക്ക് ഊഴ്ന്നിറങ്ങുന്നു. ഇത് നദികളുടെ ഉറവകളും ഭൂഗര്‍ഭ ജല വിതാനവുമായുള്ള ബന്ധം വിഛേദിക്കുന്നു. കൂടുതല്‍ വരള്‍ച്ചക്ക് ഇത് കാരണമാകുന്നു. നദികളിലെ ഒഴുക്ക് കുറയുന്നു. ഇതുമൂലം നദികളുടെ കരഭൂമി കൂടുതല്‍ പ്രത്യക്ഷപ്പെടുകയും രൂക്ഷമായ കയ്യേറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. പ്രകമ്പനംകൊണ്ട് ജലം കൂടുതല്‍ താഴ്ന്ന് പോകുന്നതിനാല്‍ കൂടുതല്‍ വനവൃക്ഷങ്ങള്‍ ഉണങ്ങുന്നതിന് വഴിവയ്ക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഉയരം പാറപൊട്ടിച്ച് കുറയുമ്പോള്‍ കാറ്റിന്റെ ദിശയ്ക്ക് മാറ്റം വരുന്നു. മഴ കുറയുന്നു. തമിഴ്നാട്ടില്‍ നിന്നും വേനല്‍ക്കാലത്തുള്ള ചൂടു തരംഗത്തിന് വനവും വനമേഖലയും കൂടുതല്‍ വിധേയമാകുന്നു. രൂക്ഷമായ വരള്‍ച്ചയിലേയ്ക്കും ജലക്ഷാമത്തിലേയ്ക്കും ഇതുവഴിവയ്ക്കുന്നു. കാലാവസ്ഥ മാറുന്നു. പശ്ചിമഘട്ട മലകള്‍ അപ്രത്യക്ഷമാകുമ്പോള്‍ മഴവെള്ളം സാധാരണ ഒഴുകിവരുന്നതിന്റെ ദിശമാറുന്നു. പല നദികളിലൂടെയും പാറ കൊണ്ടുപോകുവാന്‍ വെട്ടുന്ന റോഡുകള്‍ കൂടുതല്‍ വനനശീകരണം ഉണ്ടാക്കുന്നു. വാഗമണ്ണില്‍ നിയന്ത്രണങ്ങളില്ലെങ്കില്‍ മീനച്ചിലാര്‍ വറ്റിവരളും. ഇന്ന് പശ്ചിമഘട്ടത്തില്‍നിന്നും തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന നദികളായ കബനി, ഭവാനി, പാമ്പാര്‍ എന്നിവ കൂടാതെ കൂടുതല്‍ നദികള്‍ തമിഴ്നാട്ടിലേയ്ക്ക് ഒഴുകും. ശക്തമായ പാറപൊട്ടിയ്ക്കല്‍ അണക്കെട്ടുകള്‍ക്ക് വന്‍ ഭീഷണിയാണ്. ഇന്ന് മുല്ലപ്പെരിയാറിനെ ജലബോംബായി കാണുമ്പോള്‍ മറ്റ് 40 അണക്കെട്ടുകളും കാലക്രമേണ ജലബോംബുകളായി മാറും എന്നു മനസ്സിലാക്കണം.
താല്‍ക്കാലിക ലാഭത്തിനായി, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന പ്രാദേശിക പാര്‍ട്ടികളും കയ്യേറ്റഭൂമി സംരക്ഷിക്കുവാന്‍ കേരളത്തിന്റെ കാലാവസ്ഥ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്ന ചില ന്യൂനപക്ഷ സ്ഥാപനങ്ങളും ഒന്നു മനസ്സിലാക്കണം. പശ്ചിമഘട്ടത്തെ ആശ്രയിച്ച് മൂന്ന് കോടിയിലധികം ആളുകളാണ് കേരളത്തിലെ ഇടനാട്ടിലും തീരപ്രദേശത്തുമായി ജീവിക്കുന്നത്. ഇവരുടെ കുടിവെള്ളം മുട്ടിച്ച് കാലാവസ്ഥ മാറ്റി മറിച്ച് പശ്ചിമഘട്ടം കൈപ്പിടിയിലൊതുക്കുവാനാണ് ലക്ഷ്യമെങ്കില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം പേരും നിങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങും. സംസ്ഥാനത്തെ ഒരു കലാപഭൂമിയാക്കരുതെ. ഊഹാപോഹങ്ങളുടെ പേരില്‍ നിങ്ങള്‍ നടത്തുന്ന സമരം അനീതിയാണ്. തീരദേശ സംരക്ഷണ നിയമം, നെല്‍വയല്‍-തണ്ണീര്‍ത്തടനിയമം, ഭൂവിനിയോഗ നിയമം, വീടുവയ്ക്കുന്നതിനുള്ള നിയമം, പാറപൊട്ടിക്കല്‍ നിയമം, പരിസ്ഥിതി നിയമം തുടങ്ങി ഒട്ടനവധി നിയമങ്ങള്‍ ഇടനാട്ടിലും തീരപ്രദേശങ്ങളിലും നിലവിലുണ്ട്. ഇവിടെയുള്ളവര്‍ ഈ നിയമങ്ങള്‍ അനുസരിച്ചും ഭാരത സര്‍ക്കാരിനെ അനുസരിച്ചും തന്നെയാണ് ജീവിക്കുന്നത്. ആരും സര്‍ക്കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും നശിപ്പിക്കുന്നില്ലല്ലോ. ഭാരതത്തിലെ നിയമങ്ങളെ അസ്ഥിരപ്പെടുത്തുവാനുള്ള ചില വിഭാഗങ്ങളുടെ ശ്രമം അതിഭീകരമായ സ്ഥിതിവിശേഷമുണ്ടാക്കും. വനഭൂമി കയ്യേറ്റം ന്യായീകരിക്കുന്നത് രാജ്യദ്രോഹപരമാണ്. ആത്യന്തികമായി പശ്ചിമഘട്ടം സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ ഹൈറേഞ്ചിലെ കൃഷിയും ജീവിതവും സാധ്യമാകൂ എന്ന തിരിച്ചറിവ് എല്ലാവര്ക്കും ഉണ്ടാകണം. അക്രമം വെടിഞ്ഞ് സമാധാന പാത തെരഞ്ഞെടുക്കണം.
ഡോ.സി.എം.ജോയി
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: