നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തോടെ മാനവരാശിക്ക് നഷ്ടപ്പെട്ടത് ഒരു ഇതിഹാസ നായകനെയാണ്. ഗാന്ധിജിക്കുശേഷം ഗാന്ധിയന്‍ സമരമുറകളുടെ ഏറ്റവും വലിയ പ്രയോക്താവായിരുന്നു അദ്ദേഹം. ഭാരതം പരമോന്നത ബഹുമതിയായ ഭാരതരത്നം നല്കി ആദരിച്ച രണ്ടു വിദേശികളില്‍ ഒരാളായിരുന്നു ആഫ്രിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്ന ഇരുണ്ട വന്‍കരയുടെ വിമോചകനായ ഈ ജനനേതാവ്. നമ്മുടെ നാടിന്റെ ഉറ്റതോഴനായിരുന്ന അദ്ദേഹം ജയില്‍മോചിതനായശേഷം ആദ്യമായി സന്ദര്‍ശിച്ച വിദേശരാജ്യം ഇന്ത്യയായിരുന്നു. സ്വാതന്ത്ര്യം അമൃതും ജീവിതവും ദൈവവുമാണെന്ന് ഉദ്ഘോഷിച്ച മണ്ടേല വിടവാങ്ങുമ്പോള്‍ ആഫ്രിക്കന്‍ പുതുയുഗത്തിന്റെ അടിവേരുകള്‍ എത്തിനില്‍ക്കുന്നത് ഗാന്ധിയന്‍ ചിന്തയുടെ അസ്ഥിവാരമുറപ്പിച്ച ഭാരതീയതയിലാണെന്ന സത്യം നാം ഉറക്കെ ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. ഗാന്ധിജിയ്ക്കുശേഷം അഹിംസയുടെ മൂര്‍ത്തിമത്ഭാവമായി മാറിയ ഈ കറുത്തമുത്ത് കണ്ണടയ്ക്കുമ്പോഴേക്കും മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും വെള്ളക്കാരില്‍നിന്നും മോചിതരായി കഴിഞ്ഞിട്ടുണ്ട്.
നിറത്തിന്റെപേരില് മനുഷ്യനെ അടിച്ചമര്‍ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന കറുത്തനീതിക്കെതിരെ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ പോരാട്ടം നടത്തി വിജയക്കൊടി പാറിച്ചതുകൊണ്ടാണ് ലോകം മണ്ടേലയ്ക്കുമുന്നില് ശിരസ്സ് നമിക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നെല്‍സണ്‍ മണ്ടേലയുടെ വാക്കുകള്‍ ഇപ്രകാരം ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. “സ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴി ഒരിടത്തുമില്ല. അഭിലാഷങ്ങളുടെ കുന്നിന് മുകളിലെത്താന്‍ നമ്മളില്‍ പലര്‍ക്കും മരണത്തിന്റെ നിഴല്‍വീണ താഴ്വരയിലൂടെ കടന്നുപോകേണ്ടിവരും.” ലോകമെമ്പാടും സ്വാതന്ത്ര്യത്തിനുവേണ്ടി അഭിലഷിക്കുന്ന ജനങ്ങള്‍ക്കുമുന്നില്‍ സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും പാതയൊരുക്കി പ്രത്യാശ പകര്‍ന്നു നല്കുന്ന വാക്കുകളാണിവ. സഹനസമരത്തിന്റെയും സമര്‍പ്പണത്തിന്റെയും കര്‍മ്മകാണ്ഡമാണ് പോരാട്ടമെന്നത് നെല്‍സണ്‍ മണ്ടേല തന്റെ ജിവിതം സാക്ഷിയാക്കി സ്വയം തെളിയിച്ചിട്ടുള്ളതാണ്.
വര്‍ണ്ണവെറി കടപുഴക്കി എറിഞ്ഞ് സഹജീവികളുടെ ആത്മാഭിമാനം വീണ്ടെടുക്കാനായി ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം നാടിനായി സമര്‍പ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. മണ്ടേലയുടെയും മഹാത്മജിയുടേയും തത്വാധിഷ്ഠിതവും ധര്‍മ്മാധിഷ്ഠിതവുമായ സമരമാര്‍ഗം മാനവരാശിക്കൊന്നാകെ ഇന്നും വഴികാട്ടിയായി ചരിത്രത്തില്‍ ജ്വലിച്ചുനില്ക്കുന്നു. 1962 മുതല്‍ 27 കൊല്ലക്കാലം തടവറയില്‍ കിടന്നിട്ടും തന്റെ ലക്ഷ്യമാര്ഗങ്ങള് അപഭ്രംശത്തിനടിപ്പെടാതെ നേര്‍വഴിക്കു നയിച്ചു വിജയിച്ചു എന്നുള്ളത് മണ്ടേലയുടെ സവിശേഷതയാണ്. റോബന്‍ദ്വീപ് ബി. ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്ലില്‍ നരകജീവിതം നയിക്കേണ്ടി വന്നപ്പോഴും തടവറയിലെ തീഷ്ണമായ അനുഭവങ്ങള്‍ അഹിംസാമാര്ഗത്തില്നിന്നും അദ്ദേഹത്തെ വ്യതിചലിപ്പിച്ചില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയും വെള്ളക്കാരെ മുട്ടുകുത്തിക്കുകയുമാണദ്ദേഹം ചെയ്തത്. കൊടിയ വംശീയാപമാനങ്ങള് വേട്ടയാടുമ്പോഴും ആത്മവീര്യം കെട്ടുപോകാതെ അന്തസ്സോടെ തലയുയര്‍ത്തി മാനവികതയുടെ വിമോചകനാകാന്‍ അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കിയത് മഹാത്മജിയില്നിന്നും സ്വായത്തമാക്കിയ ധര്മ്മാധിഷ്ഠിത മാര്‍ഗമായിരുന്നു.
ഗാന്ധിയന്‍ സമര മാര്‍ഗത്തിന്റെ അടിത്തറ അഹിംസയിലും കറകളഞ്ഞ ധര്‍മ്മബോധത്തിലും അധിഷ്ഠിതമാണ്. വെള്ളക്കാരുടെ കൊടുംക്രൂരത നല്കിയ യാതനകളും തീഷ്ണമായ ജീവിതാനുഭവങ്ങളും വലയം ചെയ്തപ്പോഴും അവയൊന്നും മണ്ടേലയില്‍ ആര്‍ക്കെതിരെയും പകയോ വിദ്വേഷമോ സൃഷ്ടിക്കാന്‍ ഇടയാക്കിയില്ല. “വിദ്വേഷം നമ്മുടെ മനസ്സുകളെ മേഘാവൃതമാക്കും! സമാധാനത്തിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കഴിയാതെപോകും. നേതാക്കളാരേയും വെറുക്കാന്‍ പാടില്ല.” എന്നുള്ള മണ്ടേലയുടെ പ്രഖ്യാപനം ഗാന്ധിസത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യാതിഥികളിലൊരാളായി താന്‍ തടങ്കലില്‍ കിടന്ന റോബിന് ദ്വീപിലെ വെള്ളക്കാരനായ ജയില്‍ വാര്‍ഡറെ തന്നെ തിരഞ്ഞെടുക്കാന്‍ ഈ ആധുനിക ഗാന്ധിജിക്ക് യാതൊരു മടിയുമുണ്ടായില്ല. ധാര്‍മ്മിക ഔന്നിത്യം കൊണ്ടാണ് മണ്ടേല എതിര്‍ത്തവരെ മുട്ടുകുത്തിച്ച് ലോക നായകനായത്. ലോകക്രമം ഒട്ടാകെ പരതിയാല്‍ ഭാരതീയതയ്ക്കും അതിന്റെ നവോത്ഥാനനായകനായ ഗാന്ധിജിക്കും മാത്രമേ ഇത്തരത്തില്‍ ധാര്‍മ്മിക ഔന്നിത്യം ഒരാളിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ മണ്ടേലയുടെ ദാര്‍ശനിക പൈതൃകത്തില്‍ നമ്മുടെ രാഷ്ട്രത്തിനും ഗാന്ധിജിയ്ക്കും നിര്‍ണ്ണായക പങ്കുണ്ടെന്ന് ഉറപ്പിച്ച് പറയാവുന്നതാണ്.
തത്വദീക്ഷയില്ലാത്ത മുല്യരഹിതമായ നിലപാടുകളിലൂടെയും കൈയ്യൂക്കിന്റെ മാര്‍ഗത്തിലൂടെയും മാനവരാശിയുടെ നിയന്ത്രണം കൈക്കലാക്കാന്‍ അമേരിക്കയും ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളും കിണഞ്ഞു ശ്രമിക്കുന്ന കാലഘട്ടം കൂടിയാണിത്. നെല്‍സണ്‍ മണ്ടേല എന്ന വിമോചന സൂര്യന്റെ അസ്തമയം അദ്ദേഹം ഉദ്ഘോഷിച്ച ആദര്‍ശങ്ങളുടെ അസ്തമയമായി മാറാന്‍ ഒരു നിലയ്ക്കും അനുവദിക്കപ്പെട്ടുകൂടാ. “എല്ലാവര്ക്കും തൊഴിലും, ഭക്ഷണവും, വെള്ളവും, ഉപ്പും ലഭ്യമാകട്ടെ. ഓരോ വ്യക്തിയും അവരവരുടെ മനസ്സും ശരീരവും സ്വയം സമ്പൂര്ണ്ണമായിരിക്കാവുന്നിടത്തോളം സ്വതന്ത്രമായിരിക്കട്ടെ. ഇനി ഒരിക്കലും ഈ നാട്ടിലെ ഒരുവന് മറ്റൊരുവനെ വേദനിപ്പിക്കുന്ന കാലം വരാതിരിക്കട്ടെ. സ്വാതന്ത്ര്യം വാഴട്ടെ–” എന്നദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് പ്രഖ്യാപിക്കുകയായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ അടിവേരുകള്‍ ആഴ്ന്നിറങ്ങിയ ഒരു മനുഷ്യമനസ്സിനു മാത്രമേ ഇത്തരമൊരു സമീപനം ഉദ്ഘോഷിക്കാനാവൂ. സ്വാതന്ത്ര്യത്തിലേക്കുള്ള ദീര്‍ഘയാത്രയില്‍ ഗാന്ധിജിയെ പ്രചോദന കേന്ദ്രമാക്കിയ മണ്ടേലയെ മാനവരാശി നന്മയുടെ പ്രകാശഗോപുരമായി വാഴ്ത്തപ്പെടുന്നതില് അല്പംപോലും അതിശയോക്തിയില്ല.
ദക്ഷിണാഫ്രിക്കയില്‍ മണ്ടേലയോടുള്ള ആദരസൂചകമായി നടത്തിയ ദേശീയ അനുസ്മരണ ചടങ്ങിലും തുടര്‍നടപടികളിലും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ബുഷ്. ബില്‍ ക്ലിന്റണ്, ജിമ്മി കാര്‍ട്ടര്‍ എന്നിവരും പങ്കാളികളാണ്. 2008 ല്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കൊണ്ടലിസ റൈസ് ഒരു ഭീകര നേതാവായിട്ടാണ് മണ്ടേലയെ ചിത്രീകരിച്ചിരുന്നത്. 1962-ല്‍ മണ്ടേലയുടെ അറസ്റ്റിന് വഴിയൊരുക്കിയത് യു.എസ്. ചാരസംഘടനയായിരുന്നു. മരണാനന്തരമെങ്കിലും മണ്ടേലയോടുള്ള സമീപനത്തില്‍ അമേരിക്ക മാറ്റം വരുത്തിയത് വൈകിവന്ന വിവേകോദയത്തെയാണ് കാണിക്കുന്നതെങ്കില്‍ നന്നായിരുന്നു. മണ്ടേലയോടുള്ള ആദരസൂചകമായി ദേശീയ പതാകകള്‍ താഴ്ത്തികെട്ടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടിരുന്നു. എന്നാല്‍ പല ഉദ്യോഗസ്ഥന്മാരും പതാക പകുതി താഴ്ത്തികെട്ടാന്‍ വിസമ്മതിച്ചതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ആത്യന്തികമായി സത്യത്തിനും ധര്‍മ്മത്തിനും സമാധാന മാര്‍ഗത്തിനും എതിര്‍പ്പുകളെ അതിജീവിക്കാനാകുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് അമേരിക്കയുടെ മനസ്സു മാറ്റം വിരല്‍ചൂണ്ടുന്നത്. അമേരിക്കന്‍ ചൂഷണത്തിനും മേല്ക്കോയ്മക്കുമെതിരേ കറുത്തവര്ഗക്കാരന് നേടിയ സുപ്രധാന വിജയമായി അമേരിക്കന്‍ ചുവടുമാറ്റത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
ഗാന്ധിജിയെപ്പറ്റി പറയേണ്ടി വരുമ്പോഴെല്ലാം വാചാലനാകുമായിരുന്ന മണ്ടേലതന്നെ ഗാന്ധിജിയോട് ഉപമിക്കുമ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം വിനയാന്വിതനും സന്തോഷവാനുമാകുമായിരുന്നത്രേ. ഭാരതീയരോട് “നിങ്ങള്‍ ഞങ്ങള്‍ക്ക് ഗാന്ധിയെതന്നു ഞങ്ങള്‍ നിങ്ങള്‍ക്ക് മഹാത്മജിയെ തിരിച്ചു നല്കി” എന്നദ്ദേഹം പറയാറുണ്ടായിരുന്നു. വര്‍ണ്ണ വിവേചനത്തിനെതിരേ ഗാന്ധിജി തുടങ്ങിവെച്ച നിശബ്ദ സമരത്തിന്റെ ആദ്യഘട്ടം മണ്ടേലയ്ക്ക് എക്കാലത്തും പ്രചോദനമായിരുന്നു. കറുത്ത സൂര്യന് മറഞ്ഞുവെങ്കിലും ഭാരതീയതയും ഗാന്ധിജി കാട്ടിതന്ന മാര്‍ഗവും കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുന്ന കാലമാണിത്. മഹാത്മജീ-മണ്ടേലാമാര്ഗം മാനവരാശിക്കു മുമ്പില്‍ കൂടുതല്‍ ശക്തമായി അവതരിപ്പിക്കാന്‍ വര്‍ത്തമാന സാഹചര്യങ്ങള്‍ ഭാരതം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ഇരുണ്ട കരയുടെ വിമോചകന് വിടവാങ്ങിയപ്പോഴത്തെ സ്ഥിതി വര്‍ണവെറിയുടെ സിംഹാസനങ്ങള്‍ തിരിച്ചുവരവ് അസാദ്ധ്യമാംവിധം തകര്‍ന്നടിഞ്ഞ അവസ്ഥയാണ് വിളിച്ചോതുന്നത്. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതത്തിന് ഈ അവസ്ഥ അവസരം പ്രദാനം ചെയ്യുന്നു. സ്വാതന്ത്രത്തിന്റെ സമഗ്രതയ്ക്കുവേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തില്‍ മഹാത്മാജി-മണ്ടേല ദര്‍ശനങ്ങളുടെ തേരോട്ടം അനിവാര്യമായ ഇന്നത്തെ ചുറ്റുപാടില്‍ ഭാരതം തങ്ങളുടേതായ കൂടുതല്‍ പങ്ക് ആ രംഗത്ത് വഹിക്കേണ്ടിയിരിക്കുന്നു.
അഡ്വ. പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: