തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാനായി നിയോഗിച്ച വിദഗ്ധസമിതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. സമിതിയുടെ പഠന റിപ്പോര്‍ട്ട് പത്തുദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും. കര്‍ഷകരുടെ ആശങ്കകളില്‍ കഴമ്പുണ്ടെന്ന നിലപാടാണ് ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള സമിതിയുടേത്. റിപ്പോര്‍ട്ടിന്റെ കാതലായ നിര്‍ദ്ദേശങ്ങള്‍ കയ്യൊഴിയുമെന്നതിന്റെ സൂചനയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
തെളിവെടുപ്പില്‍ നിന്നും ക്രോഡീകരിച്ച പരാതികളും നിര്‍ദേശങ്ങളും പഠിച്ച് ആവശ്യമായവ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് സമിതി വ്യക്തമാക്കി. കര്‍ഷകരെ സംരക്ഷിക്കാതെ ജൈവ വൈവിധ്യസംരക്ഷണം നടപ്പാക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ വി.ഉമ്മന്‍ പറഞ്ഞു. കര്‍ഷകര്‍, ക്വാറി അസോസിയേഷന് തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളുടെയും വാദമുഖങ്ങള്‍ കേട്ടു. അതിനുമുമ്പ് പരിസ്ഥിതിലോലമായി കസ്തൂരിരംഗന്‍ കമ്മിറ്റി കണ്ടെത്തിയ വില്ലേജുകളില്‍ നേരിട്ടുള്ള വനം-കൃഷി ഭൂമി നിര്‍ണയം നടത്താന്‍ സമിതി ശ്രമിക്കുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും അനുകൂലനിലപാടുണ്ടായാല് ഇതുചെയ്യും. ഇല്ലെങ്കില്‍ ഈ പരിശോധനകൂടി നടത്തണമെന്ന് ശുപാര്‍ശ ചെയ്യും.
ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. വാഗമണ്‍ പോലുള്ള സ്ഥലങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കും. അനധികൃതക്വാറികള്‍ പശ്ചിമഘട്ടപ്രദേശങ്ങളില് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും സമിതി വിലയിരുത്തി. പശ്ചിമഘട്ട സംരക്ഷണനിയമം, വനാവകാശനിയമം എന്നിവ നടപ്പാക്കിയാല്‍ തന്നെ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കഴിയുമെന്നിരിക്കെ ഇവയും ശ്രദ്ധയില്‍ കൊണ്ടുവരും.
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ (ഇ.എസ്.എ) പലതും പരിസ്ഥിതി സൗഹൃദമേഖല (ഇ.എഫ്.എല്‍)യില്‍ ആയിക്കഴിഞ്ഞുവെന്ന് സമിതിയംഗം പ്രഫ.പി.സി.സിറിയക് പറഞ്ഞു. എന്നാല്‍ ഇ.എഫ്.എല്ലിനെപ്പറ്റി ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നില്ലെന്നും, റിപ്പോര്‍ട്ടില്‍ അശാസ്ത്രീയത കടന്നുകൂടിയിട്ടുണ്ടെങ്കില്‍ സമിതിയോട് ബോധ്യപ്പെടുത്താന്‍ ഏത് വിദഗ്ദസമിതിയ്ക്കും സാധിക്കുമെന്നും സമിതിയംഗം വി.എന്‍.രാജശേഖരന് പിള്ള അഭിപ്രായപ്പെട്ടു. പശ്ചിമഘട്ടസംരക്ഷണത്തിന് കുറച്ചുകൂടി കര്‍ക്കശനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാലറിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടെന്ന കാര്യം തന്നെയാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, നിയമസഭ പാസ്സാക്കിയ പരിസ്ഥിതിദുര്‍ബല പ്രദേശനിയമം റിപ്പോര്‍ട്ടിന്റെ പരിധിയില്‍ പെടുത്തണമോ എന്ന കാര്യത്തില്‍ സമിതിയംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം വെളിവായി.
ഇ.എസ്.എയും ഇ.എഫ്.എലും തമ്മില്‍ ജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉള്ളതിനാല്‍ റിപോര്‍ട്ടില്‍ ഇക്കാര്യവും ഉള്പ്പെടുമെന്നന് പ്രഫ.സിറിയക് പറഞ്ഞപ്പോള്‍ ഇക്കാര്യം തങ്ങളുടെ ചര്‍ച്ചക്ക് വന്നിട്ടില്ലെന്നാണ് വി.എന്‍.രാജശേഖരന് പിള്ള വ്യക്തമാക്കിയത്. നിയമപരമായി നിലനില്‍ക്കുന്ന റിപ്പോര്‍ട്ടായിരിക്കും നല്‍കുകയെന്ന് സമിതി അധ്യക്ഷന്‍ ഉമ്മന്‍.വി.ഉമ്മന്‍ പറഞ്ഞു.
യോഗത്തില്‍ വിവിധ സംഘടനാപ്രതിനിധികള്‍ തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയേണ്ടതാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആണ് നടപ്പിലാക്കേണ്ടതെന്നും ശാസ്ത്രസാഹിത്യപരിഷത്ത് പ്രതിനിധി തുറന്നടിച്ചു. ജനങ്ങളെ ഇളക്കിവിട്ടിരിക്കുന്നത് ഒരുപറ്റം കയ്യേറ്റമാഫിയകളാണെന്നും, നഗരത്തിലെ ഒരുകൂട്ടം സമ്പന്നവിഭാഗം പശ്ചിമഘട്ടത്തെ ഇല്ലാതാക്കാന്‍ വ്യാപകശ്രമം നടത്തുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണസമിതി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. 27സ്ഥലങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ നിന്ന് 8920 പരാതികളാണ് സമിതിയ്ക്കു ലഭിച്ചത്. ജില്ലയിലെ വിവിധ പരിസ്ഥിതി സംഘടനകളുടേയും വ്യക്തികളുടേയും പരാതികള്‍ കേട്ടുകൊണ്ടുള്ള സമിതിയുടെ അവസാന യോഗമായിരുന്നു ഇന്നലെത്തേത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: