മലയോര കാര്‍ഷിക മേഖല റബര്‍ വിലയിടവിനെതിരെ വന്‍ പ്രതിഷേധത്തി നൊരുങ്ങുകയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന റബറിന്റെ 80 ശതമാനവും കേരളത്തില്‍ നിന്നുള്ളതാണ്. റബര്‍ വില കിലോയ്ക്ക് 280 രൂപയായിരുന്നത് ഇപ്പോള്‍ 145 രൂപയായാണ് കുറഞ്ഞത്. ഒരു കിലോ റബറിന്റെ ഇറക്കുമതി ഡ്യൂട്ടി വെറും 20 രൂപയാണ് എന്നതാണ് ഇറക്കുമതി വര്‍ധിക്കാനും റബറിന്റെ വിലയിടിയുവാനും പ്രധാന കാരണമായത്. റബര്‍ വില തകര്‍ച്ച കാര്‍ഷിക കേരളത്തെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറക്കുമതി ഡ്യൂട്ടി 20 ശതമാനമായെങ്കിലും വര്‍ധിപ്പിക്കണം എന്ന ആവശ്യം കേരളം ഉയര്‍ത്തിയിട്ടും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന നിഷേധാത്മക നിലപാടാണ് കേന്ദ്രധനമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. റബര്‍ ഇറക്കുമതി നിര്‍ത്തണമെന്നും കസ്തൂരി രംഗന് റിപ്പോര്‍ട്ട് എകപക്ഷീയമായി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടും കേരള കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുകയാണ്. കേരളത്തില്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും ഇടത്തര-താഴെക്കിട കര്‍ഷകരാണ്. ഇവര്‍ ടാപ്പിംഗ് ചാര്‍ജ് വര്‍ധനയാലും ടാപ്പിംഗിന് ആളെ കിട്ടാതെയും വലയുന്ന പശ്ചാത്തലത്തിലാണ് വിലയിടിവ്. കേരളത്തിലെ റബര്‍ ഉല്‍പ്പാദനത്തെ മരങ്ങളുടെ ഇലകൊഴിച്ചിലും മഴക്കെടുതിയും ബാധിപ്പിച്ചിരുന്നു. രാജ്യത്ത് ആവശ്യത്തിലധികം റബര്‍ സ്റ്റോക്ക് ഉണ്ടായിരുന്നിട്ടും കേന്ദ്രം റബര്‍ ഇറക്കുമതി ചെയ്തതാണ് വിലയിടിയാന്‍ പ്രധാന കാരണം.
റബര്‍ ഉല്‍പ്പാദന മേഖല കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ്. ഇവിടെയുള്ള ചെറുകിട കര്‍ഷകരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഒരു ക്വിന്റല്‍ റബറിന്റെ വില 18,113 രൂപയില്‍നിന്നും 15900 ആയാണ് കുറഞ്ഞത്. അതായത് ഉല്‍പ്പാദന ചെലവ് പോലും ദുഷ്ക്കരമാക്കുന്നു എന്നാണ് അവരുടെ വാദം. അതേസമയം, ഉല്‍പ്പാദന ചെലവ് വര്‍ധിക്കുകയും ചെയ്യുന്നു. ഈ 22 ശതമാനം വിലക്കുറവിന് പ്രധാന കാരണം റബര്‍ ഇറക്കുമതിയും പ്രാദേശികമായി റബര്‍ വാങ്ങാന്‍ ആളില്ലാത്തതുമാണ്. റബറിന്റെ വില ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തകര്‍ച്ച നേരിടുകയാണ്. ചൈന വാങ്ങാന്‍ തയ്യാറായിരുന്ന 2,00,000 ടണ്‍ റബര്‍ ഇപ്പോള്‍ വേണ്ടെന്ന് വച്ചിരിക്കുന്നു. ഇപ്പോഴത്തെ റബര്‍ വിലയിടിവ് 2,00,000 ടണ്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന തായ്ലന്റിനെയും ബാധിച്ചിട്ടുണ്ട്. കേരളം ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ വിലയിടിവ് നേരിടുകയും അതേസമയം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്നതാണ്. സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നത്. ഈ പശ്ചാത്തലം പ്രയോജനകരമായിത്തീരുന്നത് ടയര്‍ ലോബിക്കാണ്. ടയര്‍ ലോബി റബര്‍ സംഭരിച്ചിരിക്കുകയാണ്. അതോടൊപ്പം ഇറക്കുമതി ചെയ്ത റബറും അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ടയര്‍ വില കുറയ്ക്കാനും ടയര്‍ ലോബി ആലോചിക്കുന്നുണ്ടത്രെ. യഥാര്‍ത്ഥത്തില്‍ ടയര്‍ ലോബിയെ സഹായിക്കാനാണോ കേന്ദ്രം ഈ കര്‍ഷക ദ്രോഹനയത്തിന് തുനിഞ്ഞത് എന്ന സംശയം പോലും ഉയരുന്നു. സ്വാഭാവിക റബര്‍ ആണ് ടയറില്‍ 40 ശതമാനം.
വില ഉയരുമെന്ന പ്രതീക്ഷയില്‍ സംഭരിച്ചിരുന്ന റബര്‍ ഉല്‍പ്പാദകര്‍ റബറും വില ഉയരാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ വിപണിയിലിറക്കിയിരിക്കുകയാണ്. ഇതും വിലിയിടിവിന് ഒരു കാരണമായി തീര്‍ന്നു. ഇപ്പോള്‍ ടാപ്പിംഗ് സീസണ് തുടങ്ങുകയുമാണ്. ഇതും വിലയിടിവിന് ഒരു കാരണമായിത്തീര്‍ന്നു. ഇപ്പോള്‍ ടാപ്പിംഗ് സീസണ് തുടങ്ങുകയുമാണ്. അതോടെ കൂടുതല്‍ റബര്‍ മാര്‍ക്കറ്റില്‍ എത്തും. കേന്ദ്രം ഇറക്കുമതി നയം തിരുത്തണമെന്നും തീരുവ ഇരുപതു രൂപയില്‍നിന്നും 20 ശതമാനമാക്കണെന്നും കേരള ധനമന്ത്രി റബര്‍ കര്‍ഷകരെ പ്രതിനിധീകരിച്ച് ആവശ്യപ്പെട്ടു. കൂടുതല്‍ റബര്‍ സംസ്ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും മൂല്യവര്‍ധനവിനായി പദ്ധതികള്‍ തയ്യാറാക്കണമെന്നു കൂടി അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. റബര്‍ വിലയിടിവ് വിഷയത്തില്‍ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ നിഷേധാത്മക നിലപാടും പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനാ മനോഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റബര്‍ വില തകര്‍ച്ച. ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത് റബറും കാപ്പിയും തേയിലയും കുരുമുളകും മറ്റുമാണ്. വിദേശ നാണ്യം നേടിത്തരുന്ന ഉല്‍പ്പാദന വസ്തുക്കളായിട്ടുപോലും കേന്ദ്രം കേരളത്തോട് അവഗണനാ മനോഭാവം തുടരുന്നതിനാലാണ് കിലോയ്ക്ക് ഇരുപത് രൂപ ഡ്യൂട്ടി എന്നത് 20 ശതമാനമായി ഉയര്‍ത്തണം എന്ന റബര്‍ കര്‍ഷകരുടെ ആവശ്യം അവഗണിക്കപ്പെടുന്നത്. പ്രശ്നം പാര്‍ലമെന്റില്‍ ഉയര്‍ത്തി റബര്‍ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ കേരളത്തിലെ എംപിമാരും ഔത്സുക്യം കാണിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: