കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം എന്നറിയപ്പെടുന്ന തിരുവനന്തപുരം ചലച്ചിത്രമേള ആരംഭിച്ചത് 1994ല്‍ ആണ്. ഇപ്പോള്‍ നടക്കുന്നത് 18-ാം രാജ്യാന്തര ചലച്ചിത്രോത്സവമാണ്. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഏറെ വളരുകയും പ്രശസ്തമാകുകയും ചെയ്തു കേരളത്തിന്റെ സ്വന്തം മേള. ഓരോ വര്‍ഷവും വളര്‍ന്നുകൊണ്ടിരിക്കുന്ന ചരിത്രമാണ് കേരളാ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിനുള്ളത്. അതിനാല്‍ ഇന്ത്യയില്‍ നടക്കുന്ന മറ്റ് ചലച്ചിത്രോത്സവങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം മേളയെ വലിയ പ്രതീക്ഷയോടെയാണ് ചലച്ചിത്രപ്രേമികള്‍ സമീപിക്കുന്നത്.
ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്രമേളയായ ഗോവ മേളയേക്കാള്‍ നന്നായി നടക്കുന്നതും മെച്ചപ്പെട്ട ചിത്രങ്ങളാല്‍ സമ്പന്നമായതും പ്രേക്ഷകസാന്നിധ്യം ഏറെയുള്ളതും തിരുവനന്തപുരത്താണ്. കേരളത്തിലെ സാധാരണക്കാരന് മുതല്‍ വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും തൊഴിലാളികളും ഉദ്യോഗസ്ഥരും ബുദ്ധിജീവികളും എല്ലാം അടങ്ങുന്ന വലിയ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഇടപെടലായി ചലച്ചിത്രമേള മാറുന്നതും അക്കാരണത്താലാണ്.
സമൂഹത്തെ സ്വാധീനിച്ച കലാരൂപമെന്ന നിലയില്‍ സിനിമയ്ക്ക് വളരെയേറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. ചലച്ചിത്രമേളകളിലെത്തുന്ന സിനിമകള്‍ കണ്ടും ആസ്വദിച്ചും ലോകത്തെ മുഴുവന്‍ സ്വന്തം മനസ്സിലേക്ക് ചുരുക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ഇറാനിലെ കുഗ്രാമങ്ങളും ടെഹ്റാനും അവിടുത്തെ ജീവിത രീതികളും സംസ്കാരവുമെല്ലാം ചിരപരിചിതമായി മനസ്സില്‍ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. ഇറാനിയന്‍ സിനിമകളിലൂടെയാണ് അതെല്ലാം അറിഞ്ഞത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്കു പോലും ഇപ്പോള്‍ അറിയാം. അതും അവിടുത്തെ സിനിമകളില്‍ നിന്ന് മനസ്സിലാക്കിയതാണ്. കിം കി ഡുക്കെന്ന കൊറിയന്‍ സംവിധായകന് തിരുവനന്തപുരം നഗരത്തില്‍ പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ അഭിവാദ്യം ചെയ്യാന്‍ മത്സരിച്ചെത്തിയവരില് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചുമട്ടുതൊഴിലാളികളും മുതല്‍ വലിയ ഉദ്യോഗസ്ഥര്‍ വരെയുണ്ടായിരുന്നു. അവര്‍ക്കെല്ലാം കിമ്മിനെ അറിയാം. അദ്ദേഹത്തിന്റെ സിനിമയെ അറിയാം. ഓരോ വര്‍ഷവും തിരുവനന്തപുരത്തെത്തുന്ന ലോകസിനിമകളിലൂടെ ലോകത്തെ അറിയുകയായിരുന്നു പ്രേക്ഷകര്‍.
ഓരോ രാജ്യാന്തര ചലച്ചിത്രോത്സവവും ഓരോ അനുഭവമാണ് സമ്മാനിക്കുന്നത്. മലയാളി ഓണം വരാന്‍ കാത്തിരിക്കുന്നതുപോലെയാണ് ചലച്ചിത്രോത്സവത്തിനായും കാത്തിരിക്കുന്നതെന്നാണ് മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. അതു ശരിയുമാണ്. മുന്‍കാല ചലച്ചിത്രോത്സവങ്ങളുടെ അനുഭവത്തില്‍ നിന്നാണ് അതുപറയാന്‍ കഴിയുന്നത്. ഓരോവര്‍ഷവും മേളയുടെ ജനപങ്കാളിത്തം കൂടിക്കൂടി വരുന്നത് അതിനുമുമ്പ് നടന്നിട്ടുള്ള ചലച്ചിത്രമേളകള്‍ മെച്ചപ്പെട്ടതായതിനാലുമാണ്. എന്തെങ്കിലുമൊക്കെ ഓര്‍ത്തുവയ്ക്കാന്‍ ബാക്കിയിട്ടാണ് ഓരോ ചലച്ചിത്രമേളയും അവസാനിക്കുന്നത്.
ഇത്തവണ ചലച്ചിത്രമേളയ്ക്കെത്തിയത് 9000 പ്രതിനിധികളും 1200 ഓളം മാധ്യമ പ്രവര്‍ത്തകരുമാണ്. നല്ല സിനിമകാണാന്‍ വ്രതംനോറ്റിരുന്ന് ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് കേരളത്തിന്റെ വടക്കേയറ്റത്തു നിന്നുവരെ സിനിമാസ്വാദകര്‍ തീര്‍ത്ഥാടനം നടത്തുകയായിരുന്നു. എന്നാല്‍ പരാജയപ്പെട്ട തീര്‍ത്ഥാടനത്തിന്റെ നോവുകളുമായാണ് അവരെല്ലാം തിരുവനന്തപുരം വിടുന്നത്. നല്ല സിനിമകളുണ്ടായില്ല എന്നതുതന്നെയാണ് പ്രധാന കാരണം. സജീവ ചര്‍ച്ചയ്ക്ക് വിധേയമാകുന്ന ഒരു ചലച്ചിത്രം പോലും ഉണ്ടായില്ല. കഴിഞ്ഞ പത്തുവര്‍ഷത്തെ ചരിത്രമെടുത്താല്‍ ചലച്ചിത്രോത്സവത്തിന്റെ താരമാകുന്ന ചിത്രങ്ങളുണ്ടായിട്ടുണ്ട്. ഒസാമയും എബൗട്ട് എല്ലിയും ആന്‍ ആല്‍ബവും ഗെറ്റിംഗ് ഹോമും കളേഴ്സ് ഓഫ് ദ മൗണ്ടൈനും ജാപ്പനീസ് വൈഫും സ്റ്റാനിനയുമെല്ലാം അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചലച്ചിത്രങ്ങളായിരുന്നു. പക്ഷേ, ഇത്തവണ മേള അവസാനിക്കുമ്പോവും പേരെടുത്തുപറയാവുന്ന ഒരു ചിത്രം പോലും താരമായി ഉയര്‍ന്നുവന്നില്ല. സിനിമകള്‍ തെരഞ്ഞെടുത്തതിലെ പോരായ്മ തന്നെയാണ് അതിനു കാരണം. മേളയില്‍ 56 രാജ്യങ്ങളില്‍നിന്ന് 16 വിഭാഗങ്ങളിലായി 209 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിച്ചത്. മത്സരവിഭാഗത്തില്‍ രണ്ടു മലയാളചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയുടെ നൂറുവര്ഷാഘോഷത്തിന്റെ ഭാഗമായി പ്രത്യേകമായിട്ടുള്ളതുള്പ്പടെ നിരവധി പാക്കേജുകളും ഉണ്ടായിരുന്നു. എന്നാല്‍ ഒന്നുപോലും പ്രേക്ഷകര്‍ ഏറ്റെടുത്ത് മേളയെ ആഘോഷമാക്കിയില്ല. മത്സരവിഭാഗം ചിത്രങ്ങള്‍ പോലും വേണ്ടത്ര നിലവാരം പുലര്ത്തുന്നതായില്ല.
ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പാളിച്ചയാണ് പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ വലിയ പരാജയത്തിന് കാരണമായത്. മേളയില്‍ വിദേശ സിനിമകളെത്തിക്കുന്നതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ചലച്ചിത്രമേളകള്‍ക്കായി വിദേശ സിനിമകളും മറ്റുഭാഷാ ചിത്രങ്ങളും എത്തിച്ചു കൊടുക്കുന്നത് വിദേശികള്‍ അടക്കമുള്ള പ്രോഗ്രാമര്‍മാരും ക്യുറേറ്റര്മാരുമാണ്. ഇവയാണ് ലോക സിനിമാ വിഭാഗത്തിലും പ്രത്യേക പാക്കേജുകളാക്കിയും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോഴുണ്ടായത്ര ആഴത്തിലല്ലെങ്കിലും 2011ലും സിനിമകളുടെ തെരഞ്ഞെടുപ്പില്‍ നിലവാരത്തകര്ച്ചയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സിനിമകളുടെ തെരഞ്ഞെടുപ്പിന് പുതിയ സമിതിയെ നിയോഗിച്ചു. പുതിയ സമിതിയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് 2012ലെ ചലച്ചിത്രമേളയില്‍ വൈവിധ്യമുള്ള നല്ല സിനിമകളുണ്ടായി.
എന്നാല്‍ ഈ വര്‍ഷത്തെ ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പ് ആദ്യം മുതലേ അനശ്ചിതത്വത്തിലായിരുന്നു. സിനിമയ്ക്ക് മന്ത്രിയില്ല. മുഖ്യമന്ത്രിക്കാണ് ചുമതല. ചലച്ചിത്ര അക്കാദമിയും സിനിമാ വകുപ്പും ഒരുപോലെ നാഥനില്ലാക്കളരി. അക്കാദമി ചെയര്മാന് പ്രിയദര്ശന് തിരക്കേറിയ സിനിമാ പ്രവര്‍ത്തനത്തിനിടയ്ക്ക് വല്ലപ്പോഴുമാണ് അക്കദമിയില്‍ വരുന്നത്. ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേക്ക് അദ്ദേഹം സജീവമായത് ഡിസംബര്‍ മാസത്തിന്റെ തുടക്കത്തിലാണ്. എന്താണ് സംഭവിക്കുന്നതെന്ന വ്യക്തമായ ഒരു ധാരണയും ചെയര്‍മാനുണ്ടായിരുന്നില്ല. എല്ലാ പ്രവര്‍ത്തനങ്ങളും കുറച്ചാളുകളിലേക്ക് മാത്രമായി ചുരുങ്ങി. അവര്‍ക്കു തോന്നും പോലെയായി കാര്യങ്ങള്‍. 2012ല്‍ സിനിമ തെരഞ്ഞെടുത്തവരെ ഒഴിവാക്കി പഴയ ആള്‍ക്കാരെ വീണ്ടും ഏല്‍പ്പിച്ചു. അവര്‍ കുറേ സിനിമകള്‍ കേരളത്തിലേക്കയച്ചു. അതില്‍ നിന്ന് മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. മീരാസാഹിബിന്റെ നേതൃത്വത്തില്‍ കെ.കെ.ചന്ദ്രന്, ആല്‍ബര്‍ട്ട് ആന്റണി, സുലോചനാറാംമോഹന്, സി.എസ്.വെങ്കിടേശ്വരന് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് മത്സരിക്കാനുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മത്സരവിഭാഗത്തിലുണ്ടായിരുന്ന ചിത്രങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇവരൊക്കെ ആരാണെന്ന് ചോദിച്ചു പോകും. സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ആസ്വദിച്ച് സഹിഷ്ണുത കാട്ടിയ പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അവര്‍ക്കു പോലും സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിലുണ്ടായത്. കണ്‍സ്ട്രക്ടേഴ്സ് എന്ന ഖസാക്കിസ്ഥാന്‍ ചിത്രത്തിന് തിയറ്ററില്‍ നിര്‍ത്താതെ കൂക്കിവിളികളുണ്ടായി. ആര്.മോഹന്‍, ജി.സുരേഷ്കുമാര്‍, ബീനാപോള്‍ എന്നിവരാണ് ലോക സിനിമകള്‍ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ട സമിതി. ഈ സമിതി ചിത്രങ്ങളൊന്നും കണ്ടിട്ടില്ലെന്നത് അക്കാദമി ജനറല്‍ കൗണ്‍സിലില്‍ ഉള്ളവര്‍ ഇപ്പോള്‍ പുറത്തു പറയുന്നുണ്ട്. ലോകസിനിമയെ കുറിച്ച് കുറച്ചെങ്കിലും ധാരണയുള്ള ബീനാപോള്‍ ഏതൊക്കെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. പ്രേക്ഷകരുടെ വിധിയെന്നല്ലാതെ എന്തു പറയാന്‍. ചവറു ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായ മറ്റൊരു ചലച്ചിത്രോത്സവം ഇതുവരെ കേരളത്തിലുണ്ടായിട്ടില്ല എന്നു പറയാതിരിക്കാന്‍ കഴിയില്ല.
ആറുദിവസങ്ങളിലും ഓളത്തിലാകാതിരുന്ന ചലച്ചിത്രോത്സവം കിം കി ഡൂക്കിന്റെ സന്ദര്‍ശനത്തോടെയാണ് ‘ബഹളമയ’മായത്. ഇവിടുത്തെ ആരാധകരെ കണ്ട് ഡുക്ക് പോലും അതിശയിച്ചുപോയി. അദ്ദേഹത്തിന്റെ മെയ്ബിയസ് എന്ന പുതിയ ചലച്ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചു. ദക്ഷിണകൊറിയയില്‍ നിരോധിച്ച ചലച്ചിത്രമാണ് തിരുവനന്തപുരത്തെ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ കൊണ്ടുവന്നത്. ഭീകരതയും അമിത ലൈംഗീകതയുമാണ് കൊറിയക്കാന്‍ ചിത്രം വേണ്ടെന്ന് പറയാന്കാരണം. ഡുക്കിനോടുള്ള നമ്മുടെ പ്രേക്ഷകരുടെ അമിതാവേശം മുതലാക്കാന്‍ അവസാന ദിവസം ചലച്ചിത്രമേളയുടെ സംഘാടകര്‍ക്കു കഴിഞ്ഞു. ജനത്തെ അവര്‍ കിം കി ഡുക്കിനെ കാട്ടി പറ്റിക്കുകയായിരുന്നു.
രണ്ടരക്കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടാണ് ചലച്ചിത്രമേള നടത്തിയത്. സാധാരണക്കാരന്റെ പണം ധൂര്‍ത്തടിച്ച് നിലവാരമില്ലാത്ത മേള നടത്തി. മുന്നൊരുക്കങ്ങളും ഗൃഹപാഠവുമില്ലാതെ ചലച്ചിത്രോത്സവം തട്ടിക്കൂട്ടിയവര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. ഇതിനുത്തരവാദികളായവരും കൂട്ടു നിന്നവരും തെറ്റുകാരാണ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനവര്ക്കാകില്ല.
e-mail: [email protected]
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: