പതിനാറുകെട്ടായി പടര്‍ന്നു കിടക്കുന്ന കുറുങ്കൂര്‍ കോവിലകത്തിന്റെ മുന്നിലുള്ള മുറ്റം വിശാലമാണ്. പതിനാറുകെട്ടിനോട് വിട്ട് മുറ്റത്തിന്റെ തെക്കുഭാഗത്തായി പ്രൗഢിയോടെ നില്‍ക്കുന്നതാണ് വിചാരിപ്പുപുര. വിചാരിപ്പുപുരയുടെ മുന്നില്‍ ഉള്ള ചായ്പ്പില് ചിത്രപ്പണികളുള്ള തൂണുകളുടെ യോഗ്യത ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിധത്തിലുള്ള ഗൗരവമേറിയ രാജപീഠത്തില്‍ എഴുന്നെള്ളിയിരിക്കുകയാണ് കുറുങ്കൂര്‍ വലിയ വാഴുന്നവര്‍. വാഴുന്നവര്‍ പ്രജകളുടെ ആവശ്യങ്ങളും ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുന്നതും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും ഇവിടെ വച്ചാണ് കല്‍പ്പിച്ച് ചെയ്യുന്നത്. തിരുമുഖം കണ്ടവര്‍ അവരുടെ ആവശ്യത്തിന് വേണ്ടപരിഹാരം ലഭിച്ച സംതൃപ്തിയോടെ തിരിച്ചുപോകുകയും കാണാന്‍ നില്ക്കുന്നവരുടെ നിര ഗണ്യമായി കുറയുകയും ചെയ്തു. കുറുങ്കൂറിലെ ഭടന്മാരെക്കാള്‍ ഒതുക്കവും അടക്കവുമുള്ള കരിങ്കല്‍ വിരിച്ച നടവഴിയുടെ ഓരത്തുകൂടി പടിപ്പുരയില്‍ നിന്ന് വിചാരിപ്പുപുരയില് വന്ന ഒരു സേവകന് അനുവാദത്തിനായി ഓച്ഛാനിച്ചു നിന്നു. വാഴുന്നവരുടെ ഗൗരവമുള്ളതും പരിചാരകരോടുള്ള വാത്സല്യം പ്രകടമാകുന്നതുമായ ദൃഷ്ടി ചോദ്യരൂപത്തില്‍ പതിച്ചപ്പോള്‍ സേവകന് കൂടുതല്‍ അടുത്തേക്ക് നില്‍ക്കുകയും കുനിയുകയും ചെയ്തു. ‘ചൊമാരിപ്പാട്ടില് എഴുന്നൊള്ളിയിട്ടുണ്ട്.. ‘വാഴുന്നവര്‍ അതിഥിസത്കാരത്തിന് ഒരുക്കാന്‍ കല്‍പ്പിച്ച് തിരുമുഖം കാണാന്‍ കാത്തുനില്ക്കുന്ന അവസാനത്തെ ആളെയും വിളിച്ച് പരാതി കേള്‍ക്കുകയും വിധി പറയുകയും ചെയ്തു. അതിഥിസത്കാരത്തിന് എല്ലാം ഒരുങ്ങിയ വിവരം വിനയത്തിന്റെ ചെറിയ പതറിച്ചയോടെ സേവകന് അറിയിച്ചപ്പോള്‍ വാഴുന്നവര്‍ പതിനാറുകെട്ടിന്റെ പൂമുഖത്തേക്കു എഴുന്നെള്ളി.
ബഹുമാനിക്കേണ്ടുന്നവര് വന്നാല്‍ പതിനാറുകെട്ടിന്റെ പൂമുഖത്തു വച്ചു വേണം സ്വീകരിക്കാന്‍. പടിപ്പുരയില്‍ നിന്ന് അതിഥിയെ സേവകര്‍ ആചാരപ്രകാരം ആനയിച്ചുകൊണ്ടുവന്നാല് വാഴുന്നവര്‍ തന്നെ കുമ്പിട്ടുതൊഴുത് പൂമുഖത്ത് പീഠത്തില്‍ വെള്ളയും കരിമ്പടവും വിരിച്ച് അതിലിരുത്തി പഴം, ഇളന്നീര്, വെറ്റില, അടയ്ക്ക എന്നിവയെല്ലാം സമര്‍പ്പിച്ച് നമസ്കരിച്ച് സ്വാഗതം പറയണം. ഈ പതിവ് കുറുങ്കൂര്‍ രാജവംശം നിലവില്‍ വന്നതുമുതല്‍ ആചരിച്ചുപോരുന്ന വഴക്കമാണ്.
അതിഥിയെ ഉപാസനാമൂര്‍ത്തിയായ ശ്രീപരമേശ്വരനായിത്തന്നെ സ്വീകരിക്കണം. ആദ്യത്തെ കുറുങ്കൂര്‍ വാഴുന്നവര്‍ക്ക് അരിയിട്ടുവാഴ്ച കഴിഞ്ഞ സമയത്ത് ഉദയസൂര്യന്റെ പ്രഭയും പൂര്ണചന്ദ്രന്റെ ശീതളതയും ഉള്ള ഒരതിഥി വാഴുന്നവരെ കാണാന്‍ എത്തി. അദ്ദേഹത്തിന്റെ തേജസ്സില്‍ ആകൃഷ്ടനായ വാഴുന്നവര്‍ പൂമുഖത്ത് പീഠത്തില്‍ വെള്ളയും കരിമ്പടവും വിരിച്ച് ഇരുത്തുകയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. സന്തുഷ്ടനായ അതിഥി എല്ലാകാലത്തും അതിഥികളെ ഇതുപോലെ പൂജിക്കണം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും എന്നനുഗ്രഹിച്ച് പെട്ടെന്നു മറയുകയും ചെയ്തു. വാഴുന്നവരുടെ ഉപാസനാമൂര്‍ത്തിയായ ശ്രീപരമേശ്വരനായിരുന്നു അത് എന്ന് ഗര്ഗമുനിക്ക് സമാനരായ ജ്യോത്സ്യന്മാര് പിന്നീട് ഗണിച്ചു പറയുകയും ചെയ്തു. മേടമാസത്തിലെ ചിത്രാനക്ഷത്രത്തിലാണത്രേ ആദ്യത്തെ അതിഥിപൂജ നടന്നത്. ഇപ്പോഴും തേവാരമുറിയില്‍ വച്ചു പൂജിക്കുന്ന ആ ശ്രീപരമേശ്വരന് ഇരുന്ന പീഠം മേടത്തിലെ ചിത്രയ്ക്ക് പൂമുഖത്ത് എഴുന്നൊള്ളിച്ചു വയ്ക്കുകയും ആഘോഷമായി അതിഥിപൂജ നടത്തകയും ചെയ്തു പോരുന്നുണ്ട്.
ചൊമാരിയെ ആചാരപ്രകാരം എഴുന്നെള്ളിച്ചു കൊണ്ടുവന്ന് യഥാവിധി അതിഥിസത്കാരം കഴിഞ്ഞപ്പോള്‍ വാഴുന്നവരും ചൊമാരിയും വിചാരിപ്പുപുരയുടെ കുളിര്മയുള്ള അകത്തളത്തിലേക്ക് നീങ്ങി. ചൊമാരിയും വാഴുന്നവരും സമപ്രായക്കാരാണ്. വെളുത്ത് കുറച്ച് സ്ഥൂലിച്ച വാഴുന്നവരുടെ ശരീരം പ്രസന്നതയുടെ ഭണ്ഡാരമാണെന്നുതോന്നും. മുഖത്ത് അലിഞ്ഞു കിടക്കുന്ന സ്ഥായിയായ ഭാവം ഗൗരവമാണെങ്കിലും ഇടപെടുമ്പോഴുള്ള എളിമ അഭിമുഖീകരിക്കുന്നവരുടെ തലത്തിലേക്ക് ഇറങ്ങിവരാനുള്ള ശ്രമത്തിന്റെ വിജയമാണെന്ന് കാണുന്നവര്‍ക്ക് മനസ്സിലാകും. ഇതുകാരണം സ്വന്തം അഭിപ്രായം വാഴുന്നവര്‍ക്ക് മനസ്സിലാകുന്നൂവെന്ന് ഉറപ്പു വരുത്താന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് കഴിയും.
സേവകര്‍ എന്തിനും തയ്യാറായി നില്‍ക്കുന്നുണ്ടെങ്കിലും വാഴുന്നവര്‍ വിശാലമായ കുറുങ്കൂര്‍ രാജ്യം ഭരിക്കുന്ന സ്വന്തം കൈകൊണ്ട് എളിമയോടെ ഇരിക്കാനുള്ള പീഠം എടുത്തുവച്ചുകൊടുത്ത് ചൊമാരിയെ ക്ഷണിച്ചു. ‘ചൊമാരിപ്പാട് ഇരിക്കാ. യാത്രയ്ക്ക് വിഷമം ഒന്നും ണ്ടായില്യലോ?’ രാജാവിന്റെ എളിമയുടെ നിലാവില് കുളിച്ച ചൊമാരി അതിന്റെ കുളിരോടുകൂടി തന്നെ മറുപടി പറഞ്ഞു. ‘ഇല്യ. ഒരു വിഷമോം ണ്ടായില്ല,’ ‘കുറച്ചു ദിവസായി, ചൊമാരിപ്പാടിനെ ഒന്നു കാണണം എന്നു വിചാരിച്ചുതുടങ്ങിയിട്ട്. കാണാന്‍ കഴിഞ്ഞൂലോ. നന്നായി.’ തമ്മിലുരസുന്ന അരണികളില്നിന്നു യജ്ഞാഗ്നി സമ്പാദിക്കുന്ന ചൊമാരിയുടെ ധര്മതത്പ്പരത അറിയാവുന്ന വാഴുന്നവര്‍ അദ്ദേഹത്തിനെ ഗുരുസമാനനായിട്ടാണ് കണ്ടത്. ‘വിശേഷിച്ച്?’ ചൊമാരി തൊഴുതുകൊണ്ടു ചോദിച്ചു. ‘ഏതാണ്ട് ഒരു വര്‍ഷം ആയീലോ പെരുങ്കൂറുവാഴുന്നവര്‍ സൗരാഷ്ട്രേന്ന് വന്നവരെ നാടുകടത്താന്‍ ശമിച്ചിട്ട്. അവരെ സഹായിച്ചിരുന്ന ചിലരെ ഉപദ്രവിക്കാനും ജീവഹാനി വരുത്താനും വരെ ശ്രമങ്ങളുണ്ടായീന്ന് ചൊമാരിക്കറിയാലോ. അവരില്‍ കുറേപേരെ രക്ഷിച്ച് കൊണ്ടുപോന്നത് മരുമകനേയ്, ഇളയവാഴുന്നവരാണ്’ വാഴുന്നവരുടെ വാക്കുകളിലും മുഖത്തും വാത്സല്യം നിറഞ്ഞു. ‘വേണ്ടത് വേണ്ടപ്പൊ ചെയ്യാന്‍ കഴ്യേണത് യജ്ഞപുരത്തപ്പന്റെ അനുഗ്രഹം കൊണ്ടു തന്നെ ആണ്.’ ‘ഇളയവാഴുന്നവര് രക്ഷിച്ചുകൊണ്ടു പോന്ന ഇവരുടെ കഥ കുറച്ചു വിചിത്രം തന്നെയാണ്. പണ്ട് ഹസ്തിനാപുരത്തുനിന്ന് വന്ന കൂട്ടരാണലോ ഇവര്‍. കല ഉപജീവനായി എടുത്ത ഇവര്‍ അന്നത്തെ വാഴുന്നവരുടെ നിര്‍ബന്ധപ്രകാരം ആ പ്രദേശത്തുള്ള നായന്മാരുമായി വിവാഹബന്ധം സ്ഥാപിച്ചു. അതാണ് ഇവര്‍ ഹസ്തിനാപുരത്തേക്ക് മടങ്ങാതിരിക്കാന്‍ കാരണമായത്. ഉത്തരഭാരതക്കാരായതിനാല് സൗരാഷ്ട്രത്തില് നിന്ന് വന്ന ബ്രാഹ്മണരുമായി സ്വാഭാവികമായും അടുക്കുകകയും ചെയ്തു. ഈ അടുപ്പം പുതിയ പെരുങ്കൂര്വാഴുന്നവരുടെ രോഷത്തിന് കാരണമായി. ഇവര്‍ ഒരു സങ്കരവര്‍ഗമാണ് എന്നുള്ളതുകൊണ്ട് ഇവിടുത്തെ നായന്മാര് ഇവരെ കൂട്ടത്തില്‍ കൂട്ടാന്‍ മടിക്കുന്നു. ഇവരുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കണം. ഇവിടുത്തെ നായന്മാരുടെ അഭിപ്രായത്തില്‍ വല്ല അയവും വര്വോ എന്ന് നോക്കാനാണ് ഒരു വര്‍ഷം കാത്തത്. ചൊമാരിപ്പാടിന് എന്തേങ്കിലും വഴിതോന്നുന്നുണ്ടോ?’ ‘എതിര്‍പ്പ് അശേഷം കുറയുന്നില്യേ?’ ‘എന്നുവെച്ചാല്‍ അവരെ മടക്കി പറഞ്ഞയയ്ക്കണം എന്നന്നൊന്നും അവര്‍ക്ക് അഭിപ്രായല്യ. അവരുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്യ എന്നു മാത്രേ ള്ളൂ.’ ‘അല്ലെങ്കിലും അഭയം കൊടുത്തവരെ ഉപേക്ഷിക്ക ക്ഷത്രിയധര്മം അല്ലല്ലോ. അവരെ അങ്ങനെ ഉപേക്ഷിക്കാന്‍ വാഴുന്നവര്‍ക്ക് കഴിയില്ല.’ ‘പക്ഷേ അവര്‍ വന്നവരായി ഇവിടെ താമസിക്ക അത്ര നല്ലതല്ല.’ ‘അങ്ങനെ ചില കാരണങ്ങളായിട്ടാണ് ഇവിടുത്തെ കാണാന്‍ വന്നത്.’ ‘ഇയ്യിടെ പുതുതായി വന്നവരുടെ താമസം തീരുമാനിക്കാറായി അല്ലേ? തിരിച്ചു പോവ്വില്യാന്ന് ഉറപ്പായ്യോ?’ ‘ഉവ്വ്’ ‘നടേ പറഞ്ഞതിന്റെ കാര്യം മുഴുവനായില്യ. അവരെ പൂര്‍ണമായി ഇവിടുത്തുകാരാക്കാന് എന്തങ്കിലും മാര്‍ഗം തോന്നുന്നുണ്ടോ ചൊമാരിപ്പാടിന്?’ ‘ആ കൂട്ടത്തില്‍ ദ്വിവേദിയുടെ അടുപ്പക്കാരനായി ഒരാളുണ്ട്. നന്നായി പാടും. വാദ്യം വായിക്കാനും കേമനാണ്. അവരുടെ കൂട്ടത്തിലുള്ളവരെ കുറേപേരെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടത്രേ.’
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: