അഞ്ച് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ വാസ്തവത്തില്‍ മുഖം നഷ്ടപ്പെട്ടത് ആര്‍ക്കാണ്, ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ്? പ്രമുഖര്‍ പലരും പരാജയപ്പെട്ട് ദല്‍ഹിയിലും രാജസ്ഥാനിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനോ, അതോ ദല്‍ഹിയില്‍ കേവലഭൂരിപക്ഷത്തിന് രണ്ട് സീറ്റ് മാത്രം കുറവുള്ള ബിജെപിക്കോ? ടിവിയുടെ മുന്പില് തിരഞ്ഞെടുപ്പ് ഫലം കേള്‍ക്കാനും കാണാനും കാത്തിരുന്ന സമയം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അവരുടെ വാചാലതകൊണ്ട് കാണികളെ ഹരം പിടിപ്പിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഇടതുപക്ഷവാചാലതയുടെ മുഖങ്ങളും ചാനലില്‍ പ്രത്യക്ഷപ്പെട്ടു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കാന്‍ ഏതറ്റവും വരെ പോകുമെന്ന് ഈ നേതാവ് പറയുമെന്നാണ് പ്രേക്ഷകര്‍ കരുതിയത്. പക്ഷേ കേരളത്തിലെ യുവ ചെഗുവേര ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ ചെങ്കോട്ടയില്‍ തടയാന്‍ ഏതറ്റം വരെയും പോകുമെന്നാണ് പ്രഖ്യാപിച്ചത്.
നാല് സംസ്ഥാനങ്ങളില്‍ ഉജ്വലവിജയം നേടിയ ബിജെപിയെ ദല്‍ഹിയില്‍ അധികാരത്തില്‍ വരുന്നത് തടയുമെന്ന് മാത്രമല്ല മാര്‍ക്സിസത്തിന്റെ ആഗ്നേയ അസ്ത്രം കൊണ്ട് മോദിയെ കരിച്ച്കളയുമെന്നും കലിതുള്ളി ഈ യുവ മാര്‍ക്സിസ്റ്റ് നേതാവ് പ്രഖ്യാപിച്ചു.പ്രേക്ഷകര്‍ക്കെന്നപോലെ ചര്‍ച്ചയില്‍ പങ്കെടുത്ത ചിലരുടെയെങ്കിലും മുഖത്ത് പരിഹാസ്യം നിഴലിച്ചത് കണ്ടു. പ്രേക്ഷകസഖാക്കള്‍ ആവേശം കൊണ്ടിട്ടുണ്ടാകുമോ എന്നറിയില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസം തൃശ്ശൂരിലെ പ്രമുഖ ഇടതുപക്ഷ നേതാവുമായി എനിക്കുസംസാരിക്കാന്‍ അവസരം കിട്ടി. ദല്‍ഹിയില്‍ ഷീലാദീക്ഷിത്തിനെ തോല്പിക്കാന് കഴിയില്ലെന്നും മുപ്പത്തെട്ടു സീറ്റുകളെങ്കിലും കോണ്‍ഗ്രസ്സ് നിലനിര്‍ത്തുമെന്നും പറഞ്ഞ എന്റെ ഇടതുപക്ഷ സുഹൃത്ത് രാജസ്ഥാനില്‍ ബിജെപിയുടെ മാര്‍പിളര്‍ന്ന് നിലനില്‍ക്കുന്ന മൂന്നുസീറ്റുകള്‍ക്ക് മുകളില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിവിജയം നേടുമെന്ന് സന്തോഷപൂര്‍വ്വം സൂചിപ്പിച്ചിരുന്നു. ദല്‍ഹിയില്‍ താമസക്കാരായ പ്രകാശ്-വൃന്ദാ കാരാട്ട് ദമ്പതികള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താന്‍ പോയി എന്നത് വാര്‍ത്തായായിരുന്നു. ഇടതുപക്ഷം മത്സരിക്കാത്ത ഇവിടെ കരാട്ടിന്റെ വോട്ട് കോണ്‍ഗ്രസ്സിന് കൊടുത്തതുകൊണ്ടാണോ എന്റെ സുഹൃത്ത് ഇടതുപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞതെന്നറിയില്ല. എന്തായാലും തര്‍ക്കിച്ച് സമയം കളഞ്ഞില്ല. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുഖ്യമന്ത്രി ഷീലാദീക്ഷിത് ഇരുപത്തി അയ്യായിരം വോട്ടുകള്‍ക്ക് തോറ്റു എന്നുമാത്രമല്ല കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞു. തലേദിവസം കോണ്‍ഗ്രസ്സിന്റെ വിജയം സ്വപ്നം കണ്ട ശുഭാപ്തി വിശ്വാസിയായ മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുമ്പോഴാണ് ചാനലില്‍ ഇടതുപക്ഷ യുവ നേതാവിന്റെ പ്രകടനം കണ്ടത്.
വാസ്തവത്തില്‍ ചൂലെടുത്തടിച്ച് ദല്‍ഹിയില്‍ നിന്നും ചേട്ടയെ പുറത്താക്കിയ കേജ്രിവാളിന്റെ ഉജ്ജ്വല പ്രകടനം മൂലം മുഖം നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിനാണ്. ജെഎന്‍യുവിലെ മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയുടെ താടിക്കാണ് ആം ആദ്മിപാര്‍ട്ടി തീ കൊളുത്തിയത്. തിരഞ്ഞെടുപ്പില്‍ ജയിക്കാം തോല്‍ക്കാം.ഇന്നുതോല്‍ക്കുന്നവര്‍ നാളെ ജയിക്കാം. ഇത് ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുക പ്രയാസമാണ്.
ദല്‍ഹിയില്‍ അരങ്ങേറിയ കേജ്രിവാളിന്റെ പുത്തന്‍ രാഷ്ട്രീയം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെയാണ് അപ്രസക്തമാക്കിയത്. ആംആദ്മി പാര്‍ട്ടിയുടെ ചൂലുകൊണ്ട് ദല്‍ഹിയില്‍ കഴുകികളഞ്ഞത് പ്രകാശ് കാരാട്ട് നേതൃത്വം നല്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമാണ്. രാജസ്ഥാനില്‍ നിലവിലുള്ള സീറ്റുകള്‍ നഷ്ടപ്പെട്ട് കെട്ടിവെച്ച കാശുപോയതിനെക്കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യേണ്ടതില്ല. എന്നാല്‍ ദല്‍ഹിയിലെ സ്ഥിതി അങ്ങിനെയല്ല. ദല്‍ഹി നിയമസഭയില്‍ സീറ്റുകിട്ടിയിട്ടില്ലെങ്കിലും ദല്‍ഹി രാഷ്ട്രീയത്തില്‍ ഇതുവരെ കമ്മ്യൂണിസ്റ്റു മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക് ഒരു മുഖമുണ്ടായിരുന്നു. അഖിലേന്ത്യാഅടിസ്ഥാനത്തില്‍ പാര്‍ട്ടിയില്ലെങ്കിലും അവരുടെ ഇമേജിന്റെ മുഖം ദല്‍ഹിയിലുണ്ടായിരുന്നു. മൂന്നാം മുന്നണിയുണ്ടാക്കുവാനും വര്‍ഗ്ഗീയ വിരുദ്ധപ്രതിരോധ നിരകെട്ടി ഹിന്ദുത്വശക്തികള്‍ക്കെതിരെ ഓപ്പണ്‍ ഫോറമുണ്ടാക്കി പ്രതിജ്ഞയെടുക്കുവാനും, പാവപ്പെട്ടവന്റെ പ്രസ്ഥാനമാണെന്നുപറഞ്ഞ് ഇടത്തരക്കാര്‍ക്കും പട്ടിണിപാവങ്ങള്‍ക്കും ആശനിറഞ്ഞ മുദ്രാവാക്യങ്ങള്‍കൊടുക്കുന്നതിലും പലപ്പോഴും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിജയിച്ചിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന ഈ സ്പെയ്സ് ആണ് ചൂലുകൊണ്ട് അടിച്ച് വൃത്തിയാക്കി ചാണകം തളിച്ച് കേജ്രിവാള് കൈക്കലാക്കിയത്.
കാലിനടിയിലെ മണ്ണ് ചോര്‍ന്നുപോയിട്ടും മോദിക്കെതിരെ ആഗ്നേയാസ്ത്രം തൊടുക്കാന്‍ വ്യഗ്രതപൂണ്ടിരിക്കുന്ന വിപ്ലവ സഖാക്കളോട് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പരിഹാസം തോന്നുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഇനിയെന്തു പറഞ്ഞിട്ടും വിലപിച്ചിട്ടും ഒരു കാര്യവുമില്ല. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ അപ്രസക്തികൊണ്ട് ആത്മാവ് നഷ്ടപ്പെട്ട ഇന്ത്യന്‍ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബംഗാളില്‍ ഭരണം പോയപ്പോള്‍ പകുതി ശരീരം നഷ്ടപ്പെട്ടതായി വന്നു. ഇപ്പോള്‍ ഇമേജും മുഖവും പോയി. ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്തു പ്രസക്തി, എന്തിനു നിലനില്‍ക്കണം എന്ന ചോദ്യത്തിന് ഉത്തരം കാണുന്നതിനുപകരം വിപ്ലവത്തിന്റെ ആഗ്നേയാസ്ത്രം മോദിക്കെതിരെ പായിക്കാന്‍ നടത്തുന്ന പാഴ്വേല അവസാനിപ്പിച്ചുകൂടെ എന്നചോദ്യമാണ് പൊതുസമൂഹം ഇന്നുയര്‍ത്തുന്നത്. അസ്ത്രം കയ്യിലെടുക്കാന്‍ പോലും കെല്‍പ്പില്ലാത്ത ഈ വ്യാജമതേതരവാദി വിപ്ലവ സഖാക്കളുടെ ജല്പനം പണ്ട് രണ്ട് യാചകര്‍ താജ്മഹല്‍ വാങ്ങാന്‍ വിലപേശുന്നതുപോലെ അര്‍ത്ഥശൂന്യമായി മാത്രമേ കാണാന്‍ കഴിയൂ.
അഡ്വ. ബി. ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: