താല്‍ക്കാലിക ഗൃഹത്തിന്റെ പൂമുഖത്തെ നിലത്ത് രവിയുടേയും കേശവന്റേയും വര്‍ത്തമാനം കേള്ക്കാനിരിയ്ക്കുകയാണ് അമ്മ. വെളുത്ത് ഉറച്ചപേശികളും പ്രസരിപ്പും തുടിച്ചുനില്ക്കുന്ന രവി ഉത്സാഹത്തിന്റെ പര്യായമായ ശബ്ദത്തില്‍ ശിരസ്സിനു മുകളില്‍ കെട്ടിവെച്ച കുടുമപ്രദര്ശിപ്പിച്ച് അമ്മയോട് ചോദിച്ചു. ‘അമ്മേ ഞാനിപ്പോള്‍ ശരിയ്ക്കും നമ്പൂതിരിയായില്ലേ?’ അമ്മ പ്രായമായതിന്റെ ചുളിവുകള്‍ കയറിയ മുഖത്ത് ചിരി നിറച്ചുകൊണ്ട് പറഞ്ഞു. ‘അവിടെ നിന്ന് പുറപ്പെട്ടപ്പോഴേ നീ ഇവിടുത്തുകാരനായി’ അമ്മ കേശവനെ നോക്കി. പാവം പാടത്തേയ്ക്ക് നോക്കിയിരിയ്ക്കുകയാണ്. എന്തിനും പിന്നിലേയ്ക്കു നില്ക്കുന്ന സ്വഭാവമുള്ള കേശവന് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. മനസ്സു മാത്രമല്ല, സ്വല്പ്പം സ്ത്രൈണതയുള്ളതുപോലെ മൃദുലമായ ദേഹം പോലും മാറ്റത്തെ അംഗീകരിയ്ക്കാന്‍ കഴിയാതെ ശോഷിച്ചിട്ടുണ്ട്. അമ്മ രണ്ടുപേരോടുമായി ചോദിച്ചു. ‘ഇന്ന് പോയിടത്ത് എന്തൊക്കെയാണ് വിശേഷം?’ രവിയാണ് മറുപടി പറഞ്ഞത്. ‘ചൂരക്കോട്ടെ ദ്വിവേദിയുടെ സ്ഥലം എനിയ്ക്ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു. ധാരാളം വെള്ളം. കിണറുകളില്‍നിന്ന് കൈകൊണ്ടു തന്നെ നല്ല തെളിഞ്ഞ വെള്ളം കോരിയെടുക്കാന്‍ പറ്റും.
കുളത്തിലും അടുത്തുള്ള തോട്ടിലും എല്ലാം ധാരാളം വെള്ളം. എനിയ്ക്ക് അങ്ങിനെ ഒരു സ്ഥലം കിട്ടിയാല്‍ വളരെ ഏറെ ചെയ്യാനുണ്ട്. എന്തു വിത്തിട്ടാലും നല്ല വിളവുണ്ടാക്കാവുന്ന ഭൂമിയാണത്. പക്ഷേ ദ്വിവേദിയ്ക്ക് അതിലൊന്നും ഒരു ശ്രദ്ധയും ഇല്ല. എപ്പോഴും പഠനമാണ്. ഇരുപത്തൊന്നു വയസ്സേ ആയിട്ടുള്ളൂ എങ്കിലും സാമവേദത്തില്‍ ഊഹവും ഊഷണിയും പോലും കഴിഞ്ഞ് യജുര്‍വ്വേദവും പഠിച്ചു കഴിഞ്ഞു. എന്നിട്ടും പഠനം നിര്‍ത്തിയിട്ടുമില്ല.’ കേശവന് നിരാശയുടെ മങ്ങിക്കത്തുന്നനാളമെന്ന വിധം കൂനിപ്പിടിച്ച് പാടത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. അമ്മ വാത്സല്യപൂര്‍വ്വം കേശവനോട് ചോദിച്ചു. ‘എന്താ കേശവന് ആ സ്ഥലം അത്ര പിടിച്ചില്ലാ എന്നു തോന്നുന്നു’ വെറുക്കപ്പെടേണ്ട എന്തിനേയോ സ്പര്‍ശിച്ച മുഖഭാവത്തോടെ കേശവന് പറഞ്ഞു. ‘ചൂരക്കോടെന്നല്ല ഈ പ്രദേശം തന്നെ പിടിയ്ക്കില്ല. ചൂരക്കോടും സ്വൈരക്കേടും.’ രവി ഉള്ളിലൊതുങ്ങാത്ത വാശിയോടെ പറഞ്ഞു. ‘കേശവേട്ടന് മുന്‍കൂട്ടി ഓരോന്നു തീരുമാനിയ്ക്കും. അതില്‍ ഒരു മാറ്റവും വരുത്തില്ല. ചാത്തത്തിന്റെ വിഭവങ്ങള്‍ ഒന്നു തൊട്ടുനോക്കേണ്ടേ? എല്ലാം നന്നായിരുന്നു, കേശവേട്ടന് യോഗം ഇല്ല എന്നല്ലാതെ എന്താ പറയാനുള്ളത്?’ ‘എന്തുസ്വാദ്? എല്ലാവിഭവത്തിലും നാളികേരം തന്നെ. നാളികേരം എന്നു കേട്ടാലേ ച്ഛര്‍ദ്ദിയ്ക്കാന്‍ വരും.. ഞാന്‍ കഴിച്ചില്ല. തൈരുകൂട്ടി കുറച്ചുണ്ടു അത്രതന്നെ.’ രവി അസഹ്യതയുടെ പുറത്തിരിയ്ക്കുന്ന ഭാവത്തോടെ പറഞ്ഞു. ‘നാളികേരം എന്നു കേട്ടാലല്ലേ? കഴിച്ചാലില്ലല്ലോ? കേശവന് അതിനല്ല മറുപടി പറഞ്ഞത്. അതിലും ഗൗരവമെന്നു തോന്നിയ്ക്കുന്ന വിഷയം എടുത്തിട്ടു. ‘അമ്മേ! കൃഷ്ണേട്ടനാണ് ചാത്തം ഉണ്ടത്. ഇത്ര ബുദ്ധിമുട്ടി വന്നത് നീചമായ ഇതിനാണോ? അപമാനം.
ചാത്തമൂട്ടാന്‍ അധികാരമില്ലാത്ത ആളുടെ ചാത്തമായതുകൊണ്ട് സാരമില്ലായിരിയ്ക്കും എന്നു സമാധാനിയ്ക്കാം.’ രവി സ്വൈരക്കേടോടെ ഇളകിയിരുന്നു പറഞ്ഞു. ‘ദ്വിവേദിയും അനുജന്മാരും ആരെയാ ഊട്ടിയത് എന്നു ചോദിയ്ക്കൂ അമ്മേ! പണ്ഡിതനും എല്ലാവരും ബഹുമാനിയ്ക്കുകയും ചെയ്യുന്ന വന്ദ്യവയോധികന് കാനത്തെ അക്കിത്തരെയായിരുന്നൂ ഊട്ടിയത്. നമ്മുടെ നാട്ടിലേപ്പോലെ ചാത്തമുണ്ണുന്നവരെ നികൃഷ്ടരായിട്ടല്ല കണക്കാകുക്കുന്നത്. ചാത്തത്തിന് ക്ഷണിച്ചതുകൊണ്ട് ബഹുമാനിയ്ക്കുകയായിരുന്നൂ ചെയ്തത്.’ അമ്മ രവിയുടെ സ്വൈരക്കേടു മനസ്സിലാക്കി വിഷയം മാറ്റി. ‘ക്രിയകള്‍ക്ക് വ്യത്യാസമുണ്ടോ?’ കേശവനാണ് മറുപടി പറഞ്ഞത്. ‘കണ്ടാല്‍ വ്യത്യാസം ധാരാളമുണ്ട്. പക്ഷേ അടിസ്ഥാനത്തിന് വ്യത്യാസമൊന്നും ഉണ്ടാവില്ല. പക്ഷേ സ്ത്രീകള്‍ ബലിയിടുന്ന കാര്യം വ്യത്യാസം തന്നെ ആണ്. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ബലിയിടാറില്ല. ഇവിടെ ദ്വിവേദിയുടെ സഹോദരി പിതൃക്രിയ ചെയ്യുന്നത് കണ്ടു. ശാസ്ത്രത്തിന് നിരക്കാത്തതാണ് അത്. അനാചാരം. ഇങ്ങിനെ ഉള്ള നാട്ടില്‍നിന്ന് തിരിച്ചുപോകുന്നതാണ് നല്ലത്.’ കേശവന് തിരിച്ചുപോകാനുള്ള കാരണങ്ങള്‍ കണ്ടുപിടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്. രവിയുടെ വാക്കിനും സ്വരത്തിനും മൂര്‍ച്ച കൂടി. ‘ആ കാര്യത്തില്‍ ഇവിടുത്തെ ആചാരം തന്നെയാണ് ശരി എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ജന്മം തന്ന അച്ഛനും അമ്മയ്ക്കും വേണ്ടി മരണശേഷം ഒന്നും ചെയ്യാന്‍ പറ്റില്ലെങ്കില്‍ വലിയ കഷ്ടംതന്നെ ആണ്. സ്ത്രീയായിപ്പോയി എന്നതുകൊണ്ട് അതുനിഷേധിയ്ക്കുന്ന നമ്മുടെ നാട്ടിലെ ആചാരമാണ് നികൃഷ്ടം. എനിയ്ക്ക് ദ്വിവേദിയുടെ അമ്മ പിണ്ഡം വച്ചതുകൂടി നന്നായിത്തോന്നി.’ കേശവന് ജയിക്കാന്‍ ഒരു പിടിവള്ളി കിട്ടിയ ആധികാരിതയോടെ പറഞ്ഞു. ‘വിധവകളായ സ്ത്രീകള്‍ക്ക് ഒരു ക്രിയകള്‍ക്കും അധികാരമില്ല. വെറുതെ വിഢിത്തങ്ങള്‍ കാണിയ്ക്കുകയാണ് ഈ നാട്ടുകാര്‍.’ രവിയുടെ മുഖം ചുകന്നു. ‘വിധവയായ അമ്മയ്ക്ക് കേശവേട്ടനെ സ്നേഹിയ്ക്കാന്‍ അധികാരമുണ്ടോ? അമ്മയ്ക്ക് അച്ഛനെ കുറിച്ച് ഓര്‍മ്മിയ്ക്കാന്‍ അധികാരമുണ്ടോ? അതൊന്നും ഇല്ല എങ്കില്‍ കേശവേട്ടന് പറഞ്ഞത് അംഗീകരിയ്ക്കാം. അച്ഛന് പിണ്ഡം വെയ്ക്കാന്‍ ഏറ്റവും അധികാരമുള്ളത് അമ്മയ്ക്ക്തന്നെയാണ്. അതനുവദിയ്ക്കുന്ന ഈ നാട്ടില്‍ അതൊന്നിനുവേണ്ടിയാണെങ്കില് പോലും താമസിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്.’ രവി അമ്മയോട് പറഞ്ഞു ‘കേശവേട്ടന് തിരിച്ചു പോകാനുള്ള ആഗ്രഹത്തില്‍ പഠിച്ചതെല്ലാം മൂടിവെയ്ക്കുകയാണ്. യഥാ തേ തേഷു വര്‍ത്തേരന്‍ തഥാ തേഷു വര്‍ത്തേഥാഃ എന്ന് വേദത്തില്‍ പറയുന്നതാണ്. അതുപ്രകാരം ഒരു ദിയ്ക്കില് അറിവുള്ളവര്‍ ചെയ്യുന്നതുപോലെ ചെയ്യുന്നതാണ് ധര്‍മ്മം. അടുത്ത ചാത്തത്തിന് അമ്മയും പിണ്ഡം വെയ്ക്കുക തന്നെ ചെയ്യണം. അമ്മ ചെയ്യില്ലേ?’ കേശവന് മറുപടി പറയാന്‍ വിഷമമുള്ള വിധത്തിലാണ് രവിയുടെ വാദം. ‘രവീ കാല് ഒന്നുഴിഞ്ഞു തരൂ. യാത്ര കാലിനെ ആണ് കൂടുതല്‍ ബാധിച്ചത്.’ അമ്മ വിഷയം മാറ്റി. രവി കാലുഴിഞ്ഞു കൊടടുത്തുകൊണ്ട് നിരാശാഭാവത്തോടെ പറഞ്ഞു. ‘അടുത്ത വസന്തത്തില്‍ സോമയാഗം ഉണ്ട്. ഈ കേശവേട്ടന് പ്രസ്തോതനാകാന്‍ സമ്മതിച്ചില്ല. അമ്മയക്കറിയില്ലേ ശരിയ്ക്ക് സ്ഥാനംകൊണ്ട് ഉദ്ഗാതനാണ് വലുതെങ്കിലും പ്രസ്തോസനാണ് അധികം പണി എന്ന്? ബുദ്ധിയും കഴിവും കുറവുള്ള എനിയ്ക്ക് പ്രസ്തോതനാകേണ്ടിവന്നു. കേശവേട്ടന് അപ്രധാനമായ സുബ്രഹ്മണ്യനാകാനേ സമ്മതിച്ചുള്ളൂ.’ അമ്മ പ്രതീക്ഷയോടെ ചോദിച്ചു. ‘കൃഷ്ണനോ?’ ‘ഏട്ടന് ഈ സോമയാഗത്തിന് ആര്‍ത്വിജം ഇല്ല. കാനത്തക്കിത്തര്‍ക്ക് മുമ്പത്തെപോലെ മനസ്സിരിയ്ക്കില്ലത്രേ. അതോണ്ട് മനസ്സിരുത്താന് കൃഷ്ണേട്ടനാണ്. പിന്നെ ഇവിടുത്തെ സ്വരം കൃഷ്ണേട്ടന് അത്രവേഗം വഴങ്ങും എന്നു തോന്നുന്നില്ല എന്ന് ചൂരക്കോട്ടെ ദ്വിവേദി അഭിപ്രായവും പറഞ്ഞു.’ കേശവന് സ്വയം ഉള്ളിലൊതുങ്ങുന്നതിന്റെ വിഷമത്തോടെ അമ്മ പറഞ്ഞു. ‘കേശവാ ഇത്ര ചെറിയ ആര്‍ത്വിജം മതി എന്നു വെച്ചത് നന്നായില്ല.’ രവി ആക്ഷേപത്തിന്റെ സ്വരത്തില്‍ തുടര്‍ന്നു. ‘കേശവേട്ടനോട് കാനത്തെ അക്കിത്തരും ദ്വിവേദിയും എന്തിനാ കൃഷ്ണേട്ടനുങ്കൂടി എത്ര പറഞ്ഞൂന്നറിയ്വോ പ്രസ്തോതനാകാന്‍? സമ്മതിച്ചില്ല.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: