നൂറുനൂറ് ആക്രമണങ്ങളുടെയും നൂറുനൂറ് പുതുക്കലുകളുടെയും ചിഹ്നങ്ങള്‍ ക്ഷേത്രങ്ങളിലുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. അവ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുകയും, അവയുടെ തന്നെ നഷ്ടങ്ങളില്‍നിന്ന് ഉള്‍ക്കൊള്ളുകയും ചെയ്യുകയാണ്.
പിന്നെ എന്നത്തെയുംപോലെ അവ അഭിമാനവത്വവും പ്രാബല്യവും പൂണ്ടുനില്ക്കയായി!ഇതാണ് ജനതയുടെ മനോഗതിയും, ജീവിതപ്രവാഹവും അത് പിന്തുടരുക; അപ്പോള്‍ അത് മഹത്വത്തിലേക്ക് നയിക്കും. അതിനെ വെടിയുകയാണെങ്കിലോ നിങ്ങള്‍ മൃതിപ്പെടും. ആ ജീവിതപ്രവാഹം പിന്നിട്ടുപോകുന്ന ക്ഷണത്തില്‍ മരണമൊന്നേ ഫലമായിട്ടുള്ളൂ; സര്വനാശമൊന്നേ അവശേഷിക്കൂ.
മറ്റൊന്നും വേണ്ട എന്നല്ല എന്റെ വിവക്ഷ. രാഷ്ട്രീയമായോ സാമൂഹ്യമായോ ആയ പരിഷ്കാരങ്ങള്‍ വേണ്ട എന്നല്ല എന്റെ വിവക്ഷ. പക്ഷേ ഇവയൊക്കെ ഇവിടെ രണ്ടാംകിടയില്‍പ്പെട്ടതാണെന്നും ഓര്‍ക്കണമെന്ന് ഞാന്‍ താത്പര്യപ്പെടുന്നതും.
ഭാരതീയരുടെ മനസ്സ് ഒന്നാമതായി മതനിഷ്ഠമാണ്; പിന്നെ അത് മറ്റെന്തുമാകാം. അതിനാല്‍ ഇത് പ്രബലപ്പെടുത്തണം. അതെങ്ങനെ ചെയ്യും? എന്റെ ആശയങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കാം.
കുറേക്കാലമായി, അവ എന്റെ മനസ്സില്‍ വന്നിട്ട്. മദ്രാസില്‍നിന്ന് അമേരിക്കയ്ക്ക് പുറപ്പെടുന്നതിനും വളരെ മുമ്പ് എന്റെ മനസ്സില്‍ അവയുണ്ടായിരുന്നു. ഞാന്‍ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പോയതുതന്നെ ആ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനാണ്. മതമഹാസമ്മേളനത്തെയോ മറ്റു വല്ലതിനെയുമോ ഞാന്‍ വകവച്ചില്ല. അതൊരവസരം മാത്രം. വാസ്തവത്തില്‍ എന്റെ ആ വക ആശയങ്ങളാണ് എന്നെ ലോകമാസകലം കൊണ്ടുനടന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: