കുരി’നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക’ ‘ഒരു ചെകിട്ടത്തടിക്കുമ്പോള്‍ മറ്റേ ചെകിടും കാട്ടിക്കൊടുക്കുക’. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വഴിയാണ് കുരിശിന്റേത് എന്ന് സമര്‍ഥിക്കാന്‍ പഠിപ്പിക്കുന്നതാണ് മേലുദ്ധരിച്ച വരികള്‍. എന്നാലിന്ന് കുരിശും കഴുത്തില്‍ തൂക്കി പ്രകടനം നടത്തുന്നവരുടെ പ്രകോപനമാണ് കണ്ടുകൊണ്ടിരിക്കുന്നത്. താമരശ്ശേരിയിലെ ബിഷപ്പ് അതില്‍ മുന്നിട്ടു നില്ക്കുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് കുരിശുയുദ്ധത്തിന് തുടക്കമിട്ട പോപ്പ് അര്‍ബന്‍ രണ്ടാമനെയാണ് ഓര്‍മിപ്പിക്കുന്നത്.
ബിഷപ്പ് പറഞ്ഞു “കര്‍ഷകരുടെ മുതുകത്ത് ചവിട്ടി പശ്ചിമഘട്ട സംരക്ഷണം നടത്താന്‍ അനുവദിക്കില്ല. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചിലുണ്ടാകും.”
കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നടത്തിയ സമരമായിരുന്നു രംഗം. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയല്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. ഇതൊരു മുന്നറിയിപ്പായിതന്നെ പരിഗണിക്കാം. “റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ മറ്റൊരു ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും. പുതിയ നക്സല്‍ പ്രസ്ഥാനങ്ങള്‍ ആരംഭിക്കേണ്ടിവരും. പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ വിദേശപണം ലഭിക്കുന്നതിനുവേണ്ടിയാണ് കപടപരിസ്ഥിതിവാദികള്‍ ശ്രമിക്കുന്നത്. കര്‍ഷകരെ കുടിയൊഴിപ്പിക്കുന്ന പ്രതിലോമശക്തികള്‍ക്കെതിരെ സമരം ശക്തമാക്കും.”
താമരശ്ശേരി അക്രമത്തില്‍ സഭയ്ക്കും ഇടതുവലതുമുന്നണികള്‍ക്കും പങ്കില്ലെന്ന് ബിഷപ്പ് അവകാശപ്പെട്ടു. അക്രമത്തിന് പിന്നില്‍ മറ്റു പലരുമാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ചിടത്തോളം മാധ്യമപ്രവര്‍ത്തകര്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പിന്തുടരുന്നത്. സോണിയയുമായി ചര്‍ച്ചനടത്തിയശേഷം താമരശ്ശേരി രൂപതാ അധ്യക്ഷന്‍ സമരത്തില്‍ നിന്ന് പിന്മാറിയതെന്ന് മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. റിപ്പോര്‍ട്ട് പഠിക്കാതെയാണ് സമരക്കാര്‍ രംഗത്തിറങ്ങിയതെന്ന വാദം ശരിയല്ല. പ്രശ്നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും വാക്ക് ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കും.
കസ്തൂരി രംഗന്, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകദ്രോഹ റിപ്പോര്‍ട്ടുകളാണ്. റിപ്പോര്‍ട്ടുകളിലെ തെറ്റായ കാര്യങ്ങള്‍ തിരുത്തണം. പരിസ്ഥിതി ലോലപ്രദേശങ്ങളായി പ്രഖ്യാപിച്ച 123 വില്ലേജുകളിലും ജനസാന്ദ്രത കൂടുതലാണ്. താമരശ്ശേരി രൂപതയുടെ തീരുമാനങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും അതിന് സഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സമരം ഉദ്ഘാടനം ചെയ്ത കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കലാക്കലും പറഞ്ഞു. കാടിനെക്കാള്‍ പ്രധാനം മനുഷ്യനാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയവത്കരിക്കുകയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. 123 ഗ്രാമങ്ങളിലെ ജനങ്ങളെ കൃഷി ചെയ്യാനനുവദിക്കാതെ പട്ടിണിക്കിട്ട് മുരടിപ്പിക്കാനാണ് ശ്രമം. പഞ്ചനക്ഷത്ര ഹോട്ടലിലിരുന്ന് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന വിദ്യകളാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വനം സംരക്ഷിക്കാന്‍ നിയമങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇത്തരം പുതിയ റിപ്പോര്‍ട്ടുകളെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം, ബിഷപ്പ് ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരി ബിഷപ്പെടുക്കുന്ന എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കുമെന്ന് വയനാട് എംപി എം.ഐ. ഷാനവാസ് പറഞ്ഞിരിക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോയെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തെ എംപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ട് വായിക്കാത്ത മണ്ടന്മാരല്ല സമരത്തിനിറങ്ങിയ മലയോര കര്‍ഷകര്‍. ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായത് ശരിയായില്ലെന്നും എംപി ഓര്‍മിപ്പിക്കുന്നു.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്ഷകദ്രോഹമല്ലെന്നാണ് അത് വായിച്ചവര്‍ക്കെല്ലാം ബോധ്യമാകുന്നത്. വനമില്ലെങ്കില്‍ മഴയില്ല, വെള്ളമില്ല. ഇവയൊന്നുമില്ലെങ്കില്‍ കൃഷിയുണ്ടോ ? കൃഷിക്കാരനുണ്ടോ ? ഇവയെല്ലാം പരസ്പര വിരുദ്ധമല്ല, പൂരകങ്ങളാണ്. ഇതൊന്നും അറിയാത്തവരല്ല ബിഷപ്പുമാരും ജനപ്രതിനിധികളും. അറിയാതെ ചെയ്യുന്ന തെറ്റിനെക്കാള്‍ ഭീകരമാണ് അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റ്. ബിഷപ്പായാലും എംപിയായാലും തെറ്റ് തെറ്റുതന്നെയാണ്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍വാലാബാഗ് ആവര്ത്തിക്കുമത്രേ.
ജാലിയന്‍വാലാബാഗിലെ കൂട്ടക്കുരുതിയുടെ ശതാബ്ദിക്ക് ആറുവര്‍ഷം കൂടിയേ ഉള്ളൂ. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ടിരിക്കെ ബ്രിട്ടീഷുകാരനായ ബ്രിഗേഡിയര്‍ ജനറല്‍ റെഡിനാള്‍ഡ് ഡയര്‍ സൃഷ്ടിച്ചതാണ് ജാലിയന്‍വാലാബാഗ് സംഭവം. ഹിന്ദുദേവതകളെ ഒരു ബ്രിട്ടീഷ് യുവതിയോടുപമിച്ച് അപമാനിച്ചതില്‍ പ്രതിഷേധിച്ച് ജാലിയന്‍വാലാബാഗ് മൈതാനിയില്‍ തടിച്ചുകൂടിയ 20,000 ത്തോളം സിഖ്, മുസ്ലിം, ഹിന്ദു ജനവിഭാഗങ്ങള്‍ക്കുനേരെ ഒരു പ്രകോപനവുമില്ലാതെ കഴുത്തില്‍ കുരിശും തൂക്കി ഡയര്‍ നിറയൊഴിക്കുകയായിരുന്നല്ലോ. പത്തുമിനിട്ടു കൊണ്ട് 1,650 തിരയൊഴിച്ചു. 379 പേര് മരിച്ചു എന്നാണ് വെള്ളക്കാരന്റെ കണക്ക്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ആയിരം കവിഞ്ഞിരുന്നു.
റൗലറ്റ് ആക്ട് എന്ന കരിനിയമത്തിനെതിരെ ജനമിളകിയപ്പോള്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടി എന്ന് വ്യാഖ്യാനിച്ച് വെടിവയ്പ്പ് നിയമാനുസൃതമെന്ന് വരുത്തി തീര്‍ക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം ശ്രമിച്ചു. ഒടുവില്‍ ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ക്ക് തന്നെ ഖേദം പ്രകടിപ്പിക്കേണ്ടി വന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി (2013 ഫെബ്രുവരി) ഡേവിഡ് കാമറൂണ്‍ പ്രസ്താവിച്ചത് “ലജ്ജാകരമായ സംഭവം” എന്നാണ്. ആ സംഭവം ആവര്‍ത്തിക്കുമെന്നാണോ താമരശ്ശേരി ബിഷപ്പ് പറയുന്നത്. ബ്രിഗേഡിയര്‍ ജനറല്‍ ഡയറിന്റെ വേഷമാകുമോ ബിഷപ്പ് എടുത്തണിയാന്‍ പോകുന്നത്. അങ്ങനെയെങ്കില്‍ ‘കുരിശുയുദ്ധം’ തന്നെ ഒന്നു പരീക്ഷിക്കുന്നതല്ലെ ഉത്തമമാകുക ? അതല്ല കുരിശിനെ ബിഷപ്പ് ഉപേക്ഷിച്ച് തോക്കിന്റെ വഴി തേടുകയാണോ ?
പതിനൊന്നാം നൂറ്റാണ്ടില്‍ തുടങ്ങി പതിനഞ്ചാം നൂറ്റാണ്ടു വരെ നീണ്ട കുരിശുയുദ്ധങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേട്ടത്തെക്കാളധികം കോട്ടമായെന്നാണ് വിലയിരുത്തല്‍. മതപരമായ കാരണങ്ങള്‍ക്കു പുറമെ ഫ്യൂഡല്‍-വാണിജ്യ താത്പര്യങ്ങളാണ് കുരിശുയുദ്ധത്തിന് പ്രേരണയായതെന്നാണ് ചരിത്രം. കുരിശുമേന്തി പുതിയ യുദ്ധക്കളത്തിലിറങ്ങുന്നവര്ക്കും ഫ്യൂഡല്‍-വാണിജ്യ താത്പര്യങ്ങളില്ലെന്ന് പറയാമോ ? കുരിശു യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് പാപമോചനവും മരണപ്പെടുന്നവര്‍ക്ക് സ്വര്ഗവുമായിരുന്നു പോപ്പ് അര്‍ബന്‍ രണ്ടാമന് നല്കിയ വാഗ്ദാനം. അന്നത്തെ വാഗ്ദാനങ്ങള്‍ ഇന്നും മുഴങ്ങുന്നുണ്ടല്ലോ.
കുരിശുയുദ്ധങ്ങളുടെ പ്രഖ്യാപന ഉദ്ദേശ്യങ്ങളെന്തായാലും അവയ്ക്ക് പരാജയങ്ങളുടെ ചരിത്രമാണുള്ളത്. ക്രിസ്തുമത താത്പര്യങ്ങളൊന്നും സംരക്ഷിക്കപ്പെട്ടില്ല. അതുവരെ മതസഹിഷ്ണുത നിലനിര്‍ത്തിപ്പോന്നിരുന്ന മുസ്ലിം ശക്തികള്‍ നേരെ തിരിഞ്ഞു. അവര്‍ സഹിഷ്ണുത കൈവെടിഞ്ഞു. നാലാം കുരിശുയുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ കോണ്‍സ്റ്റന്റിനോപ്പിളിനെ ആക്രമിച്ച് കൊള്ളചെയ്തതോടെ അതിന്റെ ശക്തിയും കുറച്ചു. ഈ ബലഹീനത യൂറോപ്പിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ വിനയായിത്തീര്‍ന്നു. ഇസ്ലാമിന്റെ കടന്നുകയറ്റത്തിന് വഴിവയ്ക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിന്റെ പേരില്‍ സമരം നയിച്ചവര്‍ പണ്ടത്തെ കൊള്ളയെയും കുരിശുയുദ്ധത്തെയും ഓര്‍മിപ്പിക്കും വിധമുള്ള കൊള്ളിവയ്പ്പുകളാണ് താമരശ്ശേരിയിലും വയനാട്ടിലും നടത്തിയത്. അതിനെ തള്ളിപ്പറയേണ്ട അവസ്ഥ പോലും ഇപ്പോള്‍ വന്നുപെട്ടിരിക്കുകയാണ്.
ആദ്യത്തെ കുരിശുയുദ്ധം മാര്‍പ്പാപ്പയുടെ ശക്തിയും പ്രതാപവും വര്‍ധിപ്പിക്കാന്‍ സഹായിച്ചെങ്കില്‍ പിന്നീട് അവയെല്ലാം തകര്‍ച്ചയിലേക്കാണ് നയിച്ചത്. പരാജയങ്ങള്‍ പോപ്പിന്റെ പുരോഹിതാധികാരത്തെ പോലും ചോദ്യം ചെയ്യുന്ന സ്ഥിതിയുണ്ടാക്കി. പോപ്പ് പരാജയപ്പെട്ട യുദ്ധം വിജയിപ്പിക്കാമെന്നാകുമോ ബിഷപ്പ് ആഗ്രഹിക്കുന്നത് ? യുദ്ധത്തിനും പ്രണയത്തിനും ഏതു തന്ത്രവുമാകാമെന്ന തത്ത്വമാകുമോ കുഞ്ഞാടുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രയോഗിക്കുന്നത് ? അതിതീവ്രമായ നിലപാട് സ്വീകരിക്കുമെന്നാണ് ബിഷപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നക്സലൈറ്റ് ആകുമത്രേ. തോക്കെടുക്കുമെന്നു തന്നെയാണ് നക്സലൈറ്റാകുമെന്ന പ്രഖ്യാപനത്തില്‍ നിന്നും അനുമാനിക്കേണ്ടത്.
നക്സലൈറ്റുകളും പള്ളികളും തമ്മില്‍ അധികം അകലമില്ലെന്നാണ് പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഒഡീഷ തന്നെ അതിന് മതിയായ തെളിവാണല്ലോ. മതപരിവര്‍ത്തനത്തിന് ഒരുപരിധിവരെ തടയിട്ട സ്വാമി ലക്ഷ്മണാനന്ദയെ കൊലപ്പെടുത്താന്‍ പള്ളി ഏര്‍പ്പെടുത്തിയത് നക്സലൈറ്റുകളെയാണല്ലോ. കുരിശുപേക്ഷിച്ച് തോക്കേന്തിയുള്ള യുദ്ധപ്പുറപ്പാട് വിനാശകാലേ വിപരീത ബുദ്ധി അല്ലാതെ മറ്റൊന്നുമല്ല. ബിഷപ്പും ബിഷപ്പിന്റെ പിന്നാലെ ‘ആമേന്‍’ ചൊല്ലിയെത്തുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളും അത് മറക്കേണ്ട.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: