ജന്മദിനത്തില് ഭഗവാന്റെ തിരുമുടിയില്‍ എണ്ണ പുരട്ടാനുള്ള ഭാഗ്യം സിദ്ധിച്ച പ്രായമായ ഭക്തരില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. അതിന് സമയമാകുമ്പോള്‍ പുരുഷന്മാരുടെ ഭാഗത്തുനിന്ന് ഞാന്‍ എഴുന്നേല്ക്കും. സ്ത്രീകളുടെ ഭാഗത്തുനിന്ന് ഭാര്യയും എഴുന്നേറ്റ് വരും. ഒരിക്കല്‍ ഞാന്‍ അതിന് എഴുന്നേല്ക്കുമ്പോള് (വര്‍ഷങ്ങളായി പരിചമുള്ള സുഹൃത്ത്) അടുത്തിരിക്കുന്ന ബാങ്ക് മാനേജര്‍, എന്റെ ചെവിയില്‍ മന്ത്രിച്ചു; “ഇത് നല്ല അവസരമാണ്, തലമുടി കൃത്രിമമോ, സ്വാഭാവികമോ എന്നറിയാന്‍.”
പണ്ട് നാടകത്തില്‍ ഞാന്‍ കൃത്രിമമുടി ഉപയോഗിച്ചിട്ടുണ്ട്; ശൂര്‍പ്പണഖ, മിസ്സിസ് മാലപ്രോപ്, ബ്രൂട്ട്സ്, ഒറംഗസേബ്, വിദ്യാരണ്യന്‍, ബ്രഹ്മാവ് തുടങ്ങിയ വേഷങ്ങള്‍ക്കുവേണ്ടി.
ബാബയുടെ സമീപത്തേക്കു നടക്കുമ്പോള്‍ എന്റെ മനസ്സ് സംശയത്തിനും വിശ്വാസത്തിനും ഇടയ്ക്ക് ആന്ദോളനം ചെയ്യുകയായിരുന്നു. തരപ്പെട്ടുവെങ്കില് അദ്ദേഹത്തിന്റെ മുടിയൊന്ന് പിടിച്ചുവലിച്ചു നോക്കാം, എന്ന് ഞാന്‍ നിശ്ചയിച്ചു. ഞങ്ങള്‍ പനിനീര്‍പ്പു സുഗന്ധതൈലത്തില്‍ സ്പര്‍ശിച്ചു. എന്റെ ഭാര്യ ആ തിരുമുടിയില്‍ സുഗന്ധതൈലം തളിച്ചു.
ഞാന്‍ ആ മുടിയൊന്ന് അമര്‍ത്തുകയും കൈ ഒരു വശത്തേക്ക് ശക്തിയില്‍ നീക്കുകയും ചെയ്തു. സ്വാമി തന്റെ മുടി രണ്ടായി പകുത്ത് ഞങ്ങളുടെ മുന്നില്‍ കാണിച്ചിരുന്നു.
എന്റെ ധിക്കാരപൂര്‍ണമായ ഈ പ്രവൃത്തി സ്വാമിയെ തീരെ ശുണ്ഠി പിടിപ്പിച്ചില്ല. “ശരി, വലതുവശത്തേക്കും വലിച്ചു നോക്കിക്കൊള്ളൂ” എന്ന് അവിടുന്ന് എന്റെ ചെവിയില്‍ മന്ത്രിക്കുകയും ചെയ്തു. അതുകേട്ട് ഞാന്‍ പേടിച്ചുവിറച്ചുപോയി. സംശയത്തിന്റെ ചളിക്കുണ്ടില്‍ വീണതിന് സ്വയം പഴിക്കുകയും ചെയ്തു.
“എന്തു പറ്റി?” ഭാര്യ അമ്പരന്നു. തലയും കുനിച്ച് ഞാന്‍ എങ്ങനെയോ ഭഗവാന്റെ സമീപത്തുനിന്ന് മടങ്ങി പൂര്‍വ്വസ്ഥാനത്ത് ചെന്നിരുന്നു, ആ ശകുനിയുടെ അടുത്ത്. എന്റെ ധിക്കാരപൂര്‍ണമായ പ്രവൃത്തിയെപ്പറ്റി പിന്നീട് പലപ്പോഴും തമാശരൂപത്തില്‍ സ്വാമി ഭക്തന്മാരോട് പറയാറുണ്ട്.
തിരുമുടിയില്‍ സുഗന്ധതൈലം തളിച്ചശേഷം ഓരോരുത്തരായി ബാബയെ ഹാരാര്‍പ്പണം ചെയ്തു. ചിലര്‍ തങ്ങളുടെ ബാലസായിക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ നല്കി, അവരുടെ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായി. കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്, ആപ്രിക്കോട്ട് എന്നിവയുടെ മാലകളും, പാവകള്‍, ചെറിയ കാറ്, കപ്പല്‍, തേര്, വിഗ്രഹങ്ങള്‍, കണ്ണാടി, ചീര്‍പ്പ്, ഓടക്കുഴല്‍, പീപ്പികള്‍ എന്നിവയും സമ്മാനിച്ചു. അര്‍പ്പിക്കുന്നവരുടെ ആത്മാര്‍ത്ഥത കൊണ്ടും സ്വീകരിക്കുന്ന ഭഗവാന്റെ വിശാലമനസ്കത കൊണ്ടും സ്വീകാര്യമായിത്തീരുന്നു അവ. ഓരോ സമ്മാനപ്പൊതിയും തുറക്കുമ്പോള്‍ ഹാളില്‍ ആനന്ദം അലയടിച്ചു. ബാബ തങ്ങളുടെ ഭക്തിപൂര്‍വ്വമായ സമ്മാനം സ്വീകരിച്ചതില്‍ എല്ലാവരും സന്തുഷ്ടരായി.
ചിലര്‍ ബാബയുടെ വയസ്സ് സൂചിപ്പിക്കുന്ന അത്ര രൂപയും സമ്മാനത്തില്‍ ഉള്‍പ്പടുത്താന്‍ തുടങ്ങിയതോടെ സമ്മാനപരിപാടി നിര്‍ത്തിവച്ചു. ആത്മീയബന്ധത്തെ വിലയിടിച്ചുകാണുവാനുള്ള ഈ പ്രവണതയെ ബാബ രൂക്ഷമായി വിമര്‍ശിച്ചു. പില്ക്കാലത്ത് ഹാരാര്‍പ്പണം മാത്രമേ അനുവദിക്കൂ എന്നായി.
– പ്രൊഫ. എന്‍.കസ്തൂരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: