ജ്ഞാനേന്ദ്രിയങ്ങളും കര്മ്മേന്ദ്രിയങ്ങളുമെല്ലാം വ്യത്യസ്ത കൃത്യങ്ങളെ നിര്‍വഹിക്കുന്നതിനാലും വ്യത്യസ്ത ഭൂതങ്ങളുടെ കാര്യങ്ങളാകയാലും വ്യത്യസ്തങ്ങളാണ്. മാത്രവുമല്ല “എന്റെ” എന്ന അറിവിന് വിഷയീഭവിക്കുന്നവയാകയാല് അവ തന്നില്‍നിന്നും വ്യത്യസ്തങ്ങളാണ്. ഇവയുടെ ഉദയാസ്തമയങ്ങള്‍ താനാകുന്ന ബോധസ്വരൂപത്തില്നിന്നുമാണ് സംഭവിക്കുന്നത്. ഇതറിഞ്ഞ് ഇവയ്ക്കും കാരണഭൂതമായ സ്വരൂപജ്ഞാനത്തില്‍ കഴിയുന്ന ധീരന് സകല ശോക മോഹങ്ങള്‍ക്കും ഉപരി ആനന്ദസ്വരൂപത്തില്‍ വിരാജിക്കുന്നു. ഉപനിഷദ് വിചാരയജ്ഞം മുപ്പത്തിയാറാം ദിവസം കഠോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ചിദാനന്ദപുരി സ്വാമി.
ഇന്ദ്രിയങ്ങളേക്കാള്‍ സൂക്ഷ്മമാണ് മനസ്, മനസിനേക്കാള്‍ സൂക്ഷ്മം ബുദ്ധി, ബുദ്ധിയേക്കാള്‍ സൂക്ഷ്മം സമഷ്ടി സൂക്ഷ്മബുദ്ധി, അതിലും സൂക്ഷ്മമാണ് സദ്രൂപമായ ആത്മാവ്. സര്‍വ്വവ്യാപകവും ഇന്ദ്രിയ മനോബുദ്ധികള്‍ക്ക് അഗോചരവുമായ ആത്മസ്വരൂപത്തെ സാക്ഷാത്കരിക്കുന്നതിലൂടെ മരണധര്മ്മത്തിനുപരി മുക്തനായി ഭവിക്കുന്നു. ഇന്ദ്രിയാതീതമായ തത്വത്തെ തന്റെ കരണങ്ങളെ തീര്‍ത്തും നിയമിച്ച് ഗുരു ശാസ്ത്ര സമ്പ്രദായത്തിനനുസൃതമായി സൂക്ഷ്മബുദ്ധിയാല് അറിയേണ്ടതാകുന്നു.
ഇതിനായിട്ട് യോഗസാധനാനിഷ്ഠനാവാന് ഉപനിഷത്ത് ആഹ്വാനംചെയ്യുന്നു. ജ്ഞാനേന്ദ്രിയങ്ങളെല്ലാം തന്നെ മനസ്സോടുകൂടി ഏകാഗ്രമായും ബുദ്ധി തീര്‍ത്തും ചേഷ്ടരഹിതമായും നിലകൊള്ളുന്ന അവസ്ഥയെ യോഗമെന്ന് മനസിലാക്കണം. ഏകാഗ്രതമമായ അന്തഃകരണത്തിന്റെ യോഗസ്ഥിതിക്കായിക്കൊണ്ട് പ്രമാദരഹിതനായി സാധനാനിഷ്ഠനാകണം. സദാ ഉണര്‍ന്നുതന്നെ കഴിയണം. എന്തുകൊണ്ടെന്നാല്‍ യോഗം എന്ന സ്ഥിതി ഉത്ഭവനാശങ്ങളോടു കൂടിയതാണ്. ഏകാഗ്രതമമായ യോഗസ്ഥിതി ഒരിക്കല്‍ ഉണ്ടായി എന്നതിനാല്‍ സദാ നിലനില്ക്കും എന്ന് പറയാന്‍ വയ്യ. അതുകൊണ്ടുതന്നെ സാധകന് ജാഗ്രതയോടെ കഴിയണം എന്ന് കഠോപനിഷത്ത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: