കേരളം പോലെ തന്നെയാണ് രാജസ്ഥാനും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ മുന്നണി മാറി പരീക്ഷിക്കുന്ന മലയാളിയുടെ സ്വഭാവം രാജസ്ഥാന്കാര്ക്കുമുണ്ട്. 1967 മുതല്‍ ഭരിക്കുന്നവരെ മാറിമാറി വിജയിപ്പിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. കോണ്‍ഗ്രസിനും അതിനൊപ്പമോ അതിലധികമോ ബിജെപിക്കും സ്വാധീനമുള്ള വടക്കേന്ത്യന്‍ സംസ്ഥാനം. ഡിസംബര്‍ 1നാണ് രാജസ്ഥാനിലെ ജനത വിധിയെഴുതുന്നത്.
രണ്ടു നേതാക്കളുടെ പേരിനൊപ്പമായിരുന്നു രാജസ്ഥാന് അവനധി വര്‍ഷങ്ങള്‍. ഭൈരോണ്‍ സിങ് ഷെഖാവത്തും മോഹന്‍ലാല്‍ സുഖാദിയയും. സുഖാദിയ 17 വര്‍ഷം സംസ്ഥാനം ഭരിച്ചപ്പോള്‍ ഷെഖാവത്ത് മൂന്നുവട്ടം മുഖ്യമന്ത്രിയാവുകയും ഉപരാഷ്ട്രപതിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1993ല്‍ കേവലം ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തില്‍ അഞ്ചുവര്‍ഷം തികച്ചു ഭരിച്ച ഷെഖാവത്തിന്റെ ഭരണപരിഷ്ക്കാരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. രാജസ്ഥാന്റെ സുവര്‍ണ്ണ കാലഘട്ടമെന്നാണ് 1993098 കാലഘട്ടം അറിയപ്പെടുന്നത്.
ദേശീയ രാഷ്ട്രീയത്തിലെ സംഭവഗതിവിഗതികള് അതിസൂക്ഷ്മ തലത്തില്‍ അനുഭവപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് രാജസ്ഥാന്. 1949ല്‍ രജപുത്താന റീജിയണിനെ രാജസ്ഥാനായി പ്രഖ്യാപിക്കപ്പെട്ടതിനു മുമ്പും പിന്‍പും അങ്ങനെതന്നെ. 19 നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നാണ് നിലവിലെ സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. സമുദായങ്ങള്‍ സര്‍വ്വ ശക്തരായ മണ്ണ്. എല്ലാം സമുദായശക്തികള്‍ നിയന്ത്രിക്കുന്ന രാജസ്ഥാനില്‍ ഇത്തവണയും സ്ഥിതിക്കു മാറ്റമില്ല.
1962 വരെ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിച്ചത്. എന്നാല്‍ 1967ല്‍ ഭൈരോണ്‍സിങ് ഷെഖാവത്തെന്ന അതികായനെ മുന്നില്‍നിര്‍ത്തി ജനസംഘം അട്ടിമറി നടത്തിയപ്പോള്‍ ജയ്പൂര്‍ രാജമാതാ ഗായത്രിദേവിയുടെ നേതൃത്വത്തില്‍ പഴയരാജാക്കന്മാരുടെ സ്വതന്ത്രപാര്‍ട്ടിയും കൂട്ടുചേര്‍ന്നു. ഭൂരിപക്ഷം ലഭിച്ചെങ്കിലും മന്ത്രിസഭാ രൂപീകരണം മാത്രം നടന്നില്ല. 1971ലെ യുദ്ധ വിജയത്തിന്റെ ആനുകൂല്യത്തില്‍ 72ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി.
അടിയന്തിരാവസ്ഥക്കാലത്ത് ഹരിയാനയിലെ റോട്ടക് ജയിലിലടച്ച ഷെഖാവത്ത് 1977ല്‍ 200ല്‍ 151 സീറ്റും നേടി ആദ്യമായി മുഖ്യമന്ത്രിക്കസേരയിലെത്തി. 1980ല്‍ കേന്ദ്രഭരണത്തില്‍ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധി ഷെഖാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടാണ് പ്രതികാരം തീര്‍ത്തത്.
1980ലെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയിലെ പിളര്‍പ്പിന്റെ ആനൂകൂല്യം പേറി കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ 84ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സഹതാപ തംരംഗം വീണ്ടും കോണ്‍ഗ്രസ്സിന്റെ രക്ഷയ്ക്കെത്തി. എന്നാല്‍ 1989ല്‍ 140 നിയമസഭാ സീറ്റുകളും 25 ലോക്സഭാ സീറ്റുകളും കരസ്ഥമാക്കി സമ്പൂര്‍ണ്ണവിജയമാണ് നേടിയത്. അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതിനേ തുടര്‍ന്ന് നരസംഹ റാവു സര്‍ക്കാര്‍ ഷെഖാവത്ത് ഗവണ്മെന്റിനെ പിരിച്ചുവിട്ടതിനു രാജസ്ഥാനിലെ ജനങ്ങള്‍ പ്രതികാരം തീര്‍ത്തത് 1993ല്‍ ഷെഖാവത്തിനെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തിച്ചുകൊണ്ടായിരുന്നു. 1998ല്‍ ദല്‍ഹിക്കു പിന്നാലെ രാജസ്ഥാനേയും സവാള വില ഉയര്‍ന്നതിന്റെ പേരില്‍ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തിയപ്പോള്‍ 2003ല്‍ വസുന്ധര രാജെസിന്ധ്യയുടെ നേതൃത്വത്തില്‍ ഭരണം വീണ്ടും ബിജെപിക്കൊപ്പമായി. 2008ല്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടും മുഖ്യമന്ത്രി കേസേരയിലെത്തി.
ഗുജ്ജാര്‍,മീണ,രജപുത്ര,ജാട്ട്,മുസ്ലീം സമുദായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സംസ്ഥാനത്ത് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രധാന ലക്ഷ്യവും സമുദായ പിന്തുണ തന്നെ. ഗുജ്ജാറുകള്‍ക്ക് അഞ്ചുശതമാനം സംവരണം പ്രഖ്യാപിച്ചുകൊണ്ട് ബിജെപിയും കോണ്‍ഗ്രസ്സും പ്രകടന പത്രികകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. മുസ്ലീം മദ്രസകള്‍ വൊക്കേഷണല്‍ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുമെന്നും കൃഷി സംരക്ഷണ നിയമം നടപ്പാക്കുമെന്നും 1.5 മില്യണ്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കുമെന്നും ബിജെപി പുറത്തിറക്കിയ പ്രകട പത്രികയില്‍ പറയുന്നു. വിവിധ സര്‍വ്വേകള്‍ 130 സീറ്റുവരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണം മാറി പരീക്ഷിക്കുന്നതു പതിവാക്കിയ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ കൂടി ഭരണ നഷ്ടത്തിനു കാരണമാകുമെന്ന് കരുതുന്നു.
രാജസ്ഥാനില്‍ നിന്നും എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: