ഈ കാലത്താണ് രാജ്യതന്ത്രജ്ഞനും സമാധാനപ്രിയനും സാത്വികനുമായ ഒരു വാഴുന്നവര്‍ പെരുങ്കൂറില്‍ രാജ്യഭരണത്തിലേറിയത്. ഇത് യുദ്ധകോലാഹലങ്ങള്‍ക്ക് അവസാനം വരുത്തി. പെരുങ്കൂറും കുറുങ്കൂറും സന്ധിയിലായി. നാട്ടില്‍ സമാധാനമുള്ള കാറ്റു വീശുകയും തെളിച്ചമുള്ള നിലാവൊഴുകുകയും ചെയ്തു. തെക്കേപ്പുഴയുടെ തെക്കുഭാഗത്ത് പെരുങ്കൂര്‍ രാജ്യത്തുനിന്ന് കുറുങ്കൂര്‍ പിടിച്ചെടുത്ത ദേശങ്ങള്‍ ഭരണസൗകര്യത്തിനായി പെരുങ്കൂറിനു തന്നെ വിട്ടു കൊടുക്കാനും പകരം തെക്കേപ്പുഴയുടെ വടക്കുള്ള കാരക്കളങ്ങര ദേശം കുറുങ്കൂറില്‍ ലയിപ്പിക്കാനും ആലോചനകള്‍ നടന്നുകൊണ്ടിരുന്നു.
ഈ സന്ധിസംഭാഷണങ്ങള്‍ നടക്കുന്ന കാലത്ത് യജ്ഞപുരം ഗ്രാമത്തിലെ ബഹുമാന്യനും നമ്പൂതിരിമാരുടെ ആത്മീയഗുരുവുമായ ചൊമാതിരിയുടെ ഗുരു കേരളത്തില്‍ തീര്‍ഥയാത്രയ്ക്കായി വന്നു. ഉത്തരദേശീയനായ അദ്ദേഹം വന്നു ചേര്‍ന്നപ്പോള്‍ യജ്ഞം നടത്താന്‍ കഴിയാതെ വലയുന്ന യജ്ഞപുരം ഗ്രാമക്കാരെയാണ് കാണേണ്ടിവന്നത്. ചൊമാതിരിയുടെയും യജ്ഞപുരം ഗ്രാമക്കാരുടെയും യജ്ഞത്തോടുള്ള പ്രതിബദ്ധത അറിയാവുന്ന മീമാംസാപണ്ഡിതനായ അദ്ദേഹം സൗരാഷ്ട്രത്തിലുള്ള ചില സാമവേദികളെ യജ്ഞസംരക്ഷണത്തിനായി കേരളത്തിലേക്കയച്ചു. പെരുങ്കൂറും കുറുങ്കൂറും തമ്മില്‍ സന്ധിനിലവില് വന്ന കാലത്താണ് സൗരാഷ്ട്രക്കാര് കേരളത്തിലെത്തിയത്. ആ സൗഹൃദാന്തരിക്ഷത്തില്‍ യജ്ഞപുരം ഗ്രാമത്തിലേക്ക് എത്തിച്ചേര്‍ന്ന അവരെ താമസിപ്പിക്കുന്ന ഭാരം പെരുങ്കൂറ് വാഴുന്നവര്‍ ഏറ്റെടുത്തു. സൗരാഷ്ട്രക്കാര്‍ക്ക് പണ്ട് ഹസ്തിനാപുരത്തുകാര്‍ താമസിച്ചിരുന്ന ഗൃഹങ്ങള്‍ കരമൊഴിവായി കല്‍പ്പിച്ചനുവദിക്കുകയും ചെയ്തു.
പെരുങ്കൂര്‍ വാഴുന്നവര്‍ പരദേശികളെ സ്വാഗതം ചെയ്തതും യജ്ഞപുരം ഗ്രാമക്കാര്‍ക്ക് സഹായം ചെയ്തതും ഊരുഗ്രാമത്തിലെ നമ്പൂതിരിമാര്‍ക്ക് അഭിമാനം അരിഞ്ഞു കളയുന്നപോലുള്ള അസ്വസ്ഥതയുണ്ടാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള സന്ധിസംഭാഷണങ്ങളില്‍ യജ്ഞപുരം ഗ്രാമക്കാരനും കുറുങ്കൂര്‍ വാഴുന്നവരുടെ ഇഷ്ടനുമായ ചൊമാതിരി പ്രധാനമായ പങ്കുവഹിച്ചിരുന്നു എന്നുള്ളത് അഭിമാനത്തിലേറ്റ മുറിവില്‍ പഴുപ്പ് പരത്തുകയും ചുളുചുളെ കുത്തുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്തു. ഇതില്‍ വ്യക്തമായ മറ്റൊരു കാര്യം വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയെപ്പോലുള്ള ഊരുഗ്രാമത്തിലെ പ്രധാനികള്‍ക്ക് പെരുങ്കൂറ് വാഴുന്നവരിലുള്ള സ്വാധീനം കുറഞ്ഞു എന്നുള്ളതാണ്. അസ്വസ്ഥതകളുടെ ജ്വാലകള്‍ സ്വയം വീശിക്കത്തിച്ചിരുന്ന അവര്‍ക്ക് ഇത് ഇന്ധനമായിത്തീര്‍ന്നു.
വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിയുടെ പൂര്‍വ്വികരുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായിട്ടായിരുന്നു ഹസ്തിനാപുരത്തുനിന്നു വന്നവരെ കേരളത്തില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ പര്യാപ്തമായ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. യുദ്ധങ്ങള്‍ ശമിക്കുകയും പരദേശികളായ സൗരാഷ്ട്രക്കാരുടെ സഹായത്തോടെ യജ്ഞപുരം ഗ്രാമക്കാര്‍ യജ്ഞങ്ങള്‍ ആരംഭിക്കുകയും ചെയ്തു തുടങ്ങിയപ്പോഴേക്കും സാത്വികനായ പെരുങ്കൂറു വാഴുന്നവര്‍ തീപ്പെട്ടു. പുതിയ വാഴുന്നവര്‍ ഊരുഗ്രാമക്കാരുടെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്ക്കുന്നവനായിരുന്നില്ല. ആ സ്വാധീനം ഉപയോഗിച്ച് ഒരുവിധം സൗരാഷ്ടക്കാരെ എല്ലാം മാറാക്കൂറില്നിന്നല്ല കേരളത്തില്‍ നിന്നു തന്നെ തുരത്താന്‍ അഗ്നിദത്തന്‍ നമ്പൂതിരിക്ക് കഴിയുകയും ചെയ്തു.
ചരിത്രങ്ങള്‍ പലപ്പോഴും കടലിലെ തിരകള്‍ പോലെ ആവര്‍ത്തനസ്വഭാവമുള്ളതാണ്. യജ്ഞം നടത്താന്‍ സാമവേദികളില്ല എന്ന വിഷമം യജ്ഞപുരം ഗ്രാമത്തില്‍ നീറിത്തുടങ്ങിയപ്പോള്‍ ഉത്തരഭാരതത്തില്‍ നിന്ന് വീണ്ടും ചിലര്‍ കേരളത്തിലെത്തിച്ചേര്‍ന്നു. ചൊമാതിരിയുടെ ഗുരുവിന്റെ പ്രേരണ തന്നെയായിരുന്നു അതിന് കാരണം. ഉത്തരദേശീയനായ കൃഷ്ണശര്‍മയാണ് യജ്ഞസംരക്ഷണത്തിനായി സ്വയം ഉഴിഞ്ഞുവയ്ക്കുകയും യജ്ഞപുരത്തെത്തിച്ചേരുകയും ചെയ്തത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: