ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച പ്രചാരണ ആയുധമായിരുന്ന ‘രാഹുല്‍ഗാന്ധി’യെ കാണാനും കേള്‍ക്കാനും ആളെ കിട്ടാതായതോടെ കോണ്‍ഗ്രസ് നേതൃത്വം വലിയ പ്രതിസന്ധിയില്‍. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ പോലും രാഹുലിനെ കാണാന്‍ അയ്യായിരത്തിലധികം ആളെത്തിയിട്ടില്ല. മറുവശത്താണെങ്കില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ കാണുന്നതിനും പ്രസംഗം കേള്‍ക്കുന്നതിനുമായി ലക്ഷങ്ങളാണ് തടിച്ചു കൂടുന്നത്.
സോണിയാഗാന്ധി ആരോഗ്യകാരണങ്ങളാല്‍ പ്രചാരണ പരിപാടികള്‍ വെട്ടിക്കുറച്ചതും പ്രധാനമന്ത്രി മന്മോഹന്സിങ്ങിനു ജനപിന്തുണ കുറഞ്ഞതും രാഹുല്‍ഗാന്ധിയെ മാത്രം ആശ്രയിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വരെ രാഹുല്‍ഗാന്ധിയുടെ പൊതു പരിപാടികളില്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നരേന്ദ്രമോദി-രാഹുല്‍ഗാന്ധി മത്സരമാണ് വരുന്ന പൊതു തെരഞ്ഞെടുപ്പിലെന്ന പൊതു ധാരണയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയതോടെയാണ് രാഹുല്‍ഗാന്ധിയുടെ ‘താരമൂല്യം’ ഇടിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന നേതാക്കളുടെ നിഗമനം. ഇതേ തുടര്‍ന്ന് രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയല്ലെന്നുള്ള തരത്തില്‍ കോണ്‍ഗ്രസ് പ്രസ്താവനകളിറക്കിയെങ്കിലും മോദി-രാഹുല്‍ പോരാട്ടമായി തെരഞ്ഞെടുപ്പ് രംഗം മാറിക്കഴിഞ്ഞിരുന്നു.
നരേന്ദ്രമോദിയുടേയും രാഹുല്‍ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വിശദമായി സംപ്രേഷണം ചെയ്തു തുടങ്ങിയതോടെയാണ് രാഹുല്‍ഗാന്ധിയുടെ ‘കഷ്ടകാലം’ ആരംഭിച്ചതെന്നാണ് മാധ്യമ രംഗത്തെ പ്രമുഖര്‍ പറയുന്നത്. ഇരുവരുടേയും പ്രസംഗങ്ങളും വീക്ഷണങ്ങളും ജനങ്ങള്‍ക്ക് അടുത്തറിയാന്‍ ഇത് ഇടയാക്കിയെന്നും രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗങ്ങളിലെ അബദ്ധങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതുമാണ് പ്രധാന കാരണം. മുസാഫിര്‍ നഗര്‍ കലാപത്തേ തുടര്‍ന്ന് മുസ്ലീം യുവാക്കളെ പാക് ചാര സംഘടന സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ ചോര്‍ച്ച വരുത്തുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് അനാവശ്യമായി മോദിയേപ്പറ്റി ഭീതി പരത്തി വോട്ടു നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലീം മത നേതാക്കള്‍ പരസ്യമായി പറഞ്ഞതും കോണ്‍ഗ്രസിനു വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ പലതും നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി മാറുന്നതും കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചകള്‍ സംഭവിക്കുന്നതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നില്ല. രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പങ്കെടുത്ത യോഗങ്ങളില്‍പോലും ആളില്ലാത്ത അവസ്ഥ അഞ്ചു സംസ്ഥാനങ്ങളിലുമുണ്ടായി. മന്‍മോഹന്‍സിങ്ങിന്റെ മിസോറാമിലെ പൊതുപരിപാടിയില്‍ ഇരുനൂറില്‍ത്താഴെ മാത്രം ആളുകള്‍ പങ്കെടുത്തപ്പോള്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത ദല്‍ഹിയിലെ റാലിയില്‍ 250ല്‍ത്താഴെ ആളുകളാണ് പങ്കെടുത്തത്.
ദല്‍ഹിയിലെ ദക്ഷിണ്‍പുരിയില്‍ ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് റാലിയില്‍ ആളുകളില്ലാത്തതിനാല്‍
നാലുമണിക്കൂര്‍ വൈകിയാണ് രാഹുല്‍ഗാന്ധി എത്തിച്ചേര്‍ന്നത്. രാഹുല്‍ പ്രസംഗിച്ചു തുടങ്ങിയതോടെ ബാക്കിയുണ്ടായിരുന്ന ആളുകളും വേദിവിട്ടിറങ്ങി. ആരും പോകരുതെന്ന് ഷീലാദീക്ഷിത് അഭ്യര്‍ത്ഥിച്ചിട്ടും ജനങ്ങള്‍ രാഹുലിനുവേണ്ടി യോഗത്തില്‍ നിന്നില്ല. ഇതോടെ 6 മിനറ്റില്‍ പ്രസംഗം അവസാനിപ്പിച്ച് രാഹുല്‍ഗാന്ധിയും മടങ്ങുകയായിരുന്നു. ദല്‍ഹിയില്‍ ഒരു മാസമായി നടക്കുന്ന കോണ്‍ഗ്രസിന്റെ മിക്ക തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും ആളില്ലാത്തതിനാല്‍ രാഹുല്‍ഗാന്ധി വൈകിയാണ് എത്തിച്ചേരുന്നത്. ഷിലാദീക്ഷിതിനു പഴയ പോലെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയാത്തത്തും ദല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രചാരണപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: